ജിദ്ദ: ചെറുതും വലുതുമായ തൊഴിൽ മേഖലകളെ ഉൾപ്പെടുത്തി സ്വദേശിവൽക്കരണ നീക്കങ്ങൾ പുരോഗമിക്കുകയാണ് സൗദി അറേബ്യയിൽ. ഇത് സംബന്ധിച്ച സൂചന വ്യാഴാഴ്ച സൗദി മാനവ വിഭവ - സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി അഹമ്മദ് അൽറാജിഹി നൽകുകയുണ്ടായി. എല്ലാ മേഖലകളിലും തൊഴിലന്വേഷകരായ യുവതി യുവാക്കൾക്ക് അവസരം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് മന്ത്രാലയം എന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/9ikKvRE9Y88my3Vv75JQ.jpg)
നിയമം, വിദ്യാഭ്യാസം, ഹോട്ടലുകൾ, കഫറ്റീരിയകൾ, ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങിയവ സ്വദേശിവത്കരിക്കുന്നതിനുള്ള നടപടികൾ വൈകാതെ ആരംഭിക്കുമെന്നും സൗദി തൊഴിൽ മന്ത്രി അഹമ്മദ് അൽറാജിഹി തുടർന്നു.
അതോടൊപ്പം, സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ഒഴിവ് സമയങ്ങളിൽ ജോലി ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്താൻ മന്ത്രാലയം ആഗ്രഹിക്കുന്നതായും മന്ത്രി അൽറാജിഹി വെളിപ്പെടുത്തി. ഇതിന് അനുയോജ്യമായ വിധത്തിൽ നിയമങ്ങൾ ഏർപ്പെടുത്തും.
ദേശീയ കരാറുകാർക്കായുള്ള കമ്മിറ്റി, കൺസൾട്ടിംഗ് പ്രൊഫഷണലുകൾക്കായുള്ള ദേശീയ സമിതി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു തൊഴിൽ മന്ത്രി. കഴിഞ്ഞ വർഷം (2019 - 20) നടത്തിയ സ്വദേശിവൽക്കരണ നീക്കങ്ങൾ വളരെ നല്ല ഫലമാണ് ഉണ്ടാക്കിയ തെന്നും അഹമ്മദ് അൽറാജിഹി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഇതിനായി നടപ്പിലാക്കിയ നീക്കങ്ങളിലൂടെയും പദ്ധ്വതികളിലൂടെയും സ്വദേശികളായ മൊത്തം 4.2 ലക്ഷം യുവതി യുവാക്കളെയാണ് തൊഴിൽ കമ്പോളത്തിൽ എത്തിക്കാനായതെന്നും അദ്ദേഹം തുടർന്നു.
തൊഴിൽ മന്ത്രാലയത്തിന്റെ "ഖുവാ" പോർട്ടൽ പ്രയോജനപ്പെടുത്താൻ മന്ത്രി കമ്മിറ്റികളെ ആഹ്വാനം ചെയ്തു. ഇലക്ട്രോണിക് സേവനങ്ങൾ വിപുലപ്പെടുത്തിയതോടെ ഒരു കാര്യത്തിനും ഓഫീസുകൾ കയറി ഇറങ്ങേണ്ട ആവശ്യകത ഇല്ലാതെയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.