ഇടുക്കി: മറയൂർ ശർക്കര എന്ന പേരിൽ തമിഴ്നാട് ശർക്കര കേരളവിപണികളിൽ വിറ്റഴിക്കുന്നതിനെതിരേ സമരത്തിനൊരുങ്ങി അഞ്ചുനാട് കരിമ്പുദ്പാദക വിപണന സംഘം. സമരത്തിന്റെ തുടക്കമെന്നനിലയിൽ മാർച്ചും റോഡ് ഉപരോധവും നടത്തുവാൻ തീരുമാനിച്ചതായി സംഘം പ്രസിഡന്റ് എസ്.ശിവൻരാജും സെക്രട്ടറി റെജി പാൽരാജും പറഞ്ഞു.
ഗുണമേന്മകൊണ്ട് ഇന്ത്യയിൽ ഏറെ മുന്നിലായ മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടും അതിന്റെ പ്രയോജനം കർഷകന് ലഭിക്കുന്നില്ല. മറയൂർ ശർക്കരയ്ക്ക് പദവിലഭിച്ചപ്പോൾ അതിന്റെ പ്രായോജകരായി അംഗീകരിച്ചത് അഞ്ചുനാട് സംഘത്തെയാണ്.
മറയൂർ ശർക്കരയ്ക്ക് പദവി ലഭിച്ചതോടുകൂടി ചില വ്യാപാരികൾ സ്വന്തം നിലയിൽ ശർക്കര ഉത്പാദിപ്പിച്ച് പദവിയുടെ എംബ്ളം നല്കി ബ്രാൻഡുചെയ്ത് വിപണിയിൽ ഇറക്കി നല്ല ലാഭംകൊയ്തിരുന്നു.
ഒരുകിലോ ശർക്കരയ്ക്ക് 120 രൂപ മുതൽ 140 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ, സാധാരണ കർഷകൻ ഉത്പാദിപ്പിക്കുന്ന ശർക്കരയ്ക്ക് 50 രൂപ മുതൽ 60 രൂപ വരെ മാത്രമാണ് വില ലഭിച്ചത്. ഈ ശർക്കര വാങ്ങുവാൻ വ്യാപാരികൾ തയ്യാറാകുന്നുമില്ല.