കൊല്ലം : ഫോർമലിൻ കലർത്തിയ 168 കിലോ മത്സ്യം ഉൾപ്പെടെ ഭക്ഷ്യയോഗ്യമല്ലാത്ത 318 കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ – ഫിഷറീസ് വിഭാഗം പിടികൂടി. വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ പരിശോധനയിൽ രാവിലെ മംഗലാപുരം – തിരുവനന്തപുരം എക്സ്പ്രസിലെത്തിയ നെയ്മീനിലാണു ഫോർമലിന്റെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് ഈ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു.
പിന്നാലെയെത്തിയ ബെംഗളുരു – കൊച്ചുവേളി എക്സ്പ്രസിലെത്തിച്ച ആവോലി, കരിമീൻ, പാര എന്നീ മീനുകളിൽ രാസവസ്തുക്കളുണ്ടെന്ന സംശയത്തെത്തുടർന്ന് ഇവയുടെ സാംപിളുകൾ ശേഖരിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ സന്തോഷ്, കെ.ശ്രീകല, എസ്.മാനസ, പി.കണ്ണൻ, എസ്.എസ്.അഞ്ജു, ഹരിത മോഹൻ,എ.റീന, ശോഭന തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
രാസവസ്തുക്കൾ ഉള്ള മത്സ്യം കണ്ടെത്താൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്ത് സ്ട്രിപ്പ് ഉപയോഗിക്കാം. ആർക്കും പരിശോധന നടത്താവുന്ന ലളിതമായ മാർഗമാണ്.
പരിശോധനാരീതി സ്ട്രിപ്പിനോടൊപ്പമുള്ള നോട്ടിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ട്രിപ്പിന്റെ സാങ്കേതിക വിദ്യാ ലഭിച്ച ചില സ്വകാര്യ സ്ഥാപനങ്ങളും ഇതു വിപണിയിൽ നിർമിച്ചു വിപണിയിൽ എത്തിക്കുന്നുണ്ട്. നേരത്തെ ഇതിനു ക്ഷാമമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ആവശ്യത്തിനു ലഭ്യമാണ്.