ഡൽഹി: സംസ്ഥാന തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ തുടങ്ങിയ പോർവിളി അന്തരീക്ഷത്തിൽ നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും.
പെഗാസസ് ചോർച്ച വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോദിയെ കാണുന്നത്. ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം എന്നതാണ് മമത ബാനര്‍ജിയുടെ ഡൽഹി സന്ദർശനത്തിലെ മറ്റൊരു ലക്ഷ്യം.
ഇതിനായി പ്രതിപക്ഷ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും. ബുധനാഴ്ചയാണ് പ്രതിപക്ഷ നേതാക്കളെ കാണുന്നത്. സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും.
ബിജെപിക്കെതിരെ സംസ്ഥാനങ്ങളില്‍ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദ്ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജി മുന്‍പോട്ട് വയ്ക്കുക. പാര്‍ലെമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാള്‍ സന്ദര്‍ശനവും മമതയുടെ അജണ്ടയിലുണ്ട്.