തൊടുപുഴ : ആരോഗ്യവകുപ്പിലെ സ്ഥിരം ജീവനക്കാർക്കും കരാർ ജീവനക്കാർക്കും ഇടയിൽ ജോലിത്തർക്കം.
ജില്ലയിലെ ഏകാരോഗ്യപദ്ധതി നടത്തിപ്പിന് കരാർ വ്യവസ്ഥയിൽ നിയമിച്ച ജീവനക്കാർ കൃത്യമായി ജോലിചെയ്യാതെ ഉത്തരവാദിത്വങ്ങൾ സ്ഥിരം ജീവനക്കാർക്കുമേൽ കെട്ടിവെക്കുന്നതായാണ് ആരോപണം. നിലവിൽ ജോലിഭാരത്താൽ വലയുന്ന വകുപ്പിലെ ജൂനിയർ ഹെൽത്ത് ഇസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഏകാരോഗ്യപദ്ധതിയുടെ നടത്തിപ്പിന് ജില്ലയിൽ 12 മെന്റർമാരെയാണ് കരാർ വ്യവസ്ഥയിൽ നിയമിച്ചത്. ഇവരെല്ലാം ആരോഗ്യവകുപ്പിൽനിന്ന് സൂപ്പർവൈസറി തസ്തികയിൽ വിരമിച്ചവരാണ്. പഞ്ചാത്തുതലത്തിൽ പദ്ധതി നടപ്പാക്കേണ്ടത് ഇവരുടെ ചുമതലയാണ്. ഇവർ ഓരോ പഞ്ചായത്തിലെയും വാർഡുകൾ തോറും ഏഴുവീതം കമ്യൂണിറ്റി മെന്റർമാരെയും 49 കമ്യൂണിറ്റി വൊളന്റിയർമാരെയും തിരഞ്ഞെടുക്കണം. തുടർന്ന് ഇവർക്ക് പരിശീലനം നൽകേണ്ടതും മാസംതോറും ഇവരിൽനിന്ന് റിപ്പോർട്ട് ശേഖരിച്ച് മേൽഘടകത്തിൽ നൽകേണ്ടതും മെന്റർമാരുടെ ചുമതലയാണ്.
എന്നാൽ മെന്റർമാരിൽ പലരും ഇത്തരം ജോലികൾചെയ്യാതെ ഉത്തരവാദിത്വം ആരോഗ്യവകുപ്പിലെ സ്ഥിരം ജീവനക്കാർക്കുമേൽ കെട്ടിവെയ്ക്കുകയാണെന്നാണ് ആരോപണം. ഇപ്പോൾ തന്നെ അധിക ജോലിഭാരംകൊണ്ടു വലയുകയാണെന്നും ഏകാരോഗ്യപദ്ധതിയുടെ ജോലിക്ക് നിയോഗിച്ചവർ കൃത്യമായി ജോലി ചെയ്യണമെന്നും സ്ഥിരം ജീവനക്കാർ ആവശ്യപ്പെടുന്നു. ജോലിഭാരം തങ്ങളുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങളെ സംഘടിതമായി ചെറുക്കുമെന്നും ജീവനക്കാർ പറഞ്ഞു.
മെന്റർമാരായി നിയമനം ലഭിച്ചവർ ഹാജർ രേഖപ്പെടുത്തേണ്ടത് ഏത് ഓഫീസിലാണെന്നോ കൃത്യമായി ജോലിക്കെത്തുന്നുണ്ടോ എന്നോപോലും പരിശോധിക്കാൻ നിലവിൽ സംവിധാനമില്ല. ഇതിനാൽ പലരും മറ്റുജോലികൾ ചെയ്ത് ശമ്പളം കൈപ്പറ്റുന്നതുമായും ആരോപണമുണ്ട്.