/sathyam/media/media_files/XlhMbcyOYRgkx62ojBvZ.jpg)
കോട്ടയം: സമൂഹത്തിനൊന്നാകെ ആരോഗ്യരംഗത്ത് കരുതലാകാന്‍ സാധിച്ചതാണ് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയെന്നു സീറോ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവാ.
മാര്‍ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ കൂടി സാക്ഷ്യമായ മാര്‍ സ്ലീവാ മെഡിസിറ്റി അനേകര്‍ക്ക് പ്രയോജനം ലഭിക്കുന്ന സമ്പൂര്‍ണ ആരോഗ്യ സംരക്ഷണ കേന്ദ്രമായി മാറി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മാർ സ്ലീവാ ഇനി പേപ്പർലെസ് ആശുപത്രിയെന്ന് മാർ കല്ലറങ്ങാട്
ആതുര സേവന രംഗത്ത് ഉന്നത മൂല്യവും ഉന്നത ഗുണനിലവാരം കാത്തു സൂക്ഷിക്കാന്‍ സാധിച്ചതാണ് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ജന സ്വീകാര്യതയ്ക്ക് കാരണമായതെന്ന് അധ്യക്ഷത വഹിച്ച മാര്‍ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാലാ രൂപത ബിഷപ്പുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
രോഗചികിത്സയ്ക്ക് ഒപ്പം ആത്മീയമായ കരുതല്‍ കൂടി രോഗികള്‍ക്ക് നല്‍കാന്‍ സാധിക്കുന്നതായും ബിഷപ്പ് പറഞ്ഞു. ആശുപത്രിയെ പേപ്പര്‍ലെസ് ആശുപത്രിയായി പ്രഖ്യാപിക്കലും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
കമ്യൂണിറ്റി സ്കീമുകൾക്ക് തുടക്കം
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയും മാര്‍ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാര്‍ഷികവും പ്രമാണിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 7 കമ്മ്യൂണിറ്റി സ്‌കീമുകളുടെ പ്രഖ്യാപനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. നാടിന്റെ സ്വത്തായി ജനഹൃദയങ്ങളില്‍ സ്ഥാനം നേടാന്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചതായി മന്ത്രി പറഞ്ഞു.
5 സാമൂഹിക പദ്ധതികളുടെ പ്രഖ്യാപനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ആശുപത്രി മാനേജിങ്ങ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ , ഐ.ടി ഡയറക്ടര്‍ റവ.ഡോ.ജോസഫ് കരികുളം, നഴ്‌സിങ്ങ് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കണിയാംപടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കിടപ്പുരോഗികൾക്ക് മാർ സ്ലീവയുടെ കൈത്താങ്ങ്
അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി 7 കമ്മ്യൂണിറ്റി സ്‌കീമുകളും, 7 സാമൂഹിക പദ്ധതികളുമാണ് പാലാ രൂപതയിലെ ഇടവകകളുമായി ചേര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റി നടപ്പിലാക്കുക.
ഹോം കെയര്‍ സേവനത്തിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 75 കിടപ്പുരോഗികള്‍ക്ക് ഭവനത്തില്‍ എത്തി സൗജന്യ ചികിത്സ നല്‍കുക, കുറഞ്ഞ വരുമാനമാര്‍ഗമുള്ള 75 പേര്‍ക്ക് മിതമായ നിരക്കില്‍ ചുവട് പദ്ധതിയിലൂടെ കാല്‍മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തും.
കാഴ്ച പരിമിതരായ 75 നിര്‍ധന രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ, ചികിത്സയിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ 75 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സ, മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകളില്‍ പഠനത്തിനു ചേര്‍ന്ന വിദ്യാര്‍ഥികളില്‍ ഓരോ കോഴ്‌സില്‍ നിന്നും അര്‍ഹരായ 2 പേരെ വീതം കണ്ടെത്തി ഫീസിന്റെ 40% സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുക എന്നിവ നടപ്പിലാക്കും.
മേലുകാവുമറ്റത്തെ റൂറല്‍ മെഡിക്കല്‍ മിഷന്‍ മാര്‍ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷന്‍ മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കമ്യൂണിറ്റി സ്‌ക്രീനിംഗ് ക്യാമ്പുകള്‍, ബോധവല്‍ക്കരണ ചര്‍ച്ചകള്‍, കൗണ്‍സലിങ്, ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നടപ്പിലാക്കുക, മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ മുട്ടുചിറ ഹോളിഗോസ്റ്റ് ആശുപത്രിയിലെ അത്യാഹിത വിഭാഗം വിപുലീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുക എന്നിവയാണ് മറ്റ് കമ്മ്യൂണിറ്റി സ്‌കീമുകള്‍.
സമൂഹത്തിനൊരു കൈത്താങ്ങ്
75 ഇടവകകളില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, സ്തനാര്‍ബുദം, കരള്‍ രോഗങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായി എസ്.എം.വൈ.എം, മാതൃവേദി, പിതൃവേദി തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാനക്യാമ്പുകളും നടത്തും.
പാലാ രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ പിന്തുണയോടെ വിദ്യാര്‍ഥികള്‍ക്കായി ക്ഷേമപരിപാടികള്‍ നടപ്പിലാക്കും.
പ്രവാസി അപ്പോസ്തലേറ്റിനു കീഴില്‍ അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി ഇടപെടല്‍, എന്നിവ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ആഗോള തലത്തില്‍ നടപ്പിലാക്കും.
ജീവന്‍ രക്ഷ പ്രവര്‍ത്തനത്തിന് യുവജനങ്ങളെ സജ്ജരാക്കുന്ന സമഗ്ര ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടി കോളജ് വിദ്യാര്‍ഥികള്‍ക്കായി ആരംഭിക്കും.
പിതൃവേദി, മാതൃവേദി എന്നിവയുമായി ചേര്‍ന്ന് സൗജന്യ സ്‌ട്രോക്ക് മാനേജ്‌മെന്റ് ബോധവല്‍ക്കരണ പരിപാടി നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള വിവിധ സാമൂഹിക പദ്ധതികളാണ് വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കാന്‍ പോകുന്നത്.