/sathyam/media/media_files/2025/08/16/ratheesh-krishnan-13-2025-08-16-21-17-31.jpg)
ആള്‍ക്കൂട്ടത്തിലെ മിന്നിമറയുന്ന മുഖങ്ങളില്‍ ഒരാളായി തുടങ്ങി, ഇന്ന് 'ജെ.എസ്.കെ'യും 'കോശിച്ചായന്റെ പറമ്പും' ഉള്‍പ്പടെ സിനിമയില്‍ നിറ സാന്നിധ്യമായി മാറുന്ന യുവനടന്‍ രതീഷ് കൃഷ്ണന്‍ മനസു തുറക്കുന്നു.
തുടക്കത്തില്‍ ഒരുപാട് നഷ്ടങ്ങളും തിരിച്ചടികളും സംഭവിച്ചിട്ടും പ്രതീക്ഷ കൈവിടാത്ത പൊരുതി നേടാന്‍ തീരുമാനിച്ചുറപ്പിച്ച ഒരു മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും, നന്ദിയുടെയും, അതിജീവനത്തിന്റെയും കഥയാണ് രതീഷ് കൃഷ്ണന്റെ ജീവിതം.
നാലാമത്തെ വയസില്‍ മനസില്‍ കയറിയ സിനിമ എന്ന സ്വപ്നത്തിനായി ഐ.ടി ജോലി ഉപേക്ഷിച്ചെത്തിയ രതീഷ് കൃഷ്ണന്‍ ഇപ്പോള്‍ നടന്‍ എഴുത്തുകാരനും, ഗായകനും, ഗാനരചയിതാവ് എന്നീ നിലകളില്‍ വെള്ളിത്തിരയിൽ ശോഭിക്കുകയാണ്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 'അബ്രഹാമിന്റെ സന്തതികള്‍' എന്ന സിനിമയിലൂടെയാണു രതീഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ട്രാന്‍സില്‍ ഫഹദ് ഫാസില്‍, ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരളയില്‍ സുരേഷ് ഗോപിയും മകന്‍ മാധവ് സുരേഷ്, എന്നിവരോടൊപ്പവും രതീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
നായകനായിട്ടുള്ള ആദ്യ സിനിമയായ 'കോശിച്ചായന്റെ പറമ്പ്' ഇതിനകം തന്നെ റിലീസ് ആയി. 'സൈബീരിയന്‍ കോളനി', 'ഫ്രഞ്ച് കിസ' എന്നീ സിനിമകളുടെ ആദ്യ ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി. നായകനായി തമിഴിലെ അരങ്ങേറ്റ ചിത്രമായ 'വാരണം' ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷനിലാണ്.
ഒരു നടിലേക്കുള്ള യാത്ര
നാലാമത്തെ വയസില്‍ മനസില്‍ കയറിയ സ്വപ്‌നമായിരുന്നു സിനിമ. ഐ.ടി ജോലി ഉപേക്ഷിച്ചാണു സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമ ഗോകുല്‍ സുരേഷിന്റെ അരങ്ങേറ്റ ചിത്രമായ 'മുദ്ദുഗൗ' ആയിരുന്നു. അതില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണു സിനിമയിലേക്ക് വരുന്നത്.
ഫ്രൈഡേ ഫിലിംസിന്റെ വിജയേട്ടന്‍(വിജയ് ബാബുവാണ്) ആണ് ആദ്യമായി ഒരു അവസരം തരുന്നത്. അതിനുശേഷം, ഞാന്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ആരെങ്കിലും എന്നെ ശ്രദ്ധിക്കുമെന്നു പ്രതീക്ഷ ഉണ്ടായിരുന്നു.
നിര്‍മാതാവിന്റെ ചതിയില്‍ തകര്‍ന്നപ്പോള്‍ സൂപ്പര്‍ ഹീറോയായി അവതരിച്ച മമ്മൂട്ടി
ഹനീഫ് അതെനി തിരക്കഥ എഴുതി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ മമ്മൂക്ക ചിത്രമായ 'അബ്രഹാമിന്റെ സന്തതികള്‍' ആണ് ജീവിതം മാറ്റിമറിച്ചത്.
ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. സാമ്പത്തികമായി മാത്രമല്ല, വൈകാരികമായും തകര്‍ന്നുപോയിരുന്നു. സംസ്ഥാന അവാര്‍ഡ് നേടിയ ഒരു നിര്‍മാതാവ് (സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെയും നിദ്രയുടെയും ഒക്കെ പ്രൊഡ്യൂസര്‍) തന്നെ നന്നായി ഒന്നു പറ്റിച്ചു.
ലക്ഷക്കണക്കിനു രൂപ നഷ്ടമായി, അതിലുപരി എനിക്ക് ആളുകളോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. അതിന്റെ മാനസിക സമ്മര്‍ദം എന്നെ ഒരുപാട് ബാധിച്ചു. മുഖത്തിന്റെ ഒരു ഭാഗം തളര്‍ന്നുപോയി. ചിരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. തളര്‍ന്നു പോയിരുന്നു.
അപ്പോഴാണു മമ്മൂക്ക ജീവിതത്തില്‍ ഇടപെടുന്നത്. ജീവിതം തിരികെ തന്ന മനുഷ്യനാണ് അദ്ദേഹം. എന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹത്തിനു അറിയാമായിരുന്നു. അദ്ദേഹം അബ്രഹാമിന്റെ സന്തതികളില്‍ ശക്തമായ ഒരു വില്ലന്‍ വേഷം നല്‍കി. കരിയറിലെ ആദ്യത്തെ പ്രധാന കഥാപാത്രം..
മമ്മൂക്കയുടെ പടത്തില്‍ വില്ലന്‍ ! അതിനുമുമ്പ് ആരും എന്നെ അത്തരത്തില്‍ കണ്ടിരുന്നില്ല. ചെറിയ വേഷങ്ങള്‍ മാത്രമായിരുന്നു. പക്ഷെ, മമ്മൂക്ക എന്നില്‍ എന്തോ കണ്ടു. മലയാള സിനിമയിലേക്ക് അദ്ദേഹം എന്നെ ശരിയായ രീതിയില്‍ പരിചയപ്പെടുത്തി. അദ്ദേഹം എനിക്ക് ഒരു രണ്ടാം ജന്മം തരുകയായിരുന്നു.
അതൊരു വേഷം മാത്രമായിരുന്നില്ല, എനിക്ക് അതൊരു പുനര്‍ജന്മം തന്നെയായിരുന്നു. അതുകൊണ്ടാണു ഞാന്‍ പറയുന്നത് അദ്ദേഹം ഒരു സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല; യഥാര്‍ഥ ജീവിതത്തിലും പുള്ളി നായകനാണ്... എനിക്ക് എന്റെ സ്വന്തം സൂപ്പര്‍ ഹീറോ !
അതൊരു ഓസ്‌കാര്‍ കിട്ടിയ പോലെ
മമ്മൂക്കയുമായി ആദ്യമായി ഒരുമിച്ച് അഭിനയിക്കാന്‍ കിട്ടയത് അദ്ദേഹത്തെ ഉപദ്രവിക്കുന്ന ഒരു സീന്‍ ആയിരുന്നു. കൈപിടിച്ചു കേറ്റുന്ന ആളിനെ തന്നെ തൊഴിക്കാന്‍ ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത്.
അല്‍പം മടിച്ചു നിന്ന തന്നെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി, മോട്ടിവേറ്റ് ചെയ്തു.. ആ സീന്‍ കഴിഞ്ഞപ്പോള്‍ 'കൊള്ളാം' എന്ന് മമ്മൂക്ക പറഞ്ഞപ്പോള്‍ തനിക്കു മറുപടി പറയാന്‍ പോലും കഴിഞ്ഞില്ല. അതൊരു ഓസ്‌കാര്‍ കിട്ടിയ പോലെയായിരുന്നു.
അതിനുശേഷം മാമാങ്കലത്തിലും ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. പക്ഷേ, ഇത്തവണ ശത്രുപക്ഷത്ത് അല്ല, പുള്ളിയുടെ ടീമില്‍ ആയിരുന്നു.
മമ്മൂക്കയുടെ കഥാപാത്രത്തിനു വേണ്ടി ചാവാന്‍ പോലും തയ്യാറായ ഒരു ചാവേര്‍ പോരാളിയുടെ വേഷമായിരുന്നു ചിത്രത്തില്‍... ജീവിതത്തിലും അങ്ങനെയാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്..
സുരേഷ് ഗോപിയുടെ രണ്ടു മക്കളോടും ഒപ്പം അഭിനയിക്കാന്‍ സാധിച്ചു
സുരേഷ് ഗോപിയുടെ രണ്ടു മക്കളോടും ഒപ്പം അഭിനയിക്കാന്‍ സാധിച്ചത് ഒരു സര്‍ക്കിള്‍ കമ്പ്‌ലീറ്റായ പോലെയായിരുന്നു അത്. തന്റെ കരിയര്‍ ഗോകുല്‍ സുരേഷിനൊപ്പം 'മുദ്ദുഗൗ'വില്‍ തുടങ്ങുന്നതാണ്.
പിന്നീട് കുറെ നാളുകള്‍ക്കു ശേഷം, 'എതിരെ' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നു... അതില്‍ കുറച്ചുകൂടി ഇമ്പോര്‍ട്ടന്റ് ആയ വേഷം..
ഇപ്പോ, 'ജെഎസ്‌കെ'യില്‍ ഗോകുലിന്റെ അനിയന്‍ മാധവ് സുരേഷിനൊപ്പവും ഒരു പ്രധാന വേഷത്തിലും അഭിനയിച്ചു. ഈ രണ്ടുപേരുടെ കൂടെയും വളരെ മനോഹരമായ ഒരു ആത്മബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്.
മാധവ് സുരേഷിനെ കുറ്റപ്പെടുത്തി വരുന്ന ട്രോളുകള്‍
മാധവ് സുരേഷിനെ കുറ്റപ്പെടുത്തി വരുന്ന ട്രോളുകളെക്കുറിച്ച് ആധികാരികമായ സംസാരിക്കാന്‍ ഞാന്‍ വലിയ നടന്‍ ഒന്നും അല്ല.. അവന്‍ നന്നേ ചെറുപ്പമാണ്... തുടക്കമാണ്... പിന്നെ നമ്മുടെ മുമ്പില്‍ പല നടന്മാരുടെയൂം ഉദാഹരണങ്ങളുണ്ട്...
ഇപ്പോ നല്ല പെര്‍ഫോം ചെയ്യുന്ന നടന്മാരായി ജനങ്ങള്‍ അംഗീകരിച്ചിട്ടുള്ള പല താരങ്ങളുടെയും തുടക്കത്തില്‍.. എല്ലാവരും കിടിലങ്ങള്‍ ഒന്നുമല്ലായിരുന്നു...Give him time... He has got great potential..! One day he will decidedly prove himself! That I am sure...
സുരേഷേട്ടനോടൊപ്പം ഉള്ള ആദ്യ ദിവസത്തെ ഷൂട്ടിങ് ഒരിക്കലും മറക്കാനാവില്ല
സുരേഷേട്ടനോടൊപ്പം ഉള്ള ആദ്യ ദിവസത്തെ ഷൂട്ടിങ് ഒരിക്കലും മറക്കാനാവില്ല. കോട്ട് റൂമില്‍ വച്ചു ഞങ്ങള്‍ തമ്മിലുള്ള ഒരു കോമ്പിനേഷന്‍ രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്.
എന്റെ ഡയലോഗുകള്‍ ഒരു ടേക്കില്‍ തന്നെ പൂര്‍ത്തിയാക്കി. ഒരു തെറ്റും വരുത്തിയില്ല. തേര്‍ഡ് ആംഗിള്‍ ടേക്കും സിംഗിള്‍ ടേക്ക് ഒക്കെയായപ്പോള്‍, സുരേഷേട്ടന്‍ മനസ് നിറയുന്ന വിധത്തില്‍ അഭിനന്ദിച്ചു.
He clapped - and that was truly an overwhelming moment for me. ഈ രോമാഞ്ചഫിക്കേഷന്‍ എന്നൊക്കെ പറയില്ലേ... ശരിക്കും അതു തന്നെയായിരുന്നു സെറ്റ് മുഴുവന്‍ ക്ലാപ്പ് ചെയ്തപ്പോള്‍ ഫീല്‍ ചെയ്തത്.
'ട്രാന്‍സ്' സിനിമയുടെ സെറ്റില്‍ വെച്ച് ശരിക്കും ഫ്രീസായി പോയ നിമിഷം
ട്രാന്‍സില്‍ ഒരു ചെറിയ വേഷമായിരുന്നു.. ഫഹദ്, നസ്രിയ, രാജേഷ് മാധവന്‍, കൂടാതെ 10 - 20 ജൂനിയര്‍ ആക്ടര്‍സും ഉണ്ടായിരുന്നു. എനിക്ക് ഒരു ഇന്ത്യന്‍ -ഫോറിന്‍ ഡെലിഗേറ്റിന്റെ വേഷമായിരുന്നു.
ഇംഗ്ലീഷ് ഡയലോഗ് ആണു പ്രസന്റ് ചെയ്യാന്‍ ഉണ്ടായിരുന്നത്. അതു പെര്‍ഫോം ചെയ്തു കഴിഞ്ഞപ്പോള്‍ അമ്പുക്ക (ഡയറക്ടര്‍ അന്‍വര്‍ റഷീദ്) അതിന്റെ ക്യാമറാമാന്‍ ആയിരുന്ന അമലേട്ടനോടും (ഡയറക്ടര്‍ അമല്‍ നീരദ്) എന്തോ പറയുന്നതു ഞാന്‍ കണ്ടു.
പിന്നെ പെട്ടെന്നു മൈക്കിലൂടെ അമ്പുക്ക പറഞ്ഞു, 'രതീഷ്... That dialogue delivery was perfect !' ഞാന്‍ അവിടെ ശരിക്കും ഫ്രീസായി പോയി. ആ സീനൊക്കെ എനിക്കിപ്പോഴും ഇന്‍സ്പിരേഷന്‍ ആണ്..
വില്ലനില്‍ നിന്ന് നായകനിലേക്ക്.. നിനക്ക് കഴിയില്ലെന്നു പറഞ്ഞവര്‍ക്കു ദൈവം കൊടുത്ത മറുപടി
ഒരു സിനിമയില്‍ നായകനായി വരുക അതൊരു സ്വപ്നമായിരുന്നു... നിനക്ക് കഴിയില്ല എന്നു പറഞ്ഞവര്‍ക്കു ദൈവം കൊടുത്ത മറുപടിയായിരുന്നു സാജിര്‍ സദഫിന്റെ 'കോശിച്ചായന്റെ പറമ്പ്'. രണ്ടാഴ്ച തീയേറ്ററില്‍ ഓടിയ സിനിമയാണ്.
ഒരു തുടക്കക്കാരന്‍ ആണെന്ന് ഒരിക്കലും പറയില്ല നീ നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്നു സിനിമയില്‍ ഉള്ള സീനിയേഴ്‌സ് പോലും പറഞ്ഞിരുന്നു.
അതിന്റെ എല്ലാ ക്രെഡിറ്റ്‌സും കൂടെ അഭിനയിച്ച ജാഫര്‍ ഇടുക്കി, സലീം കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, കിച്ചൂടെല്ലസ്, സോഹന്‍സിനു ലാല്‍, രേണു, ഗീതി സംഗീത എന്നിവരെ പോലെയുള്ള എക്‌സ്പീരിയന്‍സ് ആര്‍ട്ടിസ്റ്റുകളുടെ സപ്പോര്‍ട്ട് തന്നെയാണ്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഉടനെ തന്നെ ഉണ്ടാവും.
സംസാരത്തില്‍ ഒരു അഹങ്കാരിയുടെ സ്വരം ഉണ്ടെന്നു പറയുന്നവരോട്
ഞാന്‍ പറയുന്ന കാര്യങ്ങളൊക്കെ അന്യഗ്രഹ ജീവികളെ കുറിച്ച് അല്ലല്ലോ.. ഇപ്പോഴും നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന ആളുകള്‍ക്ക് സാക്ഷ്യപ്പെടുത്താന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലേ..
അപ്പൊ പിന്നെ ആ ചോദ്യത്തിനു പ്രസക്തിയില്ല... പിന്നെ മുഴുവന്‍ കാര്യങ്ങളും ഒന്നും പറഞ്ഞിട്ടില്ല... അതു പറയാന്‍ ചിലപ്പോ ഇനി നമുക്ക് ഒരു ഇന്റര്‍വ്യൂ കൂടി കൂടേണ്ടി വരും...
ഞാന്‍ അല്‍പം ഹൈപ്പര്‍ ആക്ടീവാണ് സമ്മതിക്കുന്നു.. എനര്‍ജി ലെവല്‍ ഇത്തിരി കൂടുതലാണ് അതും സമ്മതിക്കുന്നു.. പിന്നെ അഹങ്കാരത്തിന്റെ കാര്യം... വെറുമൊരു തുടക്കക്കാരന്‍ മാത്രമായി എനിക്ക് അഹങ്കരിക്കാന്‍ എന്തു യോഗ്യതയാണ് ഉള്ളത് !
But I admire my confidence and rock-oslid positive attitude. Some may mistake it for overconfidence. I'm not selfish, but I do admit that...' എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം... അത് എന്നോട് തന്നെയാണ്.. അതുകൊണ്ടാവാം അങ്ങനെ..
എന്റെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ ഞാന്‍ എന്തിനാണ് ഇന്‍വിസിബിള്‍ ആയി ഇരിക്കുന്നത്
ആളുകള്‍ ഇപ്പോഴും തിരിച്ചറിയുന്നില്ലെന്നു പരാതി പറഞ്ഞു കണ്ടിട്ടുണ്ട്. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വിചിത്രവും മനോഹരവുമായ വൈരുധ്യം.
ആളുകള്‍ കഥാപാത്രങ്ങളെ ഓര്‍ക്കുന്നു - വില്ലന്‍, പോലീസുകാരന്‍, തടവുകാരന്‍, നായകന്‍ - പക്ഷേ അവര്‍ 'രതീഷ് കൃഷ്ണന്‍' എന്ന പേരും മുഖവും തമ്മില്‍ ബന്ധിപ്പിക്കുന്നില്ല.
പണ്ട് അതില്‍ വിഷമം തോന്നിയിരുന്നു. 'എന്റെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ ഞാന്‍ എന്തിനാണ് ഇന്‍വിസിബിള്‍ ആയി ഇരിക്കുന്നത്' എന്നു ചിന്തിച്ചിട്ടുണ്ട്.
എന്നാല്‍, അമല്‍ കെ. ജോബി സംവിധാനം ചെയ്തത 'എതിരേ' എന്ന സിനിമയുടെ ഷൂട്ടിങിനിടെ കോട്ടയം രമേശ് ചേട്ടന്‍ എനിക്ക് മികച്ച ഒരു ഉപദേശം നല്‍കി.
'അതൊരു അനുഗ്രഹമാണ്, ഒരു നടന്‍ അപ്രത്യക്ഷനാവുകയും കഥാപാത്രം മാത്രം അവശേഷിക്കുകയും ചെയ്യുമ്പോള്‍, അതാണു യഥാര്‍ഥ അഭിനയം.
കാത്തിരിക്കൂ. ഒരു ദിവസം എല്ലാവരും നിന്നെ അറിയും' എന്ന് അദ്ദേഹം പറഞ്ഞു. അതു എന്റെ ചിന്താഗതിയെ പൂര്‍ണമായും മാറ്റിമറിച്ചു.
ഇപ്പോള്‍ ആളുകള്‍ എന്നെയും തിരിച്ചറിയാന്‍ തുടങ്ങി
ഇന്ന് പതുക്കെ, പതുക്കെ ആളുകള്‍ എന്നെയും തിരിച്ചറിയാന്‍ തുടങ്ങി. 'ആ വില്ലന്‍' അല്ലെങ്കില്‍ 'ആ നടന്‍' എന്ന നിലയിലല്ല, മറിച്ച് ആക്ടര്‍ കൃഷ് എന്ന നിലയില്‍ തന്നെ. ഓംകാര്‍ സംവിധാനം ചെയ്യുന്ന 'വാരണം' എന്ന ഒരു ചെറിയ തമിഴ് സിനിമയില്‍ ഇപ്പോള്‍ നായകനായി അഭിനയിച്ചു കഴിഞ്ഞു.
അത് ഈ വര്‍ഷം അവസാനം തിയറ്ററുകളില്‍ എത്തും. കൂടാതെ പൃഥ്വിരാജ് വാസു സംവിധാനം ചെയ്യുന്ന 'ഫ്രഞ്ച് കിസ്' എന്ന ഒരു ബഹുഭാഷാ ചിത്രത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂളിനായി ഞങ്ങള്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍.
ഹേമന്ത് രാധാകൃഷ്ണന്റെ 'ഒളിവേട്ട' എന്ന സിനിമയാണു പിന്നീടുള്ളത്. അതിന്റെ ഒരു പൈലറ്റ് വേര്‍ഷന്‍ തിയേറ്ററില്‍ പ്രിവ്യുവിനു റെഡിയായി നില്‍ക്കുന്നു. ഇന്നേവരെ ഒരു സിനിമയിലും കാണിച്ചിട്ടില്ലാത്ത കാട്ടിനുള്ളിലെ വെര്‍ജിന്‍ ലൊക്കേഷന്‍സ് ആണ് ആ സിനിമയുടെ പ്രത്യേകത.
അതു ഞങ്ങള്‍ പ്രൊഡ്യൂസര്‍ അസോസിയേഷനുമായി ഒന്ന് ടൈയപ്പ് ചെയ്തു മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഒരു ഇനിഷ്യേറ്റീവ് കൂടി ആണ്.
ജെ.എസ്.കെയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പുതിയ അവസരങ്ങള്‍
ജെ.എസ്.കെയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ട അതിനുശേഷം, രണ്ടുമൂന്ന് വലിയ ചിത്രങ്ങളില്‍ അവസരം കിട്ടിയിട്ടുണ്ട്.. ഒരു അന്യഭാഷാ ചിത്രവും ഉണ്ടു കൂട്ടത്തില്‍.. പിന്നെ സിനിമയുടെ കാര്യമല്ലേ ഷൂട്ട് കഴിഞ്ഞിട്ടു മാത്രമേ ഉറപ്പിച്ചു പറയാന്‍ കഴിയൂ. വഴിയേ പറയാം..
ഞാന്‍ മുന്നോട്ടുള്ള ഒരു യാത്രയിലാണ്.. ആദ്യം ദിശ അറിയാതെ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ യാത്രയ്ക്ക് ഒരു അര്‍ത്ഥമുണ്ടെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു.
പ്രതീക്ഷ കൈവെടിയരുത്.. ശ്രമങ്ങള്‍ തുടരുക
ജീവിതത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ തുടക്കകാലത്തോട് ഞാന്‍ പറയും, ''പ്രതീക്ഷ കൈവെടിയരുത്... ശ്രമങ്ങള്‍ തുടരുക..!
ഇപ്പോള്‍ നിങ്ങള്‍ അദൃശ്യനാണെങ്കില്‍ പോലും, മുന്നോട്ടു പോവുക. കാരണം, ആരെങ്കിലും നിങ്ങളുടെ പ്രയത്‌നങ്ങളും സത്യസന്ധതയും കാണും, തിരിച്ചറിയും.' എന്നെ സംബന്ധിച്ചിടത്തോളം, ആ ആരെങ്കിലും മമ്മൂക്ക ആയിരുന്നു.
നിശബ്ദമായി കഷ്ടപ്പെടുന്ന യുവ അഭിനേതാക്കളോട്
നിങ്ങളുടെ കഥ മനസിലാക്കുന്ന ആളുകള്‍ക്കായി കാത്തിരിക്കരുത്. നിങ്ങളുടെ കഥാപാത്രങ്ങള്‍ നിങ്ങള്‍ക്കായി സംസാരിക്കട്ടെ. മാറുക. വിശ്വസിക്കുക. തകരുക. അതില്‍ നിന്ന് കൂടുതല്‍ ശക്തമായി തിരികെ വരിക.
കാരണം ഒരു നല്ല ദിവസം - ആരെങ്കിലും കൈയ്യടിക്കും, ആരെങ്കിലും പറയും, 'കൊള്ളാം' എന്ന് - അപ്പോഴാണു നിങ്ങളുടെ കഥ ശരിക്കും തുടങ്ങുന്നത്.
ഹൃദയം തകര്‍ന്നപ്പോഴും ബാക്ക് ഡൗണ്‍ ചെയ്യാത്ത ഒരു മനുഷ്യനായി പ്രേക്ഷകരാല്‍ ഓര്‍മ്മിക്കപ്പെടണം
ഒരു നടനായിട്ടോ വില്ലനായിട്ടോ നായകനായിട്ടോ മാത്രമല്ല ആളുകള്‍ എന്നെ ഓര്‍ത്തിരിക്കേണ്ടത്. മുഖം തളര്‍ന്നിട്ടും... ഹൃദയം തകര്‍ന്നപ്പോഴും ബാക്ക് ഡൗണ്‍ ചെയ്യാത്ത ഒരു മനുഷ്യനായി എന്നെ അവര്‍ ഓര്‍മ്മിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു...ഞാന്‍ ഇവിടെത്തന്നെയുണ്ടാകും.