/sathyam/media/media_files/jS7tT3TITiMUU0HEDWUq.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രി ഏഴു മണിക്ക് തുടങ്ങിയ മഴ പത്ത് മണിക്കൂറിൽ അധികമായി നിലയ്ക്കാതെ പെയ്യുകയാണ്. തിരുവനന്തപുരത്ത് നഗര-തീര-മലയോര മേഖലയിൽ എല്ലാം അതിശക്തമായ മഴയാണ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും പ്രളയ സമാനമായ മഴയാണ് പെയ്യുന്നത്. മലബാറിലും മഴയുണ്ട്. ഇതോടെ ജാഗ്രത ശക്തമാക്കുകയാണ്. അതിശക്തമായ തുലാവർഷമാണ് കേരളത്തിൽ പെയ്തിറങ്ങുന്നത്,
ഒടുവിൽ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്നലെ മുതൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും ഒക്ടോബർ 18 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും മദ്ധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാദ്ധ്യതയെന്നും അറിയിപ്പിൽ പറയുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് മഴ. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിലെ യെല്ലോ അലർട്ടുകൾ പുതുക്കി.
15-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
16-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
17-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
18-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്
തിരുവനന്തപുരത്ത് റെഡ് അലർട്ടിന് സമാനമായ മഴയാണ് പെയ്യുന്നതെന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ മുന്നറിയിപ്പുകളിൽ ഉടൻ മാറ്റം വരാൻ സാധ്യത ഏറെയാണ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് 15-10-2023ന് രാത്രി 11.30 വരെ 0.6 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us