/sathyam/media/media_files/v97dDi7JUHOfZm0adCRe.jpg)
മറയൂർ : സാൻഡൽ ഡിവിഷന്റെ നേതൃത്വത്തിൽ നാല് ഇക്കോടൂറിസം പദ്ധതിക്ക് നവംബറിൽ തുടക്കമാകും. തൂവാനം വെള്ളച്ചാട്ടം ട്രക്കിങ്, കിളിക്കൂട്ടുമല ട്രക്കിങ്, നാച്ചിവയൽ ട്രെക്കിങ്, മറയൂർ ട്രെക്കിങ് എന്നിവയാണ് ആരംഭിക്കുന്നത്. മറയൂർ സാൻഡൽ ഡിവിഷൻ ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
മറയൂർ വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഈ പദ്ധതി ആരംഭിക്കുന്നതോടുകൂടി പ്രതീക്ഷിക്കുന്നത്. മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒ. എം.ജി.വിനോദ് കുമാർ, റേഞ്ച് ഓഫീസർമാരായ അബ്ജു കെ.അരുൺ, രഘുലാൽ, ആൻസി ആന്റണി, വി.സിജിമോൻ, ദീപാ അരുൾജ്യോതി, ജോമോൻ തോമസ്, കെ.ബിജു, ശശികുമാർ വാര്യത്ത്, ജോഫി, ആൻസി അനൂപ്, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ചനടന്നു. പദ്ധതികളുടെ കരടുരേഖ തയ്യാറാക്കി വനവികസന ഏജൻസി ജനറൽ ബോഡി ചേരും. തുടർന്ന് ടൂറിസം പദ്ധതി തയ്യാറാക്കി സർക്കാരിൽനിന്നു അനുമതിവാങ്ങി നവംബറിൽ പദ്ധതികൾ ആരംഭിക്കുവാനാണ് തീരുമാനം.
ചന്ദനസംരക്ഷണം ഉറപ്പുവരുത്തി വനാധിഷ്ഠിത സമൂഹങ്ങളുടെ സാമ്പത്തികസാഹചര്യം മെച്ചപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. മറയൂരിൽ 1,500 ഹെക്ടർ സ്ഥലത്താണ് ചന്ദനസംരക്ഷണ മേഖലയുള്ളത്. ഇതിൽ 200 ഹെക്ടർ സ്ഥലത്ത് വനംവകുപ്പ് ജീവനക്കാരുടെ കൂടെ രാത്രിയും പകലും സഞ്ചാരികൾക്ക് ട്രെക്കിങ് നടത്തുകയാണ് രണ്ടു പദ്ധതികളുടെ ലക്ഷ്യം. ഒരു ബാച്ചിൽ പരമാവധി ആറ് പേരടങ്ങുന്ന സംഘത്തിനാണ് അനുവാദം. ചന്ദന സംരക്ഷണം, പരിപാലനം എന്നിവയെക്കുറിച്ച് സഞ്ചാരികൾക്ക് ബോധ്യപ്പെടുന്ന വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നാച്ചിവയൽ ചന്ദന റിസർവിൽ രാത്രിയും പകലും മറയൂർ ചന്ദനക്കാട്ടിൽ പകലുമാണ് ട്രെക്കിങ്.