ഇടുക്കി: സ്വകാര്യ ഫാമിലെ നീന്തൽ കുളത്തിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. വാഴവര സ്വദേശി ജോയ്സ് എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഭർത്താവ് എബ്രാഹാമിനെയും ഇയാളുടെ അനുജന്റെ ഭാര്യ ഡയാനയേയും തങ്കമണി പോലീസ് കസ്റ്റഡിയിലെടുത്തു.
കാനഡയിലായിരുന്ന എബ്രഹാമും ഭാര്യ ജോയ്സും, നാല് മാസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിലെ ഇവരുടെ വീടും സ്ഥലവും വാടകയ്‌ക്ക് കൊടുത്തിരുന്നു. അതിനാൽ അനുജനും കുടുബത്തിനുമൊപ്പം തറവാട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. തറവാടിനോട് ചേർന്നാണ് ഫാം സ്ഥിതി ചെയ്യുന്നത്. ഇന്നലെ ഫാം സന്ദർശിക്കാനെത്തിയവരാണ് നീന്തൽ കുളത്തിൽ പൊളളലേറ്റ നിലയിൽ ജോയ്സിന്റെ മൃതദേഹം കണ്ടത്. ഇവർ ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ജോയിസിനെ സമീപവാസികളിൽ ചിലർ കണ്ടതായി വിവരമുണ്ട്. പോലീസ് പരിശോധനയിൽ തറവാട് വീട്ടിൽ തീപിടിച്ചതിന്റെ ലക്ഷണങ്ങളും കണ്ടു. കട്ടപ്പന ഡിവൈ എസ് പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേയ്‌ക്ക് മാറ്റി.