ഇടുക്കി: ജില്ലയിൽ വൈദ്യുതാഘാതമേറ്റുള്ള മരണങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. ഓരോ വർഷത്തെയും വൈദ്യുതി അപകടങ്ങൾ പരിശോധിച്ചാൽ ജില്ലയിൽ ഷോക്കേറ്റുള്ള മരണങ്ങൾ കൂടി വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏറ്റവുമൊടുവിൽ കൊച്ചറ രാജാക്കണ്ടത്ത് പൊട്ടി വീണ വൈദ്യുതി കന്പിയിൽനിന്നു ഷോക്കേറ്റ് അച്ഛനും രണ്ടു മക്കളും മരിച്ചത് ജില്ലയെ ഞെട്ടിച്ചു. പൊട്ടി വീണ വൈദ്യുതി കന്പികളിൽ നിന്നോ ഇരുന്പ് തോട്ടിയും ഏണിയും അലക്ഷ്യമായി ഉപയോഗിക്കുന്പോൾ ലൈനിൽ തട്ടിയോ ആണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്. 2022 -23 ജൂണ് വരെ ജില്ലയിൽ മാത്രം 30 ഷോക്കേറ്റ് മരണങ്ങളാണ് സംഭവിച്ചത്.
ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ രാജാക്കണ്ടം സ്വദേശികളായ ചെന്പകശേരി കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈൻ കന്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. 2021-22 സാന്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 11 പേർ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2022 ഏപ്രിൽ ഒന്ന് മുതൽ നവംബർ നാല് വരെ കണക്കുകൾ 11 പേരാണ് ഷോക്കേറ്റ് മരിച്ചത്. ആറു പേർക്ക് പരിക്കേറ്റു. 2020 - 21 ൽ പത്ത് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019-20 ലും 2018-19 ലും ആറ് പേർ വീതവും 2017-18 കാലയളവിൽ 14 പേരും ഷോക്കേറ്റ് മരിച്ചു.
അപ്രതീക്ഷിതമായി പൊട്ടി വീഴുന്ന വൈദ്യുതി കന്പിയിൽ നിന്ന് ഷോക്കേറ്റുള്ള അപകടം, ജോലികളിൽ ഏർപ്പെടുന്നവരുടെ അശ്രദ്ധ, അറിവില്ലായ്മ എന്നിവയാണ് ഒട്ടുമിക്ക വൈദ്യുതാപകടങ്ങളുടെയും മുഖ്യ കാരണം.
ജില്ലയിൽ സംഭവിച്ച കൂടുതൽ വൈദ്യുതാപകടങ്ങളും ഇരുന്പ് തോട്ടിയോ ഏണിയോ വൈദ്യുത ലൈനുകളുടെ സമീപം ഉയർത്തിയതിനെ തുടർന്നുണ്ടാകുന്നവയാണ്. ഏലത്തോട്ടങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്പോഴും കുരുമുളക് പറിക്കുന്പോഴും ഇരുന്പ്, ഏണി ലൈനുമായി കൂട്ടിമുട്ടിയാണ് അപകടങ്ങൾ ഉണ്ടാകുന്നത്.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ടൈൽവർക്ക്, വെൽഡിംഗ് ജോലികൾ, പെയിന്റിംഗ് ജോലികൾ എന്നിവയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യുന്ന വയറുകളുടെയും ഇതിന് ഉപയോഗിക്കുന്ന എക്സ്റ്റൻഷൻ ബോർഡുകളുടെയും നിലവാരമില്ലായ്മ മൂലവും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്ന ജീവനക്കാർ കർശനമായും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ജോലികൾ ചെയ്യാവൂവെന്നും നിർദേശങ്ങളുണ്ടെങ്കിലും പലരുടെയും അശ്രദ്ധയാണ് അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന് കഐസ്ഇബി അധികൃതർ പറയുന്നു.