കോഴിക്കോട് : ലഹരി മരുന്നുകൾക്കു പകരമായി വിദ്യാർഥികൾ ഉപയോഗിക്കുന്ന ഗുളികകൾ നഗരത്തിലെ മെഡിക്കൽ സ്റ്റോറുകളിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട് . ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകാൻ പാടില്ലാത്ത ഈ മരുന്നുകൾ കിട്ടാൻ ഒരു തുണ്ടുകടലാസിൽ മരുന്നിന്റെ പേരെഴുതി നൽകിയാൽ മതി.
മനോരോഗത്തിനും നാഡീസംബന്ധമായ രോഗങ്ങൾക്കും ഉള്ള ഈ മരുന്നുകൾ ഷെഡ്യൂൾ എച്ച് വിഭാഗത്തിലുള്ളതാണ്. ഇവ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുതെന്നാണ് നിയമം. മരുന്നു നൽകിയ കാര്യം കുറിപ്പടയിൽ രേഖപ്പെടുത്തുകയും വേണം. ഒരേ കുറിപ്പടി ഉപയോഗിച്ച് പലവട്ടം ഈ മരുന്നുകൾ വാങ്ങാതിരിക്കാനാണിത്.
മദ്യത്തിനും ലഹരിമരുന്നുകൾക്കും പകരമായി വിദ്യാർഥികൾ ചില ഗുളികകൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. നാലു ഗുളികകളാണു വിദ്യാർഥികൾ സ്ഥിരമായി ഉപയോഗിക്കുന്നതെന്നു കണ്ടെത്തി.
ഇതിൽ രണ്ടെണ്ണം മനോരോഗ വിദഗ്ധർ നിർദേശിക്കുന്ന മരുന്നുകളായിരുന്നു. രണ്ടെണ്ണം നാഡിരോഗ വിദഗ്ധർ നിർദേശിക്കുന്നതും. ജ്യൂസ്, കോള എന്നിവയിൽ കലർത്തിയാണ് ഇവ ഉപയോഗിക്കുന്നത്. ഇതിൽ വിഷാദ രോഗത്തിന് ഉപയോഗിക്കുന്ന ഒരു ഗുളിക കഴിച്ചാൽ രണ്ടു ലാർജ് മദ്യം കഴിച്ച ലഹരിയാണത്രേ .
നാഡീരോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നു രോഗമില്ലാത്തവർ കഴിച്ചാൽ മസ്തിഷ്കത്തിന്റെ പ്രവർത്തനം മന്ദീഭവിക്കുകയും മന്ദതയും മയക്കവും അനുഭവപ്പെടുകയു ചെയ്യും . കിറുക്കം വിടാൻ രണ്ടു മണിക്കൂർ എടുക്കുമെന്ന് ഉപയോഗിച്ചവർ പറയുന്നു. 5 ഗുളികകൾക്കു വില 66 രൂപ മാത്രം.