മലപ്പുറം: ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ട്കളുടെ ഫിറ്റ്നസ്സ് പൊക്കി നോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലിയെന്ന് നടൻ ഹരീഷ് കണാരൻ. താനൂരിലെ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ടാണ് ഹരീഷ് കണാരന്റെ പ്രതികരണം.
'ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ. ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ. ഇപ്പോൾ ബോട്ടിന്റെ രൂപത്തിൽ.. ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ട്കളുടെ ഫിറ്റ്നസ്സ് പൊക്കി നോക്കുന്നതായിരിക്കും
കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി..!! എല്ലാം താൽക്കാലികം മാത്രം..!! വെറും പ്രഹസനങ്ങൾ മാത്രം..!!
താനൂരിലെ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ'- എന്ന് ഹരീഷ് കണാരൻ ഫേസ്ബുക്കിൽ കുറിച്ചു.
മലപ്പുറം താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഉള്‍പ്പെടെയുളളവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പരപ്പനങ്ങാടിയില്‍ പൊതുദര്‍ശനത്തിനുവച്ചു. സംസ്‌കാരചടങ്ങുകള്‍ പുരോഗമിക്കുകയാണ്.