ഇടുക്കി: നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി അച്ഛനും മക്കളും ഒരു ചിതയിലെരിഞ്ഞമർന്നു. പുറ്റടി നായരുസിറ്റിയിൽ വൈദ്യുതാഘാതമേറ്റു മരിച്ച ചെമ്പകശേരിയിൽ കനകാധരന്റെയും മക്കളായ വിഷ്ണുവിന്റെയും വിനോദിൻ്റെയും സംസ്‌കാരം നടന്നു. നൂറുകണക്കിന് ജനാവലിയുടെ സാക്ഷ്യത്തിൽ ഏവർക്കും നൊമ്പരമായി മൂവരും യാത്രാമൊഴിയേകി.
ഇടുക്കി മെഡിക്കൽ കോളേജിൽനിന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കൊണ്ടുവരുന്ന വിവരം അറിഞ്ഞ് രാവിലെ മുതൽതന്നെ നൂറുകണക്കിനാളുകളാണ് ഈ പ്രദേശത്ത് തടിച്ചുകൂടിയിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ മൂന്നു ആംബുലൻസുകളിലായി കൊണ്ടുവന്ന മൃതദേഹം നായരുസിറ്റി എൻഎൻഎസ് ഓഡിറ്റോറിയത്തിൽ പൊതുദർശത്തിനായി വെച്ചു.
നൂറുകണക്കിനാളുകൾ ഇവിടെ ആദരാഞ്ജലി അർപ്പിച്ച് മടങ്ങി. തുടർന്ന് മൂവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ച് വീടിനകത്തെ മുറിയിൽ കിടത്തിയതോടെ തടിച്ചുകൂടി നിന്നിരുന്ന ഉറ്റവരും ബന്ധുക്കളും നാട്ടുകാരം അടക്കമുള്ളവർ ദുഖം അടക്കാനാവാതെ വിങ്ങിപ്പൊട്ടി കരഞ്ഞു. വീടിനകത്തും പുറത്തുമായി മൃതദേഹങ്ങൾ വെച്ച് ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരമൊരുക്കിയ ശേഷം സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. വീടിന് സമീപത്തായി ഒരുക്കിയ ഒരേ ചിതയിൽ പിതാവിന് ഇരുവശത്തുമായി അവർ യാത്രയായി.