/sathyam/media/media_files/2025/04/23/pOAOZ7IEYDprX6m2gGEJ.jpg)
ആര്‍എസ്എസ് ശതാബ്ദി ആഘോഷിക്കുകയാണ്. ഇപ്പോള്‍ തുടര്‍ച്ചയായി മൂന്നാം തവണയും രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ പിന്നിലെ ചാലകശക്തി ആര്‍എസ്എസ് ആണ്. അതിനാല്‍ തന്നെ ആര്‍എസ്എസിന്‍റെ നയങ്ങളും നിലപാടുകളും പരിപാടികളും രാജ്യത്തിനും അതിന്‍റെ ഭാവിക്കും നിര്‍ണായകമാണ്.
ആ നിലപാടുകള്‍ തുറന്നു പറയുകയാണ് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യനുമായ ആര്‍. സഞ്ജയന്‍. 10 വര്‍ഷക്കാലം ആര്‍എസ്എസ് പ്രാന്തീയ പ്രചാര്‍ പ്രമുഖുകൂടിയായിരുന്ന ആര്‍ സഞ്ജയനുമായി സത്യം ഓണ്‍ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ അരവിന്ദ് ബാബു നടത്തിയ അഭിമുഖം - ഒന്നാം ഭാഗം.
ചോദ്യം: രാഷ്ട്രത്തെ പരമവൈഭവത്തിൽ എത്തിക്കുകയെന്ന പ്രതിജ്ഞ ചെയ്ത ആർ.എസ്.എസ് ശതാബ്ദി ആഘോഷിക്കുകയാണ്. 100 വര്‍ഷങ്ങള്‍. എന്ത് തോന്നുന്നു
ഉത്തരം: ഒരു ആഘോഷമന്ന നിലയിൽ സംഘം ഇതിനെ കാണുന്നില്ല. എന്നാല്‍. സംഘടനാ തലത്തിലുള്ള വികാസം ലക്ഷ്യം വെയ്ക്കുന്നുണ്ട്. വികാസത്തെ രണ്ട് തരത്തിലാണ് കാണുന്നത്. ഒന്ന്, ഭൂമിശാസ്ത്രപരമായ വ്യാപനം- എല്ലാ പ്രദേശത്തേക്കും എന്നതാണ് ലക്ഷ്യം.
ഇപ്പോൾ പ്രവർത്തനം പഞ്ചായത്ത് (മണ്ഡൽ) തലം വരെ എത്തിയിട്ടുണ്ട്. എന്നാൽ അതിലും താഴോട്ട് എല്ലാ സ്ഥലത്തും എത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഈ ലക്ഷ്യം വെച്ചായിരുന്നു പ്രവർത്തനം. ഏതാണ്ട് 10000ത്തോളം ശാഖകൾ വർധിച്ചുവെന്നാണ് പുതിയ കണക്കുകൾ നൽകുന്ന സൂചന.
എല്ലാ വിഭാഗം ജനങ്ങളിലേക്കും സംഘത്തിന്റെ പ്രവർത്തനം എത്തിക്കുകയെന്നതാണ് മറ്റൊന്ന്. കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ, വ്യത്യസ്ത സമുദായങ്ങൾ തുടങ്ങിയവരിലേക്കും അത് എത്തണം. ഇതിനോടൊപ്പം തന്നെ പ്രവർത്തകരുടെ ഗുണവികാസത്തിൽ ഊന്നിക്കൊണ്ട് പ്രവർത്തനം ശക്തിപ്പെടത്തുക എന്ന ലക്ഷ്യവുമുണ്ട്.
നല്ല കാഴ്ച്ചപ്പാടുള്ള അംഗങ്ങളായി പ്രവർത്തകരെ വളർത്തുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതൊക്കെയാണ് സംഘടനാ പരമായ ലക്ഷ്യങ്ങൾ.
അഞ്ച് വിഷയങ്ങൾ മുൻ നിർത്തി സമൂഹത്തിൽ ഉണർവുണ്ടാക്കാൻ പ്രവർത്തിക്കണമെന്നും പൂജനീയ സർസംഘചാലക് പറഞ്ഞിട്ടുണ്ട്. അതിന്റെ ലക്ഷ്യം സാമൂഹ്യപരിവർത്തനമാണ്.
അഞ്ച് വിഷയങ്ങളിൽ ആദ്യത്തേത് കുടുംബപ്രബോധനമാണ്. കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന ധാരാളം പ്രശ്നങ്ങളുണ്ട്. അംഗസംഖ്യ കുറയുകയാണ്. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം വേണ്ട വണ്ണം നടക്കുന്നില്ല, പഠിക്കാനായി ദൂരദേശങ്ങളിലേക്ക് പോകുന്നുണ്ട്.
രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികളുടെ മേലുള്ള സ്വാധീനം കുറഞ്ഞു വരികയാണ്. കുടുംബത്തിൽ വരുന്ന ദുർബലത പുതിയ തലമുറയുടെ മൂല്യശിക്ഷണത്തെ വല്ലാതെ ബാധിക്കുന്നു. കുടുംബത്തിന്റെ ശൈഥില്യം സമൂഹത്തിന്റെ ശൈഥില്യമായി മാറും. കാലം മാറുമ്പോൾ കുടുംബത്തിലും ഒരു പാട് മാറ്റങ്ങൾ സംഭവിക്കുന്നു.
ഈ മാറ്റങ്ങളെ ഉൾക്കൊണ്ട് കുടുംബത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. കുടുംബാംഗങ്ങൾ ദിവസം ഒരു മണിക്കൂറെങ്കിലും പരസ്പരം കാണാൻ ശ്രമിക്കുക. ആഴ്ച്ചയിലൊരിക്കൽ സമീപത്തുള്ള കുടുംബങ്ങൾ ഒത്തു കൂടുക തുടങ്ങിയ പരിപാടികളാണ് ഇതിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
സാമൂഹ്യസമരസതയാണ് (Social Harmony) അടുത്തത്. പല തരത്തിലുള്ള പ്രശ്നത്തിൽ സമൂഹത്തിലുണ്ട്. അതിലൊന്നാണ് വ്യത്യസ്ത സമുദായങ്ങൾ നിലനിൽക്കുന്നതും അവരുടെ ഇടയിൽ മുൻവിധികൾ ഉണ്ടാവുന്നതും.
ഇതിനെയൊക്കെ മറികടന്ന് ഒരു ഐക്യം കൊണ്ടുവരാൻ വ്യത്യസ്ത സമുദായങ്ങൾ തമ്മിൽ ഒന്നിച്ച് ചില വിഷയങ്ങൾ ആലോചിച്ച് മുന്നോട്ട് പോകാൻ ഉതകുന്ന തരത്തിലുള്ള പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സമൂഹത്തെ ഭിന്നിപ്പിക്കാനും വിദ്വേഷം വളർത്തുവാനുമുള്ള ശ്രമങ്ങൾ മന:പൂർവ്വം നടക്കുന്നുണ്ട്. ഇങ്ങനെ പോയാൽ സമൂഹം പുരോഗമിക്കില്ല.
മൂന്നാമത്തെ വിഷയം സ്വദേശിയാണ്. നാടുമായി ബന്ധപ്പെട്ടതാണ് സ്വദേശി. വിശാലമായ അർത്ഥത്തിൽ വേണം ഇതെടുക്കേണ്ടത്. ഭാഷ, വേഷം ഭക്ഷണരീതി, ജ്ഞാനപാരമ്പര്യം, പരമ്പരാഗതമായ കൃഷിരീതികൾ, നാട്ടറിവുകൾ എന്നിവ ചേർന്നതാണ് സ്വദേശി.
ആഗോളവൽക്കരണത്തിന്റെ കാലത്ത് ലോകം ഏകരൂപത്തിലാവുന്നു. ഒരേ വേഷം, ഒരേ ഭാഷ എന്നിങ്ങനെയാണ് അത് പോകുന്നത്. സാംസ്‌ക്കാരിക വൈവിധ്യങ്ങൾ നഷ്ടപ്പെടുകയാണ്.
വൈവിധ്യം ഒരു സമ്പന്നതയാണ്. ഭാരത സങ്കൽപ്പം വൈവിധ്യത്തിൽ ഏകത്വമാണ്. വൈവിധ്യത്തെ നിഷേധിക്കാതെ എല്ലാത്തിനെയും കൂട്ടി ചേർത്ത് നാടിൻറെ തനിമ നിർത്താനുള്ള ആശയമാണ് സ്വദേശി.
പരിസ്ഥിതി സംരക്ഷണമാണ് മറ്റൊന്ന്. ആഗോളതാപനമടക്കം നിരവധി പ്രശ്നങ്ങളെ നമ്മൾ അഭിമുഖീകരിക്കുകയാണ്. കുടിവെള്ള പ്രശ്നം രൂക്ഷമാണ്. പരമ്പരാഗത ഊർജ്ജസ്രോതസുകൾ വെല്ലുവിളി നേരിടുകയാണ്. ഇതിനെയെല്ലാം മറികടക്കാനുള്ള പരിപാടികൾ രാജ്യo തുടങ്ങി വച്ചിട്ടുണ്ട്.
പാരമ്പര്യേതര ഊർജ്ജ ഉൽപ്പാദനം, രാസവള പ്രയോഗം കുറച്ച് കൊണ്ടുള്ള ജൈവകൃഷി, ഗോ ആധാരിത കൃഷിയുടെ പ്രോത്സാഹനം, ജലസ്രോതസുകളുടെ സംരക്ഷണം, പരിസര ശുചീകരണം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന പുതിയ ജീവിത ശൈലി ബോധപൂർവ്വം വളർത്തേണ്ട കാലഘട്ടമാണിത്.
അഞ്ചാമത്തെ വിഷയം പൗരബോധമാണ്. പൗരൻമാർക്ക് തുല്യതയും തുല്യാവകാശ വും നൽകുന്ന ഭരണഘടനയാണ് നമ്മുടേത്.
സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിയിൽ എല്ലാവരും പങ്കാളിയാവണം. പൗരന്മാർ സമഷ്ടി ജീവിതത്തിലെ (Collective Life) അവരുടെ കർത്തവ്യങ്ങളെ കുറിച്ച് ബോധവാൻമാരായിരിക്കണം.
പൗരൻ എന്ന് പറയുന്നത് പ്രധാനപ്പെട്ട സങ്കൽപ്പമാണ്. ഭരണഘടന മൗലിക കർത്തവ്യങ്ങളെ കുറിച്ച് കൂടി ചർച്ച ചെയ്യുന്നുണ്ട്. പൗരൻമാർ രാജ്യത്ത് നിലനിൽക്കുന്ന നിയമം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലെങ്കിൽ ജനാധിപത്യത്തിന് പ്രസക്തിയില്ല.
നിർഭാഗ്യവശാൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യക്തികളുടെ കർത്തവ്യത്തെപ്പറ്റി പഠിപ്പിക്കുന്നില്ല. അങ്ങനെ ചിന്തിക്കാനുള്ള അവസരം ഉണ്ടാകുന്നുമില്ല എന്നതാണ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മ.
ഈ അഞ്ച് വിഷയങ്ങൾ സംഘത്തിന്റെ സംഘടനാ പരിപാടിയെന്ന നിലയ്ക്കല്ല മുന്നോട്ട് വെച്ചിട്ടുള്ളത്. മറിച്ച് ഇക്കാര്യങ്ങളിൽ താൽപര്യമുള്ള പൗരൻമാരുടെ കൂടി സഹകരണത്തോടെ ഒരു ബഹുജന പ്രസ്ഥാനം പോലെ വളർത്തിക്കൊണ്ട് വരണം എന്നതാണ് സംഘം ഉദ്ദേശിക്കുന്നത്.
2025 ഒക്ടോബർ രണ്ട് വിജയദശമി മുതൽ 2026 വിജയദശമി വരെ ഒരുവർഷം നീണ്ടു നിൽക്കുന്ന ശതാബ്ദിവേളയിൽ ചില വിശേഷാൽ പരിപാടികൾ സംഘടിപ്പിക്കാൻ സംഘം നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ ബാംഗ്ളൂരിൽ നടന്ന സംഘത്തിന്റെ അഖിലഭാരതീയ പ്രതിനിധിസഭയിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
സംഘം മുന്നോട്ട് വെയ്ക്കുന്ന സാമൂഹ്യദർശനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. വിജയദശമി ആഘോഷം വിപുലമായി നടത്തും. ഖണ്ഡ് അനുസരിച്ച് പഥസഞ്ചലനവും സംഘടിപ്പിക്കും.
15 മുതൽ 40 വരെ പ്രായമുള്ളവരുടെ പഥസഞ്ചലനമാകും നടത്തുക. അതിന് ശേഷം രണ്ട് മൂന്ന് ആഴ്ച്ചകൾ നീണ്ട് നിൽക്കുന്ന വിപുലമായ ഗൃഹസമ്പർക്കവും നടത്തും. അതിൽ ചില ലഘുലേഖകൾ അടക്കം വിതരണം ചെയ്യും.
സംഘം പല ഘട്ടത്തിൽ അത്തരം സമ്പർക്ക പരിപാടികൾ നടത്തിയിട്ടുണ്ട്. ഏറ്റവും അവസാനം അയോധ്യയിലെ പ്രാണ:പ്രതിഷ്ഠയോട് അനുബന്ധിച്ചാണ് ഗൃഹസമ്പർക്കം നടത്തിയത്.
അന്ന് അഞ്ച് ലക്ഷത്തിഎഴുപത്തിയെണ്ണായിരത്തോളം ഗ്രാമങ്ങളിലാണ് സമ്പർക്കം നടത്തിയത്. സമാന തരത്തിലുള്ള വിപുലമായ പരിപാടിയാണ് നടത്താൻ ഉദ്ദേശിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട ആളുകളുമായി സ്വയംസേവകർ ആശയവിനിമയം നടത്തും.
പഞ്ചായത്ത് തലങ്ങളിൽ ഹിന്ദു ഏകതാ സമ്മേളനങ്ങൾ നടത്തും. വൈചാരിക സദസുകൾ സംഘടിപ്പിക്കും. സദ്ഭാവനാ സമ്മേളനങ്ങൾ നടത്തും. (ഇത് പൊതുസമ്മേളനങ്ങളാവില്ല). അതിൽ വ്യത്യസ്ത വിഭാഗങ്ങളിലുള്ള ആളുകളെ പങ്കെടുപ്പിക്കും.
ചോദ്യം: എന്താണ് ആർ.എസ്.എസ് മുന്നോട്ട് വെയ്ക്കുന്ന ഹിന്ദുരാഷ്ട്ര സങ്കൽപ്പം ? അതിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ജനതയുടെയും സ്ഥാനമെവിടെയാണ്
ഉത്തരം: ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ മുറുകെപ്പിടിച്ച് മുന്നോട്ട് പോകുന്ന പ്രസ്ഥാനമാണ് സംഘം. അതിൽ വിട്ടുവീഴ്ച്ചയൊന്നുമില്ല. പുതുതായി ഹിന്ദുരാഷ്ട്രം നിർമ്മിക്കുകയല്ല. നമ്മുടേത് ഹിന്ദുരാഷ്ട്രമാണ്. അതിന്റെ പുനർനിർമ്മിതിയാണ് സംഘം ലക്ഷ്യം വെയ്ക്കുന്നത്.
ഇസ്ലാമിക ഭരണമുണ്ടായിരുന്ന കാലത്തും ഇംഗ്ലീഷുകാർ ഭരിച്ചിരുന്നപ്പോഴും, ഇന്നും ഭാരതം ഹിന്ദുരാഷ്ട്രമാണ് എന്നാണ് സംഘം വിചാരിക്കുന്നത്. ലോകത്തിൽ സെമറ്റിക്ക് മതങ്ങൾ ആവിർഭവിച്ചപ്പോൾ അവർ ഒരു മതരാഷ്ട്ര സങ്കൽപ്പം (Theocratic State) മുന്നോട്ടു വെച്ചിരുന്നു.
ഉദാഹരണമായി റോമിന്റെ ചരിത്രമെടുക്കാം. റോമിൽ നാലാം നൂറ്റാണ്ടിന് മുമ്പ്, കോൺസ്റ്റന്റെയിൻ ചക്രവർത്തി അധികാരത്തിൽ വരുന്നതിന് മുമ്പ് വരെ അവിടെ ബഹുദൈവാരാധന നിലനിന്നിരുന്നു. വിവിധ മതങ്ങളുള്ള സമൂഹമായിരുന്നു. മിത്രനെയും വരുണനെയും ഒക്കെ ആരാധിച്ചിരുന്നു.
എന്നാൽ കോൺസ്റ്റന്റെയിൻ അധികാരത്തിൽ വന്നതോടെ അദ്ദേഹം രാഷ്ട്രത്തിന്റെ മതമായി (State Religion) ക്രിസ്തുമതത്തെ എടുക്കുകയും പരമ്പരാഗത മതങ്ങൾക്കൊന്നും പ്രവർത്തിക്കാൻ അനുമതി നൽകാതിരിക്കുകയും അവരുടെ ക്ഷേത്രങ്ങൾ പുതുക്കി പണിയാൻ അനുവദിക്കാതിരിക്കുകയുമൊക്കെ ചെയ്തു.
പതുക്കെ പതുക്കെ പരമ്പരാഗത മതങ്ങൾക്ക് അനുയായികൾ കുറയുകയും പുതുതലമുറയിൽ പെട്ടവർ ഭരണകൂടം പിന്തുണയ്ക്കുന്ന മതത്തിൽ എത്തിച്ചേരുകയും ചെയ്തു. പുതുവർഷം നാലാം നൂറ്റാണ്ട് മുതലാണ് മതരാഷ്ട്ര സങ്കൽപ്പം വരുന്നത്.
അതുപോലെ ജൂതൻമാരും വംശീയതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി. ഏഴാം നൂറ്റാണ്ടിൽ ആവിർഭവിച്ച ഇസ്ലാമാണ് പിന്നെ വന്നത്. ക്രൈസ്തവ രാഷ്ട്രം, ഇസ്ലാം രാഷ്ട്രം എന്നൊക്കെ അറിയപ്പെടുന്ന രാഷ്ട്രങ്ങളിൽ മറ്റ് മതങ്ങൾക്ക് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ല.
എന്നാൽ വൈദിക കാലം മുതൽ ഈ നിമിഷം വരെ ഇന്നാട്ടിൽ പുതിയ മതങ്ങൾ ഉണ്ടാവുന്നുണ്ട് - ഹിന്ദു സമൂഹത്തിന്റെ തന്നെ പുതിയ പ്രസ്ഥാനങ്ങൾ. വളരെ പ്രാചീനമെന്ന് തോന്നുന്ന ആരാധന മുതൽ നമ്മുടെ വേദാന്ത ചിന്ത വരെയുള്ള പാരമ്പര്യം ആ പ്രക്രിയ അനന്തമായി തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇവിടെ ഹിന്ദുക്കളെ പ്രതിരോധത്തിൽ നിർത്തിക്കൊണ്ട് മതേതരത്വമെന്ന ആശയം പറഞ്ഞ് കൃത്രിമമായ ആഖ്യാനം വളർത്തുകയാണ്. ഹൈന്ദ പാരമ്പര്യത്തിൽ ഒരു മതരാഷ്ട്ര സങ്കൽപ്പമില്ല.
ബൈബിളിനെയും ഖുറാനെയും ഹദീസിനെയും ഒക്കെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണം കണക്കെ ഒന്ന് ഭാരതത്തിലില്ല. സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ നിർമ്മാണ സഭ ചേർന്ന് ഒരു ഭരണഘടനയുണ്ടാക്കി. അതിൽ കീഴിൽ 75 വർഷം നമ്മൾ പൂർത്തിയാക്കി. ആരംഭകാലത്ത് ചിലർ പറഞ്ഞത് ഇവിടെ ജനാധിപത്യമൊന്നും വിജയിക്കില്ല എന്നാണ്.
എന്നാൽ പൗരാണിക കാലം മുതൽ ഭാരതീയ സമൂഹത്തിൽ ജനാധിപത്യ ബോധം നിലനിൽക്കുന്നുണ്ട്. എതിർപ്പുകളുണ്ടായിട്ടും സംഘം ഹിന്ദു എന്ന് ഉറപ്പിച്ചു പറയുന്നതിന്റെ കാരണം അത് നമ്മുടെ സാംസ്‌ക്കാരിക സ്വത്വത്തെ പ്രതിനിധികരിക്കുന്നവാക്കായതു കൊണ്ടാണ്.
രാജ്യത്തിന്റെ വ്യക്തിത്വത്തെ, തനിമയെ ഇല്ലാതാക്കി തങ്ങളുടെ ആധിപത്യം ചെലുത്താൻ ആഗ്രഹിക്കുന്ന ശക്തികളും ഭാരതത്തിലുണ്ട്. 190 വർഷക്കാലം ഇവിടെ ഇംഗ്ലീഷുകാർ ഭരിച്ചിരുന്നു. അഞ്ഞുറു വർഷങ്ങൾക്കപ്പുറം പോർച്ചുഗീസുകാർ വന്നു മതംമാറ്റ പ്രക്രിയ ആരംഭിച്ചു അവർ നമ്മുടെ മതത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു.
ക്രൈസ്തവ മതത്തിന് പ്രത്യേകം പ്രോത്സാഹനം നൽകാൻ ശ്രമിച്ചിരുന്നു. സമൂഹത്തിൽ പല തരത്തിലുള്ള ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഹിന്ദു - മുസ്ലീം ഭിന്നതയുണ്ടാക്കാൻ അവർ പരിശ്രമിച്ചിരുന്നു. അതിന്റെ അനന്തര ഫലമായി ഭാരതം വിഭജിക്കപ്പെടുകയും ചെയ്തു.
ഒരുപാട് വൈവിധ്യങ്ങൾ നമ്മുക്കുണ്ട്. ഇതിനെ കൂട്ടിയിണക്കുന്നത് നമ്മുടെ സംസ്‌ക്കാരവും മൂല്യങ്ങളും ധർമ്മവുമാണ്. രാജ്യത്തിന്റെ ഹിന്ദു വ്യക്തിത്വം (Hindu Character) എന്ന് പറയുമ്പോൾ അതിനു ചില ലക്ഷണങ്ങളുണ്ട്. എല്ലാ മതങ്ങളെയും അംഗീകരിക്കുന്നു എന്നതാണ് ഒന്നാമത്തെ കാര്യം.
ലോകത്ത് ബഹുമത പാരമ്പര്യത്തെ അംഗീകരിക്കുന്ന ഏക സംസ്‌കൃതി ഭാരതത്തിന്റേതാണ്. അതിനെ മറ്റ് സംസ്‌കൃതികളിൽ നിന്നും തിരിച്ചറിയാനുള്ള വാക്കാണ് ഹിന്ദു എന്നത്. അത് മതമല്ല.
ഈശ്വരാന്വേഷണത്തിന്റെ വഴി എന്ന നിലയ്ക്ക് ഇവിടെ ഒരു മതമല്ല ഉള്ളത്. ഒരുപാട് മതങ്ങളുണ്ട്. ഭാരതത്തിലുള്ളത് ഒരു മതമഹാസമ്മേളനമാണ്. സത്യാന്വേഷണമാണ് ഭാരതത്തിന്റെ വഴി. ശൈവനും വൈഷ്ണവനും ജൈനനും ബുദ്ധനും സിഖക്കുകാരനും ഒക്കെ ഇടമുള്ളത് പോലെ ഇവിടെ ക്രിസ്ത്യാനിക്കും മുസ്ലീമിനും ഇടമുണ്ട്.
എന്നാൽ ഇത് ഇസ്ലാമിക രാജ്യമാക്കണം, ശരിയത്തിന്റെ അടിസ്ഥാനത്തിൽ ഭരണം നടക്കണം, പാക്കിസ്ഥാനാക്കണം എന്ന് പറഞ്ഞ് കുറേപ്പേർ വാശി പിടിച്ച് വരുമ്പോൾ അവിടെ അഭിപ്രായഭിന്നതയും കുറച്ച് പ്രശ്നങ്ങളും ആവിർഭവിക്കുന്നു എന്നുമാത്രം.
സംഘത്തിലൂടെ വളർന്ന വന്ന ആളുകൾ ഇപ്പോൾ രാജ്യം ഭരിക്കുന്നുണ്ടല്ലോ. അവർ ഭരിച്ചിട്ട് ഇവിടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എന്തുപ്രശ്‌നമാണുണ്ടായത്. ഇവിടെ പരിഹരിക്കാതെ കിടക്കുന്ന പലപ്രശ്നങ്ങളെയും അവർ പരിഹരിക്കുന്നു.
മതേതര മുദ്രാവാക്യം മുഴക്കുന്നവർ വോട്ടുബാങ്കു രാഷ്ട്രീയം കാരണം ഒരേസമയം മതപ്രീണനവും ജാതിപ്രീണനവും നടത്തുന്നു. മതനേതാക്കളുടെ വീട്ടിൽ ചെന്ന് പാദനമസ്‌ക്കാരം നടത്തുന്നു.
ഭാരതം ഹിന്ദുരാഷ്ട്രമായിരുന്നു. ഹിന്ദുരാഷ്ട്രമാണ്. ഹിന്ദുരാഷ്ട്രമായി നിലനിർത്താൻ വേണ്ടിയാണ് സംഘം നിലകൊള്ളുന്നത്. സംഘത്തിന്റെ ഹിന്ദുരാഷ്ട്ര സങ്കൽപ്പം മതാധിഷ്ഠിതമല്ല. സംസ്‌ക്കാരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അത് ജനാധിപത്യത്തെ അംഗീകരിക്കുന്നതാണ്. എല്ലാ മതങ്ങൾക്കും തുല്യമായി നിലനിൽക്കാൻ കഴിയണമെന്ന സങ്കൽപ്പത്തെ അംഗീകരിക്കുന്നതാണ്.
ചോദ്യം: ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആർ.എസ്.എസ് ശതാബ്ദി ആഘോഷിക്കുന്ന സമയത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങൾ അവരുടെ നിലനിൽപ്പിനെ പറ്റി ആശങ്കപ്പെടുന്നുവെന്നാണ് കാണാൻ കഴിയുന്നത്. എന്താണ് അഭിപ്രായം
ഉത്തരം: ഇവിടെ ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത. പക്ഷേ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണെന്നും പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും അവർക്കെതിരെ വിദ്വേഷപ്രസംഗങ്ങൾ നടക്കുന്നുണ്ടെന്നുമുള്ള സംഘടിതമായ പ്രചാരണം ചിലർ പൊതുമണ്ഡലത്തിൽ നടത്തുന്നുണ്ട്.
അതിനെ നിഷേധിക്കുന്നില്ല. അത് കൃത്രിമമായി ഉണ്ടാക്കുന്നതാണ്. മാദ്ധ്യമങ്ങളിൽ ഇരുന്ന് ചില ആളുകൾ ഇങ്ങനെ പറയുന്നതല്ലാതെ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ സഞ്ചരിക്കുമ്പോൾ, ഇനി കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ സഞ്ചരിക്കുമ്പോൾ അല്ലെങ്കിൽ ഗുജറാത്ത് മുതൽ ആസാം വരെ പോകുമ്പോൾ ഇവിടെ എവിടെയാണ് ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടുന്നത് ? എവിടെയാണ് ഈ അനുഭവമുള്ളത് ?
മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട ഒരു പ്രതിയെ ഇപ്പോൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഏതാണ്ട് 17 വർഷങ്ങൾക്ക് ശേഷമാണ് അയാളെ ഇവിടേയ്ക്ക് കൊണ്ടുവരുന്നത്.
ആഗോള ഭീകര ശക്തികൾ ഭാരതത്തെ ലക്ഷ്യം വെയ്ക്കുന്നുവെന്നത് വസ്തുതയാണ്. കാശ്മീരിൽ അതുണ്ടായിരുന്നു.
2014 വരെ രാജ്യത്തിന്റെ ഏത് ഭാഗത്തും എപ്പോഴും സ്ഫോടനമുണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നു. അത്തരം ശക്തികളെയൊക്കെ നിലവിലെ സർക്കാർ നിയന്ത്രിച്ചിട്ടുണ്ട്. അത് ന്യൂനപക്ഷങ്ങളടക്കം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.
ഇന്നിപ്പോൾ ഇസ്ലാമിക രാജ്യങ്ങളിൽ തന്നെയാണ് സ്വന്തം സഹജീവികളെ കൊന്നൊടുക്കുന്ന തരത്തിൽ സ്ഫോടനങ്ങളടക്കം നടത്തുന്നത്. അത് വേറൊരു വിഷയമാണ്.
ഇന്ത്യയിൽ ബഹുകക്ഷി രാഷ്ട്രീയം നിലനിൽക്കുന്നത് കൊണ്ട് എല്ലാവരും അവരവർക്കുള്ള വോട്ടു ബാങ്കുകൾ സംരക്ഷിക്കാനും പുതിയ വോട്ടുകൾ ലഭിക്കാനും വേണ്ടിയിട്ടുള്ള വളരെ കൃത്രിമമായ പ്രചാരണം അഴിച്ചുവിടുകയാണ് യഥാർത്ഥത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രാദേശിക തലങ്ങളിൽ ചില ക്രിമിനൽ കുറ്റകൃത്യങ്ങൾ ഉണ്ടാവുന്നുണ്ട്. അത് ഇല്ലാതാക്കുക എന്നത് ലോക്കൽ പൊലീസിന്റെ ഉത്തരവാദിത്വമാണ്. സംസ്ഥാനത്ത് അങ്ങനെയുണ്ടായാൽ ഡി.ജി.പിയും മറ്റ് മേൽഉദ്യോഗസ്ഥരും മന്ത്രിമാരും അന്വേഷണവും മറ്റ് നടപടികളും ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്.
അത് സംസ്ഥാനത്തിന്റെ പ്രശ്നമെന്ന നിലയിലാണ്. ഇതെല്ലാമുണ്ടായത് മോദി രാജ്യം ഭരിക്കാൻ വന്നതുകൊണ്ടാണെന്ന തരത്തിലുള്ള ഒരു പ്രചാരണരീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഇതെല്ലാം ബൗദ്ധിക കസർത്തുകളാണ്. കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നതാണ്.
പൊതുബോധത്തെ സ്വാധിനിക്കാൻ ഈ തന്ത്രത്തെ പിന്തുണക്കുന്ന കുറെ മാദ്ധ്യമങ്ങളിലടക്കമുള്ള സ്വാധീനങ്ങൾ ഉപയോഗപ്പെടുത്തും. അതിനൊക്കെ അപ്പുറത്തേക്ക് രാജ്യത്തിന്റെ പൊതുതാൽപര്യം മുന്നിൽവെച്ച് കൊണ്ട് ചിന്തിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് അനുഗുണമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
സർക്കാർ പദ്ധതികളുടെ ഗുണം ലഭ്യമാക്കുന്നതും വികസനപ്രവർത്തനം നടത്തുന്നതും ആരുടെയും മതം നോക്കിയല്ലല്ലോ. വികസനപദ്ധതികളുടെ ഗുണഭോക്താക്കൾ എന്ന നിലയിൽ ആർക്കെങ്കിലും ഒരു പ്രശ്നമുണ്ടാവുന്നുവെന്ന ഒരു പരാതിയും ഇവിടെയില്ല. പ്രാദേശിക പ്രശ്നത്തെ വലുതാക്കി അവതരിപ്പിക്കുന്നു.
മണിപ്പൂരിൽ നടന്നത് ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപമാണ്. അതിൽ ഒരു ഗോത്രവർഗമായ കുക്കികൾ പണ്ടേ ക്രൈസ്തവരായി. അമേരിക്കൻ പ്രോട്ടസ്റ്റന്റ് സഭകൾക്ക് ഒരു കാലത്ത് അവിടെ വലിയ സ്വാതന്ത്ര്യം കൊടുത്തത് കൊണ്ട് അവർ കിസ്തുമതം സ്വീകരിച്ചു.
മതം മാറാതെ നിന്ന മറ്റൊരു ഗോത്രവർഗമാണ് മെയ്തെയ്. മതം മാറിയ കുക്കികൾക്ക് എസ്.സി സംവരണമുണ്ട്. ഭൂരിപക്ഷം വരുന്ന മെയ്തെയ്കൾക്ക് അതില്ല.
അവർ ഒരുകാലത്ത് സംവരണം വേണ്ട എന്ന് പറഞ്ഞ് ജീവിച്ചവരാണ്. സംവരണത്തിന്റെ ഗുണം മനസിലായതോടു കൂടി അവർക്കിടയിൽ അസ്വസ്ഥതയുണ്ടായി.
അവർക്കിടയിലുള്ള ഗോത്രവൈരം ആളിക്കത്തിക്കാൻ മതപരിവർത്തന ശക്തികളുണ്ട്. ചൈനയുടെയും ഇസ്ലാമിക തീവ്രവാദികളുടെയും ഇടപെടലുണ്ട്. പ്രശ്നം വളരെ പ്രാദേശികമാണ്. കേരളത്തിലെ ക്രിസ്ത്യാനികളുടെയോ മുസ്ലീമിന്റെയോ പ്രശ്നമല്ല. ഇവിടുത്തെ ഹിന്ദുവിന്റെ പ്രശ്നവുമല്ല.
പക്ഷേ ആ പ്രശ്നം ഇന്ത്യയെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണെന്നും അത് ന്യൂനപക്ഷവേട്ടയാണെന്നും പ്രചരണം നടക്കുകയാണ്. വസ്തുനിഷ്ഠമായി ഒന്നും ചൂണ്ടിക്കാണിക്കാനില്ല.
ചോദ്യം: രാജ്യത്തെ ന്യൂനപക്ഷങ്ങൾ കഴിഞ്ഞ 10 വർഷമായി അരക്ഷിതാവസ്ഥയിലാണെന്ന ആരോപണം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഉത്തരേന്ത്യയിൽ അവരുടെ ആരാധനാലയങ്ങൾക്ക് നേരെ ഹിന്ദുസംഘടനകളിൽ നിന്നും ആക്രമണങ്ങളുണ്ടാവുന്നു. വൈദികർക്കും പുരോഹിതർക്കും നേരെ ആക്രമണങ്ങളുണ്ടാവുന്നു. അവരുടെ വീടുകൾ ബുൾഡോസറുകൾ കൊണ്ട് ഇടിച്ചു നിരത്തുന്നു. ബീഫ് കൈവശം വെച്ചതിന്റെ പേരിൽ മർദ്ദനവും ആൾക്കൂട്ട കൊലപാതകങ്ങളുമുണ്ടാവുന്നു. പലയിടത്തും ആൾക്കൂട്ടം നിയമം കൈയ്യിലെടുക്കുന്നു. ആർ.എസ്.എസ് കൂടി ഭാഗഭാക്കായിട്ടുള്ള കേന്ദ്ര സർക്കാർ കൃത്യമായ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കുന്നില്ലെന്നാണ് പൊതുസമൂഹത്തിൽ നിന്നും ഉയരുന്ന പരാതി. ശരിയല്ലേ
ഉത്തരം: പ്രാദേശിക ക്രമസമാധാന വിഷയങ്ങളിൽ ഭാരത സർക്കാരിന് ഒരു റോളുമില്ല. ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ലോക്കൽ പൊലീസാണ്. ഇവിടെ സി.ആർ.പി.എഫ് വന്നാലും പൊലീസിന്റെ നിർദ്ദേശാനുസരണമാണ് പ്രവർത്തിക്കേണ്ടത്.
ക്രമസമാധാനം പ്രാഥമികമായും സംസ്ഥാനങ്ങളുടെ ചുമതലയാണ്. മോദി ഇടപെടണം, സംസാരിക്കണം എന്നത് ഒരു തരത്തിലുള്ള സൂത്രപ്പണിയാണ്. എന്തിനാണ് സംസ്ഥാനങ്ങളുടെ വിഷയത്തിൽ മോദി സംസാരിക്കേണ്ടത്. അതാത് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരാണ് അത് ചെയ്യേണ്ടത്.
ഇവിടെ ഒരു സിസ്റ്റമുണ്ട്. അതിനെ എങ്ങനെയാണ് ലംഘിച്ച് പ്രവർത്തിക്കുന്നത്. മോദിയെ സ്വീകരിക്കാൻ ബംഗാൾ മുഖ്യമന്ത്രിയായ മമത പോവില്ല എന്ന് പറഞ്ഞു. പ്രോട്ടോക്കോൾ അനുസരിച്ച് പോകേണ്ടതാണ്. പക്ഷേ പോകുന്നില്ല. മോദിക്ക് അവരെ എന്ത് ചെയ്യാൻ പറ്റും.
ഇന്ത്യയിൽ ഒരു ദിവസം എത്ര കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തുന്നത്. കേരളത്തിലും കേസുകൾ വരുന്നില്ലേ. ഇതിൽ മോഷണം, ബലാൽസംഗം, വസ്തുതർക്കം, മർദ്ദനം, കൊലപാതകം എന്നിവയുണ്ടാകാം. അങ്ങനെയുള്ള ചില ഒറ്റപ്പെട്ട ക്രിമിനൽ സംഭവങ്ങളാണ് ഉണ്ടാവുന്നത്.
ഗ്രാമത്തിൽ നിന്ന് പശുവിനെ മോഷ്ടിച്ചു. മോഷ്ടിച്ചവർ അതിനെ കൊന്ന് മാംസം സൂക്ഷിക്കുന്നുവെന്നറിഞ്ഞ് ഗ്രാമവാസികൾ മുസ്ലീമായ അഖ്ലക്കിനെതിരെ മർദ്ദനം അഴിച്ചുവിട്ടുവെന്നത് പ്രാദേശികമായ ഒരു സംഗതിയാണ്. പശുവിനെ ആദരിക്കുന്ന സ്വഭാവം ഉത്തരഭാരതത്തിലുണ്ട്. അപ്പോൾ അത് വൈകാരികമായ ഒരു പ്രശ്നമാണ്. കൂടെ മോഷണവുമുണ്ട്. അത് ഒറ്റപ്പെട്ട സംഭവമാണ്.
എത്രയോ ബീഫാണ് ഇവിടെ തിന്നുന്നത്. ആരാണ് എതിര് നിൽക്കുന്നത്. ഉത്തരഭാരതത്തിൽ പശുവിനെ കൊല്ലുമ്പോൾ അവിടെയൊരു വൈകാരിക പ്രശ്നമുണ്ട്. അതുമായി മോദിക്കെന്താണ് ബന്ധം. ബി.ജെ.പിക്ക് എന്താണ് ബന്ധം. ഒരു ബന്ധവുമില്ല.
നിങ്ങളുടെ വീട് ഇവിടുത്തെ മുഖ്യമന്ത്രിക്ക് വന്ന് ബുൾഡോസർ കൊണ്ട് ഇടിച്ചിടാനാവുമോ ? അദ്ദേഹം നിയമനടപടികൾക്ക് വിധേയനായി ജയിലിൽ പോകും. അനധികൃതമായ നിർമ്മിതികളാണ് അവിടെ ഇടിച്ചിടുന്നത്.
സർക്കാർ നോട്ടീസ് കൊടുക്കും. ആളുകൾ മിണ്ടാതിരിക്കും. ഇവർ അവിടെ താമസിച്ചു കൊണ്ട് രാജ്യവിരുദ്ധമായി പ്രവർത്തിക്കുകയും കലാപവും മറ്റുമൊക്കെ ഉണ്ടാക്കുകയും ചെയ്യുമ്പോൾ അവർക്ക് ഒരു സന്ദേശം നൽകാനായി കുറച്ച് ഇടിക്കുന്നതാണ്.
കയ്യേറ്റങ്ങൾ നിരന്തരമായി നടക്കുകയാണ്. മൂന്ന് നാല് നിലക്കെട്ടിടം പണിയും. എന്നിട്ട് നുഴഞ്ഞുകയറ്റക്കാരെ അവിടെ താമസിപ്പിച്ച് അവരുടെ സങ്കേതമാക്കി വളർത്തുമ്പോഴും അവിടെ നിന്ന് കലാപമൊക്കെ ഉടലെടുക്കുമ്പോഴും സർക്കാർ deterrent action എന്ന നിലയ്ക്ക് ക്രിമിനലുകൾക്ക് സന്ദേശം നൽകാനായി ചെയ്യുന്നതാണ്.
അതിലിപ്പോൾ സുപ്രീകോടതി ഇടപെടുന്നുണ്ടല്ലോ. ചില പ്രത്യേക സാഹചര്യത്തിലാണ് ഇത്തരം നടപടിയുണ്ടാവുന്നത്. അല്ലാതെ, മുസ്ലീങ്ങളോടെല്ലാം വിരോധമുള്ളത് കൊണ്ട് അവരുടെ വീടുകൾ ഇടിച്ചു നിരത്തുന്നു എന്ന പ്രചാരണം ആരോപണമാണ്. അത് വസ്തുതാ വിരുദ്ധമാണ്.
യു.പിയിൽ നല്ലകാര്യങ്ങൾ പലതും നടക്കുന്നുണ്ട്. ഏഴെട്ടു വർഷത്തിനിടെ വലിയ പുരോഗതിയാണ് ആർജ്ജിച്ചത്. മാഫിയ സംഘങ്ങളുടെ കേന്ദ്രമായിരുന്നു അവിടെ. അതെല്ലാം മാറ്റി പുരോഗതിയുടെ പാതയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.
അതൊന്നും നമ്മുക്ക് വാർത്തയല്ല. അവിടെ ഏതെങ്കിലും ദളിത് വിഭാഗത്തിൽ പെടുന്ന കുട്ടി ബലാൽസംഗം ചെയ്യപ്പെട്ടു എന്നാരോപണമുണ്ടായാൽ അതിനെ ദേശീയവിഷയമാക്കി മാറ്റുന്നു.
ഇവിടെ പാലക്കാട് എന്താണ് നടന്നത്. എത്രയോ സംഭവങ്ങൾ കേരളത്തിൽ നടക്കുന്നു. ന്യായമായ നടപടികൾ ഒന്നുമില്ല. ഇത് ഇരട്ടത്താപ്പാണ്. ഇനി അഥവാ വസ്തുതാപരമായി കാര്യങ്ങൾ ഉണ്ടാകുന്നുവെങ്കിൽ ഇവിടെ ഹൈക്കോടതിയും സുപ്രീംകോടതിയുമുണ്ട്. അവർ പല കേസിലും ഇടപെടുന്നുണ്ട്. അതിനും തടസമൊന്നുമില്ല.
സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും പ്രശ്നങ്ങളുണ്ടാവുമ്പോൾ ആളുകൾക്ക് കോടതിയെ സമീപിക്കാം. പല പ്രശ്നങ്ങളിലും കോടതികൾ സ്വമേധയാ ഇടപെടുന്നുണ്ട്.
ചോദ്യം: പല സംസ്ഥാനങ്ങളിലും സർക്കാരുകൾ കൊണ്ടുവരുന്ന മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ ന്യൂനപക്ഷ ങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറവും മുസ്ലീം സംഘടന കളും ഇത്തരം കണക്കുകൾ പുറത്ത് വിടുന്നുണ്ട്. സമൂഹക്ഷേമം ലക്ഷ്യമാക്കി നിർമ്മിക്കുന്ന നിയമങ്ങൾ ഒരു വിഭാഗത്തിന്റെ അന്ത്യം കാണാൻ ഉപയോഗിക്കുന്ന നടപടി ശരിയാണോ
ഉത്തരം: നിർബന്ധിച്ചും പ്രലോഭിപ്പിച്ചും നടക്കുന്ന മതപരിവർത്തനത്തിനാണ് നിയമങ്ങൾ എതിര് നിൽക്കുന്നത്. സംഘടിത മതപരിവർത്തനത്തെയാണ് എതിർക്കുന്നത്. അല്ലാതെ ക്രിസ്ത്യൻ മതപരിവർത്തനമെന്നോ ഇസ്ലാം മതപരിവർത്തനമെന്നോ പറഞ്ഞിട്ടില്ല.
അപ്പോൾ നിങ്ങൾ സാധാരണക്കാരെ പ്രലോഭിപ്പിച്ചും നിർബന്ധിച്ചും മതംമാറ്റാൻ ശ്രമിക്കുന്നു എന്നുള്ളതു കൊണ്ടാണ് നിയന്ത്രണം വരുന്നത്. എനിക്ക് പരാതിയുണ്ടെങ്കിൽ ഞാനത് പറയും ,നടപടിവരും. അതിനാണ് നിയമങ്ങളുള്ളത്.
ഇതൊന്നും ബി.ജെ.പി കൊണ്ടുവന്നതല്ല. അതിൽ പലതും കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്നതാണ്. ഇതിന്റെ ആരംഭം കുറിച്ചത് 1950കളിലാണ്.
മദ്ധ്യപ്രദേശിലെ ഒരു ആദിവാസി വനപ്രദേശത്തേക്ക് മുഖ്യമന്ത്രി പോയപ്പോൾ മുഖ്യമന്ത്രിക്കെതിരെ ഗോ ബാക്ക് വിളികളുണ്ടായി.
അതിന് പിന്നിൽ ആരാണെന്ന് അന്വേഷിച്ചപ്പോൾ ഗോത്ര വർഗക്കാർക്കിടയിൽ വൻതോതിൽ മതപരിവർത്തനം നടന്നിട്ടുണ്ടെന്നും വിദേശ മിഷണറിമാർ പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിയോഗി കമ്മറ്റി ഉണ്ടായത്. മലയാളിയായ പ്രൊഫസർ എസ് .കെ. ജോർജ്ജ് വരെ അതിൽ അംഗമായിരുന്നു.
രാജ്യത്ത് നിർബന്ധിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവർത്തനം നടക്കുന്നുണ്ടെന്നും മതപരിവർത്തനം നടന്ന പ്രദേശത്ത് ഇന്ത്യാ വിരുദ്ധപ്രവർത്തനം നടക്കുന്നുണ്ടെന്നുമുള്ള നിയോഗി കമ്മറ്റി റിപ്പോർട്ടിന്റെ (1956) അടിസ്ഥാനത്തിലാണ് ആദ്യം നിയമം വരുന്നത്. അന്ന് കേരളത്തിൽ കന്യാസ്ത്രീകളും അച്ചൻമാരും തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
നിയോഗി കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിൽക്കാലത്തു ഉത്തരഭാരതത്തിൽ പലയിടത്തും നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ ഉണ്ടായിട്ടുള്ളത്. അത് പുതിയ കാര്യമൊന്നുമല്ല.
നമ്മുടെ നാട്ടിൽ തന്നെ അറിയാമല്ലോ, രാവിലെ മുതൽ ആളുകളെ മതപരിവർത്തനം നടത്താനും പള്ളിയിൽ കൊണ്ടുപോകാനും പ്രാർത്ഥിപ്പിക്കാനും മാത്രമായി കുറെ ആളുകൾ ബൈബിളുമായി ഇറങ്ങുന്നില്ലേ. അതൊരു വസ്തുതയല്ലേ. പലർക്കും അലോസരങ്ങളുണ്ടാവും. അവർ അതിനെ ചോദ്യം ചെയ്യും, ബഹളം വെയ്ക്കും, ചിലപ്പോൾ കൈയ്യാങ്കളിയുണ്ടാവും. ഇതൊക്കെ സ്വാഭാവികമായി സമൂഹത്തിന്റെ അടിത്തട്ടിൽ നടക്കുന്ന സംഭവമാണ്.
ഇതൊന്നും ഒരു സംഘടനയോ അല്ലെങ്കിൽ സർക്കാരും ആഹ്വാനം ചെയ്തിട്ടല്ല. അപ്പോൾ അവരും ഇക്കാര്യം ശ്രദ്ധിക്കണം. ജനങ്ങൾക്ക് അലോസരമുണ്ടാകുന്ന വിധത്തിൽ ജനങ്ങളെ പള്ളികളിലേക്കും മറ്റും നിർബന്ധച്ച് കൊണ്ടുപോകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണത്.
തമിഴ്‌നാട്ടിലും ആന്ധ്രയിലും വലിയ തോതിലുള്ള മതപരിവർത്തന ശ്രമങ്ങൾ നടക്കുകയാണ്. അപ്പോൾ ഇതെല്ലാം നടന്നോട്ടെ ഇവിടുത്തെ ഹിന്ദുസമൂഹം കണ്ണടച്ചിരുന്നോട്ടെ എന്നാണ് കുറെ പേർ വിചാരിക്കുന്നത്. അതൊന്നും നടക്കില്ല. അതിന്റെ കാലമൊക്കെ കഴിഞ്ഞു പോയി.
സ്വന്തം സമൂഹത്തെയും സ്വന്തം ധർമത്തെയും സംരക്ഷിക്കാനുള്ള ബാധ്യത ഹിന്ദുസമൂഹം ഏറ്റെടുക്കും, അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. അത് ഒരു മതത്തിനും എതിരെയല്ല. മറിച്ച് പ്രകോപനപരമായിട്ടുള്ള ഇത്തരത്തിലുള്ള സംഘടിത മതപരിവർത്തന ശ്രമങ്ങളെയാണ് ആളുകൾ എതിർക്കുന്നത്.
ഞാൻ ഒരു മതത്തിൽ വിശ്വസിക്കുമ്പോൾ ആ മതം മാറി ഇതിലേക്ക് വന്നാലാണ് നിങ്ങൾക്ക് ഗുണം കിട്ടുകയെന്ന് പറഞ്ഞ് കുറെ പേർ വന്ന് എന്നെ ശല്യം ചെയ്യുമ്പോൾ ഞാൻ പ്രതികരിക്കും. നിയമം കൈയ്യിലെടുക്കുന്നത് ശരിയല്ല.
എന്നാൽ ചിലർ നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്യുമ്പോൾ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടിയെടുക്കും. അത് ഒരു പ്രത്യേക മതത്തിനോട് എതിർപ്പുള്ളത് കൊണ്ടല്ല.
മദ്ധ്യപ്രദേശിൽ ഒരു സംഭവമുണ്ടായാൽ അത് ദേശീയ വാർത്തയാവുന്നു. ഇവിടെ അമ്പലത്തിൽ ഒരു പൂജാരിയെ അടിച്ചാൽ അത് ദേശീയ വാർത്തയാവില്ല. ചിലതിനെ സെൻസിറ്റീവാക്കി ദേശീയ പ്രശ്നമാക്കിയിട്ട് അത് ന്യൂനപക്ഷങ്ങൾക്കെതി രാണെന്ന് പറയുകയാണ്. ന്യൂനപക്ഷങ്ങൾ സ്വയം ചിന്തിച്ചാൽ മതി. ഹിന്ദുക്കൾ ആയുധവുമായി ക്രിസ്ത്യാനികൾക്ക് പിന്നാലെ നടക്കുന്നുണ്ടോ. ഇതെല്ലാം പ്രചാരണമാണ്.
ചോദ്യം: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന മാധവ സദാശിവ ഗോൾവൽക്കറെഴുതിയ പുസ്തകമാണ് വിചാരധാര. അതിന്റെ 12, 13 അദ്ധ്യായങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പരാമർശം ഉൾപ്പെടുന്നു. ഇന്ന് ആർ.എസ്.എസ് ശതാബ്ദി ആഘോഷിക്കുകയാണ്. ഈ നിലപാടുകളിൽ ഇപ്പോഴും സംഘം ഉറച്ച് നിൽക്കുകയാണോ. ഇത് പൊളിച്ചെഴുതപ്പെടേണ്ടതല്ലേ
ഉത്തരം: ഗുരുജി പല സന്ദർഭങ്ങളിൽ നടത്തിയ പ്രസംഗങ്ങളാണ് അതിലുള്ളത്. അല്ലാതെ അദ്ദേഹം ഒരു പുസ്തകമെഴുതിയതോ സിദ്ധാന്തമെഴുതിയുണ്ടാക്കിയതോ ഒന്നുമല്ല. അതാണ് ഒന്നാമത് വിചാരധാരയെക്കുറിച്ച് മനസിലാക്കേണ്ട ഒരു കാര്യം.
അദ്ദേഹം വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്ത കാര്യ കർതൃ ഗണങ്ങളോട് സംസാരിച്ച ചില വിഷയങ്ങൾ സമാഹരിച്ച് വിചാരധാരയെന്ന പേരിൽ പുസ്തകം പുറത്തുവന്നു. എല്ലാ ഭാഷയിലും ഇറങ്ങിയിട്ടുണ്ട്.
വിചാരധാരയില്‍ ഈ പറയുന്ന രണ്ട് സെമറ്റിക്ക് മതങ്ങളും കമ്മ്യൂണിസവും ഭാരതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. പ്രശ്നങ്ങളില്ലെന്ന് നിങ്ങൾക്കെങ്ങനെ പറയാനാവും. കാശ്മീരിൽ എന്തായിരുന്നു സംഭവം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എന്തായിരുന്നു പ്രശ്നം. അവിടെ മിഷണറിമാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്.
ഇപ്പോഴും വിശാല നാഗാലാന്റ് വേണമെന്ന വാദം നിലനിൽക്കുകയാണ്. തമിഴ് ഈഴം വേണമെന്ന് പറയുന്നത് പോലെ. തമിഴ് ഈഴമെന്ന് പറഞ്ഞാൽ ശ്രീലങ്ക മാത്രമല്ല.
തമിഴ്നാട് ഉൾപ്പെടെ ചേർന്നിട്ട് വിശാല തമിഴ് ഈഴം വേണമെന്നാണ് വാദം. ആരാണ് ഇത് ഉന്നയിക്കുന്നത്. അതിന്റെ പിന്നിലെ തലച്ചോറ് ആരുടേതാണ്. ആരുടെ സമ്പത്താണ് ഇതിനു പിന്നിൽ.
ഇന്ത്യയിലെ ശരാശരി ക്രിസ്ത്യാനിയാണോ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ചോദിച്ചാൽ അല്ല. പക്ഷേ ഈ അന്തർദേശീയ മിഷണറി ലീഡർഷിപ്പിന്റെ ലോകം വേറെയാണ്. അവർ ഏഷ്യയിലെ ഓരോ രാജ്യത്തെയും ക്രിസ്തുരാജ്യമാക്കണമെന്ന അജൻഡയായി പ്രവർത്തിക്കുന്നുണ്ട്.
ആ വിശാലമായ പ്രശ്നത്തെയാണ് ഗുരുജി ചർച്ച ചെയ്യുന്നത്. ഇന്ത്യ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന രാജ്യമാണെന്നാണ് അദ്ദേഹം പറയുന്നത്.
കൊച്ചിയിലെ കൊങ്ങിണിമാരെങ്ങനെയാണ് ഗോവയിൽ നിന്നും ഇവിടെ വന്നത്. 500 വർഷങ്ങൾക്ക് മുമ്പ് പോർച്ചുഗീസുകാരായിട്ടുള്ള കത്തോലിക്കരുടെ പീഡനം സഹിക്കാൻ വയ്യാതെയാണ് അവർ ഇവിടെ എത്തിയത്. സ്വാതന്ത്ര ലബ്ധിക്ക് ശേഷവും പോർച്ചുഗീസുകാർ ഒഴിഞ്ഞു പോയില്ല. പട്ടാളത്തെ ഉപയോഗിച്ചാണ് 1961ലാണ് ഗോവ ഒഴിപ്പിച്ചെടുത്തത്.
ഈ പ്രശ്നം രാജ്യത്ത് സ്വാതന്ത്ര്യാനന്തരമാണ് നടന്നത്. തിരുപ്പതി ക്ഷേത്രത്തിൽ പ്രവൃത്തി ചെയ്തിരുന്ന പല ഹിന്ദുനാമധാരികളും ക്രിസ്ത്യാനികളാണ്. ഈ പ്രശ്നം ഇന്ത്യ അഭിമുഖീകരിക്കുന്ന പച്ചയായ യാഥാർത്ഥ്യമാണ്.
700 വർഷത്തെ ഇസ്ലാമിന്റെ ഭരണകാലത്തു ഇന്ത്യയിൽ കോടിക്കണക്കിന് ആളുകളെ മതം മാറ്റിയിട്ടുണ്ട്. ക്ഷേത്രങ്ങൾ പള്ളിയാക്കി മാറ്റിയിട്ടുണ്ട്. കാശി, മഥുര എന്നിവിടങ്ങളിൽ ഇപ്പോഴും പ്രശ്നങ്ങൾ നില നിൽക്കുകയാണ്. അവിടെ പോയി നോക്കുന്നവർക്ക് കാര്യങ്ങൾ മനസിലാകും.
ഈ മഹാക്ഷേത്രങ്ങളുടെ സ്ഥലത്തു എങ്ങനെ പള്ളി വന്നു ? ഈ പ്രശ്നങ്ങൾ ഇവിടെ ഉണ്ടെന്ന് നിങ്ങൾ മനസിലാക്കണമെന്നും കണ്ണടച്ചിരുന്നിട്ട് കാര്യമില്ലെന്നും ഗുരുജി ഹിന്ദു പ്രവർത്തകരെ പഠിപ്പിക്കുകയാണ് ചെയ്തത്.
ഈ രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ജനങ്ങളെ ജാഗ്രതപ്പെടുത്താൻ, രാജ്യവിരുദ്ധമായി പ്രവർത്തിക്കാൻ കഴിയുന്ന ചില ശക്തികളെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
അത് അദ്ദേഹത്തിന്റെ അഭിപ്രായ മാണ് അദ്ദേഹത്തിന്റെ നിരീക്ഷണമാണ്. നിങ്ങൾക്ക് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. അത് സംഘത്തിന്റെ അടിസ്ഥാന പ്രമാണമല്ല. അതാണ് പലർക്കുമുള്ള തെറ്റിദ്ധാരണ. പക്ഷേ സംഘത്തിന് ഒരു മാഗ്‌നാ കാർട്ടയുണ്ട്. അത് ഇന്ത്യ ഹിന്ദുരാജ്യമെന്നതാണ്. അതിൽ വ്യത്യാസമൊന്നുമില്ല.
പൃഥ്വിരാജ് ചില സാമ്പത്തിക ശക്തികളുടെ പിണിയാളോ ? രണ്ടാം ഭാഗം തുടരും..