കെ എസ് ആർ ടി സിയിലെ സിംഗിൾഡ്യൂട്ടി പരിഷ്കരണം പരാജയം: കിലോമീറ്റർ വരുമാനം കുറഞ്ഞു

author-image
Charlie
New Update

publive-image

Advertisment

ചാത്തന്നൂർ: കെ എസ് ആർ ടി സി നടപ്പാക്കിയ അധിക സമയ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം പരാജയം. പരീക്ഷണാടിസ്ഥാനത്തിൽ പാറശ്ശാല ഡിപ്പോയിലാണ് നടപ്പാക്കിയത്. ഡ്യൂട്ടിപരിഷ്കരണത്തിന് മുമ്പ് ഈ ഡിപ്പോയിലെ സർവീസുകൾ ഒരു കിലോമീറ്ററിന് 55 രൂപ വീതം വരുമാനം നേടിയിരുന്നു. പരിഷകരണം നടപ്പാക്കിയപ്പോൾ ഇത് ഒരു കിലോമീറ്ററിന് 51 രൂപയായി കുറയുകയാണുണ്ടായത്. ജീവനക്കാർക്ക് അമിതജോലിഭാരവും കൂടുതൽ കിലോമീറ്റർ സർവീസ് നടത്തുകയും ചെയ്തിട്ടും പ്രതീക്ഷിച്ചവരുമാന നേട്ടമുണ്ടായിട്ടില്ല. പത്ത് ഡിപ്പോകളിൽ കൂടി തുടങ്ങാനിരുന്ന അധിക സമയ സിംഗിൾ ഡ്യൂട്ടി പരിഷകരണം നടപ്പാക്കാതെ മുഖം രക്ഷിക്കുകയാണ് മാനേജ്മെന്റ്.

ഒക്ടോബർ മാസത്തിൽ അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ പാറശ്ശാലയിൽ ഒക്ടോബർ 19 വരെയുള്ള കണക്കുകൾ വിവരാവകാശ രേഖ പ്രകാരം നല്കിയപ്പോഴാണ് കിലോമീറ്ററിന്റെ നഷ്ട കണക്ക് വ്യക്തമായത്. മാസത്തിലെ ആദ്യത്തെ 19 ദിവസം ആകെ 902 സർവീസുകളാണ് നടത്തിയത്. 1474906 കിലോമീറ്ററുകളിലായി 5785 ട്രിപ്പുകളാണ് നടത്തിയത്. 7633104 രൂപയായിരുന്നു വരുമാനം. 3276660രൂപയ്ക്ക് 33948 ലിറ്റർ ഡീസൽ വാങ്ങി. ഒരു കിലോമീറ്ററിന് വരുമാനം 51 രൂപ വീതം. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിന് മുമ്പ് സെപ്തംബറിൽ കിലോമീറ്ററിന് 55 രൂപയിലധികമായിരുന്നു വരുമാനം. പാറശ്ശാല ഡിപ്പോയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയതോടെ ഓരോ സർവീസിന്റെയും ദൂരവും കിലോമീറ്ററും വർദ്ധിപ്പിച്ച് ജീവനക്കാർക്ക് അമിതജോലിഭാരം നല്കിയിരുന്നു.

പക്ഷേ പ്രതീക്ഷിച്ചവരുമാന വർദ്ധനവ് നേടാനുമായില്ല. മാത്രവുമല്ല പാറശ്ശാല ഡിപ്പോയിൽ വരുമാനവർദ്ധനവ് നേടാൻ വേണ്ടി നെയ്യാറ്റിൻകര, വെള്ളറട, വിഴിഞ്ഞം ഡിപ്പോകളിൽ നിന്നുള്ള ദേശീയ പാത വഴിയുള്ള സർവീസുകൾ ഒഴിവാക്കുകയും ചെയ്തിരുന്നു. അതു മൂലം ആ ഡിപ്പോകളിലും വരുമാനനഷ്ടം തുടരുകയാണ്. അധിക സമയ സിംഗിൾ ഡ്യൂട്ടിയ്ക്കെതിരെ ഫോറം ഫോർ ജസ്റ്റിസ് എന്ന ജീവനക്കാരുടെ കൂട്ടായ്മ ഹൈക്കോടതിയിൽ ഹർജി നല്കിയിട്ടുണ്ട്. ഈ ഹർജിയിൽ പാറശ്ശാല ഡിപ്പോയിലെ വരുമാന കണക്ക് ഹാജരാക്കാൻ കെ എസ് ആർ ടി സി കുടുതൽ സമയം ആവശ്യപ്പെട്ടിരിക്കയാണ്.

Advertisment