തിരുവനന്തപുരം: മദ്യം കിട്ടാത്തതിനെ തുടർന്ന് കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വാങ്ങാമെന്ന ഉത്തരവിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന. മദ്യത്തിന് കുറിപ്പ് നൽകില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി.
കുറിപ്പ് എഴുതാത്തത്തിന്‍റെ പേരിൽ നടപടി ഉണ്ടായാൽ നേരിടും. നടപടി എടുത്താൽ ജോലിയിൽ നിന്നും വിട്ടു നിൽക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ ജോസെഫ് ചാക്കോ പറഞ്ഞു.
വിത്ഡ്രോവൽ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വാങ്ങാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ വൈകിട്ടാണ് പുറത്തുവന്നത്. മദ്യം ലഭ്യമാകാനായി ഡോക്ടറുടെ കുറിപ്പ് രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന ആളോ എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കണം. എക്സൈസ് പാസ് അനുവദിക്കുന്നവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം അനുവദിക്കും.
ഒരാൾക്കു ഒന്നിലധികം പാസ്സ് അനുവദിക്കില്ല. രാജ്യം മുഴുവൻ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാറുകളും ബെവ്ക്കോ ഔട്ട് ലെറ്റുകളും അടച്ചത്.മദ്യം കിട്ടാത്തതിന്‍റെ പ്രയാസങ്ങൾ മൂലം സംസ്ഥാനത്ത് ഇന്നലെ രണ്ട് പേർ കൂടി ജീവനൊടുക്കിയിരുന്നു.