തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം ഇന്നുമുതൽ വീണ്ടും ആരംഭിച്ചു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുളള ജനശതാബ്ദി സ്പെഷ്യലാണ് (02076) ലോക്ഡൗണിന് ശേഷം പ്രതിദിന യാത്രക്ക് തുടക്കമിട്ട ആദ്യ തീവണ്ടി.
കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനാണ് കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ചത്. കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താനുളള ക്രമീകരണങ്ങള്‍ എല്ലാം ചെയ്തിരുന്നുവെങ്കിലും യാത്രക്കാരുടെ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് സഹകരിച്ചില്ല. ഇതിനാലാണ് കണ്ണൂരില്‍ നിന്നുളള യാത്ര കോഴിക്കോട് നിന്ന് തുടങ്ങിയതെന്ന് റെയില്‍വെ അറിയിച്ചു. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കും. ആറ് ട്രെയിനുകളാണ് ഇന്ന് മുതല്‍ സർവീസ് നടത്തുന്നത്.
യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടത്
ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രമേ യാത്ര അനുവദിക്കുകയുളളൂ.
ടിക്കറ്റുകൾ 120 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാം.
ട്രെയിൻ പുറപ്പെടുന്നതിന് ഒന്നരമണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്തണം.
ഹെൽത്ത് സ്ക്രീനിങ്, ടിക്കറ്റ് ചെക്കിങ്ങ് എന്നിവ പൂർത്തിയാക്കണം.
പനിയുളളവരെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല
ആരോഗ്യ സേതു ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം.
ഭക്ഷണം, വെളളം, സാനിറ്റൈസർ എന്നിവ യാത്രക്കായി കരുതണം.
യാത്രക്കിടയിൽ ബുദ്ധിമുട്ട് നേരിട്ടാൽ 138 /139 എന്നീ നമ്പറിൽ ബന്ധപ്പെടണം.
ട്രെയിൻ എത്തി 30 മിനിറ്റിനകം സ്റ്റേഷനിൽനിന്ന് പുറത്തുപോകണം.
താമസിച്ച് എത്തി സ്ക്രീനിങ് പൂർത്തിയാക്കാത്തവരെ യാത്രയ്ക്ക് അനുവദിക്കുകയില്ല.
വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റും യാത്രയ്ക്ക് അനുവദിക്കില്ല.
പ്ലാറ്റ്ഫോം ടിക്കറ്റ് ഉണ്ടാകില്ല.
ഡേ/എക്‌സ്പ്രസ് ട്രെയിനുകളിൽ ബുക്ക് ചെയ്തവർക്ക് മാത്രമേ നോൺസ്ലീപ്പർ, സിറ്റിങ് കോച്ചുകളിൽ പ്രവേശനമുണ്ടാകൂ.
ചാർട്ട് തയ്യാറായ ശേഷം ഒഴിവുളള സീറ്റുകളിൽ ഇനിമുതൽ രണ്ട് മണിക്കൂർ മുൻപ് റിസർവേഷൻ അനുവദിക്കും. കറൻ്റ് ടിക്കറ്റ് ബുക്കിങ് എന്ന ഈ സംവിധാനം നേരത്തെ അര മണിക്കൂർ മുൻപായിരുന്നു ലഭിച്ചിരുന്നത്. പ്രധാന സ്റ്റേഷനുകളില കറന്റ് കൗണ്ടറുകളിലും ഓൺലൈനിലും കറന്റ് ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാണ്.
ഇന്ന് സര്‍വീസ് തുടങ്ങുന്ന സ്പെഷ്യൽ ട്രെയിനുകൾ
(02076/02075) തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം (ആലപ്പുഴ വഴി) ജനശതാബ്ദി
(06302/06301) തിരുവനന്തപുരം--എറണാകുളം--തിരുവനന്തപുരം (കോട്ടയം വഴി) പ്രതിദിന എക്‌സ്പ്രസ്.
(06345 / 06346) തിരുവനന്തപുരം-ലോക്മാന്യത്തിലക്--തിരുവനന്തപുരം പ്രതിദിന സ്പെഷൽ എക്‌സ്പ്രസ്.
(02617/02618) എറണാകുളം-നിസാമുദ്ദീൻ-എറണാകുളം പ്രതിദിന സ്പെഷൽ.
(02082/02081) തിരുവനന്തപുരം-കണ്ണൂർ-തിരുവനന്തപുരം (കോട്ടയം വഴി) ജനശതാബ്ദി.
എറണാകുളം ജങ്ഷൻ -നിസാമുദ്ദീൻ (തുരന്തോ) എക്‌സ്പ്രസ് (02284) പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിവാര സർവീസായിരിക്കും. എറണാകുളത്തുനിന്ന് ജൂൺ ഒമ്പത് മുതൽ ചൊവ്വാഴ്ചകളിൽ പുറപ്പെടുന്ന തുരന്തോയുടെ നിസാമുദ്ദീനിൽ നിന്നുളള മടക്കയാത്ര ശനിയാഴ്ചകളിലാണ്. വേണാട് എക്‌സ്പ്രസ് പുറപ്പെട്ടിരുന്ന പുലര്‍ച്ച അഞ്ചിനാണ് തിരുവന്തപുരം-എറണാകുളം സ്പെഷ്യല്‍. രാവിലെ 7.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് എറണാകുളത്തെത്തും. ഉച്ചക്ക് ഒന്നിന് എറണാകുളത്തുനിന്ന് മടങ്ങുന്ന ട്രെയിൻ (06301) വൈകുന്നേരം 5.30ന് തിരുവനന്തപുരത്തെത്തും. ജൂൺ ഒമ്പത് മുതല്‍ രാവിലെ 7.45നായിരിക്കും തിരുവനന്തപുരത്ത് നിന്ന് യാത്ര.അതേസമയം ജൂൺ 10 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിൻ രാവിലെ 5.15ന് പുറപ്പെ ട്ട് 9.45ന് എറണാകുളത്തെത്തും. മടക്കയാത്രാസമയത്തിൽ മാറ്റമില്ല.
1. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076)
തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. കോഴിക്കോട് നിന്ന് പകല്‍ 1.45ന് (എല്ലാ ദിവസവും)
2. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082)
തിരുവനന്തപുരത്ത് നിന്ന് പകല്‍ 2.45ന് പുറപ്പെടും. (ചൊവ്വ, ശനി എന്നി ദിവസങ്ങളില്‍ ഒഴികെ). കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 4.50ന്. (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ), ഇത് കോഴിക്കോട് നിന്നാണ് പുറപ്പെടുക എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
3. തിരുവനന്തപുരം-ലോക്മാന്യതിലക് (06346)
തിരുവനന്തപുരത്ത് നിന്ന് പകല്‍ 9.30ന് പുറപ്പെടും. ലോക്മാന്യ തിലകില്‍ നിന്ന് പകല്‍ 11.40ന്. (എല്ലാദിവസവും സര്‍വീസ് ഉണ്ടായിരിക്കും)
4. എറണാകുളം ജംക്ഷന്‍-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (02617)
എറണാകുളത്ത് നിന്ന് പകല്‍ 1.15ന് പുറപ്പെടും. തിരികെയുളള ട്രെയിന്‍ നിസാമുദ്ദീനില്‍ നിന്ന് പകല്‍ 9.15ന് (എല്ലാദിവസവും)
5. എറണാകുളം ജംക്ഷന്‍ നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ് (02284)
എറണാകുളത്ത് നിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെടും. നിസാമുദ്ദീനില്‍ നിന്ന് ശനിയാഴ്ചകളില്‍ രാത്രി 9.35ന്
6. തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം ജംക്ഷന്‍ (06302)
പ്രതിദിന പ്രത്യേക ട്രെയിന്‍ സര്‍വീസ് രാവിലെ 7.45 മുതല്‍ ആരംഭിക്കും. എറണാകുളം ജംക്ഷന്‍-തിരുവനന്തപുരം(06301) പ്രതിദിന പ്രത്യേക ട്രെയിന്‍ പകല്‍ ഒരുമണിക്ക് പുറപ്പെടും.
7. തിരുച്ചിറപ്പളളി നാഗര്‍കോവില്‍(02627)
പ്രതിദിന സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് തിങ്കളാഴ്ച പകല്‍ ആറ് മുതല്‍ സര്‍വീസ് ആരംഭിക്കും. നാഗര്‍കോവിലില്‍ നിന്ന് പകല്‍ മൂന്ന് മണിക്ക്.