/sathyam/media/media_files/2025/04/24/tn40H3dqJdDBMcqhkW2T.jpg)
ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി നിലനിര്‍ത്തുക എന്നതാണ് ഇപ്പോഴും ആര്‍എസ്എസിന്‍റെ 'മാഗ്നാകാര്‍ട്ട' എന്നാണ് ആര്‍ സഞ്ജയന്‍ അടിവരയിട്ടത്. നിലവിലെ ഹിന്ദു രാഷ്ട്രത്തിന്‍റെ പുനര്‍നിര്‍മ്മിതിയാണ് അടുത്ത ലക്ഷ്യം.
എന്നുകരുതി ആര്‍എസ്എസ് ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നില്ല. രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുന്നവരെ മാത്രമാണ് സംഘപരിവാര്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സംഘത്തിന്‍റെ ശതാബ്ദി വര്‍ഷത്തില്‍ ആര്‍എസ്എസ് നിലപാടുകള്‍ വിശദീകരിച്ചുകൊണ്ട് സത്യം ഓണ്‍ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ അരവിന്ദ് ബാബു ആര്‍ സഞ്ജയനുമായി നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യനുമാണ് ആര്‍ സഞ്ജയന്‍.
ചോദ്യം: നിലവിൽ കേന്ദ്രത്തിലെ മോദി സർക്കാർ പാസാക്കിയ വഖഫ് ബില്ലിനെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. യഥാർത്ഥത്തിൽ വഖഫ് ബിൽ കൊണ്ടു വരുന്നതിന് മുമ്പ് മുസ്ലീം സമുദായത്തെ വിശ്വാസത്തിലെടുക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിരുന്നു എന്ന് അങ്ങ് കരുതുന്നുണ്ടോ
ഉത്തരം: പല പ്രശ്നങ്ങളുണ്ട്. പാർലമെന്റിൽ ഇപ്പോൾ ബി.ജെ.പിക്ക് എത്ര മുസ്ലിം എം.പിമാരുണ്ട് മന്ത്രിമാരുണ്ട് എന്നൊക്കെ ചോദിക്കാറുണ്ട് ?
സമുദായമെന്ന നിലയ്ക്ക് മുസ്ലീം സമുദായം ബി.ജെ.പിയെ മനസിലാക്കുകയും ബി.ജെ.പി ദേശീയതയ്ക്ക് വേണ്ടി നിൽക്കുന്ന സംഘടനയാണെന്നും ദേശീയ താൽപര്യത്തിന് വിരുദ്ധമാകാത്ത എല്ലാവരെയും ബി.ജെ.പി ഉൾക്കൊള്ളുന്നുണ്ടെന്നും ധരിച്ചു കൊണ്ട് മുസ്ലീങ്ങൾ അവർക്കൊപ്പം വരേണ്ടതല്ലേ. വരുന്നവരെയൊക്ക അവർ സ്വീകരിക്കുന്നുണ്ട്.
ബി.ജെ.പിക്ക് മുസ്ലീം വിരോധമില്ല. പക്ഷേ മുസ്ലീം സമൂഹത്തിലെ പലരും തെറ്റിദ്ധാരണയുടെ ഫലമായിട്ടോ അല്ലെങ്കിൽ ബി.ജെ.പി സ്വീകരിക്കുന്ന നിലപാടിന്റെ ഫലമായിട്ടോ അകന്ന് നിൽക്കുകയാണ്.
മുസ്ലീം സമുദായത്തെ വിശ്വാസത്തിലെടുക്കണമെന്ന് പറയുമ്പോൾ ഇങ്ങനെ പല പ്രശ്നങ്ങളുമുണ്ട്. പാർലമെന്റിൽ പ്രതിപക്ഷം ചർച്ച ചെയ്യാൻ തന്നെ തയ്യാറായില്ല. ജെ.പി.സിയിൽ ബില്ല് പോയി. അവിടെ നിന്നും ഭൂരിപക്ഷാഭിപ്രാത്തിന്റെ അടിസ്ഥാനത്തിൽ ബില്ല് തിരിച്ചുവന്നപ്പോൾ കുറെ ചർച്ച നടന്നു.
പക്ഷേ ആ ചർച്ചയും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല നടന്നത്. ചില നിലപാടുകൾ മുൻകൂട്ടി എടുത്തു കൊണ്ടുള്ള ചർച്ചകളാണ് നടന്നത്. സർക്കാർ വഖഫ് ബില്ല് കൊണ്ടുവന്നത് മുസ്ലീങ്ങളുടെ നിയമത്തിൽ ഇടപെടണം എന്ന ആഗ്രഹത്തിലല്ല.
മുസ്ലീം വിഭാഗത്തിൽ നിന്നും ധാരാളമായി പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. വഖഫ് സ്വത്തുക്കൾ നേരിട്ട് നോക്കി നടത്തുന്ന വ്യക്തികളും ഇതിന് പുറമേ, സംസ്ഥാന, ദേശീയ തലങ്ങളിൽ ഇതിനുള്ള സൂപ്പർവൈസറി ബോഡികളുണ്ട്.
ലക്ഷക്കണക്കിന് ഏക്കർ ഭൂമിയും അതുമായി ബന്ധപ്പെട്ട മറ്റ് സ്ഥാവര സ്വത്തുക്കളുടെയും നടത്തിപ്പിൽ ഒരുപാട് അഴിമതിയുണ്ട്. അതിന്റെ നടത്തിപ്പിനെ കുറച്ച്കൂടി സുതാര്യമാക്കാനാണ് പുതിയ ഭേദഗതി കൊണ്ടുവന്നതിന്റെ ഒന്നാമത്തെ കാരണം.
രണ്ടാമത് 1954 ല്‍ ഉണ്ടാക്കിയ ആദ്യത്തെ നിയമത്തിൽ യുക്തിക്കു നിരക്കാത്ത ഒരുപാട് മാറ്റങ്ങൾ 1995ലും 2013ലും കൊണ്ടുവന്നു. സമുദായത്തെ പ്രത്യേകമായി പ്രീണിപ്പിക്കാനും അവർക്ക് സർവ്വസ്വാതന്ത്ര്യം നൽകുന്ന തരത്തിലുമാണ് നിയമത്തെ ഭേദഗതി ചെയ്തത്.
അത് നമ്മുടെ രാജ്യത്തിന്റെ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്നതാണ്. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെയും സിവിൽ കേസുകളിൽ നമ്മുടെ കോടതികൾക്കുള്ള അപ്പീൽ അധികാരത്തെയുമെല്ലാം ഹനിച്ചു കൊണ്ട് നിർദിഷ്ട പ്രത്യേക ട്രിബ്യൂണലിൽ അന്തിമ വിധി പറയുമെന്ന് നിശ്ചയിച്ചത് നീതി നിഷേധമാണ്.
ഇത് അപകടകരമായ അവസ്ഥയുണ്ടാക്കും. ഭാരതത്തിന്റെ ദേശീയ സുരക്ഷയെ തന്നെ ബാധിക്കാൻ സാധ്യതയുള്ളതാണ്. മാത്രമല്ല മുനമ്പത്ത് കണ്ടതു പോലെ ആളുകളോട് നടത്തുന്ന നീതി നിഷേധത്തിന്റെ പ്രശ്നമുണ്ട്.
ഇങ്ങനെയുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ സമഗ്രമായ ഭേദഗതിയാണ് ഇത്തവണ കൊണ്ടുവന്നത്. അത് മുസ്ലീങ്ങളോട് പ്രത്യേകമായി ചർച്ച ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് കൃത്യമായി പറയാൻ സാധിക്കില്ല.
നിലവിലെ നിയമത്തെക്കുറിച്ചു മുസ്ലിങ്ങളിൽ നിന്നുതന്നെ ധാരാളം പരാതികൾ ലഭിച്ചിച്ചുണ്ട് എന്നത് വസ്തുതയാണ്. മുത്തലാക്കിന്റെ പ്രശ്നമുണ്ടായപ്പോൾ മുസ്ലീം സമുദായത്തിലെ വനിതകൾ തന്നെ അതിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്.
വഖഫ് ബിൽ പാസായപ്പോൾ സമുദായത്തിലെ അംഗങ്ങൾ ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങൾ നമ്മൾ കാണുകയുണ്ടായി. മുസ്ലീങ്ങൾ എല്ലാം എതിരാണ് എന്നതിൽ അർത്ഥമില്ല.
എന്തിനാണ് ഓരോ മതത്തിനും പ്രത്യേകം പ്രത്യേകം ചാരിറ്റി എൻഡോവ്‌മെന്റ് നിയമമുണ്ടാക്കുന്നത്. അതാണ് ഞാൻ ഉന്നയിക്കുന്ന പ്രശ്നം. ധർമ്മസ്ഥാപനങ്ങൾക്കെല്ലാം പൊതുനിയമം എന്തുകൊണ്ട് ഉണ്ടാക്കികൂടാ.
നമ്മുടെ ഭരണഘടന പറയുന്നത് ഒരു ഏകീകൃതസിവിൽ കോഡ് വേണമെന്നാണ്. ക്രിമിനൽ നിയമങ്ങൾ ഒന്നാണ്. അതുപോലെ സിവിൽ നിയമങ്ങളും ഒന്നായിരിക്കണമല്ലോ. അങ്ങനെയൊക്കയാണ് പുരോഗമനം ഉണ്ടാകുന്നത്. ഓരോ സുദായത്തെയും പ്രീണിപ്പിക്കാൻ പ്രത്യേക നിയമം പാടില്ല. അതിൽ നിന്നും മുന്നോട്ട് പോകണം.
ചോദ്യം: മുനമ്പം വിഷയത്തിൽ വഖഫ് ബില്ലിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് കരുതാനാവുമോ
ഉത്തരം: അതിൽ രണ്ട് പ്രശ്നങ്ങളാണുള്ളത്. ഇപ്പോൾ നിലവിലുള്ള വഖഫ് നിയമം അനുസരിച്ച് സർക്കാർ സംവിധാനം ഉപയോഗിച്ച് കുറെ ഭൂമികളിൽ അന്വേഷണം നടത്തി വഖഫായിട്ട് തരംതിരിച്ചുവെച്ചു കഴിഞ്ഞു.
പരമ്പരാഗതമായി അവിടെ താമസിക്കുന്ന ആളുകൾ ഇതൊന്നും അറിഞ്ഞിട്ടില്ല. അവർ വിലകൊടുത്തു വാങ്ങിച്ച സ്ഥലത്ത് അവർ താമസിച്ചു വരുമ്പോൾ വഖഫ് ബോർഡ് അവരോട് ഒഴിയാൻ പറയുകയാണ്. അപ്പോഴാണ് അവരുടെ ഭൂമിയും വഖഫായിരുന്നുവെന്ന് അവർക്ക് അറിയാൻ കഴിഞ്ഞത്.
പുതിയ ഭേദഗതികളുടെ അടിസ്ഥാനത്തിൽ മുനമ്പം വിഷയത്തെ അഭിസംബോധന ചെയ്യാൻ സാധിക്കുമെന്നാണ് കേന്ദ്ര മന്ത്രിമാരടക്കമുള്ളവർ പറയുന്നത്. അതിനെ ക്കുറിച്ചു ആധികാരികമായി പറയാൻ എനിക്കാവില്ല.
ചോദ്യം: വഖഫ് ബില്ലിന് ശേഷം ആർ.എസ്.എസ് പിന്തുണയോടെ ചർച്ച് ബില്ല് കൊണ്ടുവരാൻ കേന്ദ്രം നീങ്ങുമെന്ന ഒരു അഭ്യൂഹം പ്രചരിക്കുന്നുണ്ട്. രാജ്യത്തെ പ്രബലമായ സഭയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കത്തോലിക്ക സഭയുടെ സ്വത്ത് സംബന്ധിച്ച് ഓർഗനൈസറിൽ വന്ന ലേഖനമാണ് ഇതിന് ആധാരം. സമൂഹത്തിലെ ഹിന്ദു ഇതര സമുദായങ്ങൾക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം നിലനിർത്തുന്നത് രാജ്യത്തിന് ഭൂഷണമാണോ
ഉത്തരം: ഒരു സമുദായത്തിനും ഭയാശങ്കകൾ ഉണ്ടാവരുത്. അതിന്റെ ആവശ്യമില്ല. ചർച്ച് ബിൽ എന്ന ആശയം കേന്ദ്രത്തിൽ നിന്നും വന്നതല്ല. കേരളത്തിലാണ് ഉണ്ടായത്. ജസ്റ്റിസ് കൃഷ്ണയ്യരും മറ്റും മുൻകൈയെടുത്തിട്ടാണ് അത് ഉണ്ടായിട്ടുള്ളത്. അതിനെ കുറിച്ച് കുറെ ചർച്ച വന്നെങ്കിലും എങ്ങുമെത്തിയില്ല.
ഇവിടെ കാത്താലിക്കരുടെയും ഇതരസഭകളുടെയും ഭൂമിയിൽ ഒരിഞ്ച് പോലും കുറഞ്ഞിട്ടില്ല. എന്നാൽ ക്ഷേത്രങ്ങളുടെ ഭൂമിയിൽ സ്‌കൂൾ, ആശുപത്രി, പാർക്ക് എന്നിവയൊക്കെ വന്നു. അതിനെതിരെ ഇവിടെയാരും ഒന്നും പറഞ്ഞിട്ടില്ല.
ഓർഗനൈസറിൽ വന്ന ലേഖനത്തിന്റെ ഉള്ളടക്കം എന്താണെന്നറിയില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് കൊടുത്തതെന്നും ആരാണ് ലേഖകനെന്നും അറിയില്ല. മെത്രാന്മാർ യു.ഡി.എഫിനോടും എൽ.ഡി.എഫിനോടും വഖഫ് ബില്ലിനെ പിന്തുണയ്ക്കണമെന്ന് പറഞ്ഞിട്ട് അവർ അത് അംഗീകരിച്ചില്ല.
സ്വന്തം കാപട്യം മറക്കാൻ അപ്പോൾ ഓർഗനൈസറിൽ വന്ന ഒരു ലേഖനം എടുത്ത് പൊക്കി പിടിക്കുന്നുവെന്നേ ഉള്ളൂ. ഓർഗനൈസറിൽ അതിന്റെ എഡിറ്റർ കൊടുക്കുന്ന ലേഖനങ്ങൾ അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്. അതുമായി സർക്കാർ നയത്തിന് ഒരു ബന്ധവുമില്ല.
ചോദ്യം: ഇക്കാലയളവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു പദമാണ് ഇസ്ലാമോഫോബിയ. മുസ്ലീങ്ങൾക്കെതിരെ പ്രത്യേകമായ ഒരു വെറുപ്പും വിദ്വേഷവും പുലർത്തുന്ന രീതി അംഗീകരിക്കാനാവുമോ ? അവരും ഈ രാജ്യത്ത് ജനിച്ച് വളർന്ന്, വിദ്യാഭ്യാസം നിർവ്വഹിച്ച്, ജോലി ചെയ്ത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി മുതൽക്കൂട്ടുന്നവരല്ലേ ? അവർ രാജ്യത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടേണ്ടവരല്ലേ
ഉത്തരം: എവിടെയാണ് ഇസ്ലാമോഫോബിയ നിലനിൽക്കുന്നത്. ഇപ്പോൾ ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഒരു സാമൂഹിക പശ്ചാത്തലമുണ്ടെന്നത് ആർക്കാണ് നിഷേധിക്കാനാവുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള കുട്ടികൾ പോലും പഠിക്കാൻ പോയ സ്ഥലത്ത് നിന്ന് മതംമാറ്റപ്പെട്ട് അഫ്ഗാനിലടക്കം പോയില്ലേ.
അപ്പോൾ ഇതിൽ ചില യാഥാർത്ഥ്യങ്ങളുണ്ട്. അത് പറഞ്ഞാൽ ഇസ്ലാം മതത്തിനെതിരായ പ്രചാരണമാണ്, അവരെ മറ്റ് തരത്തിൽ ഇടിച്ച് താഴ്ത്താനുള്ള പരിശ്രമമാണ് എന്ന് പറയുന്നതിന്റെ പിന്നിലുള്ളത് ജമാഅത്തെ ഇസ്ലാമിയെ പോലെയുള്ള ഫണ്ടമെന്റലിസ്റ്റ് ഇസ്ലാമിക സംഘടനകളാണ്.
അവരാണ് ഇസ്ലാമിലെ യുവാക്കളെയും യുവതികളെയും തീവ്രമന:സ്ഥിതിക്കാരാക്കി മാറ്റുന്നത്. അപ്പോൾ അവര് തന്നെയാണ് ഈ ആശയം മുന്നോട്ട് വെച്ച് പ്രചരിപ്പിക്കുന്നത്.
ഇസ്ലാമിസ്റ്റുകൾ തന്നെയാണ് ഇസ്ലാമോഫോബിയ നിലനിൽക്കുന്നുവെന്ന വാദമുയർത്തുന്നത്. സതാതന ധർമ്മം കൊറോണയാണെന്ന് പറയുന്ന പരസ്യമായ വിദ്വേഷപ്രചാരണം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഇസ്ലാമോഫോബിയ ഉണ്ടെന്ന് പറയുന്നത് വ്യാജ പ്രചാരണമെന്നാണ് എനിക്ക് തോന്നുന്നത്.
അവര് തന്നെ ഒരു ആശയമുണ്ടാക്കി സ്വയം ഒരു ഇരവാദം ഉയർത്തുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിന്റെ അനുഭവം എന്താണ്.
എല്ലാ രംഗത്തും പ്രത്യക്ഷമായും പരോക്ഷമായും ആ സമുദായം ആധിപത്യമുണ്ടാക്കാൻ ശ്രമിക്കുന്നതായാണ് അനുഭവപ്പെടുന്നത്. അവിടെ ഇസ്ലാമോഫോബിയ ഉണ്ടെന്ന് പറയുന്നത് കപട വാദമാണ്. അതിൽ സത്യസന്ധതയില്ല.
ചോദ്യം: 'എമ്പുരാൻ' സിനിമ ഹിന്ദുവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ സിനിമയ്‌ക്കെതിരെ തുടർച്ചയായി ലേഖനങ്ങൾ വന്നു. സിനിമ റീസെൻസറിംഗിന് വിധേയമായി. നിശ്ചിതസമയം ഒരു കഥ പറയുന്ന സിനിമയെ അങ്ങനെ കണ്ടാൽ പോരെ ? അതിന് ഇത്രയും വിമർശനങ്ങൾ വേണ്ടിയിരുന്നോ
ഉത്തരം: ഞാൻ സിനിമ കണ്ടില്ല. പറഞ്ഞു കേട്ടതിന്റെ അടിസ്ഥാനത്തിൽ ഏകപക്ഷീയമായ ഒരു രാഷ്ട്രീയ പ്രചരണം ഉദ്ദേശിച്ചുകൊണ്ടും വിഷയത്തെ സെൻസേഷണലൈസ് ചെയ്ത് കേരളം പോലുള്ള സംസ്ഥാനത്തും ഇന്ത്യയിൽ മൊത്തത്തിലും ഒരു പ്രത്യേക മതവിഭാഗത്തെ പ്രീണിപ്പിക്കാൻ വേണ്ടിയിട്ട് കച്ചവട മനസോടെ ചെയ്ത ഒരു സാധനമായി വേണം വിചാരിക്കാൻ.
സിനിമ ഒരു കലയാണ് പറയുന്നത്. അതിൽ സാങ്കേതികവിദ്യ ധാരാളം ഉപയോഗപ്പെടുത്തുന്നുമുണ്ട്. സമീപകാല ചരിത്രവുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പ്രമേയത്തെ അവതരിപ്പിക്കുമ്പോൾ സ്വാഭാവികമായും ഇത് അവതരിപ്പിക്കുന്നവർ ശ്രദ്ധിക്കണം.
ചരിത്രത്തെ വളച്ചൊടിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതുമാവുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങളുണ്ടാവും. ഇങ്ങനെ പ്രശ്നങ്ങളുണ്ടാവട്ടെ, അത് ചർച്ചയാവട്ടെ അങ്ങനെ നല്ല മാർക്കറ്റ് കിട്ടട്ടെ എന്നാഗ്രഹിച്ച് ചെയ്തതാണോ ഇതെന്നാണ് ഞാൻ സംശയിക്കുന്നത്.
കാരണം അവർ തന്നെ മുൻകൈയ്യെടുത്ത് കുറച്ച് ഭാഗങ്ങൾ മാറ്റുമ്പോൾ അതിന്റെ പിന്നിലെന്താണുള്ളത്. ആരും ആവശ്യപ്പെട്ടില്ല മാറ്റാൻ.
ഇതിന്റെ നിർമ്മാതാക്കൾ തന്നെയാണ് കുറച്ച് കട്ട് ചെയ്തു എന്നിപ്പോൾ പറയുന്നത്. പക്ഷേ ചിലർ പറയുന്നത് അതിന്റെ തീമിൽ മാറ്റമില്ലെന്നും അതിന്റെ ശീർഷകങ്ങളിലും പേരുകളിലുമാണ് മാറ്റം വന്നെതെന്നാണ്.
നേരത്തെ ടി.പി 51 വെട്ടിനും പ്രദർശനാനുമതി കിട്ടിയില്ല. അത്തരം സിനിമകൾ പൊതുവേദിയിൽ പ്രദർശിപ്പിക്കുന്നതിന് കുറച്ച് ബുദ്ധിമുട്ട് വരും. ഒരു സമകാലിക സംഭവത്തെ ഭാഗികമായിയെടുത്ത് സത്യമാണെന്ന് പറയുമ്പോൾ അവിടെ എതിർപ്പുകൾ സ്വാഭാവികമായി വരും.
യാഥാർത്ഥ്യം കാണിക്കുന്നതല്ല കല. അത് ധ്വനിപ്പിക്കുന്നതാവണം. പച്ചയായ ചില ഇമേജുകൾ വെച്ച് ഇത് ഇന്നതാണ്, ഇത് ഇന്നാരാണ് എന്ന് പറയുമ്പോൾ സ്വാഭാവികമായും എതിർപ്പ് വരും..
നിങ്ങളെ ലക്ഷ്യം വെയ്ക്കുന്നതോ ആക്ഷേപിക്കുന്നതോ ആയ കാര്യങ്ങൾ എല്ലാം കണ്ടുകൊണ്ട് മിണ്ടാതെ ഇരുന്നോണം എന്ന് പറയുന്നത് എപ്പോഴും വിലവെയ്ക്കണമെന്നില്ല.
പൃഥിരാജ് തന്നെ വിവാദമായ ഒരു കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ചെയ്യാൻ ശ്രമിച്ചല്ലോ.
മാപ്പിള ലഹളയുടെ നൂറാം വർഷം വളരെ വിശദമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ആ കലാപത്തിൽ ക്രൂരത കാണിച്ചിട്ടുള്ള ഒരുവ്യക്തിയെ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ട് സിനിമ ചെയ്യാൻ തയ്യാറായെന്നാണ് കാണുന്നത്. കുറച്ച് എതിർപ്പൊക്കെ വന്നപ്പോൾ തൽക്കാലം അത് മുന്നോട്ട് പോയില്ല. അപ്പോൾ അദ്ദേഹം ചില സാമ്പത്തിക ശക്തികളുടെ പക്ഷo ചേർന്ന് പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കണം.
ഇവിടെ എത്ര സിനിമകൾ വരുന്നു. വിവാദങ്ങളൊന്നുമില്ലല്ലോ. ചിലതിൽ രാഷ്ട്രീയ ധ്വനികളൊക്കെ ഉണ്ടാവും. പക്ഷേ പച്ചയായ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിക്കുമ്പോൾ അതിന്റേതായ പ്രശ്നങ്ങളുണ്ടാവും.
ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. നമ്മുടെ രാജ്യത്ത് ഒരു സ്വാതന്ത്ര്യവും നിരുപാധികമല്ല. സർക്കാരിന് വേണമെങ്കിൽ ന്യായമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധിക്കും. സെൻസർഷിപ്പ് തന്നെ അതാണല്ലോ.
സെൻസർ ചെയ്തവർക്ക് നോട്ടപിശക് വന്നതാവാം അഥവാ അവരുടെ പരിമിതി അനുസരിച്ച് അവർ അതിനെ കണ്ടു. സർട്ടിഫക്കറ്റ് നൽകി പ്രദർശിപ്പിച്ചപ്പോൾ വിവാദമായി. അത് സ്വാഭാവികമാണ്. സമൂഹത്തിലേക്ക് കൊണ്ടുവരുന്ന തീം എല്ലാവർക്കും കണ്ട് ആസ്വദിക്കാൻ പറ്റുന്ന കലാസൃഷ്ടിയായി വരുന്നതാണ് നല്ലത്.
മറിച്ച് നിങ്ങൾക്ക് പെട്ടെന്ന് പണം സമ്പാദിക്കണം വിഷയത്തെ സെൻസേഷണലൈസ് ചെയ്ത് മാർക്കറ്റുണ്ടാക്കണം എന്നൊക്കെ ആഗ്രഹിക്കുമ്പോൾ നിങ്ങൾ അതിന് പറ്റിയ മസാലകൾ ചേർത്ത് സിനിമയുണ്ടാക്കും. സ്വാഭാവികമായും എതിർപ്പുകളുണ്ടാവും.
ആവിഷ്‌ക്കാര സ്വാതന്ത്യത്തെ പറ്റി ഭരണഘടന തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ദേശവിരുദ്ധമാകരുത്, നമ്മുടെ രാജ്യവും മറ്റ് രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തെ പ്രതികൂലമായി ബാധിക്കരുത്, ക്രസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാവരുത്, കോർട്ട് അലക്ഷ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എടുക്കാൻ പാടില്ല, മാനനഷ്ടമുണ്ടാവാൻ പാടില്ല, അന്തസ് പാലിക്കണം.
തെറ്റായ അവതരണത്തിൽ പൊതുവായ ധാർമികതയുടെ, അന്തസിന്റെ പ്രശ്നങ്ങളൊക്കെയുണ്ട്. ഇതെല്ലാം നോക്കിയിട്ട് വേണം ഒരാൾ കലാസൃഷ്ടിയുമായി പൊതുസമൂഹത്തിൽ വരേണ്ടത്.
ഇങ്ങനെയൊക്കെ നിയന്ത്രണമുണ്ടെന്ന് ആളുകൾ മനസിലാക്കാതെയോ അല്ലെങ്കിൽ മനസിലാക്കിയിട്ടും അതങ്ങനെയാന്നും ഉള്ളതായി നടിക്കാതെയോ കാര്യങ്ങൾ ചെയ്യുമ്പോഴുമാണ് ഇത്തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാവുന്നത്. ഇതിന് പിന്നിൽ പണത്തിന്റെ താൽപര്യവും ഉണ്ടെന്നാണ് മനസിലാക്കേണ്ടത്.
ചോദ്യം: ദേശഭക്തിയുടെ പേരിൽ ചിലരെ വേർതിരിച്ച് കാണുകയും അക്രമിക്കുകയും സർക്കാർ നയങ്ങളെ എതിർക്കുന്നവർ രാജ്യവിരുദ്ധരാണെന്ന് മുദ്രകുത്തുകയും ചെയ്യുന്ന ഒരു രീതി സർക്കാരും ചില സംഘപരിവാർ നേതാക്കളും അനുവർത്തിച്ച് വരുന്നുവെന്ന് പൊതുവേ കണ്ടു വരുന്നു. ബി.ജെ.പിയും ആർ.എസ്.എസുമല്ലാത്തവർക്ക് ദേശഭക്തിയില്ല എന്ന ധാരണ മാറ്റേണ്ടതല്ലേ
ഉത്തരം: സംഘത്തിന് മാത്രമേ ദേശഭക്തിയുള്ളു എന്ന് ഒരിടത്തും സംഘം പറഞ്ഞിട്ടില്ല. സംഘത്തിലല്ലാത്തവർ ദേശവിരുദ്ധരാണെന്ന് ഒരിക്കലും പറയുകയുമില്ല. സംഘം ചെയ്തു കൊണ്ടിരിക്കുന്നത് ദേശത്തോട് താൽപര്യമുണ്ടാക്കാനുള്ള പരിശ്രമമാണ്.
അതുകൊണ്ടാണ് സംഘം ദേശീയ പ്രശ്നങ്ങളിലെല്ലാം താൽപര്യമെടുക്കുന്നത്. ദേശത്തിന്റെ സുരക്ഷയെ സംബന്ധിച്ച്, ഉത്തമ താൽപര്യങ്ങളെന്താണ്, ദേശവിരുദ്ധപ്രവണതകളെന്താണ് എന്നതിനെപ്പറ്റി ആർ.എസ്.എസുകാർക്ക് അവബോധമുണ്ട്.
സാധാരണ പൗരൻമാരെക്കാൾ ഇത്തരം കാര്യങ്ങളിൽ സംഘപ്രവർത്തകർക്ക് കൂടുതൽ അവബോധമുണ്ട്. അത് അവർക്ക് കിട്ടുന്ന പ്രത്യേക പരിശീലനത്തിന്റെ ഭാഗമായാണ്.
അടുത്ത കാലത്ത് ആർ.എസ്.എസിനും ബി.ജെ.പിക്കും ഇന്ത്യൻ സ്റ്റേറ്റിനുമെതിരെ യുദ്ധം ചെയ്യുമെന്ന് രാഹുൽ ഗാന്ധി പറയുകയുണ്ടായി. ഇന്ത്യൻ സ്റ്റേറ്റ് (ഇന്ത്യൻ ഭരണവ്യവസ്ഥ)എന്ന് പറയുന്നത് മോദി മാത്രമല്ല. ഇന്ത്യൻ സ്റ്റേറ്റ് എന്ന് പറയുന്നത് ഒരു തുടർച്ചയാണ്.
5 വർഷം കൂടുമ്പോൾ രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുക്കുന്ന നേതാക്കൾ വരികയും അവർ നയങ്ങൾ രൂപീകരിക്കുകയും ചെയ്യും. പക്ഷേ നമ്മുക്ക് നിത്യമായുള്ള (perpetual) ഒരു രാജ്യസഭയുണ്ട്, അഞ്ച് വർഷം കുടുമ്പോൾ മാറി വരുന്ന ലോക്സഭയുണ്ട്. പ്രസിഡൻഷ്യൽ സംവിധാനമുണ്ട്, ഗവർണർമാരുണ്ട്, ഓൾ ഇന്ത്യാ സർവ്വീസുകളുണ്ട്.
ഇന്ത്യൻ സ്റ്റേറ്റ് എന്ന് പറയുന്നത് മോദിയുടേതല്ല. അത് ഭരണഘടനയ്ക്ക് അനുസൃതമായുള്ള സംവിധാനമാണ്. ഇന്ത്യൻ സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്യുന്നു എന്ന് പറയുമ്പോൾ നിങ്ങൾ ഭരണഘടനയെ നിഷേധിക്കുന്നുവെന്നാണ് സ്വയം പറയുന്നത്. നിലവിലുള്ള നിയമം അനുസരിച്ച് അത് ദേശദ്രോഹമാണ്.
അദ്ദേഹത്തെ തിരുത്താനാണ് മറ്റുള്ളവർ ശ്രമിക്കേണ്ടിയിരുന്നത്. ഒന്നുകിൽ സ്റ്റേറ്റ് എന്ന സങ്കൽപ്പത്തെ കുറിച്ച് അദ്ദേഹത്തിന് ധാരണക്കുറവുണ്ടാകാം. കുറഞ്ഞത് പാർട്ടി മാപ്പ് ചോദിക്കണമായിരുന്നു. നക്സലൈറ്റുകൾ അതാണ് ചെയ്യുന്നത്. ഇന്ത്യൻ ഭരണവ്യവസ്ഥയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് രാജ്യദ്രോഹം തന്നെയാണ്.
സോഷ്യൽ മീഡിയയിലോ ചാനൽ ചർച്ചയിലോ ഇരുന്ന് തീവ്രമായി പറയുന്നവരുണ്ട്. വിവേകമില്ലാതെ വാക്കുകൾ ഉപയോഗിക്കുന്നവരുണ്ട്. അങ്ങനെ ഉപയോഗിക്കുന്നത് ഒരു സംഘടനയുടെ ഔദ്യോഗിക നിലപാടാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. അത് ശരിയുമല്ല.
ചോദ്യം: സാംസ്‌ക്കാരിക സംഘടനയായി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ആർ.എസ്.എസ് തിരഞ്ഞെടുപ്പു സമയങ്ങളിൽ ബി.ജെ.പിക്ക് വേണ്ടി രാഷ്ട്രീയ പ്രചാരണങ്ങൾ നയിക്കുന്നു. അടിത്തട്ടിലറങ്ങി പ്രവർത്തിക്കുന്നു. ഇത്തരം രാഷ്ട്രീയ ജോലികൾ നിർവ്വഹിക്കുന്ന ആർ.എസ്.എസിനെ പിന്നെ എങ്ങനെ സാംസ്‌ക്കാരിക സംഘടനയെന്ന തരത്തിൽ വിലയിരുത്താനാവും
ഉത്തരം: ആർ.എസ്.എസ് ഒരു കാര്യമേ ചെയ്യുന്നുള്ളു. അത് ശാഖ നടത്തുകയെന്നതാണ്. വ്യക്തികൾക്ക് സാമൂഹ്യമായിട്ടുള്ള വീക്ഷണം നൽകുക, ദേശഭക്തി വളർത്തുക, അച്ചടക്കം നൽകുക അങ്ങനെയൊക്ക വ്യക്തികളെ രൂപപ്പെടുത്തുന്ന പ്രവർത്തനമാണ് നടത്തുന്നത്. അതാണ് സംഘം ചെയ്യുന്നത്. ആ അർത്ഥത്തിൽ സംഘം സാംസ്‌ക്കാരിക സംഘടനയാണ്.
സംഘത്തിന്റെ ചുമതല ഉള്ളവർ ഒരു പാർട്ടിയിലും ചുമതല എടുക്കാൻ പാടില്ല എന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ദേശീയ വിഷയങ്ങളടക്കം പലതിലും ഭാരതീയ ജനതാ പാർട്ടി എടുക്കുന്ന നിലപാടുകളോടാണ് സ്വയം സേവകർക്ക് താൽപര്യം വരുന്നത്. അത് സ്വാഭാവികമാണ്.
കാശ്മീർ വിഷയത്തിൽ 370-ാം വകുപ്പ് താൽക്കാലികമെന്ന് ഭരണഘടനയിൽ എഴുതിവെച്ചിട്ട് 1950 മുതൽ 2019 വരെ അത് മാറ്റാനായില്ല. ബി.ജെ.പിയാണ് മാറ്റം വരുത്തിയത്. കാശ്മീരിന്റെ ലയനത്തിന് തടസമായി നിൽക്കുന്ന ആ വകുപ്പ് എടുത്ത് മാറ്റാൻ മാറി മാറി വന്ന ഒരു ഭരണകൂടവും തയ്യാറായില്ല.
ദേശത്തിന്റെ അഖണ്ഡതയിൽ വിശ്വസിക്കുന്നവർ ബി.ജെ.പിയെ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണ്. മറിച്ച് മറ്റൊരു രാഷ്ട്രീയപ്പാർട്ടി ദേശീയ വിഷയത്തിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചാൽ തീർച്ചയായും സ്വയംസേവകർ അവരെയും പിന്തുണയ്ക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ സംഘം ഒരു ആഹ്വാനവും നൽകിയിട്ടില്ല. കഴിഞ്ഞവർഷമടക്കം പറഞ്ഞത് എല്ലാവരെയും കൊണ്ട് വോട്ട് ചെയ്യിക്കണമെന്നാണ്.
തിരഞ്ഞെടുപ്പിന് ശേഷം സ്വയംസേവകർ രാഷ്ട്രീയപാർട്ടിയുടെ ജാഥയിലുണ്ടോ എന്ന് നിങ്ങൾ നോക്കിയാൽ മതി.
ചോദ്യം: ക്രൈസ്തവ ന്യൂനപക്ഷവിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാൻ സംസ്ഥാനത്ത് ബി.ജെ.പിയും പരിവാർ പ്രസ്ഥാനങ്ങളും കൊണ്ടുപിടിച്ച പ്രവർത്തനങ്ങൾ നടത്തുമ്പോൾ തന്നെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജബൽപ്പൂരിൽ രണ്ട് വൈദികർക്ക് ഹിന്ദുസംഘടനകളിൽ നിന്ന് മർദ്ദനമേറ്റു. ഒറീസയിൽ പൊലീസ് ക്രിസ്ത്യൻ പള്ളിയിൽ കയറി രണ്ട് വൈദികരെ മർദ്ദിച്ചു. ഇതൊക്കെ ന്യൂനപക്ഷങ്ങളിൽ സംഭീതി ജനിപ്പിക്കുമെന്ന് കരുതാനാവില്ലേ. ഇതിന് പുറമേ ന്യൂനപക്ഷങ്ങളോട് സംസ്ഥാനത്തിനകത്തും പുറത്തും സംഘപരിവാറിന് രണ്ട് നിലപാടാണെന്ന ആരോപണവും ഉയരുന്നുണ്ട്
ഉത്തരം: ഇതൊരു സങ്കീർണ്ണ പ്രശ്നമാണ്. കേരളം ന്യൂനപക്ഷങ്ങൾക്ക് വലിയ സാന്നിധ്യമുള്ള സംസ്ഥാനമാണ്. ഏതാണ്ട് 50 ശതമാനത്തോളം ന്യൂന പക്ഷങ്ങൾ പ്രത്യേകിച്ച് ഇസ്ലാം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളാണ്.
ബി.ജെ.പി കേരളത്തിൽ പൊതുവേ ഹിന്ദു സമൂഹത്തെ മാത്രമാണ് അഭിസംബോധന ചെയ്യുന്നതെന്ന ധാരണയാണുള്ളത്. ന്യൂനപക്ഷങ്ങൾ അവരുടെ ചേരിയിലേക്ക് അധികം എത്തപ്പെട്ടിട്ടില്ല. കേരളത്തിൽ ബി.ജെ.പിക്ക് അധികാരത്തിൽ വരുന്നതിന് തടസമായി നിൽക്കുന്നത് ന്യൂനപക്ഷങ്ങളുമായുള്ള അകൽച്ചയാണ്. അത് ബി.ജെ.പിയുടെ കുറ്റം കൊണ്ടാണോ ന്യൂനപക്ഷങ്ങളുടെ കുറ്റം കൊണ്ടാണോ എന്നത് വേറെ പ്രശ്നം.
എന്തായാലും ബി.ജെ.പി പുതിയ കാലത്ത് ന്യൂനപക്ഷങ്ങളെ - ഇസ്ലാം ക്രൈസ്തവ വിഭാഗത്തെ കൂടെക്കൊണ്ടുവരാൻ അവരാൽ കഴിയുന്ന കാര്യങ്ങളൊക്കെ ചെയ്ത് കൊണ്ടിരിക്കുന്നതിൽ അവരെ എങ്ങനെ തെറ്റ് പറയാനാവും.
അവർക്ക് അധികാരത്തിൽ വരാൻ ആഗ്രഹമുണ്ടെങ്കിൽ ഇവരുടെയെല്ലാം സഹകരണം വേണ്ടി വരും. ആ നിലയ്ക്ക് അതിനെ കാണേണ്ട കാര്യമേയുള്ളൂ. ന്യൂനപക്ഷ വിരുദ്ധമാണ് ബി.ജെ.പിയെന്ന പ്രചരണത്തെ ഇങ്ങനെ വളർത്തി കൊണ്ടുവന്ന് അവരിൽ അരക്ഷിത ബോധം വളർത്തുന്നത് ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളാണ്.
അവർ ഒരേസമയം മതജാതി വിഭാഗങ്ങളെ പ്രീണിപ്പിക്കുകയും അതേസമയം ബി.ജെ.പിയാണ് ന്യൂനപക്ഷ വിരുദ്ധമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രമാണ് പുറത്തെടുക്കുന്നത്.
അതിലൊരു മാറ്റം വരണമെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ബി.ജെ.പിയുടെയും സമീപനത്തിൽ മാറ്റം വരണം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ബി.ജെ.പി നടത്തി തുടങ്ങിയിരിക്കുന്നുവെന്നാണ് ഞാൻ വിചാരിക്കുന്നത്.
ഇപ്പോൾ മുനമ്പം പോലെയുള്ള പ്രശ്നത്തിൽ അവർ ഒന്നിച്ച് ഒരു അഭിപ്രായം പറയുന്ന സാഹചര്യമുണ്ടായത് വലിയ മാറ്റമായാണ് ഞാൻ കണക്കാക്കുന്നത്. അത്തരം സാഹചര്യങ്ങൾ കേരളത്തിൽ വരുന്നതും നല്ലതാണ്.
കാരണം, ഇടത്-വലത് മുന്നണികൾ ഭരിച്ച് ഒരു പരുവത്തിലാക്കിയിരിക്കുന്ന കേരളത്തിൽ അടിസ്ഥാനപരമായ മാറ്റം വരണമെങ്കിൽ ഒരു മൂന്നാം ശക്തി കൂടി അധികാരത്തിൽ വരാനുള്ള സാഹചര്യമുണ്ടാവണം. അല്ലെങ്കിൽ കേരളം ഈ വിധം തന്നെ മുന്നോട്ട് പോകും.
കേരളത്തിന്റെ ഭാവി സംബന്ധിച്ച് ബി.ജെ.പി ശക്തിപ്പെടേണ്ടത് ആവശ്യമാണ്. അതിവിടത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യമായാണ് എനിക്ക് തോന്നുന്നത്.
കേരളം ഒരു പ്രത്യേക അവസ്ഥയിൽ എത്തിനിൽക്കുകയാണ്. അധികമൊന്നും ഇനി മുന്നോട്ട് പോവില്ല എന്നുള്ള അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ മന:ശാസ്ത്രത്തിന് ഒരു മാറ്റവും വരുന്നില്ല.
കേരളത്തിൽ സഹകരണശ്രമം നടക്കുമ്പോൾ ദേശീയ തലത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടല്ലോ എന്നാണ് ആക്ഷേപമുള്ളത്. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്.
ബദേശീയ തലത്തിലെ യാഥാർഥ്യം ന്യൂനപക്ഷങ്ങൾ ക്കെതിരെയാണെന്ന് വരുത്താൻ രാജ്യത്തിന്റെ ഏതെങ്കിലും കോണിൽ നടക്കുന്ന കാര്യങ്ങൾ പർവ്വതീകരിച്ച് പറയുക എന്നുള്ളത് ഇടത് ലിബറൽ മാധ്യമങ്ങളുടെ ഒരു ശൈലിയാണ്. അത് എല്ലാവർക്കും അനുഭവമുള്ള കാര്യമാണ്.
അതിന്റെ പേരിൽ ഇവിടുത്തെ ചർച്ചകളും മറ്റും നിലച്ചുപോവും എന്നു വിചാരിക്കുന്നില്ല. മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മുന്നണികൾ പോലും പ്രവർത്തിക്കുന്നത്.
വളരെ പരമ്പരാഗതമായ ഒരു സമൂഹത്തിൽ സാമൂഹ്യമായും സാമ്പത്തികമായും വളരെ വ്യത്യസ്തരായ ജനങ്ങൾ ജീവിക്കുന്ന ഇടങ്ങളിൽ മിഷണറിമാരുടെ ചില പെരുമാറ്റങ്ങൾ മത്സരത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷo സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ്.
വിശാലമായ ലക്ഷ്യത്തോടെ രാഷ്ട്രീയമായ അഭിപ്രായസമന്വയമോ സമവായമുണ്ടാക്കാനുള്ള ചർച്ചകൾക്കോ ഒന്നും അത് തടസമായി വരേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ചോദ്യം: ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളെ ചർച്ചകളിലൂടെ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ മറുഭാഗത്ത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുന്നുവെന്ന ആരോപണം മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഉന്നയിക്കുന്നു. ഇവരുടെ എഫ്.സി.ആർ.എ ലൈസൻസുകളിൽ കേന്ദ്രം കണ്ണുവെയ്ക്കുന്നു. അതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കുന്നു എന്നും പറയുന്നു. എങ്ങനെയാണ് അങ്ങ് ഇതിനെ കാണുന്നത്
ഉത്തരം: ഫോറിൽ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് - എഫ്.സി.ആർ.എ ദുർവിനിയോഗം ചെയ്യപ്പെടുന്നുണ്ട്. സർക്കാർ ആരുടെയും കാര്യങ്ങൾ തടസപ്പെടുത്തുന്നില്ല.
നിങ്ങൾ ഒരു കാര്യത്തിനായി വിദേശത്ത് നിന്നും പണം കൊണ്ടുവന്നാൽ എന്തിനാണ് അത് ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തണം. നിങ്ങൾ അത് നക്സലൈറ്റുകൾക്ക് കൊടുത്തോ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആയുധം മേടിക്കാൻ കൊടുത്തോ, നിങ്ങൾ അത് വേറെ കാര്യത്തിന് ഉപയോഗിച്ചോ. ഇത്രയേ സർക്കാരിന് കൊടുക്കേണ്ടതുള്ളു.
കൃത്യമായി ഓഡിറ്റ് ചെയ്ത കണക്ക് കൊടുക്കണം. അത് കൊടുക്കാത്ത സംഘടനകളുടെ ധനം എവിടേയ്ക്ക് പോയി എന്ന് ദേശസുരക്ഷയുടെ കാര്യത്തിൽ ആശങ്കയുള്ള സർക്കാർ ചോദിക്കുന്നതിൽ തെറ്റെന്താണുള്ളത്.
കണക്ക് കൊടുക്കാത്ത ആളുകൾക്ക് ആവർത്തിച്ച് രജിസ്ട്രേഷൻ നൽകണമെന്ന് പറയുന്നതിന്റെ ന്യായമെന്താണ്. അല്ലാത്ത ഒരു കേസ് അവർ പറയട്ടെ. കോടികളാണ് വരുന്നത്. ഈ പണം സ്വന്തം ആവശ്യങ്ങൾക്കാണോ സമൂഹത്തിന് വേണ്ടിയാണോ ഉപയോഗിക്കുന്നതെന്ന് വെളിപ്പെടണം.
അല്ലെങ്കിൽ ഒരു കാര്യത്തിന് ഉപയോഗിക്കുമെന്ന് പറഞ്ഞ് വരുത്തുന്ന പണം അതിനു തന്നെയാണോ ഉപയോഗിക്കുന്നത്, ദുർവിനിയോഗമുണ്ടോ, ദേശവിരുദ്ധ കാര്യങ്ങൾക്ക് വിനിയോഗിക്കുന്നുണ്ടോ എന്നൊക്കെ അറിയുന്നതിനുള്ള പ്രാഥമികമായ അന്വേഷണത്തിനാണ് കണക്ക് ചോദിക്കുന്നത്. അത് കൊടുക്കണം. കണക്ക് കൊടുക്കാത്തവരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തു. ഇവരെന്താ കോടതിയിൽ പോകാത്തത്.
അവിടെ ചെല്ലുമ്പോൾ ഉത്തരം പറയേണ്ടി വരും. അവിടെ ന്യൂനപക്ഷ വിരുദ്ധമാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ഒഴിഞ്ഞു മാറാനാകില്ല. നിങ്ങൾ പ്രത്യേകമായ ജാതിയിലോ മതത്തിലോ ഉൾപ്പെട്ടോ എന്നതല്ല പ്രശ്നം. രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ പാലിക്കണം.
ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരോക്ഷമായും പ്രത്യക്ഷമായും ബാധിക്കുന്ന കാര്യങ്ങളിൽ ഒരു സർക്കാരെടുക്കുന്ന നയങ്ങളെ ജനങ്ങൾ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഇനി മൗലികാവകാശ ലംഘനമുണ്ടെങ്കിൽ അവർക്ക് കോടതിയിൽ പോകാം.
ഇ.ഡിയുടെ അന്വേഷണത്തെ കുറിച്ച് അഭിപ്രായം പറയാൻ സാധിക്കില്ല. ഇ.ഡി എത്ര പേരുടെ കാര്യം അന്വേഷിക്കുന്നുവെന്ന കൃത്യമായ വിവരം എനിക്കില്ല. ചില ആളുകളുടെ പേര് വാർത്തയിൽ വരുന്നു. ചില രാഷ്ട്രീയക്കാരുടെയോ ചില പ്രധാന വ്യക്തികളുടെയോ പേര് വരുമ്പോഴാണ് നമ്മൾ ഇതറിയുന്നത്.
ഇ.ഡി കള്ളപ്പണം വെളുപ്പിക്കുന്ന പരിപാടികളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. നിലവിലുള്ള കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇവർ ഇതിലൊക്കെ ഇടപെടുന്നത്.