കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെതിരെ വെളിപ്പെടുത്തലുമായി അയല്‍വാസിയായ മുഹമ്മദ് ബാവ രംഗത്ത്.
ഷാജു പൊട്ടന്‍ കളിച്ചു രക്ഷപെടാനുള്ള നീക്കമാണ് നടത്തുന്നതെന്നും കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരുമെന്നും പൊന്നാമറ്റത്തെ അയല്‍വാസിയായ ബാവ പറഞ്ഞു. പ്രമുഖ മാധ്യമത്തോടായിരുന്നു ബാവയുടെ പ്രതികരണം.
ജോളിയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണു ഷാജു പറയുന്നത്. എന്നാല്‍, റോയിയുടെ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ സംസാരിക്കുന്നു. ഭാര്യയെ കുറിച്ച് ഒന്നും അറിയില്ലെന്നു ഷാജു പറയുന്നത് വിശ്വസനീയമല്ലെന്നും ബാവ പറഞ്ഞു. ഷാജു പൊട്ടന്‍ കളിക്കുകയാണ് . രക്ഷപ്പെടാനുള്ള നീക്കമാണിത്.
റോയിയുടെ മരണ ശേഷം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ജോളിയുടെ മൊഴികളും നാട്ടില്‍ അവര്‍ പ്രചരിപ്പിച്ച കാര്യങ്ങളും എല്ലാം തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ തങ്ങള്‍ക്ക് തോന്നിയിരുന്നു. ഇക്കാര്യങ്ങള്‍ റോയിയുടെ സഹോദരന്‍ റോജോയും അയല്‍വാസികളും തമ്മില്‍ പരസ്പരം പങ്കുവച്ചിരുന്നു.
റോയിക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നു എന്ന പ്രചരണം തെറ്റാണ്. ഷാജു പോലും അത്തരം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നു . എന്നാല്‍ ഷാജു തെറ്റുകാരനാണോ എന്നത് ക്രൈംബ്രാഞ്ച് കണ്ടുപിടിക്കേണ്ട കാര്യമാണ് - ബാവ പറഞ്ഞു.
ഷാജു സഖറിയ പറയുന്ന കാര്യങ്ങളിലും ഒരുപാട് വൈരുധ്യങ്ങളുണ്ട്. റോജോയ്ക്കും രഞ്ജിക്കുമൊപ്പം അന്വേഷണത്തിന് മുൻകയ്യെടുത്തതു ബാവയാണ്. കൊലപാതക പരമ്പരയിലെ പ്രതികൾക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി വ്യാഴാഴ്ച പരിഗണിക്കും. പ്രധാനപ്രതി ജോളിക്കായി അഭിഭാഷകന്‍ ബി.എ.ആളൂർ ഹാജരാകും.