കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. യാത്രക്കാരനായ യുവാവിന്റെ കാലിൽ തട്ടിത്തെറിച്ചു പുറത്തുനിന്നു പൊട്ടിയതിനാൽ ആർക്കും പരുക്കേറ്റില്ല.
സംഭവത്തിൽ പൊലീസ് പരിസരം നിരീക്ഷിക്കുന്നതിനിടയിൽ ഇന്നലെ രാത്രി 7 മണിയോടെ റെയിൽവേ പരിസരത്ത് എത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു.
പിടിയിലായ തങ്ങൾസ് റോഡ് സ്വദേശികളായ 16, 17 പ്രായമുള്ള രണ്ടു പേരെ ചോദ്യം ചെയ്തു. ഇവരിൽ നിന്നു പടക്കങ്ങൾ കണ്ടെടുത്തതായി വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ എ.ശ്രീനിവാസൻ പറഞ്ഞു. വീണ്ടും ട്രെയിനിനു പടക്കം എറിയാനുള്ള ഒരുക്കവുമായാണ് സംഘം എത്തിയതെന്നും ഇവരെ റെയിൽവേ സുരക്ഷാ സേനയ്ക്കു കൈമാറിയതായും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി 10.32ന് ആണ് സ്ഫോടകവസ്തു എറിഞ്ഞത്. ഇതേ ട്രെയിനിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കേന്ദ്ര മന്ത്രി വി.മുരളീധരനും മന്ത്രി പി.എ.മുഹമ്മദ് റിയാസും കയറാനിരിക്കെ ഉണ്ടായ സംഭവത്തിൽ പൊലീസും ആർപിഎഫും ഗൗരവമായ അന്വേഷണം നടത്തുന്നുണ്ട്.