കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ ചികില്‍സയിലുണ്ടായ അനാസ്ഥയില്‍ മകളുടെ ജീവൻ നഷ്ടമായെന്ന പരാതിയുമായി പിതാവ്. ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോളുടെ പിതാവ് സി.ആർ.രാമർ ആണ് ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നൽകിയത്.
/sathyam/media/post_attachments/K91ttTKT7If7QR6lxLXn.jpg)
ഞായറാഴ്ച രാവിലെ കടുത്ത തലവേദനയെ തുടർന്ന് ലിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. 1.45ന് മെഡിക്കൽ കോളജിൽ എത്തിയെങ്കിലും ഡോക്ടർമാർ പരിശോധിക്കാന്‍ തയാറായില്ല. പല തവണ ആവശ്യപ്പെട്ടതോടെയാണ് 3.30ന് സ്കാനിങ് നടത്താന്‍ പോലും തയാറായത്.
ഈ റിപ്പോർട്ടും യഥാസമയം പരിശോധിച്ചില്ലെന്നാണ് പരാതി. തിരക്കുളളവർക്കു മറ്റു ആശുപത്രികളിലേക്കു പോകാം എന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ കൊണ്ടു പോകേണ്ടിവന്നു.
ഇവിടെ എത്തിയപ്പോഴാണ് ലിഷമോള്‍ അരമണിക്കൂർ മുൻപ് മരിച്ചു എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ലിഷമോളുടെ മരണത്തില്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് വീഴ്‌ചയുണ്ടായെന്നാണ് പരാതി .