പുത്തൂർ: ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ആന്റിബോഡികൾ തലച്ചോറിലെ കലകളെയും കോശങ്ങളെയും നശിപ്പിക്കുന്ന ‘ഓട്ടോ ഇമ്യൂൺ എൻസെഫിലിറ്റസ്’ ബാധിച്ച ആറാം ക്ലാസുകാരി സുമനസ്സുകളുടെ സഹായം തേടുന്നു.
പഠിച്ചു നല്ല നിലയിൽ എത്തി സ്വന്തമായി ഒരു വീടുണ്ടാക്കണമെന്നത് ആറാം ക്ലാസിൽ പഠിക്കുന്ന പൂവറ്റൂർ വെസ്റ്റ് മാവടി ദിവ്യ ഭവനത്തിൽ ദിവ്യയുടെവലിയ മോഹമാണ് . പക്ഷേ ഇപ്പോൾ ദിവ്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ഒപ്പം നിൽക്കുന്ന അച്ഛനെ പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. ഉറക്കം തീരെയില്ല.
ഒരു ഡോസിന് 15,000 രൂപ വിലയുള്ള കുത്തിവയ്പാണ് നൽകുന്നത്. പക്ഷേ കുട്ടി മരുന്നിനോടു പ്രതികരിച്ചു തുടങ്ങിയിട്ടില്ല എന്നു ഡോക്ടർമാർ പറയുന്നു. ചികിത്സ തുടരേണ്ടി വരുമെന്നും ഭാരിച്ച ചെലവു വേണ്ടി വരുമെന്നും മാത്രമാണ് മാതാപിതാക്കൾക്കു ലഭിച്ച വിവരം.
വർക്‌ഷോപ്പ് ജീവനക്കാരനാണ് ദിവ്യയുടെ അച്ഛൻ അരുൺകുമാർ. അമ്മ വിനീത വീട്ടമ്മയാണ്. ഒന്നര വയസ്സുള്ള ഇളയ ഒരു കുഞ്ഞുമുണ്ട് ഇവർക്ക്. അച്ഛനാണ് ദിവ്യയ്ക്ക് ആശുപത്രിയിൽ കൂട്ടിരിക്കുന്നത്. അതോടെ ഉള്ള ജോലിയും നഷ്ടപ്പെട്ടു. സ്വന്തമായി വീടോ വസ്തുവോ ഇല്ല. ഈ സാഹചര്യത്തിൽ ദിവ്യയുടെ ചികിത്സാച്ചെലവിനെക്കുറിച്ച് ഇവർക്കു ചിന്തിക്കാൻ പോലും കഴിയുന്നില്ല.
പ്രദേശത്തെ യുവകൂട്ടായ്മ ചേർന്നു ദിവ്യയുടെ ചികിത്സാ സഹായത്തിനായി 100 രൂപ ചാലഞ്ച് തുടങ്ങിയിട്ടുണ്ട്. ഫോൺ പേ നമ്പർ: 9847815748. അച്ഛൻ അരുൺകുമാറിന്റെ പേരിൽ ഇന്ത്യൻ ബാങ്ക് പുത്തൂർ ശാഖയിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. നമ്പർ: 607784123. ഐഎഫ്‌എസ് കോഡ് : IDIB000P084.