/sathyam/media/media_files/b1WFPTMha2PyYNaOVPPr.jpg)
ഇടുക്കിയിലെ ജനങ്ങളുടെ 63 വര്‍ഷത്തെ കാത്തിരിപ്പ് സഫലീകരിച്ച് ഭൂ നിയമ ഭേദഗതി ബില്‍ യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൗരസ്വീകരണം നല്‍കും. 14 ന് ഉച്ചയ്ക്ക് 2 മണിക്ക് ചെറുതോണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം നല്‍കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം റവന്യൂ മന്ത്രി കെ. രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുക്കും. എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
1960 ല്‍ കോണ്‍ഗ്രസ്സ് ഭരണ കാലയളവില്‍ നടപ്പാക്കിയ ഭൂ നിയമ പ്രകാരം പട്ടയം ലഭിച്ച ഭൂമി കൃഷിക്കും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. മറ്റ് ആവശ്യങ്ങള്‍ക്ക് പ്രത്യേകിച്ചും വാണിജ്യ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍ നിയമം തടസ്സമാവുകയും പെര്‍മിറ്റുകള്‍ കിട്ടാതാവുകയും ചെയ്തതതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
ജില്ലയുടെ വികസനത്തെയും ഭൂ നിയമം ദോഷകരമായി ബാധിച്ചതിലൂടെ ഭൂ നിയമ ഭേദഗതി അനിവാര്യമായി വന്നു. 6 പതിറ്റാണ്ടിനിടയില്‍ വന്നു പോയ സര്‍ക്കാരുകള്‍ ഒന്നും തന്നെ ഭൂ നിയമം ഭേദഗതി ചെയ്യാന്‍ തയ്യാറായില്ല. തുടര്‍ ഭരണത്തിലൂടെ വീണ്ടും അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു. സെപ്റ്റംബര്‍ 14 ന് കേരള നിയമ സഭ ഐക്യകണ്ഠേന ബില്ല് പാസ്സാക്കി.
1964 ല്‍ ആര്‍. ശങ്കറും 1993 ല്‍ കെ. കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ ഭൂ നിയമത്തില്‍ രൂപീകരിച്ച 21 ചട്ടങ്ങള്‍ കൂടി ഭേദഗതി ചെയ്യാന്‍ ഒരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍. 1960 ലെ ഭൂ നിയമം പാലിക്കാതെ ഇടുക്കി ജില്ലയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ വിജിലന്‍സിലും കോടതിയിലും പരാതി നല്‍കിയതോടെ ഭൂ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തതായി ഇടതു മുന്നണി നേതാക്കൾ പറഞ്ഞു.