ബാംഗ്ലൂര്‍ : കർണാടകയില്‍ ഭരണപക്ഷത്ത് ചോര്‍ച്ച ശക്തമായതോടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ രാജിവച്ച് തെരഞ്ഞെടുപ്പ് നടത്താൻ ശിപാർശ ചെയ്യുമെന്ന് സൂചന. വ്യാഴാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
ഇതിനുശേഷം മുഖ്യമന്ത്രി ഗവർണറെ കണ്ട് മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ശിപാർശ ചെയ്യുമെന്നാണ് പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.
രാജിവച്ച് പുറത്തുപോയ വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഫലവത്താകാത്തതിനെ തുടർന്നാണ് മന്ത്രിസഭ പിരിച്ചുവിടാൻ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ ശിപാർശ ചെയ്യുന്നതെന്നാണ് വിവരങ്ങൾ.
ബുധനാഴ്ച രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവച്ചിരുന്നു. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 13 ആയി. രണ്ട് ജനതാദള്‍ എംഎല്‍എമാരും നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു.