കോൺഗ്രസിനെ മാറ്റി നിർത്തി വർഗീയതയ്‌ക്കെതിരായ സമരം നടക്കില്ല. കോണ്‍ഗ്രസിന്‍റെ തണലിലാണ് തെലുങ്കാനയിലും രാജസ്ഥാനിലുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിജയിക്കാനായത്. ആര്‍എസ്എസ് ഇനി ലക്ഷ്യം വയ്ക്കുന്നത് ക്രൈസ്തവരെ. സിപിഎമ്മിനും സിപിഐക്കും കോൺഗ്രസിനും ഇപ്പോൾ പഴയ ശക്തി ഇല്ലെന്നത് യഥാർഥ്യം - സിപിഐ യുവ നേതാവ് പി സന്തോഷ് കുമാര്‍ എംപി - അഭിമുഖം

ഇന്ത്യ എന്ന ആശയം എല്ലാത്തിനെയും  സ്വാംശീകരിക്കാനും കഴിയുന്നതും ഏകത്വം നിലനിർത്തുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടാണ്. അതിനു വിഘാതമായിരിക്കുന്നതാണ് ആർ എസ് എസ് പ്രത്യയ ശാസ്ത്രം.

author-image
ഷിജിത്ത് വായന്നൂര്‍
Updated On
New Update
p santhosh kumar mp-4
Listen to this article
0.75x 1x 1.5x
00:00 / 00:00

രൂപീകരണത്തിന്‍റെ നൂറാം വര്‍ഷത്തിലാണ് സിപിഐ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുഖ്യശത്രുക്കളായ ആര്‍എസ്എസ് ഉണ്ടായതും 100 വര്‍ഷം മുമ്പാണ്. പക്ഷേ ആര്‍എസ്എസ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സംഘടനയായി വളര്‍ന്നു. സിപിഐക്കും  സിപിഎമ്മിനും രാജ്യത്തും പാര്‍ലമെന്‍റിലും പങ്കാളിത്തം നാമമാത്രമാണ്.

Advertisment

സിപിഐയുടെ യുവ മുഖങ്ങളില്‍ ശ്രദ്ധേയനായ ദേശീയ എക്സിക്യൂട്ടീവ്  അംഗവും രാജ്യസഭാംഗവുമാണ് പി സന്തോഷ് കുമാര്‍ എംപി. ഇടതു പാര്‍ട്ടികള്‍ രാജ്യത്ത് നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച് സത്യം ഓണ്‍ലൈനുമായി മനസു തുറക്കുകയാണ് സന്തോഷ് കുമാര്‍.

ചോദ്യം: സിപിഎം പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞു. ഇനി വരാനിരിക്കുന്നത് സിപിഐ പാർട്ടി കോൺഗ്രസ്‌ ആണ്. ബിജെപിയാണ് ഇടതുപക്ഷത്തിന്റെ മുഖ്യ ശത്രു എന്ന നിലപാടാണ് ഇടതു പാർട്ടികൾക്ക്. പാർട്ടി കോൺഗ്രസ്സിൽ സിപിഐ സ്വീകരിക്കുന്ന രാഷ്ട്രീയ സമീപനം എന്തായിരിക്കും

ഉത്തരം: സിപിഐ പാർട്ടി കോൺഗ്രസ് ഈ വർഷം സെപ്റ്റംബർ 21 മുതൽ 25 വരെ ചണ്ഡീഗഡിൽ വെച്ച് നടക്കുകയാണ്. പാർട്ടിയുടെ നൂറാം വാർഷികത്തിൽ ചേരുന്ന സമ്മേളനം എന്ന പ്രത്യേകത കൂടിയുണ്ട്.


ബിജെപി ഇടതുപക്ഷത്തിന്റെ എന്നല്ല, രാജ്യത്തിന്റെ മുഖ്യ എതിരാളി ആണ് എന്നതാണ് ഗൗരവമായ വിഷയം. രാജ്യം ഭരിക്കുന്ന പാർട്ടി എങ്ങനെ രാജ്യത്തിന്റെ ശത്രുവാകും എന്നു ചിന്തിക്കുന്നവരുണ്ടാവാം. 


ഇന്ത്യ എന്ന ആശയം എല്ലാത്തിനെയും  സ്വാംശീകരിക്കാനും കഴിയുന്നതും ഏകത്വം നിലനിർത്തുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടാണ്. അതിനു വിഘാതമായിരിക്കുന്നതാണ് ആർ എസ് എസ് പ്രത്യയ ശാസ്ത്രം.

ബിജെപി രാഷ്ട്രീയ എതിരാളിയായി മാറുന്നത്, അതിനെ നിയന്ത്രിക്കുന്നത് ആർ എസ് എസ് ആണ് എന്നതുകൊണ്ടാണ്. 

p santhosh kumar mp-2

ഹിറ്റ്ലറുടേയും മുസ്സോളിനിയുടേയുമൊക്കെ ഫാസിസ്റ്റു പ്രസ്ഥാനങ്ങളുടെ മാതൃകയിൽ പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവർ.അതിന്റെ ഒരു  ആശയവും കാലാനുസൃതമായി നവീകരിച്ചിട്ടില്ല.


ഭരണഘടനയോടും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടും സ്വാതന്ത്ര്യ സമര സേനാനികളോടുമുള്ള നിലപാടുകളിൽ പുനർവിചിന്തനം നടത്തിയിട്ടില്ല. അങ്ങനെയുള്ള ആർ എസ് എസ്സിന്റെ ആശയം നടപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി.  


ആ അർത്ഥത്തിൽ രാജ്യത്തിന്റെ എതിരാളിയായ ഒരു സംഘടന ഇടതുപക്ഷത്തിന്റെയും എതിരാളിയാകുന്നതിൽ അത്ഭുതമില്ല. അതിനെ പരാജയപ്പെടുത്താൻ കഴിയുന്ന പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിക്കുക എന്നതാണ് സിപിഐയുടെ രാഷ്ട്രീയ സമീപനം.

ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല ബിജെപിക്കൊപ്പം നിൽക്കുന്നവരും ഇത് തിരിച്ചറിയണം എന്നാണ് സിപിഐയുടെ അഭിപ്രായം.

ചോദ്യം: ഇന്ത്യയിൽ ഫാസിസത്തെ സംബന്ധിച്ച ചർച്ച ഈയിടെ പല തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടത് സിപിഎം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായിട്ടാണ്.പ്രകാശ് കാരാട്ട് ഉൾപ്പെടെ പറഞ്ഞ ചില പ്രയോഗങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആ ചർച്ചകൾ. ഫാസിസം ഇന്ത്യയിൽ പിടി മുറുക്കുന്നു എന്ന അഭിപ്രായം സിപിഐക്കുണ്ടോ ? ഉണ്ടെങ്കിൽ നിങ്ങൾക്ക് അതിനെതിരെ എന്തു ചെയ്യാൻ സാധിക്കും

ഉത്തരം: ഫാസിസ്റ്റ് ആശയം രാജ്യത്ത് നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും നടക്കുന്നുണ്ട് എന്നത് പകൽ പോലെ വ്യക്തമാണ്. അതിന്റെ പദ പ്രയോഗങ്ങളിലെ വ്യത്യാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. 

ഫാസിസ്റ്റ് ആശയങ്ങളാണ് ശരി എന്നു വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയും അതിനെ നിയന്ത്രിക്കുന്ന ഒരു സംഘടനയും രാജ്യം ഭരിക്കുന്നു. അവരുടെ നിയമ നിർമ്മാണത്തിലുടനീളം അത്തരം കാര്യങ്ങൾ കാണാൻ സാധിക്കും. 


എങ്ങനെയാണ് ഭരണഘടനയെയും അതിലെ വകുപ്പുകളേയും ആക്രമിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയാൽ വളരെ ഭീകരമാണ് അവസ്ഥ എന്ന് കാണാനാവും. സമൂഹത്തെയാകെ  വിഭജിക്കാനുള്ള നയങ്ങളാണ് നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 


പുതിയൊരു ഗവണ്മെന്റ് മാറി വന്നാൽ പോലും തീർക്കാൻ കഴിയാത്തത്രയും സാമൂഹ്യ വിഭജനം ശക്തിപ്പെടുത്തുക എന്നതാണ് ആർ എസ് എസ് അജണ്ട. ബിജെപി അത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 

ഇത് തിരുത്തുന്നതിൽ രാജ്യത്തെ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഈ യാഥാർഥ്യം  ഉൾക്കൊണ്ടുകൊണ്ടുള്ള രാഷ്ട്രീയ സമീപനവും പ്രവർത്തനവുമാണ് സിപിഐ നടത്തുന്നത്.

ചോദ്യം: ഇന്ത്യ സഖ്യം എന്ന നിലയിൽ രാജ്യത്തെ തെരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാർട്ടികൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. കോൺഗ്രസ്സിനോട് മാറിയ സാഹചര്യത്തിൽ സിപിഐ സമീപനം എന്താണ് ? തെരഞ്ഞെടുപ്പിലെ ഐക്യം ഫലപ്രദമാകും എന്ന വിശ്വാസം സിപിഐക്ക് ഉണ്ടോ

ഉത്തരം: എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കോൺഗ്രസ്സിനോടുള്ള സമീപനം എന്താണ് എന്നുകൂടി ചോദിക്കേണ്ടി വരും. 


സിപിഐയെക്കാൾ ഉപരി ഒരു പക്ഷെ സിപിഎമ്മിനാണ് സാങ്കേതികമായി പറഞ്ഞാൽ അവരുടെ സഹായത്തോടെ കൂടുതൽ ജനപ്രതിനിധികളെ ലഭിച്ചത്. 


ഒരു തർക്കത്തിന് പറയുന്നതല്ല. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് മുഖ്യം. അതിനു സാധ്യമായ ശക്തികളുടെ യോജിപ്പ് ഉണ്ടാവണം.

p santhosh kumar-2

അതിൽ ഓരോ സംസ്ഥാനത്തും ഓരോ പാർട്ടികൾക്കും വഹിക്കാൻ കഴിയുന്ന പങ്കിന് വ്യത്യാസമുണ്ട്. ആ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഐക്യം ഫലപ്രദമായ ധാരാളം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. 

ഉദാഹരണം തെലങ്കാനയിലെ ഒരു സീറ്റിൽ സിപിഐ വിജയിച്ചത് സഖ്യത്തിന്റെ ഫലമായിട്ട് കൂടിയാണ്.രാജസ്ഥാനിൽ സിപിഎം ഒരു ലോക്സഭാ സീറ്റിൽ ജയിച്ചത് സഖ്യത്തിന്റെ ഭാഗമായിട്ടാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ചിന്തിക്കണം. 


സിപിഎമ്മിനോ സിപിഐക്കോ കോൺഗ്രസ്സിനോ പഴയ ശക്തിയില്ല എന്നതൊരു യാഥാർഥ്യമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അത് മനസ്സിലാക്കി പ്രവർത്തിക്കുന്ന നേതൃത്വം വേണം. കോൺഗ്രസിൽ വലിയൊരു സംഘം ഇപ്പോഴും പഴയ 'ഹാങ് ഓവറിൽ' നിന്ന് മാറിയിട്ടില്ല. അത് ചില തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. 


ചോദ്യം: ഇന്ത്യ സഖ്യം യാഥാർഥ്യമാവാൻ ഇടതുപാർട്ടികളിൽ സിപിഐ പ്രധാനപ്പെട്ടൊരു പങ്ക് വഹിച്ചിട്ടുണ്ട്. സിപിഎം ഈ സംവിധാനത്തെ വിശകലനം ചെയ്തിട്ടുണ്ട്. സഖ്യത്തിന്റെ നിലവിലെ സ്ഥിതി എന്താണ് ? സിപിഐ സംതൃപ്തരാണോ


ഉത്തരം: ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ഒഴിച്ചു നിർത്തിക്കൊണ്ടുള്ള ഒരു ബിജെപി വിരുദ്ധ സഖ്യം രൂപപ്പെടുത്തുക പ്രയാസമാണ്. അത് രാജ്യത്തെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്തും. 


ഇക്കാര്യത്തിൽ കുറെ കൂടി യാഥാർഥ്യ ബോധമുള്ള സമീപനം കോൺഗ്രസ് സ്വീകരിച്ചാൽ മാത്രമേ സഖ്യം ഫലപ്രദമാവുകയുള്ളൂ. വർഗീയതക്കെതിരായ സമരത്തിൽ കോൺഗ്രസ്സിനെ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഒഴിവാക്കാൻ കഴിയുമെന്ന് സിപിഐ കരുതുന്നില്ല. 

ചോദ്യം: നിയമസഭ പാസാക്കുന്ന ബില്ലുകളുടെ കാര്യത്തിൽ സുപ്രീംകോടതി ശ്രദ്ധേയമായൊരു നിലപാട് സ്വീകരിച്ചു. പക്ഷെ രൂക്ഷമായ വിമർശനമാണ് ഉപ രാഷ്ട്രപതി ഉയർത്തിയത്. അത്തരമൊരു വിഷയത്തിൽ സുപ്രീംകോടതിക്ക് ഇടപെട്ടു കൂടാ എന്നുണ്ടോ ? ഇക്കാര്യത്തിൽ സിപിഐ നിലപാട് എന്താണ്

ഉത്തരം: പാർലമെന്റും സുപ്രീംകോടതിയുമെല്ലാം  പരസ്പര പൂരകങ്ങളാണ്‌. ഓരോന്നിനും അതിന്റെതായ റോളുകൾ നിശ്ചയിച്ചിട്ടുമുണ്ട്. 

പാർലമെന്റ് നിർമിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ എന്ന് വ്യാഖ്യാനിക്കാനും ഭരണഘടനയുടെ അന്ത:സത്ത ഉയർത്തിപ്പിടിക്കാനുമുള്ള ഉത്തരവാദിത്വം സുപ്രീംകോടതിക്ക് ഉറപ്പായും ഉണ്ട്. ഇത് പരസ്പര പൂരകമായി പോകേണ്ടതുമാണ്.


നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒരു മര്യാദയുമില്ലാതെ മാസങ്ങളോളം പിടിച്ചു വെച്ചിട്ട് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോൾ അത് ഗുരുതരമായ വിഷയമാണ്. 


നമ്മൾ ആരുടേയും ഔദാര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ വിധേയപ്പെട്ടവരല്ല. എന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങളും സംസ്ഥാനങ്ങൾക്ക് വേണ്ടതില്ല.

പക്ഷെ അവകാശങ്ങൾ തടയരുത്.ഭരണഘടന എന്തു പറയുന്നു എന്നതാണ് പ്രസക്തം.അതിന്റെ അടിസ്ഥാനത്തിലുള്ള ശരിയായ സുപ്രീംകോടതി വിധിയാണ് ഉണ്ടായിട്ടുള്ളത്.

മറിച്ചായിരുന്നെങ്കിൽ വിമർശിക്കേണ്ടിയും വരും. ഇക്കാര്യത്തിൽ ഉപരാഷ്ട്രപതി പ്രകടിപ്പിച്ച അഭിപ്രായം തികച്ചും അപക്വമാണ് എന്ന നിലപാട് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യം: വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച് ഇടതുപക്ഷം ശക്തമായ നിലപാടുകൾ സ്വീകരിച്ചു, സിപിഐ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്ന് സിപിഐ പ്രതീക്ഷിക്കുന്നത് എന്താണ്

ഉത്തരം: വഖഫ് ബിൽ സംബന്ധിച്ച നിലപാട് സിപിഐ ഉൾപ്പടെയുള്ള പാർട്ടികൾ സുപ്രീംകോടതിയിലും ജെ പി സിയിലും വ്യക്തമാക്കിയതാണ്. ഭേദഗതികളും നിർദേശിച്ചു. 

വഖഫ് ബിൽ മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന വിഷയമായല്ല സിപിഐ കാണുന്നത്. എല്ലാ മത ന്യൂനപക്ഷങ്ങളെയും അത് ബാധിക്കുമെന്നതിൽ സംശയമില്ല. 


ക്രിസ്ത്യൻ മിഷനറിയുടെ കൈവശമിരിക്കുന്ന സ്വത്ത് സംബന്ധിച്ച ആർ എസ് എസ്സിന്റെ 'ഓർഗനൈസർ' ലേഖനം ഇത് തെളിയിക്കുന്നതാണ്.ആ ലേഖനം ആർ എസ് എസ് എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ചൂണ്ടുപലകയാണ്. 


വലിയൊരു ആശയക്കുഴപ്പത്തിലേക്കും സംഘർഷത്തിലേക്കും പോകുന്ന ഒരു നിയമത്തിനാണ് തുടക്കമിട്ടത്. 

തർക്കങ്ങൾ മാന്യമായും എളുപ്പത്തിലും പരിഹരിച്ചു പോകുന്നതിന് പകരം അതി വിപത്തായി മാറുന്ന സാമൂഹ്യ വിഭജന പ്രശ്നമായി മാറ്റുകയും ഭരണഘടനക്ക് നിരക്കാത്ത കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു. 

എന്നാൽ സുപ്രീംകോടതി ഭരണഘടനയുടെ അന്ത:സത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് അതിലെ ചില വകുപ്പുകളെങ്കിലും റദ്ദാക്കുമെന്ന് ഉറപ്പായും പ്രതീക്ഷിക്കുന്നു. വഖഫ് ഭേദഗതി  നിയമം എന്ന ' ദുർ മന്ത്രവാദ' ത്തിന്റെ ചിറകൊടിയും എന്ന് ഉറപ്പാണ്. 

ചോദ്യം: സിപിഐ, രൂപീകരണത്തിന്റെ നൂറാം വാർഷികത്തിലാണ് അടുത്ത പാർട്ടി കോൺഗ്രസ്‌ നടക്കുന്നത്. നൂറു വർഷമായിട്ടും പാർലമെന്റിൽ ഉൾപ്പെടെ നാമ മാത്രമായ പങ്കാളിത്തമാണ് പാർട്ടിക്കുള്ളത്. ആർ എസ് എസ് രൂപീകരിച്ചിട്ടും നൂറു വർഷമായി. താരതമ്യത്തിൽ കാര്യമില്ലെങ്കിലും അവരാണിന്ന് ഇന്ത്യയുടെ രാഷ്ട്രീയാധികാരം കൈകാര്യം ചെയ്യുന്നത്.ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഐ എവിടെയാണ്

ഉത്തരം: സിപിഐ ഇന്ത്യൻ രാഷ്ട്രീയത്തിൽ എവിടെയാണ് എന്ന ചോദ്യം വളരെ പ്രസക്തമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവർത്തിക്കുകയും ആയിരക്കണക്കിന് കേഡർമാരും സംവിധാനങ്ങളുമൊ ക്കെയുള്ള പാർട്ടിയാണ്. അതിലാർക്കും സംശയം വേണ്ട. 

p santhosh kumar mp

എന്നാൽ രാജ്യത്ത് ഫലപ്രദമായൊരു റോൾ കൈകാര്യം ചെയ്യാൻ സാധിക്കുണ്ടോ എന്ന് ചോദിച്ചൽ, അത് സാധിക്കുന്നില്ല. പാർലമെന്റിൽ ഉൾപ്പടെ അംഗത്വം വളരെ കുറവാണ്. ഗൗരവമായ പരിശോധന നടത്തേണ്ട ഒന്നാണത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ മനസ്സിലാക്കാനും പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തതെന്നും സാധിക്കുന്നില്ല എന്നതാണ് ഗൗരവപ്പെട്ട പ്രശ്നം. 


സിപിഐ പറയുന്ന ആശയങ്ങൾ അവസാനത്തെ വോട്ടറേയും കണ്ട് ബോധ്യപ്പെടുത്താൻ കഴിയുന്നില്ല എന്നതും യാഥാർഥ്യമാണ്. അതിനു വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കിയാൽ മാത്രമേ ഉദ്ദേശിക്കുന്ന നിലയിൽ മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ. 


അതേസമയം, കമ്മ്യൂണിസ്റ്റ്  പാർട്ടിയേയും അതിന്റെ പ്രവർത്തനങ്ങളേയും തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം നോക്കി വിലയിരുത്തേണ്ടതില്ല. ശക്തമായൊരു ആശയമാണത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും ആർ എസ് എസ്സും ഒരേ വർഷത്തിൽ രൂപീകരിച്ചു എന്നത് കൊണ്ട് മാത്രം താരതമ്യം അർഹിക്കുന്നില്ല.

ചോദ്യം: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം എന്നത് സിപിഐ എപ്പോഴും ഉയർത്തുന്നത് കാണാം. പക്ഷെ സിപിഎം ഇക്കാര്യത്തിൽ മൗനം തുടരുകയുമാണ്. ഇപ്പോഴും സിപിഐ ആ നിലപാട് ആവർത്തിക്കുന്നതിന് കാരണമെന്താണ്

ഉത്തരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥനങ്ങളുടെ പുനരേകീകരണം എന്ന ആശയം സിപിഐ എന്നും ഉയർത്തുന്നുണ്ട്. ചിന്നിച്ചിതറിക്കിടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളെയും ഗ്രൂപ്പുകളെയും അവയിലെ കേഡർമാരെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് വലിയൊരു ഫോഴ്‌സ് ആയി മാറാൻ കഴിയുമെങ്കിൽ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയും എന്ന പ്രതീക്ഷ സിപിഐക്കുണ്ട്.  


സ്വന്തം പാർട്ടികളും അതുവഴി ശക്തിപ്പെടുത്താൻ കഴിയും. ഇന്ത്യൻ രാഷ്ട്രീയ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞതിന്റെ ഭാഗമായി സിപിഎമ്മിന് തന്നെ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നു. അതിനാൽ പുനരേകീകരണമെന്ന ലക്‌ഷ്യം അപ്രസക്തമല്ല. സിപിഐ അത് യാഥാർഥ്യമാക്കാനുള്ള ദൗത്യം തുടരും. 


ചോദ്യം: കേരളത്തിലെ പാർട്ടിയിൽ കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് ബിനോയ്‌ വിശ്വം സെക്രട്ടറിയായതോടെ പാർട്ടി നേതൃത്വത്തിനെതിരെ തന്നെ ഒരു വിഭാഗം രംഗത്ത് വരുന്നു എന്ന വാർത്തകളുണ്ടായി. ചില തീരുമാനങ്ങളും വിവാദമായി. ഉദാഹരണത്തിന് ഇപ്പോൾ നടക്കുന്ന സമ്മേളനങ്ങളിൽ മത്സരം വിലക്കി എന്നതുൾപ്പടെയുള്ള വാർത്തകൾ.പാർട്ടി കേന്ദ്ര നേതൃത്വം ഇക്കാര്യങ്ങൾ പരിശോധിക്കുമോ

ഉത്തരം: കാനം രാജേന്ദ്രൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാലയളവിലെ വാർത്തകൾ നിങ്ങളൊന്ന് പരിശോധിച്ച് നോക്കുക. കാര്യങ്ങൾ അതിവേഗം മറക്കുന്നു എന്നത് പുതുകാല മാധ്യമ സമീപനങ്ങളിലെ ഒരു പ്രത്യേകതയാണ്. 

kanam

വാർത്ത സൃഷ്ടിക്കാനായി ചില കേന്ദ്രങ്ങൾ തന്നെ ആ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ അതിന് തെളിവുണ്ടോ എന്നു ചോദിച്ചാൽ അറിയില്ല. പാർട്ടി ശത്രുക്കളാണ് പ്രധാനമായും ഇത്തരം വാർത്തകളുടെ ഉറവിടങ്ങൾ. 

പാർട്ടിയിൽ ചിലപ്പോൾ അസംതൃപ്തർ ഉണ്ടാവും. എന്നാൽ അത്തരക്കാർ വളരെ കുറഞ്ഞൊരു പാർട്ടിയുമാണ് സിപിഐ. സജീവ പ്രവർത്തകരും നേതാക്കളും   യാഥാർഥ്യം ഉൾക്കൊള്ളുന്നവരാണ്. 


പാര്‍ട്ടിയിലെ അസംതൃപ്തരും പാർട്ടി ശത്രുക്കളും അവരുടെ നേട്ടത്തിനായി നൽകുന്ന വിവരങ്ങൾ ' സോഴ്സ് ' ആയി തെറ്റിദ്ധരിച്ച് വാർത്തകൾ സൃഷ്ടിക്കുകയാണ് ചിലർ. കാനത്തിന്റെ കാലത്ത് ഇത്തരം വാർത്തകളുടെ മലവെള്ളപ്പാച്ചിൽ തന്നെ ആയിരുന്നു. 


അദ്ദേഹം അകാലത്തിൽ വിട പറഞ്ഞതിനെ തുടർന്ന് ബിനോയ് വിശ്വം  സെക്രട്ടറിയായി. അപ്പോഴും പല വിധമുള്ള വാർത്തകൾ സൃഷ്ടിക്കപ്പെട്ടുകയാണ്. മാധ്യമങ്ങൾ ചിത്രീകരിക്കുന്ന പോലുള്ള കാര്യമായ ഒരു പ്രശ്നവും സിപിഐയിൽ ഇല്ല.

binoy viswam 1

പാർട്ടിക്കകത്തു നിന്നാണെങ്കിലും അല്ലെങ്കിലും അത്തരം വാർത്തകൾ തരുന്നവരുടെ താല്പര്യം കൂടി മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണം.പാർട്ടി  സമ്മേളനങ്ങൾ ഇപ്പോൾ വളരെ ചിട്ടയോടെ നടക്കുന്നു. 


എന്നാൽ പാർട്ടി ഭരണഘടന പ്രകാരം സമ്മേളനങ്ങളിൽ ഒരു തരത്തിലും മത്സരത്തിന് വിലക്കില്ല. പക്ഷെ ചില മാർഗ നിർദേശങ്ങൾ പാർട്ടി നൽകിയിട്ടുണ്ട്. 


ചേരി തിരിഞ്ഞ് സംഘടിതമായി ഒരു പാനലൊക്കെ വെച്ചുകൊണ്ട് വിഭാഗീയ സമീപനം കാണിക്കരുത് എന്നതാണ് അതിൽ പ്രധാനം.അതുപക്ഷെ ഏതെങ്കിലുമൊരു സമ്മേളന പ്രതിനിധിക്ക് മത്സരിക്കാനുള്ള അവകാശം നിഷേധിക്കലല്ല.

Advertisment