മലപ്പുറം : മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് ഓൺലൈൻ പഠനത്തിന് വേണ്ട സൗകര്യമില്ലാത്തിനാലാണെന്ന് മാതാപിതാക്കൾ. മലപ്പുറം വളാഞ്ചേരിയിലാണ് സ്കൂൾ വിദ്യാർഥിനിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്. പണമില്ലാത്തതിനാൽ കേടായ ടി.വി നന്നാക്കാൻ കഴിഞ്ഞില്ല. സ്മാർട്ഫോൺ ഇല്ലാത്തതിനാൽ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് കുട്ടിയെ മാനസികമായി തളർത്തിയെന്നും രക്ഷിതാക്കൾ ആരോപിച്ചു.
ഇന്നലെ വൈകീട്ട് 5.30ഓടെയാണ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ദേവികയെ (14) ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നാലിന് ആരംഭിച്ച തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.
വീട്ടിലെ മണ്ണെണ്ണ കുപ്പിയെടുത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ബന്ധുക്കൾ ഓൺലൈൻ പഠനത്തിന് വേണ്ട സൗകര്യം ഇല്ലാതിരുന്ന കാര്യം വ്യക്തമാക്കിയത്. സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയ്ക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കൾ പറഞ്ഞു.
ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ദേവിക പഠിക്കാൻ മിടുക്കിയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പഠന മികവിന് അയ്യങ്കാളി സ്കോളർഷിപ്പ് ഉൾപ്പെടെ നേടിയിട്ടുണ്ട്. പഴയ ടി.വിയും ഡിടിഎച്ച് കണക്ഷനും വീട്ടിൽ ഉണ്ടെങ്കിലും ഒരു മാസത്തോളമായി ടിവി കേടായിരുന്നു.
കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളും ലോക്ഡൗണിൽ ജോലി ഇല്ലാതായതിനാലും ടിവി നന്നാക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. സ്മാർട്ഫോണും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതുകൊണ്ട് തന്നെ പഠനം മുടങ്ങുമെന്ന വിഷമം ദേവിക വീട്ടുകാരോട് പറഞ്ഞിരുന്നു.ദേവനന്ദ, ദീക്ഷിത്, ഏഴുമാസം പ്രായമുള്ള ആൺകുട്ടി എന്നിവരാണ് ദേവികയുടെ സഹോദരങ്ങൾ.