കോതമംഗലം: കനത്ത മഴയെ തുടർന്ന് ജനം പ്രയാസപ്പെടുന്നതിനിടെ പാലക്കാട് പോത്തുണ്ടിയിലും എറണാകുളം കോതമംഗലത്തും പുലിയിറങ്ങതായി നാട്ടുകാർ.
കോതമംഗലത്തിന് സമീപം പ്ലാമുടിയിലാണ് പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നത്. വനമേഖലയോട് ചേർന്ന പ്രദേശമാണിത്.
ഇന്നലെ രാത്രി ഒരു പട്ടിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയെന്നും പ്രദേശവാസിയായ വീട്ടമ്മ ഇതു നേരിൽ കണ്ടെന്നും നാട്ടുകാർ പറയുന്നു. രണ്ട് ദിവസമായി പ്ലാമുടി മേഖലയിൽ ഈ പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നത്
പാലക്കാട് പോത്തുണ്ടിയിൽ പശുവിനെ പുലി ആക്രമിച്ചതായിട്ടാണ് നാട്ടുകാരുടെ സംശയം. പോത്തുണ്ടി സ്വദേശി തങ്കമ്മയുടെ മൂന്നര വയസ്സ് പ്രായമുള്ള പശുവിനെയാണ് പുലി ആക്രമിച്ചതായി സംശയിക്കുന്നത്. രാവിലെ മേയാൻ വിട്ട പശുവിൻ്റെ വയറിൻ്റെ ഭാഗത്ത് വലിയ മുറിവുണ്ട്.