ഇടുക്കി ജില്ലയിലെ അതിദരിദ്രരുടെ എണ്ണത്തില്‍ വര്‍ധനയോ..? 2024 നവംബറോടെ അതിദരിദ്രരുടെ എണ്ണം കുറയ്ക്കാനാകുമെന്ന ഉദ്യോഗസ്ഥ വാദം ശരിയോ..? മന്ത്രിമാരുടെ യോഗത്തില്‍ കണക്കുകള്‍ നിരത്തി കളക്ടര്‍ ഷീബ ജോര്‍ജ്

അവകാശം അതിവേഗം’ പദ്ധതിയിലൂടെ ജില്ലയിൽ 280 ആരോഗ്യ ഇൻഷുറൻസ് കാർഡ് ആവശ്യമുള്ളവരെ കണ്ടെത്തി. ഇതിൽ 200 പേർക്ക് കാർഡ് വിതരണം ചെയ്തു. ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത 124 പേരിൽ 117 പേർക്ക് നൽകി...

New Update
Idukki collector

കളക്ടര്‍ ഷീബ ജോര്‍ജ്

ഇടുക്കി : ജില്ലയിൽ ആകെ 2,665 കുടുംബങ്ങളെ അതിദരിദ്രരായി കണ്ടെത്തിയിട്ടുണ്ടെന്ന് മേഖലാതല അവലോകനയോഗം. ഇതിൽ 93 ശതമാനം കുടുംബങ്ങളെ 2024 നവംബറോടെ അതിദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമെന്ന് അവലോകന യോഗം വിലയിരുത്തി.

 

 ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്താണ് വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ എറണാകുളത്താണ് അവലോകനയോഗം നടന്നത്. ഇടുക്കി കൂടാതെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളുടെ അവലോകനവും നടന്നു. വിവിധ വികസന പദ്ധതികളുടെ സമയബന്ധിതമായ നിർവഹണം ഉറപ്പാക്കുന്നതിനായാണ് യോഗം നടത്തിയത്.

Advertisment

കളക്ടർ ഷീബാ ജോർജ് ഇടുക്കിയിൽ നടന്നു വരുന്ന പദ്ധതികളുടെ പുരോഗതിയും മറ്റ് പ്രധാനപ്പെട്ട വിഷയങ്ങളും അവതരിപ്പിച്ചു. ജില്ലയുടെ നേട്ടങ്ങളും ഇനിയുംവേണ്ട നടപടികളും യോഗത്തിൽ വിലയിരുത്തി.

കെ.ടി.ഡി.സി. ബോൾഗാട്ടി പാലസിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, വകുപ്പ് സെക്രട്ടറിമാർ, കളക്ടർമാർ എന്നിവരും പങ്കെടുത്തു.

അവകാശം അതിവേഗം’ പദ്ധതിയിലൂടെ ജില്ലയിൽ 280 ആരോഗ്യ ഇൻഷുറൻസ് കാർഡ് ആവശ്യമുള്ളവരെ കണ്ടെത്തി. ഇതിൽ 200 പേർക്ക് കാർഡ് വിതരണം ചെയ്തു. ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത 124 പേരിൽ 117 പേർക്ക് നൽകി. 126 ആധാർ കാർഡ് ഇല്ലാത്തവരെ കണ്ടെത്തി. ഇതിൽ 117 പേർക്ക് ലഭ്യമാക്കി. റേഷൻകാർഡ് ഇല്ലാത്ത 104 പേരെ കണ്ടെത്തി 98 പേർക്ക് വിതരണം ചെയ്തു.

സാമൂഹികസുരക്ഷാ പെൻഷൻ ആവശ്യമുള്ള 33 പേരെ കണ്ടെത്തി 30 പേർക്ക് വിതരണം ചെയ്തു. തൊഴിലുറപ്പ് തൊഴിൽ കാർഡിൽ 38 പേരിൽ നാല് പേർക്ക് ഒഴികെ എല്ലാവർക്കും വിതരണം ചെയ്തു.

വിദ്യാകിരണം പദ്ധതി പ്രകാരം ജില്ലയിൽ അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പ്രഖ്യാപിച്ച അഞ്ച് കെട്ടിടങ്ങളിൽ നാലെണ്ണവും പൂർത്തിയായി. ഒരു സ്‌കൂളിന്റെ നിർമാണം 80 ശതമാനം പൂർത്തിയായിട്ടുണ്ട്. മൂന്ന് കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള 12 കെട്ടിടങ്ങളിൽ രണ്ടെണ്ണം പൂർത്തിയായി. എട്ടെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു.

ലൈഫ് മിഷൻ പദ്ധതിയിൽ 2022-23 വർഷത്തിൽ പട്ടികയിലുള്ള 9,165 വീടുകളിൽ 2,027 വീടുകൾ പൂർത്തീകരിച്ചു. ബാക്കിയുള്ള 7,936 വീടുകളിൽ 2,267 വീടുകൾ കരാറായി.

ആർദ്രം മിഷനിലുൾപ്പെടുത്തി ജില്ലയിലെ 26 സ്ഥാപനങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ബ്ലോക്ക് ലെവൽ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തുന്ന ഏഴ് സാമൂഹിക ആരോഗ്യകേന്ദ്രങ്ങളുടെയും ഒ.പി. പരിവർത്തനത്തിനായി തിരഞ്ഞെടുത്ത നാല് മേജർ ആശുപത്രികളുടെയും നിർമാണം നടക്കുന്നു.

ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി 2,41,121 കണക്ഷനുകൾക്ക് പുതുതായി ഭരണാനുമതി ലഭിച്ചു. 95,492 വാട്ടർ കണക്ഷനുകൾ നിലവിലുണ്ട്. 1,84,142 വാട്ടർ കണക്ഷനുകൾ ഉടൻ നൽകും.

ജില്ലയിലെ നിലവിലുള്ള എൻ.എച്ച്. 85-ന്റെ വീതികൂട്ടലിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചിട്ടുണ്ട്. 150.66 കിലോമീറ്റർ ആണ് ആകെ നീളം. 1208.3 കോടി രൂപയുടെ പദ്ധതിയാണിത്. 2025 ജൂണിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ജില്ലയിലൂടെ കടന്നുപോകുന്ന മലയോരഹൈവേയുടെ നീളം 155.747 കിലോമീറ്ററാണ്. ഇതിൽ ചപ്പാത്തുമുതൽ കുട്ടിക്കാനംവരെയുള്ള 19 കിലോമീറ്റർ പദ്ധതി പൂർത്തീകരിച്ചു. ബാക്കിയുള്ളവയിൽ രണ്ട് റീച്ചുകളിലെ പ്രവൃത്തികൾ പുരോഗമിക്കുന്നു. രണ്ട്‌ റീച്ചുകളിൽ ഭൂമി വിട്ടുകിട്ടുന്ന നടപടികളാണ് നടക്കുന്നത്.

BPL idukki