കൊറോണക്കാലം കഴിഞ്ഞപ്പോള്‍ അദ്ധ്യാപകർക്ക് 'അറിവിന്റെ മുതലാളി' സ്ഥാനം നഷ്ടപ്പെട്ടു. ബുദ്ധിജീവികള്‍ യഥാര്‍ത്ഥ വായനക്കാരല്ല. കേരളാ കോൺഗ്രസുകാരെ കളിയാക്കാനല്ല 'പ്രോത്താസീസിന്റെ ഇതിഹാസം' എഴുതിയത്. പാഠപുസ്തകങ്ങളില്‍ പലതും അധികാരം കയ്യാളുന്നവന്‍റെ ജീവിതമെഴുത്ത്. 'തെറി ഭാഷ' കൊണ്ടെഴുതിയ 'ചുരുളി' ധീരമായ സിനിമ. കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ വിനോയ് തോമസ് - അഭിമുഖം

ഒരു പ്രഫഷൻ എന്ന രീതിയിൽ എഴുത്തിലേക്ക് വരാൻ ആ ഘട്ടത്തിൽ താല്പര്യം ഇല്ലായിരുന്നു. മലയാള സാഹിത്യം പഠിച്ച ആളെന്ന നിലയിൽ എഴുത്തിനെ വളരെ സീരിയസായി തന്നെയാണ് കണ്ടിരുന്നത്.

New Update
vinoy thomas
Listen to this article
0.75x 1x 1.5x
00:00 / 00:00

മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് കണ്ണൂർ ഇരിട്ടിക്കടുത്ത് നെല്ലിക്കാംപൊയിൽ സ്വദേശിയായ വിനോയ് തോമസ്. ഡിസി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ട 'കരിക്കോട്ടക്കരി' ആണ്  ആദ്യ നോവൽ.

Advertisment

'രാമച്ചി' എന്ന കഥ സമാഹാരത്തിനും 'പുറ്റ്' എന്ന നോവലിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 'കളിഗെമിനാറിലെ കുറ്റവാളികൾ ' എന്ന കഥ ലിജോ ജോസ് പെല്ലിശ്ശേരി 'ചുരുളി ' എന്ന സിനിമയാക്കി. 

പാൽ തു ജാൻവർ, ചതുരം തുടങ്ങിയ സിനിമകൾക്കും തിരക്കഥ എഴുതി. കഥകളിലെ പ്രമേയത്തിലും ഭാഷയിലും ആഖ്യാനത്തിലും വ്യത്യസ്തത പുലർത്തുന്ന വിനോയ് തോമസുമായി 'സത്യം ഓൺലൈൻ' പ്രതിനിധി 'ഷിജിത്ത് വായന്നൂ'ർ സംസാരിക്കുന്നു.

ചോദ്യം: ആദ്യ നോവലായ 'കരിക്കോട്ടക്കരി' എഴുതുന്നതിനും  പ്രസിദ്ധീകരിക്കപ്പെടുന്നതിനും മുൻപ് എഴുത്തിനെ അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ല എന്ന് പറഞ്ഞത് ഓർക്കുന്നു. പക്ഷെ നിലവിൽ മലയാളത്തിലെ എണ്ണപ്പെട്ട എഴുത്തുകാരിൽ ഒരാളായി വിനോയ് തോമസ് മാറി. എല്ലാ കഥകളും വായനക്കാർ സ്വീകരിക്കുന്നു. ഇപ്പോൾ എത്രമാത്രം സീരിയസ് ആണ് സാഹിത്യമെഴുത്ത്   

ഉത്തരം: 'കരിക്കോട്ടക്കരി' നോവൽ എഴുതുന്നതിന് മുൻപ് എഴുത്ത് എന്നത് പ്രാധാന്യമുള്ളൊരു പ്രഫഷനായി കണ്ടിരുന്നില്ല. ആ അർത്ഥത്തിലാണ് അങ്ങനെ പറഞ്ഞത്.എന്നാൽ  ആ നോവൽ എഴുതുന്നത് വരെയുള്ള ശ്രമങ്ങൾ നിസ്സാരമായിരുന്നില്ല. അത് വളരെ സീരിയസ് ആയിരുന്നു.

ഒരു പ്രഫഷൻ എന്ന രീതിയിൽ എഴുത്തിലേക്ക് വരാൻ ആ ഘട്ടത്തിൽ താല്പര്യം ഇല്ലായിരുന്നു. മലയാള സാഹിത്യം പഠിച്ച ആളെന്ന നിലയിൽ എഴുത്തിനെ വളരെ സീരിയസായി തന്നെയാണ് കണ്ടിരുന്നത്.

karikottakari

കരിക്കോട്ടക്കരി വായനക്കാർ സ്വീകരിച്ചു എന്ന് കണ്ടപ്പോഴാണ് തുടരാൻ തീരുമാനിച്ചത്. ഇപ്പോഴും ഒരു വാക്ക് എഴുതാനിരിക്കുമ്പോൾ വളരെ ശ്രദ്ധ വേണമെന്ന് അറിയാം. നമ്മൾ വളരെ ശ്രദ്ധിച്ചു ചുവട് വെക്കേണ്ട ഒരു മേഖലയാണത്.

ചോദ്യം: വായനക്കാരുടെ കാഴ്ചപ്പാടിൽ വിലയിരുത്തിയാൽ അപ്രതീക്ഷിതമായി 'പൊട്ടിമുളച്ച്' മലയാള സാഹിത്യത്തിലേക്ക് അതിവേഗം പടർന്ന എഴുത്തുകാരൻ എന്ന് താങ്കളെ വിശേഷിപ്പിക്കാം. എഴുത്തുകാരനായി പരുവപ്പെടാനെടുത്ത ഒരു കാലമുണ്ട്. ആ കാലത്തെ തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു   

ഉത്തരം: പൊട്ടിമുളച്ച പോലെ എന്നുള്ളത് പുറമെ നിന്ന് കാണുന്നവർക്ക് തോന്നുന്നതാണ്. നാല്പതാമത്തെ വയസ്സിലാണ് ആദ്യത്തെ നോവൽ പ്രസിദ്ധീകരിക്കുന്നത്. ഈ കാലമത്രയും ജീവിതത്തിലും എഴുത്തിലും അനുഭവത്തിലും ഞാൻ ആർജിച്ചെടുത്ത കുറെ അനുഭവങ്ങളുണ്ട്.  

vinoy thomas-2

നിരന്തരം നമ്മളനുഭവിച്ച അത്തരം കാര്യങ്ങളെ എങ്ങനെ ലളിതമായി പറയാം എന്ന ആലോചന 39 വർഷവും എന്റെ ഉള്ളിൽ നടക്കുന്നുണ്ട്. അതുപക്ഷേ ആളുകൾ കണ്ടത് നാല്പതാം വയസ്സിൽ ആദ്യ നോവൽ വന്നപ്പോഴാണ് എന്നു മാത്രം. 


വളരെ സാവധാനം വളർന്ന ഒരു മരം എന്നത് പോലെയാണ് ഞാൻ. പരുവപ്പെടാൻ 39 വർഷമെടുത്തു. ഇരുപതാം വയസ്സിൽ എഴുതി തുടങ്ങിയിരുന്നെങ്കിലും 'കരിക്കോട്ടക്കരി' എന്ന സബ്ജക്ട് അങ്ങനെ കാണാൻ സാധിക്കുമായിരുന്നില്ല.


കഥയും നോവലും എഴുതി നിരന്തരം ആഴ്ചപ്പതിപ്പിന് അയക്കാമെന്നൊന്നും തോന്നിയിരുന്നില്ല. അതിന് കാരണം ഇതുപോലെ ഗൗരവമുള്ള സബ്ജക്ട് ഉള്ളിലേക്ക് വരട്ടെ എന്നുള്ളത് കൊണ്ടാണ്. പത്ത് വർഷമേ ആയുള്ളൂ എഴുത്തിൽ വന്നിട്ട്.

muthal

അതിനിടയിൽ രണ്ട് സാഹിത്യ അക്കാദമി അവാർഡുകൾ, നാല് നോവലുകൾ, സിനിമകൾ ഒക്കെ വന്നു. മറ്റുള്ളവർക്ക് അതിശയം ആയിരിക്കും. ഈ കാലമത്രയും എടുത്ത ഒരു അധ്വാനമുണ്ട്. അതിന്റെ റിസൾട്ട്  ഇപ്പോൾ എഴുത്തിൽ വന്നു തുടങ്ങി എന്ന് മാത്രം.

ചോദ്യം: മലബാറിലെ കുടിയേറ്റ ജീവിതങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. പുതിയൊരു സാമൂഹ്യ ക്രമം തന്നെ കുടിയേറ്റങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടു. പക്ഷെ പിന്നീട് ഈ മേഖലയിൽ നിന്നൊരാൾ സാഹിത്യത്തിലോ മറ്റേതെങ്കിലും രംഗത്തോ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയാൽ അയാളെ കുടിയേറ്റത്തിന്റെ ജീവിതമെഴുത്തുകാരനായി മാത്രം പലപ്പോഴും വിശേഷിപ്പിക്കുന്ന പതിവുണ്ട്. അത്തരമൊരു ജീവിത പശ്ചാത്തലമുള്ള നിങ്ങൾക്കും അത് അനുഭവപ്പെടാറുണ്ടോ 

ഉത്തരം: കുടിയേറ്റം എന്ന വിശേഷണവും ആ മനോഭാവവും വന്നതിന് പിന്നിൽ നമ്മുടെ സാഹിത്യ പഠനത്തിന്റെ ചില  പ്രശ്നങ്ങളുണ്ട്. നമ്മുടെ പാഠപുസ്തകങ്ങളാണ് അങ്ങനെയൊരു സംഗതി ആളുകളുടെ മനസ്സിൽ  ഉണ്ടാക്കിയത്.


പാഠപുസ്തകങ്ങളിലെ ശരാശരി സാഹിത്യമെടുത്താൽ അതിൽ മിക്കവയിലും ഒരു സവർണ്ണ പാരമ്പര്യം കാണാം. എന്നുവച്ചാൽ അധികാരം കയ്യാളുന്ന ഒരു വർഗത്തിന്റെ ജീവിതമെഴുത്താവും പലതും.


അതുപോലെ ആയിരിക്കണം എല്ലാ എഴുത്തുമെന്നും അവർക്കു മാത്രമേ കഥയുള്ളൂ എന്നുമുള്ള കാഴ്ചപ്പാടാണ് നമ്മുടെ പാഠപുസ്തകങ്ങളിൽ ഉണ്ടാക്കിയെടുത്തത്. നവോത്ഥാനം ഈ മേഖലയിൽ മാത്രം വന്നില്ല എന്നും പറയാം. പുരോഗമനം എന്ന ആശയം രൂപപ്പെട്ടപ്പോൾ സംവരണം പോലെ 'വെട്ടിക്കൂട്ടിവെച്ച' ചിലത് വന്നു. 

തകഴി മുക്കുവരുടെ ജീവിതം എഴുതുന്നു, അദ്ദേഹം തന്നെ തോട്ടിയുടെ ജീവിതം എഴുതുന്നു. ഈ ജീവിതമായൊന്നും മലയാള സാഹിത്യത്തിന്റെ മുഖ്യധാരക്ക് ബന്ധമില്ല എന്നാണ് നമ്മൾ വിചാരിക്കുന്നത്. ഫ്രാൻസിസ് നൊറോണ കഥയെഴുതുമ്പോൾ അതാ 'തീരദേശത്തിന്റെ കഥാകാരൻ' എന്നായി.

ramachi

സുകുമാരൻ ചാലിഗദ്ദ കവിതയെഴുതിയപ്പോൾ ഇതാ വയനാടിന്റെ കവിതകൾ എന്നായി. അതൊരു തരം സംവരണം ആണ്. മുഖ്യധാരാ സാഹിത്യം വേറെയാണെന്നും അത് പാഠപുസ്തകങ്ങളിലുണ്ടെന്നുമുള്ള ധാരണ സൃഷ്ടിക്കൽ.


കേരളത്തിലെ ഭൂരിഭാഗം ആളുകളും അവരുടെ ജീവിതത്തിൽ വായിക്കുന്നത് പാഠപുസ്തകങ്ങൾ മാത്രമാണ്. പത്താം ക്ലാസ് കഴിഞ്ഞാൽ അതും കുറയും. നമ്മൾ പുതുതായി നമ്മുടെ ജീവിതം എഴുതുമ്പോൾ ഞാൻ കേരളത്തിന് പുറത്തുള്ള ആളെ പോലെയാണ്.


'ഓ നിങ്ങടെ നാട്ടിൽ ഇങ്ങനെയൊക്കെയാണോ ജീവിതം' എന്ന ഭാവമാണ്. ഞാൻ എഴുതുന്നത് കൊണ്ട് എന്റെ നാട് വന്നു. 'പുറ്റ്' നോവൽ പ്രസിദ്ധീകരിച്ചപ്പോൾ എഴുത്തുകാരൻ അഷ്ടമൂർത്തി വിളിച്ചിട്ട് പറഞ്ഞു ഇത് ബ്രാഹ്മണ ഇല്ലങ്ങളിൽ നടക്കുന്ന 'അഗമ്യഗമനങ്ങളുടെ' കഥയാണ് എന്ന് .

കരിക്കോട്ടക്കരി നോവലിൽ ജ്യേഷ്ഠാനുജന്മാരുടെ മക്കൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു സന്ദർഭമുണ്ട്. അത്  വായിക്കുമ്പോൾ അയ്യേ എന്ന് പറയുന്നത് അമ്മാവന്റെ മകളെ കല്യാണം കഴിച്ചിരിക്കുന്ന ആളായിരിക്കും. 

ithihasam

അമ്മാവന്റെ മകളെ കല്യാണം കഴിക്കാൻ വേണ്ടി 'എംടിയൻ' കഥാപാത്രങ്ങൾ നടക്കുമ്പോൾ അത് സമൂഹത്തിൽ സ്വീകാര്യമാണ്. എന്നാൽ മറിച്ചുളള ചിലത് പറയുമ്പോൾ അയ്യോ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ചോദ്യവും . 

ഇതാണ് നമ്മുടെ പാഠപുസ്തകങ്ങൾ ഉണ്ടാക്കി വെച്ച വൈരുദ്ധ്യം. കുടിയേറ്റക്കാർ മലയാളികളല്ല, വേറെ ഏതോ ഒരു ലോകത്ത് ജീവിക്കുന്നവർ ആണെന്ന ചിന്താഗതി  ഉണ്ടായിട്ടുണ്ട്.

ചോദ്യം: സാഹിത്യത്തിനും രാഷ്ട്രീയത്തിനുമിടയിൽ അതിർ വരമ്പുകളുണ്ടോ ? കലയും സാഹിത്യവും രാഷ്ട്രീയത്തോട് ചേർന്നു നിന്ന ഒരു കാലഘട്ടം കേരളത്തിന്റെ ചരിത്രമാണ്. അങ്ങനെയൊരു കാലത്തെ കുറിച്ച് പുതിയ കാലത്തെ എഴുത്തുകാരന്റെ വിലയിരുത്തലെന്താണ്

ഉത്തരം: 'പ്രോത്താസീസിന്റെ ഇതിഹാസം' നോവല്‍ എഴുതിയപ്പോൾ പ്രോത്താസീസ് എന്ന ആളാണ് ശരി എന്ന് ഞാൻ വിശ്വസിക്കുന്നു. പ്രാക്ടിക്കലായി ജീവിക്കുന്ന രാഷ്ട്രീയക്കാരനാണ് അയാൾ. പക്ഷെ അത് വായിച്ചിട്ട് ആളുകൾ പറഞ്ഞു. കേരള കോൺഗ്രസ്സുകാർക്കൊന്നും വിവരം ഇല്ല അല്ലെ എന്ന്. ശരിക്കും ആർക്കാണ് വിവരം ഇല്ലാത്തത് ? 


കേരളാ കോൺഗ്രസുകാരെ കളിയാക്കാനാണ് പ്രോത്താസീസിന്റെ ഇതിഹാസം എഴുതിയത് എന്നാണ് അവർ വിചാരിച്ചു വെച്ചിരിക്കുന്നത്. തെറ്റിദ്ധാരണയാണത്. രാഷ്ട്രീയത്തിൽ ഇടപെടുന്നവർ രാഷ്ട്രം നന്നാക്കാനാണോ സാഹിത്യം നന്നാക്കാനാണോ ഇടപെടേണ്ടത് എന്ന ചോദ്യമുണ്ട്.


മുൻ നക്സലൈറ്റ് ആയ തലശ്ശേരിയിലെ ഒരു വക്കീലുമായി ഈയിടെ സംസാരിക്കാൻ ഇടയായി. നക്സലിസം സാഹിത്യത്തിലും കലയിലും മാത്രമേ എന്തെങ്കിലും ചെയ്തിട്ടുള്ളൂവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അല്ലാതെ സാമൂഹ്യ ജീവിതത്തിൽ നക്സലിസത്തിന് കേരളത്തിൽ പൊളിറ്റിക്കലായി അത്രയേറെയൊന്നും ചെയ്യാനായിട്ടില്ല. 

churuli

ആകെ ചെയ്തത് കലയിലും സാഹിത്യത്തിലും വിപ്ലവം ഉണ്ടാക്കുന്ന ചില ആശയങ്ങൾ കൊണ്ടുവരാനായി എന്നതാണ്. അതാണോ രാഷ്ട്രീയത്തിന് വേണ്ടത് ? രാഷ്ട്രം നന്നാകണ്ടേ. നക്സലേറ്റ് ആശയത്തെ കുറിച്ച് ഒന്നുകൂടി ചിന്തിച്ചു നോക്കിയെ .'നാടുഗദ്ധിക' പോലെ കുറച്ചു തെരുവ് നാടകങ്ങൾ ഉണ്ടായി. 

ജോൺ എബ്രഹാം സിനിമകൾ പോലെ കുറച്ചു സിനിമകൾ ഉണ്ടായി. യു പി ജയരാജിന്റെയും മറ്റും കഥകൾ വന്നു. മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി കെപിഎസി പോലെ നാടക സമിതികൾ വന്നു. അതിനപ്പുറമെന്താണ് ?

ചോദ്യം: എഴുത്തുകാരൻ എന്നതോടൊപ്പം ഭാഷാദ്ധ്യാപകൻ കൂടിയാണ് താങ്കൾ. മലയാള സാഹിത്യ പഠനവും പാഠ്യ പദ്ധതിയും തെറ്റാണ് എന്ന് പലപ്പോഴും വിമർശനമുയർത്തുന്നതും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ്  സാഹിത്യ പഠനം ഇത്രയേറെ വിമർശിക്കപ്പെടുന്നത്

ഉത്തരം:  ഞാൻ ഇരുപത്തിനാല് വർഷമായി ദൈനംദിനം സ്കൂളുകളിൽ എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ  കുട്ടികളുമായി ഇടപഴകുന്ന അദ്ധ്യാപകനാണ്. ഓരോ കാലഘട്ടത്തിലും ആ കുട്ടികൾ എന്തു മാത്രം വളർന്നു എന്നെനിക്ക് മനസ്സിലാക്കാൻ സാധിക്കും.

ഇരുപത്തൊന്നാം നൂറ്റാണ്ട് എത്തിയപ്പോഴേക്കും ശാസ്ത്ര രംഗത്തുണ്ടായ വളർച്ച, സാഹിത്യ രംഗത്ത് ലോകത്തുണ്ടായ ചലനങ്ങൾ ഇതൊക്കെ പ്രതിഫലിക്കുന്ന വിധമായിരിക്കും നമ്മുടെ പാഠ്യ പദ്ധതി എന്നാണ് നാം പ്രതീക്ഷിച്ചത്.

vinoy thomas-3

എന്നാൽ മാത്രമേ ആ കുട്ടിക്കൊപ്പം നമുക്ക് സഞ്ചരിക്കാൻ കഴിയൂ. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. 2018 വരെ ഒരു വിധം നമ്മൾ പിടിച്ചു നിന്നു. എന്നാലും നമുക്ക് എഴുത്തച്ഛനെ ഒഴിവാക്കാൻ പറ്റില്ല ! ഒരു ഉദാഹരണം പറയാം. പത്താം ക്ലാസിലെ മലയാള പാഠഭാഗം തുടങ്ങുന്നത് ജീവിതം മായയാണ് എന്ന സന്ദേശമുൾക്കൊള്ളുന്ന പാഠത്തിലാണ് .

" ചക്ഷുശ്രവണഗളസ്ഥമാം ദർദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ
പരിഗ്രസ്തമാം ലോകവു-
മാലോലചേതസാ ഭോഗങ്ങൾ തേടുന്നു"
എന്നു തുടങ്ങുന്ന ഭാഗം.


ഈ കാണുന്ന ലോകം മായയാണ് എന്ന സന്ദേശം. ആ മായാ ലോകത്ത് എന്തിനാണ്  ഒരു കുട്ടി പരീക്ഷ എഴുതുന്നത് ?  അമിതമായ മത ജാതി സ്വാധീനമുള്ള പാഠങ്ങളാണ് മലയാള സാഹിത്യമായി പഠിപ്പിക്കുന്നത്. പുതിയ കാലത്തെ കുട്ടികൾ ബ്രില്യന്റ് ആണ്. 


അവരോട് എത്രയോ നൂറ്റാണ്ട് മുമ്പുള്ള ഇത്തരം സന്ദേശങ്ങൾ പറയുന്ന കഥ പഠിപ്പിച്ചിട്ട് കാര്യമുണ്ടോ ? നമ്മളെല്ലാം ക്ലാസിൽ കോമാളികളായി മാറുന്ന ഒരു അവസ്ഥ വന്നത് കൊണ്ടാണ് ഞാനത് പറയാൻ കാരണം.

vinoy thomas-4

കൊറോണക്കാലം കഴിഞ്ഞതോടെ അധ്യാപകർ അപ്രസക്തരായി എന്നു പറയാം. കുട്ടികളിൽ മൊബൈൽ സ്വന്തമായതോടെ ഏത് അറിവും അവർക്ക് കണ്ടെത്താം. അതുകൊണ്ടാണ് അദ്ധ്യാപകർക്ക് 'അറിവിന്റെ മുതലാളി' എന്ന സ്ഥാനം നഷ്ടപ്പെട്ടു എന്ന് ഞാൻ എഴുതിയത്.

ചോദ്യം: എഴുത്തുകാരനായിട്ടും വായനക്കാരെ വിമർശിക്കാറുണ്ട്. കേരളത്തിലെ ബുദ്ധിജീവി വായനക്കാരെ പറ്റിക്കാൻ എളുപ്പമാണ് എന്നുവരെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. താങ്കളുടെ അടക്കം കഥകളും നോവലുകളും വായിക്കുന്ന വായനക്കാരുടെ ശേഷി ഒരു എഴുത്തുകാരന് എങ്ങനെ അളക്കാൻ സാധിക്കും


ഉത്തരം: 'ബുദ്ധിജീവി' എന്ന്  വിശേഷിപ്പിക്കുന്ന ഒരു സർക്കിളിലുള്ള വായനക്കാരുണ്ട്. അവർ ഒരിക്കലും പുസ്തകം മുഴുവൻ വായിക്കാറില്ല. അതുകൊണ്ട് തന്നെ ഞാനവരെ വായനക്കാരായി പരിഗണിക്കാറുമില്ല. യഥാർത്ഥ വായനക്കാരും ഈ പറയുന്ന വിഭാഗവും തമ്മിൽ ബന്ധമില്ല.


പുസ്തകത്തിന് പുറത്തെ ബ്ലർബ് നോക്കി നിരൂപണം എഴുതും. എസ് ഹരീഷിന്റെ 'മീശ' നോവലിനെ കുറിച്ച് പ്രസംഗിക്കാൻ ഒരിക്കൽ ഒരു നിരൂപകനെ സംഘാടകർ ക്ഷണിച്ചു. ആൾ പ്രമുഖനാണ്. അയാൾ ഹരീഷിന്റെ അയൽക്കാരനായ ഒരാളെ വിളിച്ച് ഞാൻ ആ നോവൽ വായിച്ചില്ലെന്നും അതിലെ പ്രശ്നങ്ങൾ ഒന്ന് പറഞ്ഞു തരണം എന്നും പറയുകയുണ്ടായി. 

vinoy thomas-5

ഇത്രയേ ഉള്ളൂ മലയാളത്തിലെ ചില നിരൂപക ബുദ്ധിജീവികൾ. പക്ഷെ കേരളത്തിലെ യഥാർത്ഥ വായനക്കാർക്ക് നല്ലത് ഏതാണെന്നും മോശം ഏതാണെന്നും അറിയാം. അതിന്റെ കൃത്യമായ ഫീഡ്ബാക്ക് നമുക്ക് കിട്ടും. അതുകൊണ്ടാണല്ലോ നമ്മുടെ പുസ്തകങ്ങൾ വായിക്കപ്പെടുന്നത്. 

നെല്ലും പതിരും തിരിച്ചറിയാൻ വായനക്കാർക്ക് അറിയാം. പ്രോത്താസീസിന്റെ ഇതിഹാസത്തിൽ രണ്ട് കഥകളുണ്ട്. അതിലെ പ്രോത്താസീസ് വായിച്ചാസ്വദിച്ച ഒരാൾക്ക് 'നന' എന്ന കഥ ചിലപ്പോൾ ആസ്വദിക്കാൻ സാധിക്കില്ല. അത് വേറൊരു തരം അലിഗറിക്കൽ ഭാഷയാണ്. 

മതത്തെ നേരിട്ട് ചിത്രീകരിക്കാൻ കഴിയാത്തതു കൊണ്ടുള്ള സമീപനം. കുറച്ച് രാഷ്ട്രീയ ബോധ്യം ഉണ്ടെങ്കിൽ മാത്രമേ 'നന' ആസ്വദിക്കാൻ പറ്റുകയുള്ളു.  'മുതൽ' എന്ന നോവൽ  വായിച്ചിട്ട് വേണ്ടത്ര ആസ്വാദ്യമായില്ല എന്നൊരു വായനക്കാരൻ വിളിച്ചു പറഞ്ഞു. ഞാനത് അംഗീകരിക്കുന്നു. കാരണം നിർവികാരമായ ഒരു തലത്തിൽ എഴുതിയ നോവലാണത്. ഒന്നിനെയും വൈകാരികമായി കാണാത്ത സമീപനം. 


ഇന്ത്യൻ ഹിസ്റ്ററിയെ ആരാധനയോടെ നോക്കിയിരുന്നാൽ 'മുതൽ' എഴുതാൻ പറ്റില്ല. സാമ്പത്തിക ശാസ്ത്രം വെച്ച് കൊണ്ട് മാത്രം ആത്മീയതയെയും ചരിത്രത്തെയും കാണുക എന്ന ആംഗിളാണതിൽ സ്വീകരിച്ചത്. ഇത്തരം നല്ല വിലയിരുത്തലുകളാണ് ഒരു നല്ല വായനക്കാരനിൽ നിന്നുണ്ടാവുന്നത്.


ചോദ്യം: എഴുത്തിനെ ഗൗരവത്തിലെടുത്തതു മുതൽ നിരവധി ശ്രദ്ധേയമായ രചനകൾ വായനക്കാർക്ക് ലഭിച്ചു. അതിനിടയിൽ സിനിമാ രംഗത്തും ചുവടുറപ്പിച്ചു. കഥയോ നോവലോ എഴുതി അത് വായനക്കാരൻ സ്വീകരിച്ചാൽ എഴുത്തുകാരന് കിട്ടുന്ന ഒരു ആനന്ദവും എഴുത്തിലെ സ്വാതന്ത്ര്യവും ഉണ്ട്. സിനിമയിൽ അതുണ്ടോ

ഉത്തരം: സിനിമ ഒരിക്കലും എഴുത്തുകാരന്റെ കല അല്ല. നമ്മുടെ കൈവഴക്കമെന്നു പറയുന്നത് വാക്കുകൾ ഉപയോഗിക്കുന്നതിലാണ്. സിനിമ ഷോട്ടുകൾ ആണ്. സിനിമയുടെ ഭാഷ ദൃശ്യങ്ങളാണ്. അതൊരു വേറെ പണിയാണ്. വേറെ ലക്ഷ്യവുമുണ്ട്. 


സംവിധായകൻ മനസ്സിൽ കാണുന്ന വിഷ്വൽസിനെ മറ്റ് ക്രൂസിനും കൂടി ബോധ്യമാകുന്ന തരത്തിൽ രൂപപ്പെടുത്താൻ കൂട്ടുപിടിക്കുന്ന ഒരു ടെക്‌നീഷ്യൻ മാത്രമാണ് തിരക്കഥാകൃത്ത്. അടിസ്ഥാനപരമായി, വർണ്ണനകൾ ഒന്നും തന്നെ എഴുതിയിട്ട് ഒരു കാര്യവുമില്ല. 


കളിഗമിനാറിലെ കുറ്റവാളികൾ അതേപടി ഷൂട്ട് ചെയ്താൽ നാടകം പോലെയാവും. ദൃശ്യഭാഷ ഒരുക്കുന്നതിൽ എഴുത്തുകാരൻ സംവിധായകന്റെ നിയന്ത്രണത്തിന് വിധേയനാവേണ്ടി വരും.

ചോദ്യം: ചുരുളി എന്ന സിനിമ താങ്കളുടെ 'കളിഗമിനാറിലെ കുറ്റവാളികൾ' എന്ന കഥയാണ്. അത് പ്രേക്ഷകരിലേക്കെത്തിയപ്പോൾ വൻതോതിൽ വിമർശനവും നേരിടുകയുണ്ടായി, സ്‌ക്രീനിൽ ഉപയോഗിച്ച 'തെറി ഭാഷ' കൊണ്ട്. ആ സിനിമയെ സ്വയം വിലയിരുത്തുന്നത് എങ്ങനെയാണ് 

ഉത്തരം: 'ചുരുളി' ഒരു കൾട്ട് മൂവി തന്നെയാണ്. മലയാളത്തിൽ ആ സിനിമ എക്കാലവും ഓർമ്മിക്കപ്പെടും. കാരണം അത്രയും ധീരമായ ശ്രമമൊന്നും അതിനു മുൻപ് ആരും നടത്തിയിട്ടില്ല. ജനപ്രിയ സങ്കേതങ്ങളൊന്നും ഉപയോഗിക്കാതെ അത്തരമൊരു സിനിമ ബ്രേക്ക് ചെയ്യാൻ ലിജോയ്ക്ക് (ലിജോ ജോസ് പെല്ലിശ്ശേരി) സാധിച്ചു. ആ ധൈര്യമാണ് പ്രധാനം.

ചോദ്യം: ഒരു തിരക്കഥാകൃത്തിനോട് സ്വാഭാവികമായും ഉയരുന്ന ചോദ്യം എന്നത് അടുത്ത പ്രോജക്ടുകളെ കുറിച്ചാണല്ലോ

ഉത്തരം: എസ് ഹരീഷിനോടൊപ്പം പുതിയ സിനിമ എഴുതിക്കൊണ്ടിരിക്കുന്നു. സിദ്ധാർത്ഥ് ഭരതന്റെ പ്രോജക്ടും ആലോചനയിലാണ്.

ചോദ്യം: എസ് ഹരീഷിനെ കുറിച്ച് സൂചിപ്പിച്ചത് കൊണ്ട് ചോദിക്കുകയാണ്. മലയാളത്തിലെ ശ്രദ്ധേയരായ കഥാകൃത്തുക്കളിൽ ഒരാളാണ് ഹരീഷും. ഒരാൾ കോട്ടയത്തും ഒരാൾ കണ്ണൂരിലും. ഒരുമിച്ച് സിനിമ എഴുതുന്നു. നിങ്ങൾ തമ്മിലുള്ള സൗഹൃദത്തന്റെ പിന്നണിയിൽ എന്താണ് 

ഉത്തരം: ഞങ്ങൾ തമ്മിൽ വ്യക്തിപരമായ പരിചയമേ ഇല്ലായിരുന്നു. പക്ഷെ നിരന്തരം ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഹരീഷിന്റെ കഥകൾ വായിച്ചപ്പോഴാണ് 'കരിക്കോട്ടക്കരി' പോലൊരു നോവൽ എഴുതാം എന്നൊരു പ്രചോദനം ഉണ്ടായത്. 

അതിന് മുൻപ് മലയാള കഥ വളരെ കുറച്ചേ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നുള്ളൂ. ഹരീഷിന്റെ കഥകളിൽ നമ്മുടെ ചുറ്റും കാണുന്ന മനുഷ്യരാണ്. അവർക്ക് ജാതിയോ മതമോ ഇല്ല. കരിക്കോട്ടക്കരി വായിച്ചതിനു ശേഷം ഹരീഷ് എന്നെ വിളിച്ചു. ആ ബന്ധം പിന്നെ ഉറച്ചു.