കട്ടപ്പന: ഹൈറേഞ്ച് കുടിയേറ്റത്തിന്റെ തുടക്കംമുതൽ സ്വന്തം മണ്ണിൽ അനഭിമതരായി ജീവിക്കേണ്ടിവരുന്ന മൂന്നാം തലമുറയുടെ രോദനംവരെ ഒപ്പിയെടുത്ത ചരിത്രാവതരണം "തോറ്റവരുടെ യുദ്ധങ്ങൾ' എന്ന നാടകം അരങ്ങത്തേക്ക് എത്തുന്നു. ഇവിടെ കഥയില്ല, യഥാർഥ മനുഷ്യ ജീവിതം പുനരാവിഷ്കരിക്കപ്പെടുകയാണ്.
1820 മുതലുള്ള രാജവിളംബരത്തിലൂടെയും ജനായത്ത സർക്കാർ പദ്ധതികളിലൂടെയും സമതല ജീവിതത്തിന്റെ ശൂന്യതയിൽനിന്ന് പുതിയ ഭൂമിയും ആകാശവും തേടിയെത്തിയ പതിനായിരങ്ങൾ സഹിക്കേണ്ടിവന്ന കെടുതികളും അന്നുമുതൽ ഇന്നുവരെ നേരിടേണ്ടിവന്ന സർക്കാർ അവഗണനയുടെയും കപടപരിസ്ഥിതി ഭീഷണികളുടെയും പ്രകൃതി താണ്ഡവങ്ങളുടെയും സംഭവബഹുലമായ ഇതിവൃത്തത്തിലൂടെയാണ് കഥയുടെആരംഭം. 35 എപ്പിസോഡുകൾ 1.45 മണിക്കൂറിൽ ഓപ്പണ്‍ സ്റ്റേജിൽ പ്രകാശക്രമീകരണങ്ങളിലൂടെ അവിസ്മരണീയമായി സംവിധായകൻ നരിപ്പറ്റ രാജു ചിട്ടപ്പെടുത്തിയിരിക്കുന്നു.
കേരള സംഗീത നാടക അക്കാദമി നൂറിലേറെ രചനകളിൽനിന്നു തെരഞ്ഞെടുത്ത തോറ്റവരുടെ യുദ്ധങ്ങൾ കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ 16ന് പന്തളം ചേരിക്കലിലും 22ന് കായംകുളത്തും രംഗാവിഷ്കാരം നടത്തും. കട്ടപ്പന ടൗണ്‍ഹാളിൽ ക്ഷണിക്കപ്പെട്ട സദസിനുമുന്നിൽ ഫൈനൽ റിഹേഴ്സൽ നടത്തി പൂർത്തിയാക്കിയ നാടകം സംഗീത നാടകഅക്കാദമിയുടെ പ്രദർശന ഷെഡ്യൂളിനു ശേഷം മറ്റുവേദികളിൽ അവതരിപ്പിക്കും. നാലുമാസം തുടർച്ചയായിനടന്ന റിഹേഴ്സലിനുശേഷമാണ് നാടകം വേദിയിലെത്തിക്കുന്നത്.
കട്ടപ്പന ദർശന തീയറ്റേഴ്സ് അത്യധികമായ സാന്പത്തിക ഞെരുക്കത്തിലും അഭിനേതാക്കളുടെ ഉറച്ച സഹകരണത്തോടെ ചമയപ്പെടുത്തിയ നാടകം സ്വാഭിമാനം പോലും നഷ്ടമായെന്നു കരുതുന്ന ഒരു കൂട്ടം മനുഷ്യരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ ഉതകുന്ന സൃഷ്ടിയുമാണ്. "മനുഷ്യനു വേണ്ടി നിയമവും മന്ത്രിയുമില്ലാത്ത നാടായി മാറിയല്ലോ’ എന്ന കഥാപാത്രത്തിന്റെ വിലാപം വർത്തമാനകാല പ്രസക്തമാണ്.
നിയമങ്ങൾ ചൂഴ്ന്നെടുക്കപ്പെട്ട നേത്രങ്ങൾകൊണ്ട് എല്ലാം കാണുന്ന ഭരണാധികാരികളും പ്രതിപക്ഷവും ഒരുപോലെ വിമർശിക്കപ്പെടുന്നുണ്ട്. നിയമങ്ങൾ ആർക്കുവേണ്ടി ആരാൽ സൃഷ്ടിക്കപ്പെടുന്നു എന്ന ചേദ്യവും നാടകത്തിൽ മാറ്റൊലികൊള്ളുന്നു.
ഇ.ജെ. ജോസഫാണ് നാടക രചന നിർവഹിച്ചിരിക്കുന്നത്. ജയകുറുപ്പ്, ശശികല, രേഷ്മ, ആഷ്ലി, ചിലന്പൻ, എം.സി. ബോബൻ, ആർ. മുരളീധരൻ, പി.ബി. സ്റ്റാലിൻ, എസ്. സൂര്യലാൽ, ഡെന്നി, അനി ഇലവന്തിക്കൽ, ജോസ്മോൻ, ഷൈജു, രവികുമാർ, സത്യ എന്നിവർ വേഷമിടുകയല്ല നാടകത്തിൽ ജീവിക്കുകയാണ്.