പാലക്കാട്: ബസ് തടഞ്ഞുനിറുത്തി ബലമായി പിടിച്ചിറക്കി സ്വർണം തട്ടിയെടുത്ത കേസിൽ സി പി എം പ്രവർത്തകർ അറസ്റ്റിൽ. ചിറ്റൂർ വിളയോടി അത്തിമണി ശ്രീജിത്ത്, പാലക്കാട് പട്ടാണിത്തെരുവ് നൂറണി ബവീർ എന്നിവരാണ് അറസ്റ്റിലായത്. ശ്രീജിത്ത് സി പി എം അത്തിമണി ബ്രാഞ്ച് കമ്മിറ്റിയംഗവും ബവീർ മുൻ എം എൽ എ പി ഉണ്ണിയുടെ ഡ്രൈവറുമായിരുന്നു. ഈ മാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
തൃശൂരിലെ സ്വർണവ്യാപാരി തമിഴ്‌നാട് മധുരയിൽ സ്വർണാഭരണങ്ങൾ ഓർഡർ ചെയ്ത് മടങ്ങുകയായിരുന്നു. ബസ് പ്രതികൾ തടഞ്ഞുനിറുത്തി. തുടർന്ന് വ്യാപാരിയെ ബലമായി ബസിൽ നിന്നിറക്കി പ്രതികളുടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു. തമിഴ്‌നാട് മീനാക്ഷിപ്പുരത്താണ് ഇരുവരും കവർച്ച നടത്തിയത്.
600 ഗ്രാം സ്വർണാഭരണങ്ങളും 23,000 രൂപയും പ്രതികൾ തട്ടിയെടുത്തുവെന്നാണ് പരാതി . കവർച്ചയ്ക്ക് ശേഷം വ്യാപാരിയെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വ്യാപാരിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.