ന്യൂഡൽഹി ∙ കെപിസിസി പുനസംഘടന വീണ്ടും വലിയ തമാശയായി മാറുകയാണ്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം തയ്യാറാക്കിയ ജംബോ പട്ടിക ചുരുക്കപ്പട്ടികയാക്കാന്‍ വീണ്ടും മാസങ്ങള്‍ ചര്‍ച്ച നടത്തിയുണ്ടാക്കിയ പട്ടികയും തഴയപ്പെട്ടു. ഒടുവില്‍ ചുരുക്കപ്പട്ടിക വീണ്ടും ജംബോ ആയി മാറുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഇരട്ടപ്പദവി അനുവധിക്കണമെന്ന പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ വാശിയാണ് കാര്യങ്ങള്‍ വീണ്ടും കീഴ്മേല്‍ മറിച്ചത്. ഇതോടെ ആളും അണികളും ഇല്ലാത്ത കൊടിക്കുന്നില്‍ സുരേഷ്, വി.എസ്.ശിവകുമാർ, എ.പി.അനിൽകുമാർ മുതലുള്ള ഒരു പറ്റം നേതാക്കള്‍ കെപിസിസി ഭാരിവാഹികളായി മാറും .
24 ഭാരവാഹികളും 50 അംഗ എക്സിക്യൂട്ടീവും എന്നത് 100 വരെ ഭാരവാഹികള്‍ എന്ന നിലയിലേയ്ക്ക് മാറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഖ്യാപനം വെള്ളിയാഴ്ച തന്നെ നടക്കും എന്നും ഉറപ്പായി.
30 ജനറല്‍ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയിലിടംപിടിച്ചു. 5 വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, അതിലേറെ വൈസ് പ്രസിഡന്റുമാര്‍ എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദേശം ഇല്ല . ഒരാൾക്ക് ഒരു പദവിയെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു.
ഒരാൾക്ക് ഒരു പദവിയിൽ എന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉറച്ചു നിന്നിരുന്നു. എ ഗ്രൂപ്പും അതിനു തയ്യാറായിരുന്നു. ഹൈക്കമാൻഡ് നിർദേശവും അതുതന്നെയായിരുന്നു.
എന്നാൽ വർക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നിൽ സുരേഷിനെയും കെ.സുധാകരനെയും തുടരാന്‍ ഹൈക്കമാന്‍ഡ് തയ്യാറായതോടെ ബാക്കിയെല്ലാം പൊളിഞ്ഞു . അങ്ങനെയെങ്കില്‍ എം എല്‍ എ മാരെയും ഭാരവാഹികളായി പരിഗണിക്കണം എന്ന് ഐ ഗ്രൂപ്പ് ആവശ്യപെട്ടു .
ഇതോടെ എംഎൽഎമാരായ വി.എസ്.ശിവകുമാർ, വി.ഡി.സതീശൻ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായി മാറും.