അഞ്ചൽ: ‘‘വെള്ളിയാഴ്ച മുഴുവനും പെരുമഴയത്തു ഞങ്ങൾ ആ കൊച്ചിനു വേണ്ടി അലയുകയായിരുന്നു. ഒരു പോള കണ്ണടച്ചിട്ടില്ല. രാത്രി 12 മണിയായിട്ടും മഴ തോരാതായപ്പോഴാണ് തിരച്ചിൽ ശനിയാഴ്ച പുലർച്ചെക്കു മാറ്റിയത്.
/sathyam/media/post_attachments/aboT26eMONLUBP0FqXm9.jpg)
വീടിനു 300 മീറ്റര്‍ അകലെ റബര്‍ തോട്ടത്തില്‍ രാവിലെ കുഞ്ഞിനെ ആരോ കൊണ്ടുവന്നു വച്ചതാണെന്ന കാര്യത്തിൽ തർക്കമില്ല. കുഞ്ഞ് പേടിച്ചിട്ടില്ല’’– നാട്ടുകാർ പറയുന്നു. 13 മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനും പരിഭ്രാന്തിക്കും ഒടുവിലാണ് അഞ്ചലിൽനിന്ന് കാണാതായ മുഹമ്മദ് അഫ്രാനെ (2) കണ്ടെത്തിയത്.
വെള്ളിയാഴ്ച മുഴുവൻ നാട്ടുകാർ അരിച്ചു പെറുക്കിയ പ്രദേശത്ത് നിന്ന് തന്നെ കുട്ടിയെ കണ്ടെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിക്കുകയാണ് പ്രദേശവാസികൾ. കുട്ടി പോകാൻ ഇടയുള്ള പ്രദേശങ്ങളിലും തൊട്ടടുത്ത വീടുകളിലുമെല്ലാം നാട്ടുകാർ സംഘം ചേർന്ന് അന്വേഷിച്ചിരുന്നു.
രാവിലെ 7.15 ഓട് കൂടി ടാപ്പിങ് തൊഴിലാളിയായ സുനിൽ ആണ് സമീപത്തെ റബർ തോട്ടത്തിൽ ഇരിക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. വസ്ത്രത്തിൽ ചെറുതായി ചെളി പുരണ്ടിരുന്നു, ശരീരത്ത് ചെറിയ നനവ് മാത്രമാണ് ഉണ്ടായിരുന്നത്.
തലേദിവസത്തെ പെരുംമഴ നനഞ്ഞ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നു സുനിൽ പറഞ്ഞു. ഒരു രാത്രി മുഴുവൻ വീടിന്റെ പുറത്ത് കഴിഞ്ഞ ലക്ഷണങ്ങൾ ഒന്നും തന്നെ കുഞ്ഞിൽ കണ്ടിരുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
വിജനമായ സ്ഥലത്ത് എങ്ങനെ കുട്ടിയെത്തിയെന്ന കാര്യം പരിശോധിക്കുകയാണെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കുട്ടിയെ എടുത്തു കൊണ്ടുപോയ ശേഷം തിരികെ കൊണ്ടുവച്ചതാണെന്ന സംശയത്തിൽ കുട്ടിയുടെ വസ്‌ത്രങ്ങൾ അടക്കം പൊലീസ് പരിശോധിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് ചെളി പുരണ്ടിട്ടുണ്ടെന്നും മഴ നനഞ്ഞിട്ടുണ്ടെന്നുമാണ് കുട്ടിയെ പരിശോധിച്ച ഡോക്ടർ നൽകിയിരിക്കുന്ന മൊഴി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us