മലയാളത്തിലെ യുവ എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന ഒരാളാണ് ലിജു ഗോപാൽ.ഗ്രാമീണ സാഹിത്യ ലോകത്ത് തന്റെതായ ഇടം പിടിച്ച കഥാകാരൻ.
പാലക്കാട് അഹല്യ ഗ്രൂപ്പിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴും
വായന,എഴുത്ത് പ്രാണവായുപോലെ കൊണ്ടുനടക്കുന്നു.
ജീവനുള്ള സത്യ കഥകളെ ഒട്ടും മുഷിപ്പില്ലാതെ തന്റേതായ ഒരു ശൈലിയിൽ കഥകളാക്കി ആനന്ദിപ്പിക്കുന്നു മണ്ണാർക്കാട് ആര്യമ്പാവ് സ്വദേശിയായ ആഴ്‌വാഞ്ചേരി വീട്ടിൽ ലിജു ഗോപാൽ.
'ലാലി പറഞ്ഞ കഥകൾ' ആണ് ലിജു അടുത്തിടെ പുറത്തിറക്കിയ കഥാ സമാഹാരം.11കഥകളാണ് ഈ സമാഹാരത്തിൽ.ലിജുവിനെ പറ്റി പുസ്തകത്തിന്റെ പ്രസാധകൻ പോൾസൺ തേങ്ങാപുരയ്‌ക്കൽ
പറഞ്ഞത് കൃത്യമാണ്.
'ലാലി പറഞ്ഞ കഥകൾ വെറും കഥകളല്ല, അവ സമൂഹത്തിൽ നിന്നും കണ്ടെടുത്ത അപചയങ്ങളെയും തിരസ്കാരങ്ങളെയും ദൃശ്യവൽക്കരിക്കുന്ന വർത്തമാന കാലത്തിന്റെ നൊമ്പരങ്ങളാണ്. കഥകളുടെയും പശ്ചാത്തലവിശേഷങ്ങളുടെയും വിസ്മയാവഹങ്ങളായ മനോഹാരിത ലിജു ഗോപാലിന്റെ കഥകൾക്ക് കൂടുതൽ മിഴിവേകുന്നു'.
ഒരു യാത്രക്കിടെ, വേനൽ മരത്തിലെ പക്ഷികൾ എന്നീ കഥകൾ ജീവിത യാത്ര പുനരാരംഭിക്കാനുള്ള പ്രചോദിത കഥകളാണ്.വികാര വിശേഷങ്ങളെ ചിട്ടയായി അവതരിപ്പിക്കുന്നതോടൊപ്പം അതി നിഗൂഢമായ ചില ഉപ ചോദ്യങ്ങൾ സമൂഹത്തിന് നേർക്ക് തരുന്നു കഥാകൃത്ത്.ചിന്താ തലങ്ങളിൽ വ്യാപാരിക്കുന്ന ചുറ്റും കാണുന്നതിന്റെ നിരീക്ഷണമാണ് ലിജുവിന്റെ'ലാലി പറഞ്ഞ കഥകൾ'.വായനയെ ഊഷ്മളമാക്കുന്ന എഴുത്തിന്റെ മൗലികത അതിലുണ്ട്.
കഥാപാത്രങ്ങളിൽ നിന്ന് മൂർച്ചയോടെ അടർത്തിയെടുത്ത ഭാഷ.തിരിച്ചറിവിന്റെ പുതുവഴികൾ വെട്ടുന്ന അവതരണം.കഥയിൽ നല്ലതു തേടുന്ന വായനക്കാരെ ഈ സമാഹാരത്തിലെ ഓരോ കഥയും ആനന്ദിപ്പിക്കും.
ഇതിലെ കഥയുടെ പശ്ചാത്തലവും ബന്ധങ്ങളുടെ പ്രാധാന്യവും നിസ്സഹായതയുടെ വിചാരങ്ങളെ ചോദ്യം ചെയ്യുന്നതുമാണ് മരിച്ചവന്റെ ചിരി.
ഓരോ കഥയും ജീവിതത്തിന്റെ വിവിധ വശങ്ങൾ പറയുന്നു. മനുഷ്യ ബന്ധങ്ങളിലെ വിള്ളലുകൾ വേർപിരിയലുകൾ ഇതൊക്കെ എത്രമാത്രം വേദന തരുന്ന കാര്യങ്ങളാണെന്ന്
പ്രണയ തീർത്ഥം പറഞ്ഞു തരും.
ആഖ്യാനം കൊണ്ടും വിഷയത്തിന്റെ പ്രത്യേകതകൾ കൊണ്ടും മികച്ചു നിൽക്കുന്ന ഇതിലെ കഥകൾ ഇനിയും കഥപറച്ചിലിനുള്ള ലിജുവിന്റെ സർഗ ശേഷിയെ വിളിച്ചോതുന്നു.
അവതരണത്തിന്റെ വ്യത്യസ്‌തതയും കഥയിലൂടെ പറയുന്ന ശക്തമായ ചില വ്യക്തികളും
നമ്മെ കഥക്കൊപ്പം നടത്തിക്കും.
കഥയെഴുത്തിന്റെ വഴിയിലിറങ്ങുമ്പോൾ തനിക്ക് പറയാനുള്ളതെല്ലാം നേരെചൊവ്വേ പറയുക എന്ന രീതിയാണുള്ളത്. ചില നേരങ്ങളിൽ ചില വിഷമങ്ങളിൽ നിന്നെല്ലാം ഒളിച്ചോടാനുള്ള എളുപ്പ വഴിയായിരുന്നു ലിജു ഗോപാലിന് എഴുത്ത്.
എഴുത്തിന്റെ വഴിയേ രസം പിടിച്ചാണ് ജീവിത യാത്ര.മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്.കരി എന്നൊരു ഹ്രസ്വചിത്രവും പുറത്തിറക്കിയിട്ടുണ്ട്.ഗോപികയാണ് പത്നി. മകൻ:ദേവദർശ്.