ഇടുക്കി: വിനോദസഞ്ചാര മേഖലയിൽ പുത്തനുണർവേകി മറയൂരിൽ സാൻഡൽ മ്യൂസിയം സ്ഥാപിക്കുവാൻ നടപടിക്രമങ്ങൾക്ക് തുടക്കം. ചന്ദനപൈതൃകം പുതിയ തലമുറയെ ബോധ്യപ്പെടുത്താനാണ് മ്യൂസിയം സ്ഥാപിക്കുന്നത്. പതിറ്റാണ്ടുകളായുള്ള മറയൂർ, കാന്തല്ലൂർ പ്രദേശവാസികളുടെയും സഞ്ചാരികളുടെയും ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുവാൻ പോകുന്നത്.
പദ്ധതിയെകുറിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുവാൻ സർക്കാർ മ്യൂസിയം നോഡൽ ഏജൻസിയായ തിരുവനന്തപുരം ആസ്ഥാനമായ കേരള മ്യൂസിയത്തിനെ ചുമതലപ്പെടുത്തി. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കുവാനുള്ള ശ്രമമാണ് നടന്നുവരുന്നത്.
കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ.ചന്ദ്രൻ പിള്ള, പ്രോജക്ട് എൻജിനീയർ എം.മോഹൻ, പ്രോജക്ട് ഓഫീസർ റൂബിൻ എബ്രഹാം എന്നിവർ മറയൂരിലെത്തി. മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒ. എം.ജി.വിനോദ് കുമാർ, റെയ്ഞ്ച് ഓഫീസർ അബ്ജു കെ.അരുൺ എന്നിവരുമായി ചർച്ചനടത്തി.
മറയൂർ, കാന്തല്ലൂർ മേഖലയിലെ ചന്ദനക്കാടുകളിലേക്കോ, മറയൂരിലെ ചന്ദന ഗോഡൗണിലേക്കോ, ചന്ദനഫാക്ടറിയിലേക്കോ സന്ദർശകർക്ക് നിലവിൽ പ്രവേശനമില്ല. ചന്ദനമ്യൂസിയം ആരംഭിക്കുന്നതോടുകൂടി ചന്ദനമഹിമയെക്കുറിച്ച് കണ്ടും കേട്ടും അനുഭവിച്ചും അറിയുവാൻ സഞ്ചാരികൾക്ക് കഴിയും.
മ്യൂസിയം എവിടെ, എങ്ങനെ...
കേരള മ്യൂസിയം സമർപ്പിക്കുന്ന വിശദമായ പ്രോജക്ട് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ ഉടനടി മ്യൂസിയത്തിന്റെ നിർമാണം ആരംഭിക്കും.
മറയൂരിൽ ചന്ദന ഗോഡൗണിനകത്താണ് മ്യൂസിയത്തിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. നിലവിലുള്ള ഒരു നിർമിതികൾക്കും മാറ്റംവരുത്താതെ, 15 അടി ഉയരത്തിൽ പില്ലറുകൾ സ്ഥാപിച്ച് അതിന് മുകളിലാണ് മ്യൂസിയം നിർമിക്കുക.
ഇതുമൂലം ചന്ദനം ചെത്തിയൊരുക്കി ശേഖരിച്ചുവയ്ക്കുന്ന മേഖലയ്ക്ക് യാതൊരുവിധ തടസ്സവും ഉണ്ടാകില്ല. മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ പറഞ്ഞു.