അബുദാബി: അബുദാബിയില്‍ വധശിക്ഷ കാത്ത് കഴിഞ്ഞ മലയാളി യുവാവിനെ സഹായിച്ചത് പേരിനും പ്രശസ്തിക്കും വേണ്ടിയല്ലെന്ന് എംഎ യൂസഫലി. ഹെലികോപ്ടറിൽ നിന്ന് വീണതു കാരണം എല്ലാവർക്കും കാശ് വാരിക്കൊടുക്കുന്നതല്ലെന്നും യൂസഫലി പറയുന്നു.
ഹെലികോപ്ടറിൽ നിന്ന് വീണത് കാരണം കാശ് വാരിക്കൊടുക്കുകയല്ല. ജനുവരി നാലാം തീയതി കോടതിയിൽ 1 കോടി രൂപ കെട്ടിവച്ചു. ഇതിന്റെ പിന്നിൽ ഒരുപാട് നാളായി ഞാൻ പ്രവർത്തിക്കുന്നു. ഏത് രാജ്യത്ത് പോയാലും ആ രാജ്യത്തിന്റെ നിയമം പാലിക്കപ്പടണം.
അറബ് രാജ്യങ്ങളിൽ അവിടുത്തെ നിയമത്തിന് അനുസരിച്ച് ജീവിക്കാൻ സാധിക്കുന്നവർ വന്നാല്‍ മതി. അറബിക്കും അറബിയല്ലാത്തവര്‍ക്കും ഹിന്ദുവിനും മുസ്‍ലിമിനും ക്രിസ്ത്യാനിക്കും ഒരേ നിയമമാണ് അവിടെ.
നമുക്ക് അവിടെ പോയി ജോലിയെടുക്കാനും ജീവിക്കാനും പണം നാട്ടിലേക്ക് അയക്കാനുമൊക്കെ അവസരമൊരുക്കുന്ന മഹാന്മാരായ ഭരണാധികാരികളാണ് ഉള്ളത്. അറബി മലയാളിയെ കൊന്നാലും തിരിച്ചാണെങ്കിലും ശിക്ഷ ഒന്നാണ്. ബെക്സ് കൃഷ്ണന്റെ സേതു എന്ന ഒരു ബന്ധുവാണ് ഈ വിഷയവുമായി എന്നെ സമീപിച്ചത്.
അയാളുടെ കുടുംബത്തെക്കുറിച്ച്, അമ്മയെക്കുറിച്ച് ഓർത്തു. ഒരു ചെറുപ്പക്കാരന്റെ ജീവിതമാണല്ലോ എന്ന് ഓർത്തു ഞാൻ അയാൾക്കെതിരെ കേസ് കൊടുത്തവരെ സമീപിച്ചു. ഭർത്താവ് പറഞ്ഞത് ദയാഹര്‍ജി നൽകാൻ ഭാര്യ സമ്മതിക്കുന്നില്ല എന്നാണ്.
കോടതിയിൽ കാശ് കെട്ടി വയ്ക്കേണ്ടി വന്നു. കാരണം ഒരു ജീവിതമാണല്ലോ. ഇത് ചെയ്തതിൽ സംതൃപ്തിയും സന്തോഷവും ഉണ്ട്. ദൈവം എല്ലാവരുടെയുമാണ്. പേരിന് വേണ്ടിയില്ല ഞാനിത് ചെയ്തത്. യൂസഫലി പറയുന്നു.