ഇടുക്കി: തടിയമ്പാട് ബീവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്. കണക്കിൽ പെടാത്ത 46,850 രൂപ പിടിച്ചെടുത്തു . മദ്യത്തിൻറെ സ്റ്റോക്കിലും വ്യാപക ക്രമക്കേട്. വിജിലൻസിനെ കണ്ട് ജീവനക്കാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ഔട്ട്ലെറ്റിലെ വ്യാപക ക്രമക്കേടനെ സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്
തടിയമ്പാട് ബീവറേജസ് ഔട്ട്ലെറ്റിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വിജിലൻസ് എസ്പി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം പരിശോധന നടത്തിയത്.
കഴിഞ്ഞ രാത്രി എട്ടു മണിയോടുകൂടി ആരംഭിച്ച പരിശോധനയിൽ ജീവനക്കാരുടെ കയ്യിൽ നിന്ന് കണക്കിൽ പെടാതെ 46850 രൂപ വിജിലൻസ് പിടിച്ചെടുത്തു. സ്റ്റോക്കിലുള്ള മദ്യത്തിൻറെ അളവിലും വ്യാപക ക്രമക്കേട് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ബീവറേജസ് ഔട്ട്ലെറ്റിൽ ഉള്ളത് 2 വനിതാ ജീവനക്കാർ ഉൾപ്പെടെ എട്ടുപേരാണ് . ജീവനക്കാരിൽ ഒരാൾ വിജിലൻസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.മദ്യക്കച്ചവടക്കാരിൽ നിന്ന് 3 ജീവനക്കാർ ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകൾ വിജിലൻസിന് ലഭിച്ചു.
ചില ജീവനക്കാർ മദ്യക്കച്ചവടക്കാർക്ക് അളവിൽ കൂടുതൽ മദ്യം സ്വന്തം വാഹനങ്ങളിൽ എത്തിച്ചു നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. രാത്രി എട്ടുമണിക്ക് ആരംഭിച്ച പരിശോധനകൾ അവസാനിച്ചത് പുലർച്ചെ രണ്ടു മണിയോടെയാണ് വിജിലൻസ് സി ഐ അജിത്ത് ,എസ് ഐ മുഹമ്മദ്, എ എസ് ഐ ബേസിൽ, സിപിഒ മാരായ കൃഷ്ണകുമാർ ,സന്ദീപ് എന്നിവരാണ് പരിശോധനകൾ നടത്തിയത്.