കോഴിക്കോട് : കൂടത്തായി കേസിലെ ദുരൂഹതയായി ജോളി ഉൾപ്പെടെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പരുകളും .ജോളി ഉപയോഗിച്ചുവരുന്നത് ഇവരുടെ സുഹൃത്ത് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായിരുന്ന ജോൺസന്റെ സിംകാർഡ് ആയിരുന്നുവെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
ജോളി പലപ്പോഴായി നടത്തിയ കോയമ്പത്തൂർ യാത്രകളും ജോൺസനോടൊപ്പം പലതവണ യാത്ര നടത്തിയതായും വിവരങ്ങൾ പുറത്തുവന്നിരുന്നു.
മൊബൈൽ നമ്പറുകൾ പരസ്പരം മാറ്റി ഉപയോഗിക്കാൻ ജോളിക്ക് ഇയാളുടെ സഹായം ലഭിച്ചതായാണ് വിവരം പുറത്തുവരുന്നത്. ജോളി 2011ൽ കൊലപ്പെടുത്തിയ ആദ്യ ഭർത്താവ് റോയിയുടെ മൊബൈൽ നമ്പർ സുഹൃത്തായ ജോൺസൺ അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റി ഉപയോഗിച്ചതായാണ് പറയുന്നത്. ജോളി ഉപയോഗിച്ചുവെന്ന് പറയുന്നതാകട്ടെ ജോൺസന്റെ നമ്പരും.
ബി.എസ്.എൻ.എല്ലിലെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ജോൺസൺ റോയിയുടെ നമ്പർ തന്റെ പേരിലേക്ക് മാറ്റിയതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം. ജോളിയുടെ രണ്ടാംഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ 2016ൽ കൊല്ലപ്പെട്ട സിലിയുടെ നമ്പർ ഷാജുവിന്റെ പേരിലേക്ക് മാറ്റി ഉപയോഗിച്ചതായും പറയുന്നു.
ഇപ്പോൾ എവിടെനിന്നും ആർക്കും വേണ്ടുന്ന രേഖകളുമായി ചെന്നാൽ ഏത് കമ്പനിയുടെയും സിം കാർഡുകൾ കിട്ടുമെന്നിരിക്കെ ഇവരെന്തിനാണ് മരണപ്പെട്ടവരുടെ ഫോൺ നമ്പരുകൾ തുടർന്നും മറ്റൊരു പേരിലേക്ക് മാറ്റി ഉപയോഗിച്ചതെന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്ന സംശയം.