കോഴിക്കോട്: കെഎസ്ആർടിസിയുടെ പഴയ ബസുകളും ഡ്രൈവർമാരെയും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ സംഭരണത്തിന് ഉപയോഗിച്ച് സ്ഥാപനത്തിന് കൂടുതൽ വരുമാനം നേടാമെന്ന് മാേനജിങ് ഡയറക്ടറുടെ ശുപാർശ. തദ്ദേശ സ്വയംഭരണ വകുപ്പിന് കെഎസ്ആർടിസി എംഡി ജൂലൈ ഏഴിന് നൽകിയ ശുപാർശയിലാണ് ഇക്കാര്യമുള്ളത്. പുതിയ ശുപാര്‍ശ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
കെഎസ്ആർടിസിയിലെ ഡ്രൈവർമാരെ മാലിന്യം കോരാൻ ഉപയോഗിക്കുന്നു എന്ന പ്രതിഷേധവുമായി ഭരണാനുകൂല യൂണിയനുകൾ തന്നെ രംഗത്തെത്തി. ‘ആ പൂതിയങ്ങ് മനസിൽ വച്ചേര്’ എന്ന് പറഞ്ഞ് ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ എംഡിക്ക് കത്തെഴുതി.
തദ്ദേശ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിപാലനം കെഎസ്ആർടിസിയെ ഏൽപിക്കണം എന്നതാണ് പ്രധാന ശുപാർശ.ഇക്കാര്യത്തിൽ ജീവനക്കാർക്കിടയിൽ ഒരു എതിർപ്പുമില്ല. തന്നെയുമല്ല, സർക്കാരിന് കോടികളുടെ ലാഭമുണ്ടാക്കുന്ന തീരുമാനമായിരിക്കും ഇതെന്ന് അവരും ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ചുള്ള കള്ളബില്ലുകൾ മാറിയെടുക്കുന്നതും നിലയ്ക്കും. നിലവിൽ ഓരോ വാഹനത്തിന്റെയും അറ്റകുറ്റപ്പണികളുടെ പേരിൽ പതിനായിരങ്ങളാണ് മാസം തോറും നഷ്ടപ്പെടുത്തുന്നത്.
കെഎസ്ആർടിസിക്ക് മികച്ച വർക്‌ഷോപ്പും പരിചയ സമ്പന്നരായ ജീവനക്കാരും ഉണ്ട്. പാപ്പനംകോട് സെൻട്രൽ വർക്സ് ഉൾപ്പെടെ 25 വർക്‌ഷോപ്പുകൾ കേരളത്തിൽ ഉടനീളമുണ്ട്.
ജീവനക്കാരുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുകയാണെങ്കിൽ, മിതമായ നിരക്കിൽ തദ്ദേശ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താം. ബാറ്ററി, ടയർ എന്നിവ മാറ്റുന്നതും വാഹനങ്ങൾ സിഎൻജിയിലേക്ക് മാറ്റുന്നതും കൂടി കെഎസ്ആർടിസിയെ ഏൽപിച്ചാൽ സ്ഥാപനത്തിന് ടിക്കറ്റിനു പുറത്തുള്ള വരുമാനവുമാവും.
എന്നാൽ രണ്ടാമത്തെ ശുപാർശ ജീവനക്കാരെ ചൊടിപ്പിക്കുന്നതാണ്. വിവിധ കോർപ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാഹനങ്ങൾ ഏറ്റെടുത്ത് , കെഎസ്ആർടിസി ഡ്രൈവർമാരെ ഉപയോഗിച്ച് നിശ്ചിത വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മാലിന്യ നിർമാർജനത്തിന് സഹായിക്കാൻ കെഎസ്ആർടിസി തയ്യാറാണ് എന്നതാണ് രണ്ടാമത്തെ ശുപാർശ.