വിദ്യാർത്ഥികൾക്ക് ഇനി മുതൽ പഠനത്തോടൊപ്പം ജോലിയും ചെയ്യാം. സംസ്ഥാന സർക്കാരിന്റെ പഠനത്തോടൊപ്പം ജോലി പറ്റാത്തതി ഈ വര്ഷം തന്നെ നടപ്പിലാകും. പദ്ധതിയുടെ കരട് രേഖ പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥിനേതാക്കളുമായി നടത്തിയ ചർച്ചയിൽനിന്ന് രൂപപ്പെട്ട ആശയമാണ് യാഥാർഥ്യമാകാനൊരുങ്ങുന്നത്.
2004-ൽ യു.ജി.സി. പ്രഖ്യാപിച്ച പദ്ധതി മദ്രാസ് സർവകലാശാല ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകൾ നടപ്പാക്കിക്കഴിഞ്ഞു. 2017-ൽ ഓൾഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും ഓൾഇന്ത്യ ടെക്നിക്കൽ മാനേജ്‌മെന്റ് കൗൺസിലും പദ്ധതി പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി താത്പര്യമെടുത്ത് കേരളത്തിലും പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.
സംസ്ഥാനത്ത് കോളേജ് ക്ലാസുകളുടെ സമയം രാവിലെ എട്ടരമുതൽ ഉച്ചയ്ക്ക് ഒന്നരവരെയാക്കാമെന്ന ചർച്ചയും ഇതിന്റെ പശ്ചാത്തലത്തിലാണ്. അധ്യാപകസംഘടനകളിൽനിന്നുൾപ്പെടെ എതിർപ്പുകൾ വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.
സർവകലാശാലകളും സർക്കാർകോളേജുകളും അർധസർക്കാർസ്ഥാപനങ്ങളും ചേർന്ന് പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുന്നരീതിയിലും സർക്കാരിന്റെയും സർവകലാശാലകളുടെയും മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികൾക്കുതന്നെ സ്വന്തമായി ജോലി തിരഞ്ഞെടുക്കാവുന്ന രീതിയുമാണ് ആലോചനയിലുള്ളത്.