/sathyam/media/media_files/2025/05/28/O8IQhsVlr8CJT3HVIxow.jpg)
1959 ൽ രൂപംകൊണ്ട് യുവജനങ്ങളുടെ വിവിധ വിഷയങ്ങൾ ഏറ്റെടുത്തു കൊണ്ട് പ്രക്ഷോഭങ്ങളും ക്യാമ്പയിനുകളും നടത്തിയ സംഘടനയാണ് എഐവൈഎഫ്. സിപിഐയുടെ യുവജന വിഭാഗമായി പ്രവർത്തിക്കുന്ന സംഘടന നിലവിൽ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും നിലപാടുകളും സംബന്ധിച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ 'സത്യം ഓൺലൈൻ' പ്രതിനിധി ഷിജിത്ത് വായന്നൂരുമായി സംസാരിക്കുന്നു
ചോദ്യം: യുവജനതയെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങൾ ഉയർത്തിക്കൊണ്ട് ക്യാമ്പയിനുകളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച പാരമ്പര്യമുള്ളൊരു സംഘടനയാണ് എ ഐ വൈ എഫ്. എന്നാൽ ഇപ്പോൾ ആ നിലയിലുള്ളൊരു മുന്നേറ്റം സംഘടനക്ക് ഉണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. കഴിഞ്ഞ ദേശീയ സമ്മേളനം ഈ വിഷയങ്ങള്‍ ചർച്ച ചെയ്തോ
ഉത്തരം: രാജ്യം അപകടകരമായ വെല്ലുവിളികളെ നേരിടുന്ന പശ്ചാത്തലത്തിലാണ് എഐവൈഎഫ് ദേശീയ സമ്മേളനം തിരുപ്പതിയിൽ നടന്നത്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നം, ആർഎസ്എസ്സിനാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ഗവണ്മെന്റ് 2014 തൊട്ട് അധികാരത്തിൽ തുടരുമ്പോൾ നമ്മുടെ ഭരണഘടനക്കും ഫെഡറലിസത്തിനും ജനാധിപത്യത്തിനുമെല്ലാം വലിയ വെല്ലുവിളികൾ നേരിടുന്നു എന്നതാണ്.
അതിനെതിരായി ഇന്ത്യ മുന്നണി വിപുലീകരിച്ചു കൊണ്ട് ശക്‌തമായ ഒരു മതേതര മുന്നണിയായി ശക്തിപ്പെടുത്തി മുന്നോട്ടു പോകണം എന്നാണ് എഐവൈഎഫ് നിലപാട്.
ഇത്തരമൊരു രാഷ്ട്രീയം ഉയർത്തിക്കൊണ്ടു വരാനുള്ള ആഹ്വാനം ദേശീയ സമ്മേളനം മുന്നോട്ട് വെച്ചു. രാജ്യത്തിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുകയും വൈവിധ്യങ്ങളെ തകർക്കുകയും ചെയ്യുന്ന സ്ഥിതി നിലവിലുണ്ട്. അതിനെതിരായി ശക്തമായ ഒരു പ്രതിപക്ഷ ബദൽ ഉയർന്നു വരണം എന്നതും ഇപ്പോൾ നിലവിലുള്ള ഇന്ത്യ മുന്നണി കൂടുതൽ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോവാൻ കഴിയണം എന്നതും സമ്മേളനം മുന്നോട്ട് വെച്ചു.
അതാവട്ടെ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ മാത്രമല്ല,ദൈനംദിനം ഉണ്ടാകുന്ന വിഷയങ്ങളിലും ഈ മതേതര ബദലിന്റെ ഇടപെടൽ ഉണ്ടാവണമെന്നാണ് ഞങ്ങളുടെ നിലപാട്.
ആർഎസ്എസ്സിന്റെയും ബിജെപിയുടെയുമെല്ലാം രാഷ്ട്രീയ അജണ്ടകൾക്കെതിരായി ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും യുവജനങ്ങളും വിദ്യാർത്ഥികളും മഹിളകളുമൊക്കെ മുൻപന്തിയിലേക്ക് വരുന്നതിനുള്ള ഇടപെടൽ നടത്താനും സമ്മേളനം തീരുമാനിച്ചു.
ചോദ്യം: തൊഴിലില്ലായ്മയാണ് യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നം. സംഘടനയുടെ നിലപാട്
ഉത്തരം: 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മഹത്തായ മുദ്രാവാക്യമുയർത്തി വർഷങ്ങൾക്ക് മുൻപ് ശക്തമായ സമരം നടത്തിയ സംഘടന എന്നുള്ള നിലയിൽ വിലയിരുത്തിയാൽ, നമ്മുടെ രാജ്യത്ത് ഇന്നും വലിയ പ്രശ്നമായി നിൽക്കുന്ന തൊഴിലില്ലായ്മക്കെതിരെ ഞങ്ങൾ മുന്നോട്ട് വെച്ചതാണ് 'ഭഗത്സിങ് എപ്ലോയിമെൻറ് ഗ്യാരണ്ടി ആക്റ്റ്' എന്നുള്ളത്.
അത് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നേരത്തെ വഡോദരയിൽ ചേർന്ന ദേശീയ സമ്മേളനമാണ് പ്രമേയം പാസാക്കിയത്.
മറ്റൊരു ചരിത്രം കൂടി സൂചിപ്പിച്ചാൽ പ്രായപൂർത്തി വോട്ടവകാശം എന്ന ആവശ്യം പാർലമെന്റിൽ തന്നെ ആദ്യമായി ഉന്നയിച്ചത് അന്നത്തെ എഐവൈഎഫ് നേതാവും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവുമായിരുന്ന സികെ ചന്ദ്രപ്പനാണ്. ഇത്തരത്തിൽ നിർണായക ഇടപെടൽ നടത്താൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു.
പുതിയ തലമുറയ്ക്ക് അവരുടെ തൊഴിൽ ഉറപ്പ് നൽകാൻ കഴിയുന്ന ഒരു പദ്ധതി കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കണം എന്ന ആവശ്യം ഇപ്പോഴും ഞങ്ങൾ ഉയർത്തുകയാണ്.
പ്രതിവർഷം രണ്ടു കോടി പേർക്ക് തൊഴിൽ നൽകും എന്ന് പ്രഖ്യാപിച്ചവരാണ് കേന്ദ്ര ഭരണത്തിലുള്ളത്. എന്നാൽ കണക്കുകൾ പ്രകാരം കഴിഞ്ഞ 45 വർഷത്തിനിടെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യത്ത് ഇപ്പോഴുള്ളത്.
ഇക്കാര്യത്തിൽ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളെല്ലാം യോജിച്ചുകൊണ്ടുള്ള പ്രക്ഷോഭം രൂപപ്പെടണം എന്നാണ് എഐവൈഎഫ് നിലപാട്. ഈ ആശയം അവരുൾപ്പടെയുള്ള യുവജന സംഘടനകളുമായി ഞങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
മൂന്നാമതായി ദേശീയ സമ്മേളനം മുന്നോട്ട് വെച്ചത് ഇലക്ഷൻ പരിഷ്കരണം എന്ന ആവശ്യമാണ്.ഇവിഎമ്മുമായി ബന്ധപ്പെട്ടുകൊണ്ട് വലിയ തരത്തിലുള്ള ആക്ഷേപങ്ങൾ ഉയർന്നു വരുന്ന സാഹചര്യമാണ് രാജ്യത്ത് ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും.
അതുപോലെ തന്നെ ജനാധിപത്യ സംവിധാനത്തിൽ ആനുപാതിക പ്രാതിനിധ്യം ഉണ്ടാവണം.വോട്ട് ഷെയർ അനുസരിച്ച് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ കഴിയുന്ന സംവിധാനം ഉണ്ടാകണം എന്നാണ് ഉദ്ദേശിക്കുന്നത്. അതിനെ കുറിച്ച് സജീവമായ ചർച്ച നമ്മുടെ സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരണം. ബാലറ്റിലേക്ക് തിരികെ പോകണമെന്നു തന്നെയാണ് അഭിപ്രായം.
ഇപ്പോൾ മണ്ഡലം ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ടുകൊണ്ട് ബിജെപി ലക്ഷ്യമിടുന്നത് അവർക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ നേട്ടം എന്നതാണ്.
ജനസംഖ്യ നിയന്ത്രണത്തിന്റെയെല്ലാം അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഈ നീക്കത്തിന് പിന്നിൽ വലിയ അജണ്ടയുണ്ട് എന്നത് വ്യക്തമാണ്. അതിനെതിരായി പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും എഐവൈഎഫ് തീരുമാനിച്ചിട്ടുണ്ട്.
ചോദ്യം: കേരളത്തിലടക്കം രാസ ലഹരിയുടേയും മറ്റും വ്യാപനം തടയുന്നതിലും യുവജനങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിലും കൃത്യമായ ഇടപെടൽ നടത്താൻ യുവജന സംഘടനകൾക്ക് ബാധ്യതയുണ്ട്. പക്ഷേ അത് എത്രത്തോളം നിര്‍വ്വഹിക്കപ്പെടുന്നു
ഉത്തരം: ഇപ്പോൾ സമൂഹത്തിൽ വലിയ വിപത്തായി മാറിയ, രാസ ലഹരിക്കെതിരായ ക്യാമ്പയിനുകൾ ദേശ വ്യാപകമായി സംഘടിപ്പിക്കണം എന്നാണ് തീരുമാനം. ലഹരിയുടെ വ്യാപനം വലിയ തോതിൽ യുവജനങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്നത് വസ്തുതയാണ്.
പുതിയ തലമുറയെ ഇതിൽ നിന്നെല്ലാം മോചിപ്പിക്കാൻ സർക്കാർ തലത്തിലുള്ള കർശന നടപടികൾക്ക് പുറമെ ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുന്നതിന് യുവജന സംഘടനകൾക്ക് വലിയ പങ്കുണ്ട്. ആ ഉത്തരവാദിത്തം നിർവഹിക്കാൻ എഐവൈഎഫ് പ്രതിജ്ഞബദ്ധമാണ്.
ഈ വിഷയങ്ങള്‍ ഉയർത്തിക്കൊണ്ട് ഒക്ടോബർ-നവംബർ മാസങ്ങളിൽ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന വിധത്തിൽ ഒരു ലോങ്‌മാർച്ച് സംഘടിപ്പിക്കാനും എഐവൈഎഫ് തീരുമാനിച്ചിട്ടുണ്ട്.
ചോദ്യം: കേരളത്തിലുൾപ്പടെ യുവജനങ്ങളിൽ സംഘപരിവാർ സ്വാധീനം വർദ്ധിക്കുന്നു എന്ന വിലയിരുത്തൽ പൊതുവെ ഉണ്ട്. ഇടതു പാർട്ടികൾക്ക് നല്ല വേരോട്ടമുള്ള ഇവിടെ അവയുടെ യുവജന സംഘടനകൾക്ക് ഉണ്ടെന്ന് കരുതിയ സ്വാധീനത്തിലും ചോര്‍ച്ച ഉണ്ടോ
ഉത്തരം: ബിജെപി രാജ്യത്ത് പരീക്ഷിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം രാഷ്ട്രീയത്തെ വർഗീയമായി ചേരി തിരിക്കുക എന്നുള്ളതാണ്. മതം ഉപയോഗിച്ചു കൊണ്ട് രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കി അതിൽ നിന്നും മുതലെടുക്കുക എന്ന അജണ്ടയാണ് അവർ നടപ്പാക്കുന്നത്.
അത് കേരളത്തിലും നടപ്പാക്കാൻ അവർ നല്ല ശ്രമം നടത്തുന്നുണ്ട്. എന്നാൽ കേരളം ഒരു മതേതര, വികസന രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന സംസ്ഥാനം എന്ന നിലയിൽ ഇതിനെ നല്ലനിലയിൽ ചെറുക്കുന്നു.
ഇവിടെ ബിജെപി നടപ്പിലാക്കുന്നത് വർഗീയപരമായ അജണ്ടയാണ്. വികസനത്തെകുറിച്ചോ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചോ അവർക്ക് ചർച്ച ഇല്ല.
അന്യമത വിദ്വേഷവും പുരോഗമന ചിന്താഗതിക്കെതിരായ ഗൂഢ പദ്ധതിയും പുതിയ തലമുറയിൽ കുത്തിവെക്കുന്നതിന് വേണ്ടി വലിയ പരിശ്രമം അവർ നടത്തുന്നുണ്ട്. അതിനെതിരെ ശക്തമായ ചെറുത്തുനിൽപ് ഉയരേണ്ടതുണ്ട്.
ചോദ്യം: കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലം നിലവിൽ ഒരുപാട് മാറിയ സാഹചര്യമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമെല്ലാം വർദ്ധിക്കുന്നു എന്നതാണ് പ്രശ്നം. പക്ഷെ യുവജന സംഘടനകളൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല എന്ന വിമർശനം പൊതുവെ ഉണ്ടല്ലോ
ഉത്തരം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി കേരളത്തിൽ വളരെ ശക്തമായ നിയമ നിർമ്മാണം നടത്തണമെന്നുള്ള ആവശ്യം വളരെ കാലമായി എഐവൈഎഫ് ഉന്നയിക്കുകയും അതുമായി ബന്ധപ്പെട്ട ഒരുപാട് ക്യാമ്പയിനുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ഉൾപ്പെടെയുള്ള എത്രയോ നവോത്ഥാന നായകന്മാരും സാമൂഹ്യ പരിഷ്കർത്താക്കളും നടത്തിയ ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെയാണ് കേരളം ഇന്ന് കാണുന്ന തരത്തിൽ രൂപപ്പെട്ടത്.
പക്ഷെ ഇന്ന് സംഘപരിവാർ പശ്ചാത്തലമുള്ളവരും ജാതി മത സംഘടനകളുമൊക്കെ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും കേരളത്തെ തിരികെ കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള ഒരു വലിയ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
സമീപകാലത്ത് ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടായിട്ടുള്ള ചില സംഭവങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. ഉദാഹരണത്തിന് നെയ്യാറ്റിൻകരയിൽ ഗോപൻ 'സ്വാമി' എന്നയാളുടെ മരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിച്ചാൽ മതി.
ഇങ്ങനെയുള്ളവയെ മഹത്വ വൽക്കരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന സമീപനമാണ് മേൽ പറഞ്ഞവരെല്ലാം ചെയ്തത്.
ഇത്തരം സംഭവങ്ങൾ കേരളത്തിൽ എവിടെ ഉണ്ടായാലും അതിന് പിന്തുണ കൊടുക്കുകയും അത് മഹത്വവത്കരിക്കുകയും ചെയ്യുന്ന സമീപനം സജീവമായി ഉണ്ട്.
ഇത് കേരളത്തെ സംബന്ധിച്ച് വലിയ അപകടമാണ്. അതിനെതിരായി വലിയ ഒരു പ്രതിരോധം രൂപപ്പെട്ടു വരുന്നതിനോടൊപ്പം തന്നെ ശക്തമായ നിയമ നിർമ്മാണം കൂടി നടത്തേണ്ട ഒരു സാഹചര്യത്തിലൂടെയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ നിയമം നടപ്പിലാക്കാൻ എഐവൈഎഫ് സർക്കാരിനോട് തന്നെ പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതു സംബന്ധിച്ച് പ്രധാനപ്പെട്ടൊരു വിമർശനമായി ചൂണ്ടിക്കാണിക്കാനുള്ളത്, കേരളത്തിൽ മതേതര ചിന്താഗതികൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പാർട്ടികളുണ്ട്.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശക്തമായ നിലപാടെടുക്കുന്ന രാഷ്ട്രീയ പാർട്ടികളുമുണ്ട്.
പക്ഷെ ഇവരെല്ലാം പലപ്പോഴും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന ഒരു സാഹചര്യം ഉണ്ടാകുന്നുണ്ട് എന്ന വിമർശനം ഒരു യുവജന സംഘടനയുടെ പ്രതിനിധി എന്ന നിലയിൽ വ്യക്തമാക്കുകയാണ്.
ഒരുപക്ഷെ ജാതി മത സംഘടനകളൊക്കെ ബന്ധപ്പെട്ടു നിൽക്കുന്ന ഇത്തരം സംഭവങ്ങളെ പുരോഗമനപരമായ സമീപനത്തോടെ നേരിടുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുന്നത് വോട്ടുബാങ്കുകളെ ആശ്രയിക്കുന്നത് കൊണ്ടാണ്. ഇക്കാര്യത്തിൽ ഉറച്ച ഒരു നിലപാട് എടുക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുന്നില്ല.
തെരഞ്ഞെടുപ്പുകളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് കേരളത്തിന്റെ ഒരു പൊതുസാഹചര്യം മനസ്സിലാക്കാതെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളോട് ശക്തമായ വിയോജിപ്പ് ഉണ്ട് എന്നതും എഐവൈഎഫ് മറച്ചു വെക്കുന്നില്ല.
ചോദ്യം: റെഡ്ക്രോസ് സോസൈറ്റിയിലെ ഒരു നിയമനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സംഘടന പ്രതിഷേധമുയർത്തിയതായി കണ്ടു. ഭരണത്തിലുള്ള സംഘടനകൾക്ക് അത്തരം നിയമനങ്ങൾ പതിവുള്ളപ്പോൾ നിങ്ങളുടെ എതിർപ്പിന്റെ പശ്ചാത്തലം എന്താണ്
ഉത്തരം: ആർഎസ്എസ് ഈ രാജ്യത്തെ സാംസ്‌കാരിക മേഖലയിൽ നടത്തുന്ന വലിയ തരത്തിലുള്ള ഒരു കടന്നു കയറ്റമുണ്ട്. നിലവിൽ രാജ്യത്തിന്റെ സംസ്കാരത്തെ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള വലിയ പരിശ്രമം നടത്തുന്നുണ്ട്.
അതിനോടൊപ്പം തന്നെ കേരളമുൾപ്പടെ ബിജെപിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയമായ നീക്കങ്ങൾ, ഗാന്ധി വധം ഉൾപ്പടെയുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ പോലും നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ നിന്നും മാറ്റുന്നതിന് വേണ്ടിയുള്ള വലിയ നീക്കങ്ങൾ ഒക്കെ നടന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്.
റെഡ്ക്രോസ് സൊസൈറ്റി പോലെ വിദ്യാർത്ഥികളിൽ സന്നദ്ധ പ്രവർത്തനങ്ങളും സഹായ പ്രവർത്തനങ്ങളുമെല്ലാം നടത്തുന്നതിന് വേണ്ടിയിട്ടുള്ള സംഘടനകളിൽ പോലും ആർഎസ്എസ് നേതാക്കളെ കുത്തിനിറച്ചുകൊണ്ട് അവയുടെ പ്രവർത്തനങ്ങളെ തന്നെ അട്ടിമറിക്കുന്ന ഇടപെടലുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
അത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രതയുണ്ടാകണം എന്നതാണ്. പക്ഷെ ആ മേഖലകളിലേക്ക് നമ്മളാരും വേണ്ട വിധം ശ്രദ്ധിക്കുന്നില്ല, പ്രതികരണമുണ്ടാകുന്നില്ല.
കരിക്കുലം കമ്മിറ്റി ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിലുള്ള അഴിച്ചു പണികളും രാജ്യത്തിന്റെ ചരിത്രവും വൈവിധ്യവും തകർത്തുകൊണ്ട് തെറ്റായ ശൈലിയിലേക്ക് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും ചരിത്രത്തെയും മാറ്റുന്നതിലേക്കുള്ള വളരെ ആസൂത്രിതമായ നീക്കങ്ങൾ ആർഎസ്എസ് നടത്തുകയാണ്.
ഇത് എല്ലാ മേഖലയിലുമുണ്ട്. സിവിൽ സർവീസ് രംഗത്തുൾപ്പടെയുള്ള ഇടപെടലുകൾ നമുക്കറിയാം. അതുകൊണ്ട് തന്നെ ഇത്തരം നീക്കങ്ങൾ സമൂഹം തിരിച്ചറിയുകയും അതിനെതിരായി ശക്തമായി പ്രതികരിക്കുകയും വേണം. സംഘടനകൾ മാത്രമല്ല, സമൂഹം അതിനെതിരായി ജാഗ്രതയോടെ രംഗത്തു വരേണ്ട സാഹചര്യമാണ്.
എഐവൈഎഫ് ഈ വിഷയത്തിൽ പ്രതിഷേധം ഉയർത്തിക്കൊണ്ടു വന്നതിന്റെ ഭാഗമായി അമ്പത്തോളം കേന്ദ്രങ്ങളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു.
ചോദ്യം: നിലവിലെ യുവജന പ്രസ്ഥാനങ്ങൾക്കൊന്നും സാധ്യമാവാത്ത തരത്തിൽ യുവാക്കളെ സ്വാധീനിക്കുകയാണ് വേടൻ (ഹിരൺ ദാസ് മുരളി). സ്വാഭാവികമായും എതിർപ്പുകളും ഉണ്ട്. വലിയ വിവാദങ്ങളിലും വേടൻ ഉൾപ്പെട്ടു. എഐവൈഎഫ് വേടനൊപ്പമാണോ
ഉത്തരം: ചരിത്രം പരിശോധിച്ചു കഴിഞ്ഞാൽ കലയും സാഹിത്യവും നാടകവും മനുഷ്യനെ വലിയ തോതിൽ സ്വാധീനിക്കുകയും വലിയ സാമൂഹ്യ മാറ്റത്തിന് ചാലക ശക്തിയാവുകയും ചെയ്തിട്ടുണ്ട്.
സാമൂഹ്യമായും നവോത്ഥാനപരമായുമുള്ള മാറ്റങ്ങൾക്ക് കല എപ്പോഴും കാരണമായിട്ടുണ്ട്. വേടനെതിരെ ഇപ്പോൾ വലിയ തോതിൽ എതിർപ്പുകൾ ബോധപൂർവം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ പരിപാടികളിൽ നൂറു കണക്കിന് ചെറുപ്പക്കാർ ആ വാക്കുകൾ കേൾക്കാൻ വേണ്ടി എത്തിച്ചേരുകയാണ്.
കലയിലൂടെ വേടൻ ഒരു വലിയ രാഷ്ട്രീയ പോരാട്ടം കൂടി നടത്തുന്നുണ്ട് എന്നുള്ളത് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്.
ലോകത്തും രാജ്യത്തുമെല്ലാം നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരായിട്ടുള്ള വലിയ കലഹമാണ് ആ കലാകാരൻ നടത്തിക്കൊണ്ടിരിക്കുന്നത്.
സ്വാഭാവികമായും വേടൻ അതിലൂടെ പുതിയ തലമുറയ്ക്ക് പകരുന്ന ഒരു കരുത്തുറ്റ രാഷ്ട്രീയമുണ്ട്. അതിനെതിരെയാണ് സംഘപരിവാർ അസഹിഷ്ണുത. ആർഎസ്എസ് എക്കാലവും സൂക്ഷിക്കുന്ന ഒരു ബ്രാഹ്മണിക്കൽ അജണ്ടയുടെ ഭാഗമാണത്.
വേടൻ വിഘടന വാദിയാണെന്ന തരത്തിലും ഭീകരവാദിയെന്ന തരത്തിലും പ്രചാരണം നടത്തുകയാണ്. അയാൾ ഉയർത്തിക്കൊണ്ടു വരുന്ന രാഷ്ട്രീയത്തിനെതിരായ പ്രചാരണമാണത്.
അതാണ് ശശികല, എൻ ആർ മധു തുടങ്ങിയവരെ മുൻനിർത്തി സംഘപരിവാർ ചെയ്യുന്നത്. എന്നാൽ കേരളത്തിന്റെ മനസ്സിൽ വേടന് വലിയൊരു സ്ഥാനമുണ്ട് എന്നതാണ് വസ്തുത.
അരാഷ്ട്രീയ വാദികൾ എന്നെല്ലാം പുതിയ തലമുറയെ ആരോപിക്കുമ്പോഴും വേടനെ പോലുള്ളവർ ഉയർത്തുന്ന രാഷ്ട്രീയമായ ആശയങ്ങളോട് പുതിയ തലമുറ ചേർന്ന് നിൽക്കുന്നു എന്നു കാണാൻ സാധിക്കും.
അതിനാൽ തന്നെ വേടനെ ഒറ്റപ്പെടുത്തുക എന്നത് അംഗീകരിക്കാനാവില്ല. കാരണം അയാൾ ഒരു വ്യക്തി എന്ന നിലയിൽ മാത്രമല്ല സമൂഹത്തിന്റെ പരിശ്ചേദമായി നിൽക്കുന്ന ആളെന്ന നിലയിൽ ഉയർത്തുന്ന രാഷ്ട്രീയമാണ് സംഘപരിവാർ ഭയപ്പെടുന്നത്. ആ നീക്കത്തിനെതിരായി നിന്നുകൊണ്ട് വേടന് ശക്തമായ പിന്തുണ എഐവൈഎഫ് നൽകും.
ചോദ്യം: പക്ഷെ വേടനെതിരെ പരാതി ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു എന്ന ആരോപണത്തെ എങ്ങനെ കാണുന്നു
ഉത്തരം: വിമർശിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഉറപ്പ് നൽകുന്നതാണ് നമ്മുടെ ഭരണഘടന. ജനാധിപത്യത്തെ ഏറ്റവും ശക്തിപ്പെടുത്തുന്നതും വിമർശനമാണ്.
പ്രധാനമന്ത്രിയെ വിമർശിച്ചു എന്ന് പറഞ്ഞുകൊണ്ട് ദേശീയ അന്വേഷണ ഏജൻസിക്ക് പരാതി കൊടുത്തത് കേസുകൾ കൊണ്ട് വേടനെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ്.
കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്ന നീക്കവും ഇതിനു പിന്നിലുണ്ട്. തങ്ങൾക്കെതിരായി ഉയർന്നു വരുന്ന വിമർശനങ്ങളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുന്ന ഒരു രീതിയാണ് ഇപ്പോൾ കാണുന്നത്. അത് പ്രതിപക്ഷമാണെങ്കിലും ബുദ്ധിജീവികളാണെങ്കിലും എഴുത്തുകാരാണെങ്കിലും അങ്ങനെ ഉള്ള സമീപനം തന്നെയാണ്.
സമീപകാലത്ത് 'എംപുരാൻ' സിനിമക്കെതിരായി നടന്ന നീക്കമുൾപ്പടെ നമ്മൾ കണ്ടതാണ്. പ്രധാനമന്ത്രി വിമർശനത്തിന് അതീതനാണ് എന്നുള്ളത് വളരെ തെറ്റായ മെസേജ് ആണ്.
ഇത്തരത്തിലുള്ള നീക്കങ്ങൾക്കെതിരെ പ്രതികരിക്കുന്നതോടൊപ്പം വേടന് ഇക്കാര്യത്തിൽ പൂർണ്ണ പിന്തുണയാണ് എ ഐ വൈ എഫ് നൽകുന്നത്.
ചോദ്യം: നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് എത്രത്തോളം സാധ്യതയുണ്ട് ? നിലമ്പൂർ ഫലം എൽഡിഎഫ് സർക്കാരിനെതിരായ വിധിഎഴുത്താവുമോ ? അനായാസ വിജയമാണോ എൽഡിഎഫ് പ്രതീക്ഷിക്കുന്നത്
ഉത്തരം: നിലമ്പൂരിൽ ഇടതു മുന്നണിക്കനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നില നിൽക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങളും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തവും വോട്ടർമാർക്കിടയിൽ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. അൻവറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് മുന്നിൽ യുഡിഎഫ് കീഴടങ്ങുകയാണ്.
വിഎസ് ജോയിയെ തഴഞ്ഞതിൽ വലിയ വിഭാഗം പ്രവർത്തകർ അമർഷത്തിലാണ്. 2021ൽ വിവി പ്രകാശിന്റെ തോൽവിക്ക് പിന്നിൽ ഷൗക്കത്ത് ആണെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് പ്രവർത്തകരും നിഷ്‌ക്രിയരാണ്.
എന്നാൽ ഇടതു മുന്നണി തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. മൂന്നാം ഇടതു സർക്കാർ എന്ന ലക്ഷ്യത്തിന് നിലമ്പൂർ കരുത്ത് പകരും എന്നാണ് പ്രതീക്ഷ.
ഇനി അൻവറിന്റെ കാര്യമെടുത്താൽ, സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി കെ ചന്ദ്രപ്പന്റെ ദീർഘ വീക്ഷണം ഓർക്കാതെ പറ്റില്ല.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറനാട് സീറ്റ് ലക്ഷ്യമിട്ട് അന്ന് അൻവർ സി കെ ചന്ദ്രപ്പനെ സമീപിച്ചിരുന്നു. അന്ന് സി കെ 'ഗെറ്റൗട്ട് ' അടിച്ചതാണ്. പിന്നീടയാൾ സ്വാതന്ത്ര വേഷം കെട്ടുകയായിരുന്നു.
അന്ന് സി കെ ചന്ദ്രപ്പനുണ്ടായ വിവേകം വൈകിയാണെങ്കിലും ഒടുവിൽ പലർക്കും ഉണ്ടായി.
പണവും പ്രതാപവും കണ്ട് മഞ്ഞളിച്ച് പാർട്ടി സഖാക്കൾക്ക് അവകാശപ്പെട്ടത് മറ്റുള്ളവർക്ക് വീതം വെച്ചാൽ ഒടുവിൽ വിരൽ കടിക്കേണ്ടി വരും എന്ന് ഇപ്പോൾ ബോധ്യമായി.
നാലു വോട്ടിന് വേണ്ടി മുൻകാല ശത്രുവിന്റെ പാദസേവ ചെയ്യേണ്ടി വരുന്ന കോൺഗ്രസ്സിന്റ ഗതികേടിൽ സഹതപിക്കാൻ മാത്രമേ കഴിയൂ.