മുംബൈ ∙ പ്രതിപക്ഷ നേതാക്കളെ സി ബി ഐയെയും ആദായനികുതി വകുപ്പിനെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും ഉപയോഗിച്ച് ഒന്നൊന്നായി കേസില്‍ കുടുക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്ക്ക് കുരുക്കിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ .
അമിത് ഷാ ആരോപണവിധേയനായ ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നത് . സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ശക്തമായ തെളിവ് ലഭിച്ചാല്‍ കേസ് വീണ്ടും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി.
കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യക്തികളെ ഉടന്‍ കാണുമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു.
സംഭവത്തിൽ വിശദമായി അന്വേഷണമുണ്ടാകുമെന്നു സത്യപ്രതിജ്ഞയ്ക്കു പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സൂചിപ്പിച്ചിരുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാറും ഇതിനോടു യോജിച്ചിരുന്നു.
മരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ശേഷിക്കുന്നുണ്ടെന്നാണു വാർത്തകളിൽനിന്നു മനസ്സിലാക്കുന്നതെന്ന് പവാറും പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും പുനരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്ന മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ, 2014 ഡിസംബർ ഒന്നിനാണു നാഗ്പുർ സിവിൽ ലെയ്നിനടുത്തുള്ള ഗെസ്റ്റ് ഹൗസിൽ ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സഹജഡ്ജി സ്വപ്ന ജോഷിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണു നാഗ്പുരിലെത്തിയത്. മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു കോടതി വിധി.
വ്യാജ ഏറ്റുമുട്ടൽ കേസിൽ പിന്നീട് അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു. എന്തായാലും അമിത് ഷാ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ പയറ്റികൊണ്ടിരിക്കുന്ന അതേ ആയുധമാണ് ഇപ്പോള്‍ അമിത് ഷായ്ക്കെതിരെയും മഹാരാഷ്ട്ര സര്‍ക്കാര്‍ പയറ്റുന്നത്.