കോഴിക്കോട്: വാഹനാപകടക്കേസില്‍ വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി ആര്‍.ഹരിദാസിനാണ് അന്വേഷണ ചുമതല. യുവാവ് മരിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ വടകര പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
/sathyam/media/post_attachments/zn4LkBTZR3z4c0W9HgFB.jpg)
കല്ലേരി സ്വദേശി സജീവൻ (42) ആണ് ഇന്നു പുലർച്ചെ മരിച്ചത്. സജീവനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ പൊലീസ് കാണിച്ച അനാസ്ഥയാണ് മരണകാരണമെന്ന് നാട്ടുകാരനായ അനീഷ് ആരോപിച്ചു.
പൊലീസിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും അനീഷ് പറഞ്ഞു. ക്രൂരമര്‍ദനമാണ് സജീവന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കളും ആരോപിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ പൊലീസ് അവഗണിച്ചെന്ന് ബന്ധു അര്‍ജുന്‍ പറഞ്ഞു.
സ്റ്റേഷന്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട സജീവനെ ഒാട്ടോ ഡ്രൈവര്‍മാര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരിച്ചു.