/sathyam/media/media_files/2025/05/16/santhosh-keezhattoor-7-337146.jpg)
വിക്രമാദിത്യൻ, പുലിമുരുകൻ, തുടരും തുടങ്ങിയ എഴുപതോളം സിനിമകളിലൂടെയും പെൺനടൻ ഉൾപ്പെടെയുള്ള നാടകങ്ങളിലൂടെയും ശ്രദ്ധേയനായ നടനാണ് സന്തോഷ് കീഴാറ്റൂർ.
2006 ലെ മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാര ജേതാവ്. വയല്‍ക്കിളി സമരം കൊണ്ട് പ്രശസ്തമായ കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശിയായ സന്തോഷ് പ്രഫഷണൽ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് വന്നത്.
നാടക - സിനിമ അനുഭവങ്ങളും രാഷ്ട്രീയ വിഷയങ്ങളും സംബന്ധിച്ച് സത്യം ഓൺലൈൻ പ്രതിനിധി ഷിജിത്ത് വായന്നൂര്‍ സന്തോഷ് കീഴാറ്റൂരുമായി നടത്തിയ അഭിമുഖം.
ചോദ്യം: ഏതാണ്ട് പതിനാറാമത്തെ വയസ്സിൽ അഭിനയ രംഗത്തേക്ക് വന്ന ആളാണ് താങ്കൾ. ആ പ്രായത്തിൽ ഉള്ളവർ മറ്റു പല മേഖലയിലേക്കും പോകാൻ മാനസികമായി ഒരുങ്ങുന്ന കാലഘട്ടമാണ്. താങ്കൾ തെരഞ്ഞെടുത്തത് അഭിനയ രംഗവും. എന്തായിരുന്നു പ്രേരണ
ഉത്തരം: സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ അഭിനയത്തോടുള്ള അടങ്ങാത്ത മോഹം ഉണ്ടായിരുന്നെങ്കിലും പ്രകടിപ്പിക്കാൻ അവസരം കിട്ടിയിരുന്നില്ല. ഇന്നത്തെ കുട്ടികളൊക്കെ ഭാഗ്യമുള്ളവരാണ്.
ചെറിയൊരു കഴിവുണ്ടെങ്കിൽ മുന്നിലേക്ക് വരാനും കഴിവുകൾ പ്രകടിപ്പിക്കാനും അവസരങ്ങളുണ്ട്. ഇന്നിപ്പോൾ വേടനെ പോലുള്ളവർ കറുപ്പിനെക്കുറിച്ചും ജാതിയെ കുറിച്ചുമാണ് സംസാരിക്കുന്നത്.
എന്നാൽ ജാതിക്കപ്പുറം നമ്മളൊക്കെ അനുഭവിച്ചത് സാമ്പത്തിക പ്രശ്നങ്ങളാണ്. സമ്പത്തില്ലാത്ത വീട്ടിലെ കുട്ടികളെ ആ കാലത്ത് അധ്യാപകർ പരിഗണിച്ചിരുന്നില്ല. കലയിൽ പോലും ആ വേർതിരിവ് നല്ലവണ്ണം ഉണ്ടായിരുന്നു.
എങ്കിലും എനിക്ക് അഭിനയ കലയോട് നല്ല ഇഷ്ടമായിരുന്നു. തളിപ്പറമ്പു തൃച്ചംബരം ഉത്സവത്തിലും മൂത്തേടത്ത് ഹൈസ്‌കൂളിലും അരങ്ങേറുന്ന നാടകങ്ങൾ കണ്ടും തെയ്യങ്ങൾ കണ്ടും അഭിനയത്തോടുള്ള ഭ്രമത്തിന്‍റെ പിന്നാലേ കൂടി.
ചോദ്യം: കണ്ണൂർ സംഘചേതന പോലുള്ള നാടക സംഘത്തിലാണ് ആദ്യ ഘട്ടത്തിൽ തന്നെ അവസരം ലഭിച്ചത്. സംഘചേതനയിൽ എത്തിപ്പെടാനുള്ള സാഹചര്യവും അവിടെ നിന്നുള്ള അനുഭവങ്ങളും എങ്ങനെ ആയിരുന്നു
ഉത്തരം: സംഘചേതനയുടെ പ്രഫഷണൽ നാടകത്തിൽ അഭിനയിക്കാൻ പോകാൻ കാരണം വീട്ടിലുണ്ടായ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ്. ജ്യേഷ്ഠൻ എസ് എഫ് ഐയുടെ സജീവ പ്രവർത്തകൻ, അനുജന്റെ പഠനം, അങ്ങനെയൊരു അവസ്ഥയിൽ അമ്മ വിഷമിക്കുന്നത് കണ്ടപ്പോൾ ഞാൻ തീരുമാനിച്ചത് നാടക രംഗത്തിറങ്ങി അതിനല്പം പരിഹാരം കാണാനാണ്.
വല്യമ്മയുടെ മകനാണ് സംഘചേതനയിൽ എത്തിക്കുന്നത്. അവിടെ പോകുമ്പോൾ രണ്ടു കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നു. ഒന്ന് - നാടകമെന്താണ് എന്നു പഠിക്കാം. സംഘചേതന ആ സമയത്ത് സജീവമായി നാടകം കളിക്കുന്ന സീസൺ ആയിരുന്നു.
രണ്ട് - വീട്ടിലുണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ താൽക്കാലികമായെങ്കിലും പരിഹരിക്കാം എന്നിവ.
സ്വന്തമായി ഒരു വരുമാനം കണ്ടെത്താം എന്ന തോന്നലിൽ സംഘചേതനയിൽ എത്തുമ്പോൾ ഞാനൊരു നടൻ എന്നൊന്നും തോന്നിയിട്ടേയില്ല. എന്നാൽ അവിടെയെത്തിയപ്പോൾ എന്റെ താല്പര്യം കണ്ട് കരിവെള്ളൂർ മുരളിയും സംഘചേതനയുടെ ചുമതലക്കാരനായിരുന്ന സിപിഎം നേതാവ് എം പി നാരായണൻ നമ്പ്യാരും ഒക്കെ നല്ല പ്രോത്സാഹനം നൽകുകയായിരുന്നു.
ഒരു പ്രഫഷണൽ നാടകക്കാരന് വേണ്ട യോഗ്യതയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ശബ്ദം കൊണ്ടോ അഭിനയം കൊണ്ടോ ഞാൻ ഒന്നുമല്ലായിരുന്നു.
ചോദ്യം: രാഷ്ട്രീയമായ ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ട ഒരു നാടക സംഘത്തിൽ ചേർന്നപ്പോൾ ലക്ഷ്യത്തിലേക്ക് എത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നോ ? അവിടെ ഒട്ടേറെ പ്രഗത്ഭർ ഉണ്ടാവുമല്ലോ. അവരുടെ പ്രോത്സാഹനം ലഭിച്ചിരുന്നോ
ഉത്തരം: കരിവെള്ളൂർ മുരളിയുടെ പ്രോത്സാഹനത്തിനപ്പുറത്ത് സംഘചേതനയിൽ നിന്ന് നല്ല അനുഭവങ്ങളല്ല ഉണ്ടായിരുന്നത്. 'സഖാവ്'എന്ന നാടകമായിരുന്നു അന്ന് അവതരിപ്പിച്ചിരുന്നത്. ഒ കെ കുറ്റിക്കോൽ മാഷൊക്കെയായിരുന്നു അണിയറയിൽ.
അന്ന് എ കെ ഉണ്ണികൃഷ്ണനെ പോലുള്ള പ്രമുഖ നടന്മാർ അവിടെയുണ്ട്. പക്ഷെ അന്നത്തെ നടന്മാർക്കിടയിൽ നിന്ന് 'റാഗിങി'നൊക്കെ വിധേയനായ ഒരാളാണ് ഞാൻ. നാടകത്തിൽ നീ വന്നത് എന്തിനെന്ന നിരന്തരമായ ചോദ്യവും സ്ഥിരമായുള്ള കുറ്റപ്പെടുത്തലും അവിടെ നിന്ന് അനുഭവിച്ചു.
എന്നാലും ഞാനവിടെ തുടരാൻ തീരുമാനിച്ചു. പഴശ്ശിരാജ, സൂര്യപേട്ട് എന്നീ നാടകങ്ങളിൽ അഭിനയിക്കാൻ ഒരു വർഷം സംഘചേതനയുടെ ഭാഗമായി. ആ കാലത്താണ് ഡൽഹി, കൊൽക്കത്ത പോലുള്ള വൻ നഗരങ്ങളിലേക്കുള്ള യാത്ര സാധ്യമായത്. അതൊരു നേട്ടമായിരുന്നു.
മാത്രമല്ല ഇ എം എസ്, നായനാർ, ഹർകിഷൻ സിങ് സുർജിത്ത്, ജ്യോതിബസു തുടങ്ങിയ പ്രമുഖ നേതാക്കളെ കാണാനും അവസരം കിട്ടിയത് ആ കാലത്താണ്. നാടക സംഘത്തിലെ അവഗണനയ്ക്കിടയിൽ നിന്ന് പിടിച്ചു കയറി വരികയായിരുന്നു ഞാൻ.
ചോദ്യം: സംഘചേതനയ്ക്ക് ശേഷം പിന്നീട് ചെറുതായി സിനിമ അവസരങ്ങളും കിട്ടിത്തുടങ്ങിയിരുന്നു. ആ മാറ്റം
ഉത്തരം: സംഘചേതനയിൽ 'സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ', 'ചെഗുവേര' വരെയുള്ള നാടകങ്ങളിൽ അഭിനയിച്ചു. അത് കഴിഞ്ഞ് ഇബ്രാഹിം വേങ്ങരയുടെ കോഴിക്കോട് ചിരന്തനയിൽ പ്രവർത്തിച്ചു.
കരിവെള്ളൂർ മുരളി, ഷിബു എസ് കൊട്ടാരം എന്നിവരുടെ പ്രോത്സാഹനമായിരുന്നു കരുത്ത്. ചിരന്തനയിൽ ആറ് മാസമേ നിന്നുള്ളൂ. അപ്പോഴേക്കും ഫൗസിയ ഫാത്തിമ എന്ന ക്യാമറ പേഴ്‌സന്റെ അസിസ്റ്റൻന്റ് ആയി പ്രവർത്തിക്കാൻ അവസരം കിട്ടി.
അതിനു ശേഷം ഒരു വർഷം കെ.പി.എ.സി യിൽ പ്രവർത്തിച്ചു. വലിയ പ്രതീക്ഷയോടെയാണ് കെ.പി.എ.സിയിൽ പോയത്. പക്ഷെ അതൊരു പക്കാ കച്ചവട നാടക സംഘം എന്നല്ലാതെ അതിനപ്പുറമുള്ള ഒരു നാടകാനുഭവവും സമ്മാനിച്ചിട്ടില്ല.
ഒരു നാടകം എടുക്കുന്നു, അതുമായി യാത്ര ചെയ്യുന്നു എന്നല്ലാതെ അതിനപ്പുറം നമ്മൾ സങ്കൽപ്പിച്ചത് പോലെ കെ.പി.എ.സിയിൽ ഒന്നുമില്ല. മറ്റു സമിതികളിലൊക്കെ പ്രവർത്തിക്കുമ്പോൾ കെ.ടി മുഹമ്മദ്, എം എൻ വിജയൻ മാഷ് തുടങ്ങിയ പ്രഗത്ഭരൊക്കെ നാടക ക്യാമ്പുകളിൽ വന്നിരുന്നത് നല്ലൊരു അനുഭവം തന്നെയായിരുന്നു.
ഒരു വർഷമേ കെ.പി.എ.സിയിൽ നിന്നുള്ളൂ. അത് കഴിഞ്ഞ് 2005 ൽ ലോഹിതദാസിന്റെ 'ചക്രം' എന്ന സിനിമയിൽ അഭിനയിച്ചു. ആ സമയത്താണ് വിവാഹം. സാമ്പത്തിക ഉത്തരവാദിത്തം കൂടിയപ്പോൾ ജോലി തേടി ഖത്തറിലേക്ക് പോയി.
എന്നാൽ അവിടെ രണ്ടു മാസമേ നിന്നുള്ളൂ. തിരിച്ചു വന്ന ഉടനെ തന്നെ തിരുവനന്തപുരത്തെ പ്രധാനപ്പെട്ട പ്രഫഷണൽ നാടക സംഘമായ അക്ഷരകലയിലേക്ക് വിളി വന്നു. മീനമ്പലം സന്തോഷ് ആയിരുന്നു സംവിധായകൻ. അതിനേക്കാളുപരി ചേമഞ്ചേരി നാരായണൻ നായർ എന്ന പ്രഗൽഭനായ നടനും അക്ഷരകലയിൽ അഭിനയിച്ചിരുന്നു. അദ്ദേഹമാണ് എന്നെ വിളിക്കുന്നത്.
അത് ജീവിതത്തിലെ വലിയൊരു ടേണിങ് പോയിന്റ് ആയിരുന്നു. ആദ്യമായൊരു നാടകത്തിൽ നായക വേഷം ചെയ്യുന്നത് അപ്പോഴാണ്. 'കോട്ടയത്ത് തമ്പുരാൻ' ആയിരുന്നു ആ നാടകം. ടൈറ്റിൽ റോളിൽ തന്നെ എനിക്ക് വേഷം ലഭിച്ചു.
വ്യവസ്ഥാപിത നാടകക്കാരന്റെ ശബ്ദമോ രൂപഭംഗിയോ ഇല്ലാത്ത ഞാൻ മറ്റൊരു ശൈലിയിലാണ് ആ നാടകം ചെയ്തത്. സ്വീകരിക്കപ്പെടുമോ എന്ന ഭയം ഉണ്ടായിരുന്നു. പക്ഷെ റിഹേഴ്സൽ ക്യാമ്പിൽ വെച്ചു തന്നെ സംവിധായകൻ മീനമ്പലം സന്തോഷ് നല്ല പിന്തുണ നൽകി.
ആ നാടകം വൻ വിജയമായിരുന്നു. ആ നാടകത്തിലൂടെയാണ് 2006 ലെ മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം എന്നെ തേടിയെത്തുന്നത്. തുടക്ക കാലത്ത് എന്നെ കളിയാക്കിയവരെല്ലാം ഇപ്പോൾ എന്റെ സുഹൃത്തുക്കളാണ്.
പക്ഷെ അവരിൽ പലരും ഇന്ന് നാടക രംഗത്തില്ല. എന്നാൽ നാടകവും സിനിമയും സാംസ്‌കാരിക പ്രവർത്തനവുമായി ഞാൻ ഇവിടെ തന്നെയുണ്ട്.
ചോദ്യം : ഇടക്കാലത്ത് മല്ലിക സാരാഭായിയുടെ കൂടെ പ്രവർത്തിച്ചിരുന്നല്ലോ. വ്യത്യസ്തമായ അനുഭവം ആയിരിക്കുമല്ലോ അത്
ഉത്തരം: സ്ഥിരമായി ഒരു പ്രഫഷണൽ നാടക സംഘത്തിൽ നിൽക്കാനുള്ള താല്പര്യം എനിക്കുണ്ടായിരുന്നില്ല. ഒരേ കാര്യം തന്നെ സ്ഥിരമായി ചെയ്യുമ്പോഴുള്ള യാന്ത്രികത പ്രശ്നമായിരുന്നു. മാത്രമല്ല വരുമാനം തുച്ഛവും ആയിരുന്നു. അതിനിടയിലാണ് സീരിയലൊക്കെ അഭിനയിക്കാൻ തുടങ്ങിയത്.
എന്നാലും 2008 ൽ വീണ്ടും നാടക സംഘത്തിൽ അഭിനയിക്കാൻ പോയി. കൊല്ലം 'വിശ്വഭാവന'യുടെ 'അവതാര പുരുഷൻ' എന്ന നാടകം. അതും നല്ലൊരു പേരുണ്ടാക്കിത്തന്ന നാടകമാണ്. ഓച്ചിറ വേലുക്കുട്ടിയുടെ നാടകം. അതും ഒരുപാട് അവാർഡുകൾ വാങ്ങി തന്നു.
അതിനു ശേഷം സംവിധായകൻ ടി വി ചന്ദ്രന്റെ അസിസ്റ്റൻന്റ് ആയി വീണ്ടും സിനിമയിലെത്തി. അതിനുശേഷം 2010 ലാണ് മല്ലികാ സാരാഭായിയുടെ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. അവരുടെ 'ദർപ്പണ'യിൽ. ഒരു വർഷം അവിടെ പ്രവർത്തിച്ചപ്പോഴാണ് പ്രഫഷണലിസം എന്താണെന്ന് ഞാൻ പഠിക്കുന്നത്.
2013 ൽ സംവിധായകൻ കമൽ 'നടൻ' എന്ന സിനിമ ചെയ്യുമ്പോൾ ഞാൻ അതിന്റെ അസിസ്റ്റൻന്റ് ഡയറക്ടർ ആയി. അതിൽ അഭിനയിക്കുകയും ചെയ്തു. 2014 ലാണ് ലാൽജോസ് സംവിധാനം ചെയ്ത 'വിക്രമാദിത്യൻ' എന്ന സിനിമ വരുന്നത്.
ആ സിനിമയാണ് എന്നെ രക്ഷപ്പെടുത്തിയത് എന്നു പറയാം. ആ സിനിമ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഇന്ന് ഞാൻ നിങ്ങളോടിങ്ങനെ സംസാരിക്കുക പോലും ചെയ്യുമായിരുന്നില്ല. എല്ലാ അനുഭവങ്ങളും ഓരോ പുതിയ വഴി തുറക്കുമ്പോൾ കരുത്തായിരുന്നു.
ചോദ്യം: താങ്കളിലെ നാടക കലാകാരന് കൃത്യമായി ഒരു മേൽവിലാസം സൃഷ്ടിച്ചത് 'പെൺനടൻ' എന്ന നാടകമാണ്. അതിലേക്കുള്ള യാത്ര
ഉത്തരം: 'വിക്രമാദിത്യൻ' സിനിമയിൽ അഭിനയിക്കുന്ന ഘട്ടത്തിൽ തന്നെ 'പെൺനടൻ' സോളോ ഡ്രാമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പക്ഷെ സാമ്പത്തിക പ്രയാസങ്ങൾ കാരണം വലിയ പുരോഗതി നാടകത്തിന്റെ മുന്നൊരുക്കങ്ങളിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല,വിക്രമാദിത്യനു ശേഷം തുടർച്ചയായി സിനിമകളും ലഭിച്ചു തുടങ്ങിയിരുന്നു.
2015 ലാണ് 'പെൺനടൻ' അരങ്ങിൽ കയറുന്നത്. പ്രേക്ഷകർ ആ നാടകം നല്ല നിലയിൽ സ്വീകരിച്ചു. പക്ഷെ ഒരു വർഷം ഒരു സ്റ്റേജ് പോലും ആ നാടകത്തിന് ലഭിച്ചില്ല. പിന്നീട് കണ്ണൂരിലെ ക്യൂബ് എന്ന കൂട്ടായ്മയാണ് നാടകത്തിന് അരങ്ങൊരുക്കിയത്. പിന്നെ നാട്ടിൽ എന്റെ നേതൃത്വത്തിൽ തന്നെ ഒരു നാടകോത്സവം സംഘടിപ്പിച്ച് അവിടെയും അവതരിപ്പിച്ചു.
പിന്നീട് നിരവധി വേദികളിൽ നാടകം അവതരിപ്പിക്കാനായി. 'പെൺനടൻ' എന്നു കേൾക്കുമ്പോൾ സന്തോഷ് കീഴാറ്റൂർ എന്ന് ഓർമ്മ വരുന്ന നിലയിലേക്ക് ഒരു രേഖപ്പെടുത്തലായി ആ നാടകം മാറി. എന്റെ വിയർപ്പും കണ്ണീരുമെല്ലാം ആ നാടകത്തിലുണ്ട്.
മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ളവരുടെ സഹായവും എനിക്ക് ലഭിച്ചു. പിന്നീട് കുറെ വേദികൾ കിട്ടിത്തുടങ്ങി. മമ്മൂട്ടിയെ ഉദ്‌ഘാടനത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് തിരക്കുകൾ കാരണം വരാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ആഴ്ചയാണ് കുവൈറ്റിൽ പോയി 'പെൺനടൻ' കളിച്ചത്. സിനിമാതിരക്ക് ബാധിക്കുന്നുണ്ടെങ്കിലും എപ്പോഴും അവതരിപ്പിക്കണമെന്ന് മനസ്സിൽ അതിയായി തോന്നുന്ന നാടകമാണ് പെൺ നടൻ.
ചോദ്യം: മോഹൻലാലിന്റെ 'പുലി മുരുകൻ' തിയറ്ററിൽ നിറഞ്ഞോടിയ സിനിമയാണ്. അതിൽ ശ്രദ്ധേയമായ വേഷത്തിൽ താങ്കളും വന്നു. പുലിമുരുകന്റെയും മോഹൻലാലിനൊപ്പമുള്ള അഭിനയത്തിന്റെയും അനുഭവങ്ങൾ
ഉത്തരം: പുലിമുരുകൻ സിനിമയ്ക്ക് നേടാനായ സ്വീകാര്യത പിന്നീട് അധികമാർക്കും കഴിഞ്ഞിട്ടില്ല എന്നത് യാഥാർഥ്യമാണ്. കൊച്ചു കുഞ്ഞുങ്ങൾ മുതൽ മുത്തശ്ശിമാർ വരെ ആ സിനിമ ആസ്വദിക്കുന്നു. ഇപ്പോഴും ടെലിവിഷനിൽ ഏതെങ്കിലുമൊരു ചാനലിൽ പുലിമുരുകൻ വരുമ്പോൾ എല്ലാവരും കാണുന്നു.
ജീവിതത്തിൽ അതുവരെ വിചാരിച്ചതല്ല മോഹൻലാൽ എന്ന മഹാനടനോടൊപ്പം അത്രത്തോളം അഭിനയിക്കാൻ അവസരം ലഭിക്കുമെന്നത്. അദ്ദേഹത്തിന്റെ കൂടെ ആദ്യമായി അഭിനയിക്കാൻ അവസരം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത 'എന്നും എപ്പോഴും' എന്ന സിനിമയിലാണ്.
ഞാൻ ആദ്യമായി ഫൈറ്റ് രംഗത്ത് വന്നതും ആ സിനിമയിൽ ലാൽ സാറിനോടൊപ്പമാണ്. ആ സമയത്തൊക്കെ അദ്ദേഹം കാണിച്ച സ്നേഹവും നാടകം ചെയ്യുന്ന ആളാണെന്ന് സത്യൻ അന്തിക്കാട് പരിചയപ്പെടുത്തിയപ്പോഴുള്ള താല്പര്യവും എനിക്ക് വലിയ അംഗീകാരമായിരുന്നു.
ഇപ്പോൾ 'തുടരും' വരെയുള്ള സിനിമകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായി. മമ്മൂട്ടിയുടെ കൂടെ ആറ് സിനിമകളിൽ അഭിനയിച്ചു. അറിവിന്റെ ഒരു യൂണിവേഴ്സിറ്റി ആണ് അദ്ദേഹം. ഇരുവരുടെയും കൂടെ അഭിനയിക്കുമ്പോൾ ഒരു ആക്ടർ എങ്ങനെയായിരിക്കണം എന്നത് നമുക്ക് പഠിക്കാൻ സാധിക്കും.
ചോദ്യം: ലഹരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ മലയാള സിനിമ മേഖലയെ വലിയ രീതിയിൽ ബാധിച്ചു. പോപ്പുലറായ ഒരു മേഖലയിൽ ഇങ്ങനെ ലഹരിയുടെ സ്വാധീനമൊക്കെ പേരുദോഷം ഉണ്ടാക്കുന്നില്ലേ
ഉത്തരം: ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന രാസലഹരി ഉപയോഗം സിനിമയ്ക്ക് എന്നല്ല ഒരു മേഖലക്കും ആവശ്യമില്ല. സിനിമ ഒരു വലിയ സ്വാധീന ശേഷിയുള്ള മാധ്യമമാണ്. അതുകൊണ്ടാണ് ഒരു സിനിമാക്കാരൻ ഇത്തരം വിവാദങ്ങളിൽ പെടുമ്പോൾ സമൂഹത്തിൽ വൻതോതിൽ ചർച്ച ചെയ്യപ്പെടുന്നത്.
ഒരു നടൻ എന്ന നിലയിൽ എനിക്ക് ലഹരി എന്നാൽ എന്റെ കുടുംബവും എന്റെ കലയും സമൂഹവുമാണ്. ഒരു ലഹരിയും ഉപയോഗിച്ചിട്ടൊന്നുമല്ല ഒന്നര മണിക്കൂർ നേരം ഒറ്റയ്ക്ക് ഒരു നാടകം അഭിനയിക്കുന്നത്.
മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള അഭിനയ പ്രതിഭകൾ, മണിരത്നത്തെ പോലുള്ള പ്രഗത്ഭരായ സംവിധായകർ .. അവരൊന്നും ഏതെങ്കിലും ഒരു ലഹരിയുടെ പിൻബലത്തിൽ അല്ല മഹാപ്രതിഭകളായത്.
അവരവർ പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന മേഖലയെ മോശമായി ചിത്രീകരിക്കാൻ ഇടവരുന്നു എന്നത് ഇത്തരം തെറ്റായ വഴിയേ പോകുന്നവർ ചിന്തിക്കുന്നില്ല എന്നതാണ് പ്രശ്നം.
ചോദ്യം: താങ്കളുടെ പേരിനൊപ്പമുള്ള സ്ഥലനാമം ഒരു കാലത്ത് കേരളത്തിലെന്നല്ല ദേശീയ തലത്തിൽ തന്നെ വാർത്തകളിൽ നിറഞ്ഞതാണ്. കീഴാറ്റൂർ സമരം. സമരം നടത്തിയ 'വയൽക്കിളികൾ' ഇപ്പോഴില്ല. കീഴാറ്റൂരിൽ നിന്ന് പഴയ കീഴാറ്റൂരിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്താണ് അഭിപ്രായം
ഉത്തരം: വികസനമെന്നത് ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ്. കീഴാറ്റൂർ വിഷയത്തിൽ ഒരുപാട് വിമർശനം കേട്ട ഒരാളാണ് ഞാൻ. ഒരു ഘട്ടത്തിൽ ആ സമരത്തിന്റെ കൂടെ നിൽക്കുകയും പിന്നീട് മാറി പോകേണ്ടിയും വന്നിട്ടുണ്ട്.
ഇവിടെ കീഴാറ്റൂർ നിന്നിട്ടാണ് ഞാൻ സിനിമയ്ക്ക് വേണ്ടി ശ്രമിക്കുന്നത്. എറണാകുളത്ത് പോയി ഫ്ലാറ്റ് ഒക്കെ എടുത്ത് നിൽക്കാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ട്. ഒരു സിനിമയിലേക്ക് എന്നെ വിളിക്കുമ്പോൾ എത്രയും പെട്ടന്ന് എത്തുകയും വേണം. അതിന് ഗതാഗത സംവിധാനം മികച്ചതായിരിക്കണം .
എന്നുവെച്ചാൽ വികസനത്തിനുള്ള സമയം അതിക്രമിച്ചുപോയി എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. കീഴാറ്റൂരിൽ ബൈപാസ് വരുമ്പോൾ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായവരിൽ ഒരു കുടുംബമാണ് എന്റേത്. വയലുകൾ നഷ്ടപ്പെട്ടവർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ട പരിഹാരം കിട്ടി.
എന്റെ കുടുംബത്തിന്റെ വയൽ പോയില്ല, പക്ഷെ പാത കടന്നു പോകുന്നത് അതിന് തൊട്ടടുത്ത് കൂടിയാണ്. മണ്ണിട്ടപ്പോൾ വെള്ളം ഉയർന്ന് ഉള്ള കൃഷിയിടവും പോയി. നെൽകൃഷിയും പശു വളർത്തലും ഒക്കെ ഉണ്ടായിരുന്നതാണ് വീട്ടിൽ. അതെല്ലാം പോയി.
ആ ഭൂമി ഉപയോഗ ശൂന്യമായി. അഞ്ച് പൈസ കിട്ടിയതുമില്ല. എന്നാൽ ഏറ്റവും കൂടുതൽ പണം കിട്ടിയത് സമര രംഗത്തുണ്ടായിരുന്നവർക്കാണ്. പക്ഷെ അവരാരും കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ആ പണം ഉപയോഗിച്ച് മറ്റൊരു സ്ഥലത്ത് പോയി കൃഷി ചെയ്തില്ല.
അവര്‍ പിന്നെ മറ്റു പല ജീവിത സൗകര്യങ്ങൾക്കും പിന്നാലെ പോയി. അതാണ് ആ സമരത്തിന്റെ പൊയ്മുഖം എന്നു പറയുന്നത്. നിലവിൽ റോഡിന്റെ നിർമ്മാണം സുഗമമായി നടക്കുന്നു. അതാണ് ഇപ്പോൾ കീഴാറ്റൂർ.