/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
/sathyam/media/media_files/2024/11/28/ANIMMWHCZXMKeE6IL3Ao.jpg)
കോട്ടയം: ക്രൈസ്തവ ദര്‍ശനങ്ങളെക്കുറിച്ച് വാചാലനായി വിശ്വാസികളുടെ കൈയ്യടി നേടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തില്‍ പ്രശസ്ത കൊറിയന്‍ സുവിശേഷ പ്രസംഗകനും ഡോ.പോള്‍ യോംഗീചോയുടെ പിന്‍ഗാമിയുമായ റവ. യങ് ഹൂന്‍ ലീയും സംഘവും നയിക്കുന്ന സെലിബ്രേഷന്‍ ഓഫ് ഹോപ് ഉദ്ഘാടന വേദിയിലായിരുന്നു ആയിരങ്ങളെ തന്റെ പ്രസംഗ മികവുകൊണ്ട് കൈയിലെടുത്തു സതീശന്‍ ശ്രദ്ധേയനായത്.
'പ്രത്യാശോത്സവം' എന്ന പേരില്‍ നടത്തപ്പെട്ട പരിപാടിയില്‍ ക്രൈസ്തവ ദര്‍ശനങ്ങളെക്കുറിച്ചുള്ള തന്റെ അറിവും പ്രസംഗത്തിലുള്ള തന്റെ വൈഭവവും പ്രതിപക്ഷ നേതാവ് പുറത്തെടുത്തപ്പോള്‍ വിശ്വാസികള്‍ മുതല്‍ മുതിര്‍ന്ന സുവിശേഷ പ്രാസംഗികര്‍ വരെ കരഘോഷം മുഴക്കി.
മോഷ്ടാക്കള്‍ക്കും കവര്‍ച്ചക്കാര്‍ക്കും നമ്മളുടെ സ്വസ്ഥമായ ജീവിതത്തിലേക്കു കടന്നു വരാനുള്ള കാരണം നമ്മുടെ ഹൃദയത്തിന്‍റെ ദുര്‍ബലമായ വാതിലുകളാണെന്നും ആ വാതിലുകള്‍ ബലവത്താക്കിയാല്‍ ഒരു കുറുവാ സംഘത്തിനും നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുകയറാന്‍ സാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇതു പ്രത്യാശയുടെ ഉത്സവമാണ്. നമ്മുടെ ജീവിതം നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞതാണ്. അതിനെയെല്ലാം മറികടക്കാന്‍ നമ്മളുടെ ഉള്ളില്‍ വേണ്ടതു പ്രത്യാശയാണ്. ആ പ്രത്യാശയാണു നമ്മളെ മുന്നോട്ടു നയിക്കുന്നത്.
എവിടെ നിന്നാണ് ആ പ്രത്യാശ ഉണ്ടാകുന്നത് ? നമ്മളുടെ മനസില്‍ ഉണ്ടാകുന്ന അചഞ്ചലമായ ദൈവ വിശ്വാസമാണ് ആ പ്രതീക്ഷയിലേക്കും പ്രത്യാശയിലേക്കും നമ്മളെ കൈപിടിച്ചു കൊണ്ടുപോകുന്നത്.
ഞാന്‍ എല്ലാ ദിവസവും പത്രവും ടിവിയുമെല്ലാം കാണുമ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ചു അകത്തു കയറി സ്വര്‍ണവും പണവും മോഷ്ടിക്കുന്നു, കുറുവാ സംഘം പിൻവാതില്‍ തകര്‍ത്തു അകത്തു കയറുന്നു.. തുടങ്ങിയ വാര്‍ത്തകളാണ്.
വാതിലാണു പ്രശ്‌നം.. മോഷ്ടാക്കള്‍ക്കും കവര്‍ച്ചക്കാര്‍ക്കും നമ്മളുടെ സ്വസ്ഥമായ ജീവിതത്തിലേക്കു കടന്നു വരാനുള്ള കാരണം ദുര്‍ബലമായ വാതിലുകളാണ്. ആ ദുര്‍ബലമായ വാതിലുകളെയാണു നമ്മള്‍ ശ്രദ്ധിക്കേണ്ടത്.
മുന്നു പ്രധാനപ്പെട്ട സുവിശേഷങ്ങളും പറയാത്ത ഒരു കാര്യം യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നുണ്ട്. അത് താന്‍ ആരാണെന്നും താന്‍ എന്താണെന്നും തന്റെ ദൗത്യമെന്താണെന്നും യേശു തന്റെ ശിഷ്യന്മാരോട് പറയുന്ന ഏഴു പ്രഖ്യാപനങ്ങളാണ്.
ഒന്ന്, ഞാന്‍ ജീവന്റെ അപ്പമാകുന്നു. രണ്ട്, ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു. മൂന്ന്, ഞാന്‍ വാതിലാകുന്നു. നാല്, ഞാന്‍ നല്ല ഇടയനാകുന്നു. അഞ്ച്, ഞാന്‍ തന്നെ പുനരുദ്ധാനവും ജീവനുമാകുന്നു. ആറ്, ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു. ഏഴ്, ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവിന്‍റെ തോട്ടക്കാരനുമാകുന്നു.
അതിലെ മൂന്നാമത്തെ വാക്കാണു പ്രധാനം, ഞാന്‍ വാതിലാകുന്നു. നമ്മുടെ വാതിലിനു മുന്‍പില്‍ നില്‍ക്കുന്നുണ്ട് ഒരു രക്ഷകന്‍, ആ രക്ഷകനെ കാണാന്‍ നമ്മള്‍ക്കു കഴിയുകയെന്നുള്ളതാണ് ഏറ്റവും പ്രധാനം. സുവിശേഷത്തില്‍ തന്നെ പറയുന്നുണ്ട്, ഞാന്‍ ആടുകളുടെ വാതിലാകുന്നു..
ഇതുവരെ വന്നിട്ടുള്ളതു കവര്‍ച്ചക്കാരും മോഷ്ടാക്കളുമാണ്. ഞാന്‍ വാതിലാകുന്നു, ഈ വാതിലിലൂടെ അകത്തുകയറുകയും പുറത്ത് ഇറങ്ങുകയും ചെയ്യുന്നവര്‍ പുതിയ സ്ഥലങ്ങളിലേക്കു പോകും. അതൊരു വിലിയ വിശ്വാസ പ്രഖ്യാപനമാണ്. നിന്റെ രക്ഷകനായി ഉരുക്കു വാതില്‍ പോലെ കൂടെയുണ്ട് എന്ന ഉറച്ച പ്രഖ്യാപനമാണ്.
അമേരിക്കയില്‍ അടിമത്വം അവസാനിപ്പിച്ച പ്രസിഡന്‍റായിരുന്നു എബ്രഹാം ലിങ്കണ്‍, സംഘര്‍ഷം നിറഞ്ഞ നാളുകളായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന്‍റേത്. സിവില്‍ വാര്‍, ആഭ്യന്തര കലഹം, ഒരുപാട് പ്രശ്‌നങ്ങള്‍, ഒരുപാട് എതിര്‍പ്പുകള്‍, അതിനെയെല്ലാം അദ്ദേഹം മറികടന്നതു തന്റെ ഓഫീസ് മുറിയിലിരുന്നു പ്രാര്‍ഥിച്ചുകൊണ്ടാണ്.
അദ്ദേഹം ഒരിക്കല്‍ പറഞ്ഞു 'ഞാന്‍ പ്രതിസന്ധികളില്‍പ്പെട്ടു നട്ടം തിരിയുമ്പോള്‍ ഞാന്‍ വാതിലിലേക്കു നോക്കും, അപ്പോള്‍ വാതില്‍ തുറന്ന് എന്റെ രക്ഷകന്‍ കടന്നു വരുന്നതായി എനിക്ക് അനുഭവപ്പെടും'. വാതില്‍ക്കല്‍ രക്ഷകനുണ്ട് എന്നു നമ്മള്‍ തിരിച്ചറിയുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
അഗസ്റ്റസ് ടോപ്ലഡി എന്നൊരു മിഷണറിയുണ്ടായിരുന്നു. അദ്ദേഹം സുവിശേഷ പ്രസംഗം കഴിഞ്ഞു തിരിച്ചു നടന്നുവരുമ്പോള്‍ വലിയ ചുഴലികൊടുങ്കാറ്റ് ആഞ്ഞടിച്ചു. വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നു പോകുന്നു, വൃക്ഷങ്ങള്‍ കടപുഴകി വീണു, കെട്ടിടങ്ങളും തകര്‍ന്നു.
അപകടത്തില്‍പ്പെട്ടു എന്നു ബോധ്യമായപ്പോള്‍ അദ്ദേഹം വഴിയരികില്‍ കണ്ടൊരു വിലയ പാറയോട് ചേര്‍ന്നു നിന്നു. കൊടുങ്കാറ്റടിച്ചിട്ടും പാറയ്‌ക്കൊന്നും സംഭവിച്ചില്ല. അദ്ദേഹം രക്ഷപെട്ടു. അതിനു ശേഷം അദ്ദേഹം എഴുതിയ മനോഹരമായ ഒരു ക്രൈസ്തവ ഗാനമുണ്ട്, 'റോക്ക് ഓഫ് എജസ് ക്ലഫ്റ്റ് ഫോര്‍ മീ, ലെറ്റ് മീ ഹൈഡ് മൈസെല്‍ഫ് ഇന്‍ ദീ...'
ഏതു കൊടുങ്കാറ്റിലും നമ്മളെ പിടിച്ചു നിര്‍ത്തുന്നതു നമ്മുടെ വിശ്വാസവും പ്രത്യാശയുമാണ്. ക്രിസ്തു സ്വാധീച്ചിട്ടുള്ള ആളുകളാണു മഹാത്മാ ഗാന്ധിയും മാര്‍ട്ടിന്‍ ലൂദര്‍ കിങ്ങുമെല്ലാം. ഈ രണ്ടായിരം വര്‍ഷക്കാലം ലോകത്ത് ക്രിസ്തു സ്വാധീനിക്കാത്ത ഏതു പ്രത്യയ ശാസ്ത്രമാണ് ഉണ്ടായിരിക്കുന്നത് ?
വെറുപ്പിനെയും വിദ്വേഷത്തേയും ദൂരെ കളയാനുള്ള സ്‌നേഹത്തിന്റെ പ്രഖ്യാപനം നടത്തിയയാളാണു ക്രിസ്തു. അതാണു നമ്മുടെ ധൈര്യം, നമ്മുടെ പ്രത്യാശ. വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് വാതില്‍ക്കല്‍ നമ്മുടെ രക്ഷകന്‍ ഉണ്ടെന്ന ഉറച്ച വിശ്വാസത്തോടെ പ്രത്യാശയോടു കൂടി മുന്നോട്ടു നീങ്ങണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.