ലോക കേരള സഭയ്ക്കും സ്‌പെഷ്യല്‍ ഓഫീസര്‍; ചിലവ് ചുരുക്കല്‍ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി വിരമിച്ച ഉദ്യോഗസ്ഥന് കരാര്‍ നിയമനം; സര്‍ക്കാര്‍ വിലാസം സംഘടനാ നേതാവിന് പുതിയ ലാവണം.

author-image
admin
New Update

ചിലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ലോക കേരള സഭയുടെ സ്‌പെഷ്യല്‍ ഓഫീസറായി വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സെക്രട്ടറിയേറ്റില്‍ നിന്നും വിരമിച്ച അഡീഷണല്‍ സെക്രട്ടറിയും സിപിഎം സര്‍വ്വീസ് സംഘടനാ നേതാവുമായ ജി. ആഞ്ചലോസിനെയാണ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. കരാര്‍ നിയമനം ആയതുകൊണ്ട് നിലവില്‍ വാങ്ങിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷനും അര്‍ഹതയുണ്ട്. വേതനം സംബന്ധിച്ച് ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നാണ് നിയമന ഉത്തരവിലുള്ളത്. ഒരു മാസം മുമ്പ് സര്‍ക്കാര്‍ ഇറക്കിയ ചിലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് പുതിയ കരാര്‍ നിയമനം.

Advertisment

publive-image
കോവിഡ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും വന്‍ തോതിലുള്ള മലയാളികളുടെ നാട്ടിലേയ്ക്കുള്ള വരവ് സംബന്ധിച്ച് ഒട്ടേറെ ആശങ്കകളും പ്രതിസന്ധികളും നേരിട്ട കാലത്തൊന്നും ലോക കേരള സഭ എന്ന സര്‍ക്കാര്‍ സംവിധാനത്തെകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല. ലോക കേരള സഭയുടെ പേരില്‍ വന്‍ ധൂര്‍ത്താണ് സര്‍ക്കാര്‍ നടത്തിയത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മൂന്നുവരെയായിരുന്നു ലോക കേരള സഭ നടന്നത്.

publive-image

പ്രതിനിധികളുടെ ഭക്ഷണത്തിനുവേണ്ടി മാത്രം 63 ലക്ഷം രൂപയും താമസത്തിന് 23 ലക്ഷം രൂപയും ഒക്കെയാണ് പൊടിച്ചത്. ഈ വര്‍ഷത്തെ ബജറ്റില്‍ 10 കോടി രൂപയാണ് ലോക കേരള സഭയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ഈ പണം ധൂര്‍ത്തടിക്കുന്നതിനുള്ള പുതിയ തന്ത്രങ്ങള്‍ കണ്ടെത്താനാണ് സ്‌പെഷ്യല്‍ ഓഫീസറുടെ നിയമനമെന്നാണ് കരുതുന്നത്. വിദേശ മലയാളികളുടെ ക്ഷേമത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഒരുതരത്തിലും ഉപകരിക്കാത്ത ഈ സംഘടനാ സംവിധാനംകൊണ്ട് ആകെ പ്രയോജനം ഉണ്ടായിരിക്കുന്നത് ഒരു പറ്റം സിപിഎം സഹയാത്രകര്‍ക്കും സിപിഎം നേതാക്കള്‍ക്കുമാണ്.

കേരള വികസന ഫണ്ട്, പ്രവാസി നിക്ഷേപം, പുനരധിവാസം, സുരക്ഷ, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഇവയിലൊക്കെ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ കര്‍മ്മ പദ്ധതികള്‍ ഒക്കെ രൂപീകരിക്കാനാണ് ലോക കേരള സഭ രൂപീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയും കൂട്ടരും പറഞ്ഞുനടന്നത്. പക്ഷേ പ്രവാസികള്‍ക്ക് ഈ സംഘടനകൊണ്ട് ഒരു പ്രയോജനവും നാളിതുവരെ ഉണ്ടായിട്ടില്ല. ലോക കേരള സഭ ധൂര്‍ത്ത് ആണെന്നാരോപിച്ച് പ്രതിപക്ഷം ഈ വര്‍ഷം നടന്ന സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

Advertisment