ചെന്നൈ: ഫാത്തിമയുടെ മരണത്തിൽ മദ്രാസ് ഐഐടിക്ക് എതിരെ ഗുരുതര ആരോപണവുമായി ഫാത്തിമയുടെ പിതാവ് ലത്തീഫ്. ചെന്നൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഫാത്തിമയുടെ അച്ഛൻ മദ്രാസ് ഐഐടി അധികൃതർക്ക് എതിരെ ആരോപണം ഉന്നയിച്ചത്.
ഫാത്തിമയുടെ മരണശേഷം മദ്രാസ് ഐഐടി അധ്യാപകർ തെളിവ് നശിപ്പിച്ചെന്ന് പിതാവ് ലത്തീഫ് പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് ഡിജിപിക്ക് കത്ത് നൽകി. ആത്മഹത്യാക്കുറിപ്പ് എഫ് ഐ ആറിൽ ഉൾപ്പെടുത്താത്തത് ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു.
അതീവഗുരുതരമായ നിരവധി ആരോപണങ്ങളാണ് ഫാത്തിമയുടെ പിതാവ് ലത്തീഫ് ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് അധ്യാപകൻ സുദർശൻ പത്മനാഭൻ ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്.
ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് എഫ്ഐആറിൽ ഉൾപ്പെടുത്തിയില്ല. മരണശേഷം അധ്യാപകർ തെളിവുകൾ നശിപ്പിച്ചെന്നും പിതാവ് ലത്തീഫ് ആരോപിച്ചു.
മൃതദേഹം കൊണ്ടുവരാൻ ഒരു അധ്യാപകരിൽ നിന്നും സഹായം ലഭിച്ചില്ലെന്നും ലത്തീഫ് പറഞ്ഞു. തമിഴ്നാട് ഡിജിപിയെ കണ്ട ശേഷമായിരുന്നു ലത്തീഫിന്‍റെ പ്രതികരണം. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് എം.നൗഷാദ് എംഎൽഎ ആവശ്യപ്പെട്ടു.