കോട്ടയം: ഹൃദയസ്തംഭനം വന്നയാൾ വീടിനകത്ത് കുടുങ്ങി. രക്ഷകരായത് പാമ്പാടി ഫയർഫോഴ്സ് സംഘം.
സൗത്ത് പാമ്പാടി സെൻ്റ് തോമസ് ഹൈസ്കൂളിനു സമീപത്തായി താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോയാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പുറത്തുകടക്കാനാകാതെ വീടിനുള്ളിൽ അകപ്പെട്ടത്. ബോധരഹിതനാകുന്നതിനു മുൻപ് സഹോദരനെയും കുടുംബത്തെയും വിളിച്ചുവരുത്തിയെങ്കിലും ഇവർക്ക് വീടിന് അകത്തു കടക്കാനായില്ല. സാബു ചാക്കോ വായിൽ നിന്ന് രക്തം വന്ന് ശ്വാസം വലിക്കുന്നത് പുറത്ത് സിറ്റൗട്ടിൽ നിന്ന് കാണുവാനെ ഇവര്‍ക്ക് സാധിച്ചുള്ളൂ. തുടര്‍ന്ന് സാബു ബോധരഹിതനായി.
വീടിന്റെ എല്ലാ വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. പുറത്തേക്കുള്ള വാതിലുകൾക്കെല്ലാം രണ്ട് ഇരുമ്പ് പട്ടകൾ വീതം പിടിപ്പിച്ച് ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. വിവരം വിളിച്ചറിയിച്ചതിനെ തുടർന്ന് പാമ്പാടിയിൽ നിന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ വി.വി കുമാറിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് പൈപ്പും ഇരുമ്പ് വലയും ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ജനൽ അറത്തുമാറ്റി അകത്തു കടന്ന് അകത്തെ വാതിൽ ചവിട്ടി പൊളിച്ച് ആളെ പുറത്തെത്തിച്ചു.
/sathyam/media/media_files/c0UCN7jR158bEsPVnzI4.jpg)
ആംബുലൻസിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് ക്വട്ടേഷൻ സംഘം ആളുമാറി സാബുവിനെ വെട്ടി പരുക്കേൽപ്പിച്ചിരുന്നു. വീണ്ടും തന്നെ ആക്രമിക്കുമോ എന്ന ഭയത്താലാണ് സാബു പകൽ സമയത്തും വീട് ഇത്രയ്ക്ക് ബന്തവസാക്കാറുള്ളതെന്ന് ബന്ധുക്കൾ പറഞ്ഞു. സാബു ഒറ്റയ്ക്കാണ് ഇവിടെ താമസിക്കുന്നത്. ഇന്നു വൈകിട്ടു 5 .30 ന് എത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘം ഒരു മണിക്കൂറോളം പണിപ്പെട്ടാണ് സാബുവിനെ പുറത്തെത്തിച്ചത്. സീനിയർ ഫയർ ഓഫീസർ അഭിലാഷ് കുമാർ വി. എസ്, ഓഫീസർമാരായ രഞ്ജു,നിഖിൽ, ജിബീഷ് എം. ആർ,ബിന്റു ആന്റണി, ശ്രീകുമാർ നായർ, എന്നിവർ രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.