/sathyam/media/media_files/2025/02/21/OebmXwJke1PaB4BIaaZE.jpg)
തിരുവനന്തപുരം: സിപിഎമ്മിലായിരുന്നെങ്കില്‍ സിപി ജോണ്‍ ഇപ്പോള്‍ ആരാകുമായിരുന്നു എന്ന് ചോദിക്കുന്നവരുണ്ട്. ഉറപ്പായും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോ പി ബി അംഗമോ ആകേണ്ടിയിരുന്ന ഒരാള്‍. പക്ഷേ ഇപ്പോള്‍ സിപിഎം തലതിരിച്ചിട്ടാല്‍ ആകുന്ന സിഎംപിയുടെ ജനറല്‍ സെക്രട്ടറി ആണദ്ദേഹം.
22 വയസുള്ളപ്പോഴാണ് ജോണ്‍ എസ് എഫ് ഐയുടെ ദേശീയ വൈസ് പ്രസിഡണ്ടും ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന സെക്രട്ടറിയും ആകുന്നത്. പിന്നീട് പല ഘട്ടങ്ങളില്‍ വണ്ടി ഒന്നു മാറി കയറിയിരുന്നെങ്കിലും ജോണ്‍ അതൊക്കെതന്നെ ആകുമായിരുന്നു.
പക്ഷേ കുന്ദംകുളത്തെ ഒരു പൗരാണിക ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന ചെറുവത്തൂർ പൗലോസ് ജോൺ ഒരിയ്ക്കലും നിലപാടുകളുടെ നേര്‍രേഖയില്‍ നിന്നും വഴി മാറി സഞ്ചരിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം രാഷ്ട്രീയക്കാര്‍ എത്തിക്കാണണമെന്ന് പ്രതീക്ഷിക്കുന്ന പലയിടത്തും ജോണ്‍ എത്തിയിട്ടുമില്ല.
ജോണിന്‍റെ പഴയ എസ്.എഫ്.ഐ സംഘടന വിവാദത്തില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ജോണ്‍ മനസ് തുറക്കുകയാണ്. സത്യം ഓണ്‍ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ അരവിന്ദ് ബാബുവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.
?. കാമ്പസുകളിലെ കിരാത അഴിഞ്ഞാട്ടത്തിന്റെ പേരില്‍ എസ് എഫ് ഐ തുടര്‍ച്ചയായി പ്രതിക്കൂട്ടിലാണ്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളത്തിലെ കാമ്പസുകളില്‍ കൊലപാതകവും ആത്മഹത്യയും കൊടും ക്രൂരമായ റാഗിങ്ങും ഒക്കെ സംഭവിക്കുന്നു. 22-ാം വയസിൽ എസ്.എഫ്.ഐയുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ എത്തിയ ആളാണ് താങ്കള്‍. പഴയ എസ്.എഫ്.ഐ കാലത്തെക്കുറിച്ച് അങ്ങേയ്ക്കുള്ള ഭൂതകാലക്കുളിർ ഇന്നത്തെ എസ്.എഫ്.ഐയുടെ പ്രവർത്തനം കാണുമ്പോൾ പേടി സ്വപ്നമായി മാറിയിട്ടുണ്ടോ
പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ ജോലി കേരളത്തിലെ ക്യാമ്പസുകളിൽ വീണ ശവങ്ങളുടെ എണ്ണമെടുക്കലാണോ ? പിണറായിയും ആർ.എസ്.എസും തമ്മിൽ ചർച്ച ചെയ്ത് രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പച്ചില്ലേ. അങ്ങനെ വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച ചെയ്ത് കാമ്പസ് കൊലപാതകങ്ങൾ നിർത്തണം.
കഴിഞ്ഞ എട്ട് വര്‍ഷമായി പിണറായിക്ക് അതിന് കഴിഞ്ഞിട്ടുണ്ടോ ? വിദ്യാർത്ഥി സംഘടനകൾ അവരുടെ പ്രസക്തിയെക്കുറിച്ച് ആലോചിക്കണം. കേരളത്തിൽ എസ്.എഫ്.ഐ ആരെയും കൊന്നിട്ടില്ലെന്നാണ് ഇപ്പോൾ നടക്കുന്ന എസ്.എഫ്.ഐ സമ്മേളനത്തിൽ പിണറായി പ്രസംഗിച്ചത്. കൊല്ലും കൊലയുമാണോ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ സൂചകമായി മാറേണ്ടത്.
വിദ്യാർത്ഥികളുടെ അവകാശത്തിന് വേണ്ടി നിലകൊള്ളുകയാണ് വേണ്ടത്. പല എസ്.എഫ്.ഐ നേതാക്കളും കൊല്ലപ്പെടുമ്പോൾ ആ സംഘടനയുടെ ഭാരവാഹി ഞാനാണ്. തിരിച്ചടികളും ഉണ്ടായിട്ടുണ്ട്.
ഭൂരിപക്ഷം നിരക്ഷരരായിരുന്ന, അൽപവിദ്യാഭ്യാസമുണ്ടായിരുന്ന കൂലപ്പണിക്കാരുടെ അൽപവിദ്യാഭ്യാസം മാത്രം ലഭിച്ചിരുന്ന, പഠിച്ചിട്ടും ജോലി ലഭിക്കാത്ത മക്കളെയാണ് എസ്.എഫ്.ഐ ഞങ്ങളുടെ കാലത്ത് അഭിസംബോധന ചെയ്തത്. അവർക്ക് പുരോഗമനപരമായ പ്രതീക്ഷ നൽകി. ഇന്ന് സംഘടനയുടെ ദൗത്യമെന്താണ്.
ഇപ്പോൾ എന്താണ് ക്യാമ്പസിലെ സ്ഥിതി. ഫ്യൂഡലിസത്തിന്റെ പ്രതീകമായ റാഗിംഗ് നടക്കുകയാണ്. അത് നിർത്താൻ കഴിയുന്നില്ലെങ്കിൽ എസ്.എഫ്.ഐ അടക്കുള്ള വിദ്യാർത്ഥി സംഘടനകൾ പിരിച്ചു വിടണം.
വിദ്യാർഥി സമൂഹത്തെ ഫ്യൂഡലിസ്റ്റ് വൈകൃതം കീഴടക്കുമ്പോൾ അതിന് മുമ്പിൽ കോക്രി കാണിച്ചു നിൽക്കുകയാണിവർ. സിദ്ധാർത്ഥനെന്ന കുട്ടിയെ കൊന്നതിൽ എസ്.എഫ്.ഐക്കാരില്ലേ ? അവർ അവിടെ വീണ്ടും പഠിക്കാൻ പാടുണ്ടോ ?
കേരളത്തിലെ ക്യാമ്പസുകളിലുള്ള വിദ്യാർത്ഥികളുടെ കുറവിനെപ്പറ്റി എസ്.എഫ്.ഐ ചർച്ച ചെയ്‌തോ ? വിദേശ സർവ്വകലാശാലകളുടെ വരവിനെ പറ്റി സമ്മേളനത്തിന് എന്തെങ്കിലും പറയാനുണ്ടോ. കൃത്യമായി ആനുകൂല്യങ്ങളും ഫീസിളവും സംവരണ മാനദണ്ഡവും പാലിച്ച് ഒരു വിദേശ സർവ്വകലാശാല ഒരിടത്ത് സ്ഥാപിച്ചാൽ അവിടെ പത്ത് കോളേജുകൾ എങ്കിലും പൂട്ടിപോവും.
?. ഏറ്റവും പ്രായം കുറഞ്ഞ എസ്.എഫ്.ഐയുടെ സംസ്ഥാന അദ്ധ്യക്ഷന്നായിരുന്നു താങ്കള്‍. അന്ന് അങ്ങയുടെ വളർച്ച പെട്ടന്നായിരുന്നു. എം.വി ആറുമായി അടുത്തതും എസ്.എഫ്.ഐ വഴിയായിരുന്നില്ലേ
അടിയന്തിരാവസ്ഥയ്ക്കു മുന്‍പുതന്നെ ഞാൻ എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായിരുന്നു. ഒരു നേതൃസ്ഥാനവും ഉണ്ടായിരുന്നില്ല. 1971ൽ ഞാൻ സ്കൂളില്‍ എസ്.എഫ്.ഐയുടെ സ്ഥാനാർത്ഥിയായിരുന്നു. അടിയന്തിരാവസ്ഥയോടെ പലർക്കും സംഘടനാ പ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അങ്ങനെ ചില ആളുകൾ വിട്ടു പോകാൻ നിർബന്ധിതരായി. ചിലർ ഭയന്നിട്ട് വിട്ട് പോവുകയും ചെയ്തു.
അങ്ങനെ വന്ന ഒരു സ്‌പേസിലാണ് ഞാൻ സംഘടനാ പ്രവർത്തനം ഏറ്റെടുക്കുന്നത്. 1975ൽ താലൂക്ക് സെക്രട്ടറിയായി. അടിയന്തിരാവസ്ഥയ്ക്ക് ശേഷം എസ്.എഫ്.ഐക്ക് കുതിച്ചു കയറ്റമുണ്ടായി. അതിൽ ഞാനും പെട്ടു. 1980ലെ നായനാർ സർക്കാർ വന്നപ്പോഴാണ് എം.വി.ആറുമായി പരിചയപ്പെടുന്നത്.
അക്കാലത്ത് എസ്.എഫ്.ഐ സംസ്ഥാന അദ്ധ്യക്ഷനായി. സമര സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ദൌര്‍ഭാഗ്യവശാല്‍ സംഘട്ടനങ്ങളും കൊലപാതകങ്ങളുമടക്കം നിരന്തരം സംഘഷഭരിതമായിരുന്നു അന്നത്തെപ്രവർത്തനം. ഏറ്റവും വിഷമകരമായ സാഹചര്യത്തിൽ എംവിആര്‍ ആണ് താങ്ങും തണലുമായത്. അന്ന് പി. ശശിയായിരുന്നു സെക്രട്ടറി. ശശിക്ക് എം.വി.ആറുമായി എന്നേക്കാള്‍ അടുത്ത ബന്ധമായിരുന്നു.
പാർട്ടി പ്രവർത്തകൻ എവിടെ ചോദ്യം ചെയ്യപ്പെട്ടാലും അവന് എന്ത് പ്രശ്‌നമുണ്ടായാലും അങ്ങോട്ട് ചെന്ന് ഏറ്റെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി. പാർട്ടിയിലെ ഒരു രീതിയിലുള്ള ബ്യൂറോക്രസിയും അദ്ദേഹത്തെ ബാധിച്ചില്ല. എന്നാൽ ആരുമായി കളിചിരി ബന്ധമില്ല.
രാഷ്ട്രീയ ചർച്ച വന്നപ്പോഴാണ് അദ്ദേഹവുമായി കൂടുതൽ അടുത്തത്. ന്യൂനപക്ഷ വിഭാഗങ്ങൾ സംഘടിക്കുന്നത് കൊണ്ടല്ല ഭൂരിപക്ഷ വർഗീയതയുണ്ടാവുന്നത്. ഭൂരിപക്ഷം എപ്പോഴും ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തെ കണ്ടെത്തി ശത്രു സ്ഥാനത്ത് നിര്‍ത്തൂം. കുത്തക മുതലാളിത്തത്തിന്റെ സന്തതിയാണ് ആധുനിക വർഗീയത. അതിനെ കൃത്യമായി നിർവചിച്ചത് എം.വി.ആറായിരുന്നു.
?. എസ് എഫ് ഐ കാലം മുതല്‍ പി.ശശി, സുരേഷ് കുറുപ്പ് തുടങ്ങിയവരുമായി അടുത്ത ബന്ധമാണ് അങ്ങ് സൂക്ഷിച്ചിരുന്നത്. സുരേഷ് കുറുപ്പ് സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. പി.ശശി ഒരു വലിയ പദവിയിൽ ഇരിക്കുന്നു. കൂട്ടിന് ഒട്ടേറെ ആരോപണങ്ങളും. എന്ത് തോന്നുന്നു
ഞാൻ വ്യക്തിപരമായി ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. സുരേഷ് കുറുപ്പും ഞാനുമായി അടുത്ത ബന്ധമാണ്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും. ശശി കണ്ണൂരായത് കൊണ്ട് കുറച്ച് അകന്നു പോയി. എന്നാലും എപ്പോൾ കണ്ടാലും എന്നും സംസാരിക്കുന്നവരെ പോലെയാവും ഞങ്ങൾ പെരുമാറുക.
സർക്കാരുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ വിളിക്കുന്നതിലും തടസമില്ല. പക്ഷേ രാഷ്ട്രീയമായി ഞങ്ങൾ വളരെ അകന്ന് കഴിയുകയാണ്. ഇടക്കാലത്ത് ശശിക്കെതിരെ കുറെ നടപടികൾ ഉണ്ടായപ്പോഴും ഞാൻ വിളിച്ചിരുന്നു. കാണുകയും ചെയ്തിരുന്നു. അതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് കടക്കാനില്ല.
?. പിണറായിയെ തലശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോക്കൽ നേതാവ് എന്ന് അങ്ങ് വിശേഷിപ്പിച്ചുവെന്ന് കാട്ടി അങ്ങേയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ കാമ്പയിന്‍ ആണ് നടക്കുന്നത്
ക്യാമ്പെയിൻ ഞാൻ കണ്ടിരുന്നു. ലോക്കൽ നേതാവ് എന്ന് പറയുന്നത് ചീത്തപ്പേരാണോ ? (ചിരിക്കുന്നു). ഞാൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പാർട്ടിയിലെ ഏറ്റവും പ്രാധാന്യമുള്ള ഉത്തരവാദിത്വമായാണ് ഞാൻ അതിനെ കണ്ടിരുന്നത്. ഞാനും കോടിയേരിയും മാത്രമാണ് എസ്.എഫ്.ഐ നേതൃത്വത്തിൽ നിന്നും എൽ.സി സെക്രട്ടറിമാരായത്.
ജി.സുധാകരൻ അതിനേക്കാൾ കഷ്ടപ്പാടുള്ള കാലഘട്ടത്തിലാണ് കുട്ടനാട്ടിൽ താലൂക്ക് സെക്രട്ടറിയാവുന്നത്. ലോക്കൽ ലെവൽ ജോലി മോശമാണെന്ന് തോന്നുന്നത് അവരുടെ പാർട്ടിക്ക് വന്ന് പെട്ട പ്രശ്‌നമാണ്.
സി.പി.എമ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റി എൽ.സി തന്നെയാണ്. ലോക്കൽ എന്നത് മോശവും ഗ്ലോബൽ എന്നത് കേമവുമാണ് എന്ന് പറയുന്ന ഗ്ലോബലൈസേഷന്റെ ഒരു പ്രശ്‌നമാണ്. അതുകൊണ്ട് അവരോട് സഹതപിക്കാനേ എനിക്ക് കഴിയുന്നുള്ളൂ.
സിഎംപി രൂപീകരണകാലത്ത് പിണറായി വിജയൻ പ്രാദേശികമായി പ്രവര്‍ത്തിച്ചിരുന്ന നേതാവ് എന്നാണ് ഞാൻ പറഞ്ഞത്. അതിനു മുന്‍പ് കെ എസ് എഫിന്‍റെയും കെ എസ് വൈ എഫിന്‍റെയും സംസ്ഥാന സെക്രട്ടറി ആയും കേരളത്തില്‍ ഉടനീളം പിണറായി പ്രവര്‍ത്തിച്ച ചരിത്രം ആര്‍ക്കാണ് അറിയാത്തത് .
പ്രാദേശികമായി ഏറ്റവും കടുപ്പം പിടിച്ച ജോലിയാണ് അന്ന് പിണറായി ചെയ്തിരുന്നത്. അന്ന് തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ തുടങ്ങി 25ഓളം പഞ്ചായത്തുകളിലെ പ്രവർത്തനം വലിയ ഉത്തരവാദിത്വമായിരുന്നു. നിരന്തരം സംഘട്ടനങ്ങളും കൊലപാതകങ്ങളുമായിരുന്നു.
അതുകൊണ്ട് സ്വാഭാവികമായും സി.എം.പി രൂപീകരിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ വന്ന രാഷ്ട്രീയ സംവാദങ്ങളിൽ പിണറായിക്ക് വലിയ റോളുണ്ടായിരുന്നില്ല. എം.വി.ആറിനെ പുറത്താക്കിയ ശേഷം പിണറായിക്ക് ജില്ലാ സെക്രട്ടറി പദവി നൽകുകയായിരുന്നു.
അന്ന് പാർട്ടി സമ്മേളനം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത് ചടയൻ ഗോവിന്ദനെയാണ്. അദ്ദേഹം എം.വി.ആറിന്റെ പരമ ശിഷ്യനാണ്. അദ്ദേഹത്തിന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പ്രമോഷൻ കൊടുത്തു. പിന്നെ അദ്ദേഹത്തെ സെക്രട്ടറിയാക്കി. അതിന് ശേഷം അദ്ദേഹം മരിക്കുമ്പോഴാണ് പിണറായി സെക്രട്ടറിയാവുന്നത്.
'ചമ്പുക്കൾ' എന്നൊക്കെ പറയുന്നത് പോലെ പിണറായി സ്തുതി എന്നൊരു സാഹിത്യശാഖ തന്നെ ഇപ്പോഴുണ്ടല്ലോ. അത് സാഹിത്യത്തിൽ നിന്ന് ഇപ്പോൾ കലയിലേക്ക് കടന്നു. കൈകൊട്ടിക്കളിയായി. സാധാരണ കൈകൊട്ടിക്കളിക്ക് 10 പേർ മതിയാവും. പക്ഷേ ഇത് അത് പോര. 500 പേരെങ്കിലും വേണം.
സെറ്റ് മുണ്ടുടുത്തിരിക്കണം. പിണറായി പൂജ എന്നത് സാഹിത്യവും കലയുമായി മാറി. അത്തരം കലാകാരൻമാർക്ക് ഞാൻ അദ്ദേഹത്തെക്കുറിച്ച് മോശമായി എന്തോ പറഞ്ഞു എന്ന് തോന്നുന്നത് എന്റെ കുഴപ്പമല്ല. അദ്ദേഹവുമായി എനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല. എന്നാൽ രാഷ്ട്രീയപരമായി ഉണ്ട് താനും.
?. എം.വി.ആറിന് പിണറായിയുമായി അടുത്ത ബന്ധമുണ്ടായിരുന്നല്ലോ ? പിന്നീട് എങ്ങനെയാണ് അതിന് കോട്ടം തട്ടിയത്
വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സംഘടനയില്‍ എംവിആറിന്‍റെ ജൂണിയര്‍ ആയിരുന്നു പിണറായി. കണ്ണൂരിൽ അദൃശ്യമായിരുന്ന ചില തർക്കങ്ങളുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ കിടക്കുമ്പോൾ തന്നെ എം.വി.ആറും പിണറായിയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.
അത് രാഷ്ട്രീയപരമായല്ല. വ്യക്തിപരമാണെന്ന് പറയാം. എല്ലാമൊന്നും എനിക്ക് പറയാനാവില്ല. ഒരു നാഴി വേറൊരു നാഴിയിൽ കയറില്ല. രണ്ടുപേരും പ്രത്യേക ജനുസുകളാണ്, അതിൽ സ്വയം വിശ്വസിക്കുന്നവരുമാണ്. അവർ പ്രത്യേക ശൈലിക്ക് ഉടമസ്ഥൻമാരാണ്.
പക്ഷേ ഒരു പ്രത്യേക തരം ധൈര്യവും പ്രത്യേകമായ മാനസിക ഭാവവുമുള്ള ആളുകളാണ്. പിണറായിക്ക് പാർലമെന്ററി രംഗത്ത് മുന്നോട്ട് പോകാൻ ഒരുപാട് കാലതാമസം വന്നു. 70 ലും 77 ലും കൂത്തുപറമ്പിൽ മത്സരിച്ച ശേഷം പിന്നീട് 91 ലാണ് പിണറായി മത്സരിക്കുന്നത്.
80 ൽ പിണറായിയുടെ മണ്ഡലത്തില്‍ എം.വി രാഘവനാണ് മത്സരിക്കുന്നത്. അവിടം മുതൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ കുറച്ച് കൂടി. 77 മുതൽ 91 വരെയുണ്ടായ ഇടവേള അന്ന് വലുതു തന്നെയാണ്. 82 ലെ സർക്കാർ പോയിട്ട് നടക്കുന്ന തൃശ്ശൂർ സമ്മേളനത്തിലാണ് പിണറായി സംസ്ഥാന കമ്മിറ്റിയംഗമാവുന്നത്. അതിന് മുമ്പേ ആവേണ്ടയാളാണ്.
?. അന്ന് സി.പി.എമ്മിൽ ആശയസമരങ്ങളും ചർച്ചകളും ഉണ്ടായിരുന്നു. എന്നിട്ടും അങ്ങ് ഇ.എം.എസിനെ സ്റ്റാലിനിസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. അത് എം.വി.ആറിനെ പുറത്താക്കിയത് കൊണ്ട് മാത്രമാണോ ? അതോ മറ്റ് കാരണങ്ങളുണ്ടോ
ആശയസമരത്തിൽ പങ്കെടുത്തവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയെന്നതാണ് സ്റ്റാലിനിസം. ആളുകളെ പാർട്ടിയിൽ നിന്ന് പുറന്തള്ളുകയെന്നത് വേദനാജനകമാണ്. അത് വ്യക്തിപരമല്ല എന്നാൽ രാഷ്ട്രീയപരമാണ്. എല്ലാവരും അവരവരുടേതായ ആശയസംഘർഷങ്ങൾ കൂടിയാണ് കടന്ന് പോകുന്നത്.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനാണ് പാർട്ടി. അല്ലാതെ പാർട്ടിക്ക് വേണ്ടയല്ല പ്രത്യയശാസ്ത്രം രൂപപ്പെട്ടത്. അപ്പോൾ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് കടന്നുവന്നവനെ പിടിച്ചു നിർത്തേണ്ടതുണ്ട്.
എം.വി.ആർ ഇ.എം.എസിനെ കാണാൻ പോകുന്ന ഘട്ടത്തിൽ പാർട്ടിയോട് പറഞ്ഞാൽ മതി എന്നു പറഞ്ഞ് ഒഴിയുകയാണ് ഇ.എം.എസ് ചെയ്തത്. എല്ലാത്തിനെയും ജനറൽ സെക്രട്ടറിയിലേക്ക് വലിച്ചിഴയ്ക്കുന്നത് സ്റ്റാലിനിസം തന്നെയാണ്.
?. ഒരേ പക്ഷത്തു നിന്ന വി.എസും പിണറായിയും ചേരിതിരിഞ്ഞ് പോരടിക്കുന്ന ഒരു കാലം സി.പി.എമ്മിനുണ്ടായിരുന്നു. അതിന് ശേഷം നിലവിൽ പാർട്ടി സെക്രട്ടറി ഉള്ളപ്പോഴും പാർട്ടിയിൽ പിണറായിയുടെ സർവ്വാധിപത്യം നടപ്പിലാവുന്നുവെന്ന രാഷ്ട്രീയ നിരീക്ഷണത്തെ എങ്ങനെയാണ് കാണുന്നത്
അധികാര ജീർണത (INSTITUTIONAL DECAY) തുടങ്ങിയാൽ അതിനെ ഫലപ്രദമായി തടഞ്ഞില്ലെങ്കിൽ, അത് ദീർഘകാലം മുന്നോട്ട് പോവുകയാണെങ്കിൽ തകർച്ചയുണ്ടാവും. അതിന് മുമ്പ് ഒരു വ്യക്തികേന്ദ്രീകൃതമായ സംവിധാനത്തിലേക്ക് നീങ്ങും.
അങ്ങനെ നീങ്ങുമ്പോൾ ആദ്യഘട്ടത്തിൽ മൊത്തത്തിൽ പ്രശ്‌നമുണ്ടാവില്ല. പക്ഷേ ഇയാളല്ലാതെ ആരിത് മുന്നോട്ട് കൊണ്ടു പോകും എന്ന് ആളുകൾ ചോദിക്കും. 'ടിന' (TINA- THERE IS NO OTHER ALTERNATIVE) എന്ന വാദമുയർത്തിയത് മാർഗരറ്റ് താച്ചറാണ്. ഇപ്പോൾ പിണറായി നിൽക്കുന്നത് 'ടിന' പ്രതിഭാസത്തിലാണ്. പിണറായിക്ക് പകരമാളില്ല എന്ന സ്ഥിതി.
അതേസമയം 1980 ൽ ഇ.എം.എസിനോട് മുഖ്യമന്ത്രിയാവാൻ പറഞ്ഞു. ഞാൻ മരിച്ചാൽ വേറെ ആളുകളുണ്ടാവില്ലേ. പിന്നെ ഇപ്പോൾ തന്നെ വേറൊരാളെ ആക്കിക്കൂടെ എന്നായിരുന്നത്രെ അദ്ദേഹം ചോദിച്ചത്. ആ ചോദ്യത്തിനുത്തരമായിരുന്നു ഇ.കെ നായനാർ.
മദ്രാസ് പാർട്ടി കോൺഗ്രസിൽ വെച്ച് ഇ.എം.എസ് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. എന്നിട്ട് സംസ്ഥാന കമ്മിറ്റി അംഗമായി തുടർന്നു. അദ്ദേഹത്തിന്റെ മാതൃക പിന്തുടരാൻ പിണറായിക്ക് സാധിക്കുന്നില്ല.
ഇ.എം.എസിന്റെ കാലത്ത് തുടങ്ങിയതാണ് അധികാര നിയുക്ത ജീർണത (INSTITUTIONAL DECAY). കെ.ആർ ഗൗരിയമ്മയെ പുറത്താക്കേണ്ട ഒരു കാര്യവും ഇ.എം.എസിനുണ്ടയിരുന്നില്ല.
പുറത്താക്കലിനെതിരെ പാർട്ടി കേന്ദ്രക്കമ്മിറ്റിയിൽ കൊടുക്കാനുള്ള അപ്പീൽ തയ്യാറാക്കി കെ.കെ ഷാജുവിന്റെ കൈയ്യിൽ കൊടുത്തയച്ചത് പിണറായി വിജയനായിരുന്നു. പുറത്താക്കപ്പെട്ട ഗൗരിയമ്മയ്ക്ക് വേണ്ടി പിന്നീട് ചെങ്കൊടി താഴ്ത്തി കെട്ടേണ്ടി വന്നു.
വി.എസും പിണറായിയും എം.വി.ആറിനെ പുറത്താക്കാനാണ് അന്ന് യോജിച്ചു നിന്നത്. പിന്നീട് കാലം മുന്നോട്ട് പോയി. ഇരുവർക്കും കേരളത്തിന്റെ വികസനം സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു. പരിസ്ഥിതി സൗഹൃദ വാദം വി.എസ് സ്വീകരിച്ചപ്പോൾ പിണറായി വികസനവാദം മുന്നോട്ടുവെച്ചു. രണ്ട് ആശയങ്ങൾ തമ്മിൽ സംഘർഷമുണ്ടായി.
പിണറായി പിന്നീട് ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായി. പിണറായി അടുപ്പമുള്ളവരോട് വലിയ അടുപ്പം കാണിക്കുന്നയാളാണ്. മുതലാളിമാരുമായി അടുക്കുന്നതിൽ തെറ്റില്ല. പക്ഷേ അത് സ്വന്തം നേട്ടത്തിന് വേണ്ടിയാവരുത്.
മകള്‍ സര്‍ക്കാര്‍ പങ്കാളിത്തമുള്ള കമ്പനിയില്‍ നിന്നും ഒന്നേമുക്കാല്‍ കോടി കൈപ്പറ്റിയത് കടുത്ത തെറ്റാണ്. അത് തിരിച്ചു കൊടുക്കണമെന്നാണ് എന്‍റെ അഭിപ്രായം. പേഴ്സണല്‍ ഈസ് പൊളിറ്റിക്കല്‍.
ഇ.എം.എസ് അടക്കം നേതൃത്വത്തിലുണ്ടായിരുന്ന ആളുകൾ മുതലാളിമാരിൽ നിന്നും രസീത് നൽകി പണം കൈപ്പറ്റിയിട്ടുണ്ട്. ഇതിൽ ഒരു അതിശയോക്തിയുമില്ല. അവർക്ക് അതിൽ നാണക്കേടുമുണ്ടായിരുന്നില്ല.
?. സി.പി.ഐ പിളർന്നാണ് സി.പി.എമ്മുണ്ടായത്. തിരുത്തൽ ശക്തി എന്നൊക്കെ പറയുമെങ്കിലും മുന്നണി സംവിധാനത്തിൽ സി.പി.ഐക്ക് എന്നെങ്കിലും സി.പി.എമ്മിനെ തിരുത്താനുള്ള ശേഷിയുണ്ടായിരുന്നോ
തിരുത്തൽ ശക്തിയെന്ന് സി.പി.ഐ അവകാശപ്പെട്ടുവെന്ന് എനിക്ക് തോന്നുന്നില്ല. അവർ സി.പി.എമ്മിന്റെ ബഹുജന സംഘടനയായി മാറി. അവർക്കും അതൊരു രസമാണ്. അടിമത്തം ആസ്വദിക്കാൻ തുടങ്ങിയാൽ പിന്നെ അതുപോലെ രസമുള്ള വേറൊരു കാര്യവുമില്ല. സി.പി.ഐ സി.പി.എമ്മിന്റെ കീഴിൽ അടിമത്തം ആസ്വദിച്ച് തുടങ്ങി. ഇനി സി.പി.എമ്മിനെ ഒന്നു ചെയ്യാൻ സി.പിഐക്ക് കഴിയില്ല.
?. ബദൽരേഖ വിവാദത്തോടെ സി.പി.എം ബന്ധം ഉപേക്ഷിച്ചു സി.എം.പി രൂപീകരിച്ചു. ഇപ്പോൾ യു.ഡി.എഫിന്റെ സെക്രട്ടറിയാണ് ? ഇടത്ത് നിന്നും അന്ന് യുഡിഎഫിലേയ്ക്ക് വരുമ്പോഴുണ്ടായിരുന്ന കാഴ്ചപ്പാടിന് മാറ്റമുണ്ടായിട്ടുണ്ടോ
1978ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയമാണ് ഞങ്ങളുടേത്. മുതലാളിത്ത മൂലധനം ഉപയോഗപ്പെടുത്തുന്നതിൽ തെറ്റില്ല. പക്ഷേ അത് രാജ്യത്തിന്റെ പട്ടിണി മാറ്റാനായിരിക്കണം.
1987ൽ കോൺഗ്രസുമായി സി.എം.പി അടുത്തത് നിലനിൽപ്പിന് വേണ്ടിയായിരുന്നു. അത് വളരെ വിഷമകരമായിരുന്നു. ഒരുപാട് പേർ സി.എം.പി വിട്ട് പോയി. എന്നാൽ അതുകൊണ്ട് ഇന്ന് സി.എം.പിയുണ്ട്. 1989ൽ തളിപ്പറമ്പ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ യു.ഡി.എഫിൽ ഇല്ലാത്ത സി.എം.പി ഈ സീറ്റ് ആവശ്യപ്പെട്ടു.
വലിയ തർക്കം രൂപപ്പെട്ടു. 20 പാർലമെന്റ് സീറ്റിലും സി.എംപി യു.ഡി.എഫിനെ പിന്താങ്ങും എന്നതായിരുന്നു നിലപാട്. അന്ന് ബി.ജെ.പിയുമായും സി.എം.പിക്ക് ധാരണയുണ്ടായിരുന്നു. അതിൽ ഒരു രഹസ്യവുമില്ല. രാമൻ പിള്ള സാറിനെ കാണാൻ പോകുന്നത് ഞാനും എം.വി.ആറും കൂടിയാണ്. അതിന് മുമ്പ് പി.പി മുകുന്ദൻ, എം.എസ് കുമാർ എന്നിവരുമായി സംസാരിച്ചിരുന്നു.
അന്ന് ധാരണയാവുകയും ചെയ്തു. ബാലൻ മാസ്റ്ററായിരുന്ന അന്ന് സ്ഥാനാർത്ഥി. 6000 വോട്ടിന് സി.എം.പി അവിടെ തോറ്റു. പക്ഷേ കടുത്ത മത്സരമാണ് കാഴ്ച്ചവെച്ചത്. ഞങ്ങളെ കൊല്ലാൻ ശ്രമിക്കുന്നവരുടെ ശത്രുകളുമായി കൂട്ടുകൂടും. പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പി ശക്തിപ്പെട്ടതോടെ സി.എം.പി നയം മാറ്റി. ഇനി കോൺഗ്രസിനെ എതിർത്താൽ ബി.ജെ.പി ഇന്ത്യ ഭരിക്കുമെന്ന് ആദ്യമായി പറഞ്ഞത് സി.എം.പിയാണ്.
1987ൽ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എം.വി.ആർ വോട്ട് ചെയ്തത് ഇടത് സ്ഥാനാർത്ഥിയായ വി.ആർ കൃഷ്ണയ്യർക്കാണ്. അന്നത് ആലോചിച്ച് ചെയ്തതാണ്.
?. പത്ത് വർഷക്കാലമായി സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണിയാണ് കേരളം ഭരിക്കുന്നത്. എന്താണ് പാർട്ടി, സർക്കാർ, ഭരണം എന്നിവയെക്കുറിച്ച് ഇപ്പോഴും മാർക്സിസ്റ്റായിരിക്കുന്ന താങ്കളുടെ വിലയിരുത്തൽ
കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽ വരികയെന്ന് പറഞ്ഞാൽ ദൈനംദിനം ഭരണത്തിൽ ഇടപെടുകയെന്നല്ല അർത്ഥം. മറിച്ച് ആ പാർട്ടിയുടെ തത്വങ്ങളിൽ അധിഷ്ഠിതമായി ഭരണസംവിധാനത്തെ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക എന്നുള്ളതാണ്. അതിൽ നൂറു ശതമാനവും സി.പി.എം പരാജയമാണ്.
ഇവിടുത്തെ വർക്കിംഗ് ക്ലാസിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു ക്ഷേമനിധി. അത് പൊളിഞ്ഞു. സഹകരണമേഖല താറുമാറായി. ജനകീയാസൂത്രണം പൊളിഞ്ഞു. പ്ലാനിംഗ് പൊളിഞ്ഞു. പിന്നെ സമ്മേളനങ്ങൾ നടത്താൻ മാത്രമാണോ പാർട്ടി ?
പാർട്ടി സർക്കാരിലിരിക്കുന്ന കാലഘട്ടത്തിൽ സർക്കാരിന്റെ നടപടികളെക്കുറിച്ച് പ്രതിപക്ഷത്തേക്കാൾ വലിയ വിമർശകരായിരിക്കണം. അതിന്റെ നേതാവും അതിന്റെ നായകനുമായിരിക്കണം. ആശ വർക്കറുമാരെക്കൊണ്ട് സമരം ചെയ്യിക്കാൻ പാടുണ്ടോ ?
കേരളത്തിന്റെ സിപി.എം ഭരണത്തിലെ ഇടതുപക്ഷത്വം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വർണ്ണക്കടത്തുകാർ വരെ കയറി. സ്വപ്‌ന സുരേഷിനെ പോലെയുള്ളയാളെ നിർണായകമായ ഒരു തൊഴിലിൽ നിയമിച്ചു. അവർ അതിന് ശമ്പളം വാങ്ങി. ആരോപണങ്ങളുണ്ടായിട്ടും അറസ്റ്റിലായിട്ടും അവർ ശമ്പളം തിരിച്ചു കൊടുത്തോ ?
അതേ പോലെ പിണറായിയുടെ മകളായ വീണ വിജയൻ ഒന്നേമുക്കാൽ കോടി രൂപ കെ.എസ്.ഐ.ഡി.സിക്ക് ഷെയറുള്ള ഒരു കരിമണൽ കമ്പനിയിൽ നിന്ന് പ്രത്യേകിച്ച് പണിയൊന്നും ചെയ്യാതെ വാങ്ങിയെന്ന് കേന്ദ്ര സർക്കാരിന്റെ ഏജൻസി കണ്ടെത്തി. ഈ പണം തിരിച്ചടയ്ക്കണം എന്ന് പറയാനുള്ള പാർട്ടി ഇവിടെയുണ്ടോ. പാർട്ടിക്ക് ഒരു പ്രസക്തിയും ഇവിടെയില്ല.
?. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് അങ്ങ് വിലയിരുത്തുന്നുണ്ടോ
തീർച്ചയായും വിലയിരുത്തൽ ഉണ്ട്. അത് വസ്തുതാപരമാണ്. കേരളത്തിൽ യു.ഡി.എഫിന്റെ വോട്ട് വർധിച്ചുകൊണ്ടിരിക്കുകയാണ്. യു.ഡി.എഫ് പരാജയപ്പെട്ട ചേലക്കരയിൽ എൽ.ഡി.എഫ് വോട്ട് കുറയുകയാണ് ചെയ്തത്.
യു.ഡി.എഫിന് വോട്ട് കൂടുന്നുവെന്നതിനോടൊപ്പം ബി.ജെ.പിക്കും അതുണ്ടാകുന്നുവെന്ന ഭീഷണിയുമുണ്ട്. അതിനെ അഭിസംബോധനചെയ്യേണ്ടതുണ്ട്. എൻ.ഡി.എയിലൂടെയാണ് ബി.ജെ.പി ശക്തിപ്പെടുന്നത്. അതിലെ പ്രധാന ശക്തി ബി.ഡി.ജെഎസാണ്. അവരുടെ ശക്തി ഈവ സമുദായമാണ്. അതൊക്കെ ഞങ്ങൾ കാണുന്നുണ്ട്.
?. നിലവിലെ ബ്രൂവറി അനുമതിയടക്കം രണ്ടാം പിണറായി സർക്കാരിനെതിരെ ഒട്ടേറെ ആരോപണങ്ങൾ യു.ഡി.എഫ് ഉന്നയിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വമടക്കം നേതാക്കൻമാരുടെ മൂപ്പിളമ തർക്കം നടക്കുകയാണ്. അതിനിടയിലാണ് ശശി തരൂരിനെ ചുറ്റിപ്പറ്റി വന്ന ലേഖന വിവാദം. രാഷ്ട്രീയമായി ജനങ്ങൾക്കുണ്ടെന്ന് പറയപ്പെടുന്ന സർക്കാർ വിരുദ്ധ വികാരം മുതലെടുത്ത് ഒരിഞ്ച് മുേന്നാട്ട് പോകാൻ യു.ഡി.എഫിനോ കോൺഗ്രസിനോ കഴിഞ്ഞിട്ടുണ്ടോ
സംസ്ഥാനത്ത് ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും യു.ഡി.എഫ് മുന്നേറുകയും എൽ.ഡി.എഫ് പിന്നാക്കം പോകുകയുമാണ് ചെയ്യുന്നത്. അസംബ്ലിയിലോ, പാർമെമെന്റിലോ, പഞ്ചായത്തിലേയാ 2021ലെ പൊസിഷൻ എൽ.ഡി.എഫിന് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടോ. ഞങ്ങൾ വളരെ ജാഗ്രതയോടെയാണ് നീങ്ങുന്നത്.
ബി.ജെ.പിയിലേക്കുള്ള വോട്ടിന്റെ ഒഴുക്കിനെപ്പറ്റി യു.ഡി.എഫിന് എപ്പോഴും ജാഗ്രതയുണ്ടാവണം. ഈ ഭരണത്തിൽ എൽ.ഡി.എഫിന് ഒരു ഗുണവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ മലയോര ജാഥയടക്കം യു.ഡി.എഫ് നടത്തിയ എല്ലാ രാഷ്ട്രീയ നീക്കങ്ങളും വൻ വിജയമായിരുന്നു.
കോൺഗ്രസ് നേതൃത്വത്തിൽ ചില തർക്കങ്ങളും കാര്യങ്ങളുമുണ്ട്. അതൊക്കെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണുള്ളത്. തരൂർ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ എന്നത് പ്രസക്തമല്ല. ഞാൻ വ്യക്തിപരമായി യോജിക്കുന്നുമില്ല. എന്നാൽ ഇതിനൊക്കെ ഒരു സ്വാതന്ത്ര്യമുണ്ട്.
യു.ഡി.എഫിലെ നേതാക്കൾ കുറ്റിയോട് അടുപ്പിച്ച് കെട്ടിയ പശുവല്ല. അതിനെ ജനങ്ങൾ അംഗീകരിക്കണമെന്നാണ് എന്റെ പക്ഷം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഒന്നിലേറെ പേർ രംഗത്ത് വരുന്നത് എല്ലായിടത്തുമുള്ള കാര്യമല്ലേ. പക്ഷേ തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാവണം.
കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഇടിമുറിയിൽ കയറ്റി മർദ്ദിക്കണമെന്ന അഭിപ്രായം ഞങ്ങൾക്കില്ല എന്നതിലുപരി അതുണ്ടാവണം എന്ന് ജനങ്ങൾ കരുതരുത്. എന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ ഒരു സ്വാന്ത്ര്യമുണ്ടല്ലോ. അതേ പറയുന്നുള്ളൂ.
?. കേരളകോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയ നടപടി ചരിത്രപരമായി ഒരു വിഡ്ഡിത്തമായിരുന്നുവെന്ന് അങ്ങ് വിലയിരുത്തുന്നുണ്ടോ ? മുന്നണി വിപുലീകരണം സംബന്ധിച്ച് ഏതെങ്കിലും കക്ഷികളുമായി ചർച്ച നടത്തുന്നുണ്ടോ ? പുതിയ കക്ഷികൾ യു.ഡി.എഫിലേക്ക് വരാനുള്ള സാഹചര്യമുണ്ടോ
കേരളകോൺഗ്രസ് എം മുന്നണി വിട്ടത് കഷ്ടമായിപ്പോയി. മണ്ടത്തരമെന്നും അബദ്ധമായെന്നും ഞാൻ പറയുന്നില്ല. അവരുണ്ടായിരുന്നെങ്കിൽ യു.ഡി.എഫിന് കൂടുതൽ സീറ്റ് കിട്ടുമായിരുന്നു.
?. സംസ്ഥാനത്ത് ബി.ജെ.പി - സി.പി.എം ഡീൽ നിലവിലുണ്ടെന്ന യു.ഡി.എഫ് ആരോപണം രാഷ്ട്രീയമായി എത്ര ശതമാനം ശരിയാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ട്
സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരാൻ പാടില്ലെന്ന് സി.പി.എമ്മിനും ബി.ജെ.പിക്കും ആഗ്രഹമുണ്ട്. അവർ തമ്മിൽ ഇരുന്ന് സംസാരിച്ച് രാഷ്ട്രീയ സംഘടനങ്ങൾ ഇല്ലാതാക്കിയിട്ടുണ്ട്. അവർ തമ്മിൽ ഒരു ധാരണയിലാണ് പോകുന്നത്. പക്ഷേ രണ്ട് കൂട്ടർക്കും എതിരായിട്ടുള്ള ജനവികാരം നാട്ടിലുണ്ട്. അതാണ് ഞങ്ങൾ എടുക്കുന്നത്.
?. സംസ്ഥാനത്ത് സംഘപരിവാറും ഇടതുപക്ഷവും ഒരു പോലെ പറയുന്ന പൊളിറ്റിക്കൽ ഇസ്ലാം എന്ന ആശയധാര നിലവിലുണ്ടോ ? എങ്ങനെയാണ് അതിനെ കാണുന്നത്
ഇതൊക്കെ ഓരോ സാങ്കേതികപദങ്ങൾ എന്ന് മാത്രമേ ഉള്ളൂ. വെൽഫെയർ പാർട്ടി പൊളിറ്റിക്കൽ ഇസ്ലാമാണെങ്കിൽ ഏറ്റവും കൂടുതൽ അവരുമായി ഐക്യമുണ്ടാക്കിയിട്ടുള്ളത് സി.പി.എമ്മാണ്. 2011ൽ മത്സരിച്ചപ്പോൾ എനിക്കടക്കം 15 പേർക്കാണ് ജമാ അത്തെ ഇസ്ലാമി വോട്ട് ചെയ്തത്. അപ്പോൾ അവർക്ക് ഉടുക്കാൻ കിട്ടിയിട്ടില്ലെങ്കിൽ വലിച്ചു കീറുക എന്ന് മാത്രമേ ഉദ്ദേശ്യമുള്ളൂ.
?. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര മതവാദികളായ സംഘടനകളുമായി യോജിച്ചു പോകുന്നതിൽ തെറ്റില്ല എന്ന് അങ്ങ് വാദമുയർത്തിയെന്ന് പറയുന്നതിൽ യാഥാർത്ഥ്യമുേണ്ടാ
കൈയ്യിലും കാലിലും വിലങ്ങ് വെച്ച് അമേരിക്കയിൽ നിന്നും വിമാനത്തിൽ മുസ്ലീങ്ങളെയല്ല കൊണ്ടുവന്നത് ഹന്ദുക്കളെയും സിഖുകാരെയുമാണ്. എൻ.ഡി.എ സർക്കാരിന് ഒരു ആക്ഷേപവുമില്ല. ലോകത്തെ തീവ്ര വലതു പക്ഷവുമായി ചേർന്ന് ഇന്ത്യയെ ഫാസിസ്റ്റ് ഭരണത്തിലേക്ക് നയിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്. അത് ശരിയല്ല എന്ന് ഒരാൾ പറയുമ്പോൾ അവരോട് മാറി നൽക്കാൻ പറയണോ ?
ബി.ജെ.പി സർക്കാരിന്റെ നടപടികളെ എതിർക്കുന്നുണ്ടെങ്കിൽ അവരാരും മാറി നിൽക്കേണ്ടവരല്ല. എൻ.ഡി.എയുടെ ശക്തി കുറയ്ക്കണം. ശത്രുവിന്റെ ശക്തി കുറയ്ക്കുകയും മിത്രങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്യുക എന്നുള്ളത് യുദ്ധത്തിന്റെ അടിസ്ഥാന തന്ത്രമാണ്.
അപ്പോൾ എൻ.ഡി.എയിൽ നിന്ന് ബി.ഡി.ജെ.എസിനെ എടുക്കണമെന്നാണ് ഞാൻ പറയുന്നത്. പാലക്കാട് തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയടക്കം യു.ഡി.എഫിന് വോട്ട് ചെയ്തു. ബി.ജെ.പിയെ തോൽപ്പിക്കാൻ അവരുടെ വോട്ട് വേണ്ട എന്ന് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
?. താങ്കളെ പോലെ ഒരാളുടെ കഴിവിനെ പൂർണ്ണമായി ഉപയോഗിക്കാൻ യു.ഡി.എഫ് ശ്രമിച്ചിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ
മറ്റുള്ളവരെ നോക്കിയിട്ടല്ല എന്റെ രാഷ്ട്രീയ പ്രവർത്തനം. അത് എന്റെ പാർട്ടിക്ക് വേണ്ടിയാണ്. ആ പാർട്ടിയുൾപ്പെട്ട മുന്നണിക്ക് വേണ്ടിയാണ്. ഞാൻ തന്നെ എന്റെ പ്രവർത്തനങ്ങൾ നന്നായി ചെയ്യുന്നുവെന്ന വിലയിരുത്തൽ എനിക്കില്ല. യു.ഡി.എഫിലെ കക്ഷികളുടെ പിന്തുണയും സ്‌നേഹവും ആവശ്യത്തിലേറെ കിട്ടുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.
ഞാൻ യു.ഡി.എഫിൽ സന്തോഷവാനാണ്, പാർട്ടിയും. എം.വി.ആർ ഉയർത്തിയ രാഷ്ട്രീയം ശരിയായിരുന്നുവെന്ന് ഞാൻ ഇപ്പോൾ പൂർണ്ണമായും വിശ്വസിക്കുകയാണ്. ഞങ്ങളുടെ കുറെയാളുകൾ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നു. അവരെയൊക്കെ സി.പി.എം ചവിറ്റുകുട്ടയിലെറിഞ്ഞു. അവര് പോയത് കൊണ്ട് ഞങ്ങൾ ഇല്ലാതായില്ല.
കേരളത്തിൽ ഞങ്ങൾ ഉള്ള സ്വാധീനം പ്രയോഗിക്കുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ ദുർബലമെങ്കിലും ഒരു സംവിധാനമുണ്ട്. വളരെ തൃപ്തിയോടെയാണ് ഞങ്ങൾ പോകുന്നത്. എന്നു പറഞ്ഞ് അവർക്ക് ഒന്നും ഇനി കൊടുക്കേണ്ടന്ന് യു.ഡിഎഫ് തീരുമാനിക്കരുത്. അർഹമായ പരിഗണന കിട്ടണം. ഞങ്ങൾക്ക് കൂടുതൽ സീറ്റ് കിട്ടണം. സി.എം.പി കൂടി ഉൾപ്പെടുന്ന ഒരു യു.ഡി.എഫ് ക്യാബിനറ്റാവണം അടുത്ത തവണ ഉണ്ടാവേണ്ടത്.
?. കുന്നംകുളത്ത് ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ചെറുവത്തൂർ പൗലോസ് ജോൺ എങ്ങനെ ഇടതുപക്ഷ രാഷ്ട്രീയത്തിനോട് ആഭിമുഖ്യമുണ്ടായി
കേരളത്തിൽ ആദ്യമായി ലേബർ ബ്രദർഹുഡ് എന്ന പ്രസ്ഥാനമുണ്ടാവുന്നത് 1936 ല്‍ തൃശ്ശൂരാണ്. അതിന് നേതൃത്വം കൊടുത്ത പലരും ഞങ്ങളുടെ ബന്ധുക്കളും അടുപ്പക്കാരുമാണ്. അരിവാൾ ചുറ്റികയുള്ള കൊടിപിടിച്ച് നടന്നവരിൽ എല്ലാവരുമുണ്ടായിരുന്നു.
1952 ൽ കമ്മ്യൂണിസ്റ്റുകാരനായ ടി.കെ കൃഷ്ണനെ ജനാധിപത്യ മുന്നണിയുടെ പേരിൽ അവിടെ മത്സരിപ്പിച്ചതിന്റെ പിന്നിൽ നേതൃത്വം കൊടുത്തവരില്‍ പലരും ന്യൂനപക്ഷ വിഭാഗക്കാരായിരുന്നു. അങ്ങനെ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട ധാരാളം പേർ അന്ന് കമ്മ്യൂണിസ്റ്റുകാരായി ഉണ്ടായിരുന്നു.